Thursday, January 17, 2019 1:30 AM IST
ഈയിടെ ഒരു വർഗസമരവാദി ശബരിമലപ്രശ്നത്തിൽ പറഞ്ഞുവച്ചതു ഭരണഘടനയും കോടതിയും എല്ലാറ്റിലും ഉപരിയാണെന്നും അവരുടെ നിർദേശങ്ങൾ എപ്പോഴും പാലിക്കപ്പെടണമെന്നുമാണ്. ഇപ്പോഴത്തെ ഭരണഘടന "ബൂർഷ്വാ ഭരണഘടന' ആണെന്നു പറഞ്ഞുനടന്നതും ഇക്കൂട്ടർതന്നെയാണെന്നു മറന്നുകൂടാ.
വൈരുധ്യാത്മക ഭൗതികവാദികളെ സംബന്ധിച്ചിടത്തോളം സർക്കാരോ അല്ലെങ്കിൽ പാർട്ടിയോ ആണ് എല്ലാം കൈയാളേണ്ടത്. സർക്കാരെന്നപേരിൽ എല്ലാം നിയന്ത്രിക്കാനുള്ള അധികാരം പാർട്ടിയിൽ നിക്ഷിപ്തമാകണമെന്ന് ഇക്കൂട്ടർ ആഗ്രഹിക്കുന്നു. വർഗസമരസിദ്ധാന്തവും ഭൗതികവാദചിന്താധാരകളും കൈമുതലാക്കിയവർ സർവാധികാരവും പാർട്ടിയിൽ ഏകീകരിക്കപ്പെടുന്നതിനെ സ്വപ്നംകാണുന്നു; സർവവും പാർട്ടിക്ക് അടിയറ വയ്ക്കുന്നതിനെ ഉത്തമമാർഗമായി ഉയർത്തിക്കാട്ടുന്നു.
എന്നാൽ, തികച്ചും ഭൗതികവും ദൈവനിഷേധപരവുമായ ഈ ചിന്തകളെ ഉൾക്കൊണ്ട് അംഗീകരിക്കുക വിശ്വാസികൾക്കു സാധ്യമല്ല. ഭൗതികവാദത്തിന്റെ പൊള്ളത്തരം തിരിച്ചറിഞ്ഞാണു വിശ്വാസി ഇത്തരം പ്രവണതകളെ നിരാകരിക്കുന്നത്. എന്നാൽ, ഭൗതികവാദി വിശ്വാസത്തെ നിരസിക്കുന്നത് അജ്ഞതയുടെ അന്ധതയാൽ കാഴ്ച മൂടപ്പെട്ടതിനാലാണെന്നു പറയാം.
വിശ്വാസത്തിന്റെ വില വർഗസമരവാദിക്കറിവില്ല. അറിയാവുന്നതു മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന വികലബോധ്യം മാത്രം. അതുകൊണ്ടാണല്ലോ റഷ്യ, ചൈന, ക്യൂബ തുടങ്ങി വർഗസമരസിദ്ധാന്തം വേരുറച്ച രാജ്യങ്ങളിലെല്ലാം അനേകകോടി വിശ്വാസികൾ നിരന്തരം പീഡനങ്ങൾക്കിരയായത്. വർഗരഹിതസമൂഹം ലക്ഷ്യമാണെന്നു പറയുമെങ്കിലും ഇന്നുവരെയുള്ള എല്ലാ കമ്യൂണിസ്റ്റ് സമൂഹങ്ങളും ചെന്നെത്തിനിന്നത് ഒരു വിഭാഗത്തിന്റെ സർവാധിപത്യത്തിലാണെന്നു ചരിത്രം വ്യക്തമാക്കുന്നു. അവരതിനെ തൊഴിലാളിവർഗ സർവാധിപത്യം (Dictatorship of the proletariat) എന്നു വിളിച്ച് അതിൽ അഭിമാനിക്കുന്നു.
തീവ്ര വർഗീയവാദികളും സമാനപാതയിൽ
കേരളത്തിലെ മതസഹിഷ്ണുത എക്കാലവും പ്രസിദ്ധമായിരുന്നു. ഇവിടത്തെ ഹിന്ദുരാജാക്കന്മാർ ക്രൈസ്തവരോട് അനുഭാവപൂർവം വർത്തിച്ചിരുന്നതിന്റെ തെളിവുകൾ ചരിത്രത്തിൽ ധാരാളമുണ്ട്. പള്ളികൾ സ്ഥാപിക്കാൻ സ്ഥലവും സഹായങ്ങളും നല്കുകയും ചെയ്തിട്ടുണ്ട്. ഓണവും ചന്ദനക്കുടവും ക്രിസ്മസുമെല്ലാം ഇങ്ങനെ പൊതു ആഘോഷങ്ങളായി കൊണ്ടാടപ്പെടുന്നു.
