ഫാ. മൈക്കിൾ കാരിമറ്റം
“പിന്നെ അവൻ അപ്പമെടുത്ത്, കൃതജ്ഞതാ സ്തോത്രം ചെയ്ത്, മുറിച്ച്, അവർക്കു കൊടുത്തുകൊണ്ട് അരുൾച്ചെയ്തു, ഇതു നിങ്ങൾക്കുവേണ്ടി വിഭജിക്കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓർമയ്ക്കായി ഇതു ചെയ്യുവിൻ. അപ്രകാരംതന്നെ അത്താഴത്തിനുശേഷം അവൻ പാനപാത്രം എടുത്തുകൊണ്ട് അരുൾച്ചെയ്തു, ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടന്പടിയാണ്’’(ലൂക്കാ 22,19-20).
ഇസ്രയേൽ ജനം ആണ്ടുതോറും ആഘോഷിച്ചിരുന്ന, ഇന്നും ആഘോഷിക്കുന്ന, ഏറ്റം വലിയ തിരുനാളാണ് പെസഹാ. കടന്നുപോകൽ എന്നാണു പെസഹാ എന്ന ഹീബ്രു വാക്കിന്റെ അർഥം. രണ്ടു കടന്നുപോകലുകൾ ഈ തിരുനാളിൽ അനുസ്മരിക്കുന്നു.
ഈജിപ്തുകാരുടെ ആദ്യജാതന്മാരെ വധിച്ച സംഹാരദൂതൻ, ഇസ്രയേൽക്കാരുടെ വീടുകളുടെ വാതിൽപ്പടിയിൽ കുഞ്ഞാടിന്റെ രക്തം കണ്ടതിനാൽ അവരെ ഉപദ്രവിക്കാതെ കടന്നുപോയതാണ് ഒന്ന്. ഈജിപ്തിലെ അടിമത്തത്തിൽനിന്നു വാഗ്ദത്ത ഭൂമിയുടെ സ്വാതന്ത്ര്യത്തിലേക്ക്, അതും കടലിനു നടുവിൽ തെളിഞ്ഞ വഴിയിലൂടെ കടന്നുപോന്നതിനെയും പെസഹാത്തിരുനാളിൽ അനുസ്മരിക്കുന്നു, ആഘോഷിക്കുന്നു.
ഈ പെസഹായ്ക്ക് യേശു തന്റെ ജീവിതവും മരണവും വഴി പുതിയ അർത്ഥവും മാനവും നൽകി. യോഹന്നാൻ ഇതു സുവിശേഷത്തിന്റെ രണ്ടാം ഭാഗം ആരംഭിക്കുന്നിടത്ത് വ്യക്തമായി എടുത്തുകാട്ടുന്നുണ്ട്. “ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുനാളിനുമുന്പ് യേശു അറിഞ്ഞു’’(യോഹ13,1).
ഇനി പെസഹ ആഘോഷിക്കുന്നത് ഈജിപ്തിൽനിന്ന് കാനാൻദേശത്തേക്കുള്ള കടന്നുപോകലിന്റെ ഓർമയല്ല, ഈ ലോകത്തിൽനിന്നു പിതാവിന്റെ അടുക്കലേക്ക് യേശു കടന്നുപോയതിന്റെ ഓർമയാണ്.
കട്ടിളക്കാലിൽ പുരട്ടിയ കുഞ്ഞാടിന്റെ രക്തം സംഹാരദൂതനിൽനിന്നു സംരക്ഷണം നൽകിയെങ്കിൽ, പുതിയ പെസഹാക്കുഞ്ഞാടായ യേശുവിന്റെ രക്തം പാപത്തിൽനിന്നും നിത്യമരണത്തിൽനിന്നും മോചനവും ദൈവത്തോടൊന്നിച്ചുള്ള നിത്യജീവനിൽ പങ്കും നൽകുന്നു.
പഴയ പെസഹാക്കുഞ്ഞാടിന്റെ സ്ഥാനത്ത്, മനുഷ്യനായി അവതരിച്ച ദൈവത്തിന്റെ പുത്രൻതന്നെ ബലിയാകുന്നു. സ്നാപകൻ ഇതു ചൂണ്ടിക്കാണിച്ചു, “ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്’’(യോഹ1,26). യേശു പെസഹാത്തിരുനാളിൽ, അന്ത്യഅത്താഴത്തിന്റെ അവസരത്തിൽ, അപ്പത്തിന്റെയും വീഞ്ഞിന്റെയും പ്രതീകങ്ങളിലൂടെ പുതിയ ബലി, പാപമോചനത്തിന്റെ പ്രതീകങ്ങളിലൂടെ പുതിയ ബലി, പാപമോചനത്തിനുള്ള ഏകബലി, അർപ്പിച്ചു. പിറ്റേന്ന് കുരിശിൽ പ്രതീകമില്ലാതെ സ്വന്തം മരണത്തിലൂടെ ബലി പൂർത്തിയാക്കി.
ഇതിന്റെ ഓർമ തന്റെ ശിഷ്യർ ആചരിക്കണമെന്ന് യേശു കല്പിച്ചു. മുറിയുന്ന അപ്പവും പങ്കുവയ്ക്കുന്ന പാനപാത്രവും ബലിയുടെ പ്രതീകങ്ങൾ മാത്രമല്ല, യേശുവിന്റെ ബലി യാഥാർത്ഥ്യമാക്കുന്ന അടയാളങ്ങളാണ്. ശിഷ്യന്മാർ ഒരുമിച്ചുകൂടുന്പോൾ തന്റെ ഓർമയ്ക്കായി അവർ ഇതു ചെയ്യണം.
പാദം കഴുകുന്ന വിനയവും സ്വയം മുറിച്ച് പങ്കുവയ്ക്കുന്ന സ്നേഹവും ആയിരിക്കണം ക്രൈസ്തവന്റെ മുഖമുദ്ര. അതാണ് യേശുവിന്റെ പെസഹാ നമ്മെ അനുസ്മരിപ്പിക്കുന്നത്. ഒപ്പം നാമും പിതാവിന്റെ ഭവനത്തിലേക്കു കടന്നുപോകേണ്ടവരാണെന്നും പെസഹാത്തിരുനാൾ ഓർമപ്പെടുത്തുന്നു. മറക്കാതിരിക്കാം.