പിന്നോക്കവിഭാഗങ്ങളുടെ ഉന്നമനത്തിനായി എല്ലാവരും ചേർന്നു പ്രവർത്തിച്ചിട്ടുണ്ട്. എല്ലാവർക്കും വിദ്യാഭ്യാസത്തിനുള്ള അവസരം തുറന്നിട്ട ക്രൈസ്തവ വിദ്യാലയങ്ങൾ പിന്നോക്കവിഭാഗങ്ങളുടെ ഉയർച്ചയ്ക്കു നല്ലൊരടിസ്ഥാനമായി.
വടക്കേയിന്ത്യയിൽ തുടങ്ങിയ വർഗീയരാഷ്ട്രീയത്തെ കേരളമണ്ണിലും വിതയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ വർഗീയ തീവ്രവാദികൾ നടത്തുന്നത്. കേരളത്തിന്റെ സമാധാനപരമായ മതാന്തരീക്ഷത്തെ തകർത്ത് ഇവിടെ ഇടംനേടാനുള്ള അവരുടെ ശ്രമങ്ങൾ കുറേയെല്ലാം വിജയിച്ചിട്ടുണ്ട്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനും അതിനോടു യോജിക്കാത്തവരെ മറുനാട്ടിലേക്ക് അയയ്ക്കാനുമാണ് അവർ ശ്രമിക്കുക.
വർഗീയവാദികളെ സംബന്ധിച്ചിടത്തോളം മറ്റുമതസ്ഥരെ ഉന്മൂലനംചെയ്തു തങ്ങളുടെ ആശയം മാത്രം നിലനിർത്തുക എന്നതാണാവശ്യം. വർഗസമരവാദികൾ തങ്ങൾക്കിണങ്ങാത്തവരെ തുടച്ചുനീക്കാൻ അക്രമത്തിന്റെപാത സ്വീകരിക്കുന്നതുപോലെതന്നെ വർഗീയതീവ്രവാദികളും സമാനമാർഗം തുടരുന്നു. മറ്റു മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം സർവാധിപത്യത്തിനു ശ്രമിക്കുന്ന വർഗസമരവാദികളും വർഗീയ തീവ്രവാദികളും തുല്യരാണെന്നു പറയുന്നതിൽ തെറ്റില്ല.
മതവിശ്വാസികളുടെ കാഴ്ചപ്പാടിൽ
പ്രപഞ്ചത്തിന്റെ സ്രഷ്ടാവും രക്ഷകനുമായ ദൈവത്തിൽ വിശ്വസിക്കുന്നവർക്കു ദൈവഹിതമനുസരിച്ചാവണം ജീവിതം. അതിനു വിരുദ്ധമായ ജീവിതശൈലി സ്വീകരിക്കാൻ വിശ്വാസിക്കു പറ്റില്ല. അതുകൊണ്ടാണു മിക്കരാജ്യങ്ങളും മതസ്വാതന്ത്ര്യം മൗലികാവകാശമായി പരിഗണിക്കുന്നത്. നമ്മുടെ ഭരണഘടനയും ഇതേ പാതയാണു പിന്തുടരുന്നത്. അതു വ്യാഖ്യാനം ചെയ്യപ്പെടുന്ന എല്ലായ്പ്പോഴും അങ്ങനെതന്നെ ചിന്തിക്കുകയാണു വേണ്ടത്. എന്നാൽ, നാസ്തികരും വർഗീയവാദികളും ഇതിനു വിപരീതമായ ചിന്ത പുലർത്തുന്നവരാണ്. ഭരണഘടനയെ അട്ടിമറിച്ച് പരമാധികാരം കൈയാളാനുള്ള ആഗ്രഹമാണ് അവരിൽ മുന്നിട്ടുനില്ക്കുന്നത് .
ഭൗതികരംഗത്തു രാഷ്ട്രത്തിന്റെ പരമാധികാരം അംഗീകരിക്കാൻ വിശ്വാസികൾ തയാറാണ്. അതിനാലാണല്ലോ രാഷ്ട്രീയനേതൃത്വം എല്ലാക്കാലത്തും നിലനിന്നതും. ഭൗതികാധികാരികൾ സർവാധിപത്യരീതിയിലും ജനകീയമായുമെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. ജനാധിപത്യരാഷ്ട്രങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തോടൊപ്പം മതസ്വാതന്ത്ര്യത്തിനും ഇടംനല്കിയിരുന്നു. ഇവിടങ്ങളിലെല്ലാം സീസറിനുള്ള അധികാരം - ഭൗതിക കാര്യങ്ങളിലെ അധികാരം - അംഗീകരിക്കാൻ വിശ്വാസികൾ എന്നും തയാറായിരുന്നു.
വിശ്വാസാചാരങ്ങൾ ദൈവികാധികാരത്തിനു വിധേയമാണ്. കാലാകാലങ്ങളിൽ ദൈവം വെളിപ്പെടുത്തിയവയിലാണ് വിശ്വാസം ഉറപ്പിക്കപ്പെട്ടിരിക്കുന്നത്. ഇപ്രകാരം വെളിപ്പെടുത്തപ്പെട്ട നിർദേശങ്ങൾ പാലിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണ്. വിശ്വാസത്തെ സംബന്ധിച്ചിടത്തോളം ദൈവഹിതമാണു പരമപ്രധാനം. സർവോപരി ദൈവഹിതം നിറവേറ്റണമെന്നതാണ് വിശ്വാസികളുടെ നിലപാട്. അതിനാൽ തന്നെയാണ് ദൈവഹിതം നിറവേറ്റുന്നതിനും വിശ്വാസം സംരക്ഷിക്കുന്നതിനുമായി അനേകർ ജീവൻപോലും ബലികഴിക്കാൻ തയാറായത്. എണ്ണമറ്റ രക്തസാക്ഷികളുടെ ധീരസാക്ഷ്യം ക്രൈസ്തവർക്കെന്നും മാതൃകയും കരുത്തും പ്രചോദനവുമാകുന്നു.
റോമൻ സാമ്രാജ്യത്തിൽ ഒരുകാലത്തു ഭരണംനടത്തിയിരുന്നതു സീസർ നാമധാരികളായിരുന്നല്ലോ. സീസർ സകലത്തിന്റെയും മേധാവിയെന്നാണു പറഞ്ഞിരുന്നത്. സീസറിനെ ദൈവമായി ആരാധിക്കണമെന്നുപോലും നിർബന്ധമുണ്ടായിരുന്ന ഒരു കാലം ചരിത്രത്തിലുണ്ടായിരുന്നു. ഇന്നു ഭൗതികവാദികളും വർഗീയവാദികളും ഉയർത്തുന്നതും സമാനമായ ആഹ്വാനംതന്നെയാണ്.
വിശ്വാസം പ്രധാനം
എന്നാൽ, ക്രൈസ്തവർക്കു തങ്ങളുടെ വിശ്വാസം വെടിഞ്ഞു സീസറിനെ ആരാധിക്കുക എന്ന കാര്യം അചിന്ത്യമായിരുന്നു. അതിന്റെപേരിൽ റോമിൽത്തന്നെ അനേകം ക്രൈസ്തവർ വധിക്കപ്പെട്ടു. പേർഷ്യൻ സാമ്രാജ്യത്തിലും പേർഷ്യൻ സാമ്രാജ്യങ്ങളിൽ മറ്റുപലയിടങ്ങളിലും ഇതിന്റെ തനിയാവർത്തനങ്ങൾ അരങ്ങേറി. റഷ്യയിലും ചൈനയിലും കൊറിയയിലുമെല്ലാം ലക്ഷക്കണക്കിനാളുകൾ വിശ്വാസത്തിനായി സ്വയംബലിയായതിന്റെ സ്മരണകൾ ഒരുപാട് വിദൂരത്തല്ല. വിശ്വാസത്തിനുപരിയല്ല രാഷ്ട്രീയാധികാരം എന്ന തിരിച്ചറിവാണ് ഈ രക്തസാക്ഷികൾക്കു കരുത്തായത്.
ഇന്നും ക്രൈസ്തവനിലപാടിൽ മാറ്റമില്ല. ഭൗതികരംഗത്തു സർക്കാരിന്റെ അധികാരം, പ്രത്യേകിച്ച് ജനാധിപത്യ സർക്കാരിന്റെ അധികാരം പൂർണമായി അംഗീകരിക്കാൻ വിശ്വാസികൾ തയാറാണ്. എന്നാൽ, വിശ്വാസപരമായ കാര്യങ്ങളിൽ രാഷ്ട്രീയാധികാരത്തിന്റെ കൈകടത്തലുകൾ ആശ്വാസമായി വിശ്വാസികൾ കരുതുന്നില്ല. വിശ്വാസകാര്യങ്ങൾപോലും തങ്ങൾക്ക് അനുഗുണമാക്കുന്നതിനു നിയമം നിർമിക്കാൻ രാഷ്ട്രീയാധികാരികൾ ശ്രമിച്ചാൽ അതിനെ നിയമപരമായും രാഷ്ട്രീയമായും എതിർക്കാൻ വിശ്വാസികൾ മടിക്കില്ല.
നിരീശ്വരവാദികളും വർഗീയവാദികളും മറ്റുള്ളവരുടെ വിശ്വാസം തകർന്നുകാണാൻ ആഗ്രഹിക്കുന്നവരാണല്ലോ. അതുമൂലം എല്ലാ അധികാരവും കൈപ്പിടിയിലൊതുക്കുന്ന സീസറാണ് അവരുടെ ദൃഷ്ടിയിൽ ഉന്നതാധികാരി. ഭൗതികരംഗത്തെയും വിശ്വാസരംഗത്തെയും വ്യതിരിക്തതകൾക്കടിസ്ഥാനം തിരിച്ചറിയുന്ന രാജ്യങ്ങളിൽ മതപരമായ കാര്യങ്ങളിൽ സർക്കാരുകൾ കൈകടത്താറില്ല. നമ്മുടെ സാഹചര്യത്തിൽ മതവിശ്വാസത്തിന്റെ ആഴം മനസിലാക്കിയുള്ള നിലപാടുകൾ ഉണ്ടാവുകയാണ് ഉചിതം. കാര്യങ്ങൾ പഠിച്ചു തീരുമാനമെടുക്കാൻ വിശ്വാസസമൂഹങ്ങളും തയാറാകേണ്ടതുണ്ട്.
വിശ്വാസരംഗത്തെ പാളിച്ചകൾ തിരിച്ചറിഞ്ഞു തിരുത്താൻ മതരംഗത്തുതന്നെ അവസരങ്ങളുണ്ട്. വിശ്വാസപരമായ തെറ്റുകൾ ചൂണ്ടിക്കാട്ടപ്പെടുന്പോൾ അവയെ അപഗ്രഥിക്കാനും വിശ്വാസസമൂഹത്തിന്റെ നിലപാടുകളാരാഞ്ഞ് ഉചിതമായ മാറ്റങ്ങൾ നടപ്പിലാക്കാനും കഴിയണം. പരസ്പരം യോജിപ്പോടെയുള്ള മാറ്റങ്ങൾ സാധ്യമല്ലെങ്കിൽ വിയോജിച്ചു നിൽക്കാനുമുള്ള അവസരങ്ങളുണ്ട്. വിശ്വാസപരമായ ഇത്തരം വിയോജിപ്പുകളാണു വിവിധ ക്രൈസ്തവ വിഭാഗങ്ങൾക്കാധാരം. അങ്ങനെയുള്ള സ്ഥിതിയിലും സർക്കാർ ഏതെങ്കിലും ഒരുപക്ഷംപിടിച്ചു തീരുമാനങ്ങൾ എടുക്കുന്നതു ശരിയല്ല. വിശ്വാസപരമായി ഭിന്നാഭിപ്രായങ്ങൾ പുലർത്തുന്പോഴും മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഒന്നിച്ചുനിൽക്കുക വിശ്വാസികളുടെ കടമയാണ്.
ഭൗതിക സുസ്ഥിതിയാണു സർക്കാരുകളുടെ ലക്ഷ്യം. സർക്കാരുകൾ ശ്രദ്ധയൂന്നേണ്ടതും ഇത്തരം വിഷയങ്ങളിലാകണം. മതരംഗത്ത് എന്നും വൈവിധ്യങ്ങൾക്കിടമുണ്ട്. വൈവിധ്യപൂർണമായ മതരംഗത്തേക്കു കടന്നുകയറി ഏതാണു ശരി, ഏതാണ് തെറ്റ് എന്നുനിർണയിക്കുക സർക്കാരിന്റെ കടമയല്ല; അതിനൊട്ടു കഴിയുകയുമില്ല.
വിവിധ മതവിഭാഗങ്ങൾക്കിടയിൽ തർക്കങ്ങളുണ്ടാകുന്പോൾ ക്രമസമാധാനം സംരക്ഷിക്കാൻ സർക്കാരുകൾക്ക് ഇടപെടലുകൾ നടത്താവുന്നതാണ്. അത് അവരുടെ കടമയുമാണ്. എന്നാൽ, മതവൈവിധ്യമുള്ള ഒരു രാജ്യത്തു വിശ്വാസകാര്യങ്ങളിൽ കടന്നുകയറാൻ സർക്കാരുകൾക്ക് അവകാശമില്ല എന്നതു പ്രത്യേകം ഓർത്തിരിക്കേണ്ടതാണ്.
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