Monday, May 20, 2019 11:42 PM IST
ഉള്ളതു പറഞ്ഞാല് / കെ. ഗോപാലകൃഷ്ണൻ
ഇന്ത്യൻ ജനാധിപത്യത്തിന്റെ മുഖത്തു കരിവാരിത്തേക്കുന്ന വിധത്തിൽ ഭർത്സനങ്ങൾ ചൊരിഞ്ഞതും ആക്രമണോത്സുകവുമായിരുന്ന തെരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പ്രതിപക്ഷ നേതാക്കൾ പുതിയൊരു മുന്നണി രൂപീകരിക്കാൻ ആലോചന തുടങ്ങി- ഒരു തൂക്കു പാർലമെന്റാണു വരാൻപോകുന്നതെന്ന കണക്കുകൂട്ടലിൽ. തൃണമുൽ കോൺഗ്രസ്-ബിജെപി ഏറ്റുമുട്ടലുകളും വാക്പോരുകളും നിലവാരമില്ലായ്മയുടെ പുതിയ ആഴങ്ങളിലേക്കു വീണ കഴിഞ്ഞയാഴ്ചത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷത്തെ ധാരാളം പാർട്ടികൾ ബംഗാൾ പെൺസിംഹം മമതയ്ക്കു പിന്തുണ പ്രഖ്യാപിച്ച് അവരുടെ പിന്നിൽ അണിനിരന്നു. എൻഡിഎയ്ക്ക് 300 സീറ്റിലധികം കിട്ടുമെന്ന് ബിജെപി പ്രസിഡന്റ് അമിത് ഷാ ഉച്ചത്തിൽ പറഞ്ഞെങ്കിലും (പല എക്സിറ്റ് പോൾ ഫലങ്ങളും നൽകിയ സൂചനയും അതാണ്) എൻഡിഎയ്ക്കു ഭൂരിപക്ഷം കിട്ടില്ലെന്ന ഊഹാപോഹങ്ങളുമുണ്ട്.
ഇതിനിടെ ബിഎസ്പി നേതാവ് മായാവതിയെയും ഒഡീഷയിലെ നേതാവ് നവീൻ പട്നായിക്കിനെയും ചാക്കിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ശ്രമിക്കുകയുണ്ടായി. തെരഞ്ഞെടുപ്പിനു ശേഷം മായാവതിയെ തഴയാൻ എസ്പി-കോൺഗ്രസ് കൂട്ടുകെട്ടിനു രഹസ്യ പദ്ധതിയുണ്ടെന്നു മോദി ബിഎസ്പി നേതാവിനു മുന്നറിയിപ്പ് നൽകി. ഫോനി ചുഴലിക്കാറ്റിനെ നേരിടുന്നതിന് ഒഡീഷ സർക്കാർ കാണിച്ച സംഘടനാ വൈഭവത്തിനു നവീൻ പട്നായിക്കിനെ മോദി പ്രശംസിച്ചു. ഒഡീഷയ്ക്ക് ആകർഷകമായ ദുരിതാശ്വാസ സഹായം പ്രഖ്യാപിക്കുകയും ചെയ്തു.
പക്ഷേ, കളി പ്രതിപക്ഷത്തിനു മനസിലായി. മായാവതി മോദിയുടെ മുന്നറിയിപ്പു തള്ളിക്കളഞ്ഞു. നവീൻ പട്നായിക് നിർവികാരമായ മുഖത്തോടെ തന്റെ മൗനം തുടരുകയും ചെയ്യുന്നു.
മുതിർന്ന നേതാക്കളിൽനിന്നു പ്രതീക്ഷിക്കുന്ന മാന്യത ഒട്ടുമില്ലാതെ മോദിയും അമിത് ഷായും ആക്രോശത്തോടെയുള്ള പ്രചാരണ പരിപാടി തുടർന്നപ്പോൾ അതിനെതിരേ യുദ്ധകാഹളം മുഴക്കി പ്രതിപക്ഷത്തിനു നേതൃത്വം നൽകിയതു മമതയാണ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയായിരുന്നു എന്ന സാധ്വി പ്രജ്ഞസിംഗിന്റെ മൊഴിമുത്ത് പുറത്തുവന്നത് ബിജെപിയെ ബുദ്ധിമുട്ടിലാക്കി. പാർട്ടിക്കു പ്രജ്ഞസിംഗിനെ താക്കീത് ചെയ്യേണ്ടിവന്നു. ഇതേത്തുടർന്ന് അവർ നിലപാട് മയപ്പെടുത്തി. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി വീണ്ടും അധികാരത്തിലെത്തിയാൽ ബിജെപി എന്തെല്ലാം ഒപ്പിക്കുമെന്നതിൽ പ്രതിപക്ഷം പല അപകടങ്ങളും മണക്കുന്നു.
അതെന്തായാലും, ബിജെപി ഇതര കക്ഷികളുടെ മുന്നണി രൂപീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രതിപക്ഷ നേതാക്കളുടെ യോഗത്തിനു ശ്രമം നടക്കുന്നുണ്ട്. ഒരു തൂക്കു പാർലമെന്റാണ് ഉണ്ടാവുന്നതെങ്കിൽ ബിജെപിയെ അധികാരത്തിൽനിന്നു പുറത്തുനിർത്തുന്നതിനു പല സാധ്യതകളും തേടി തെലുങ്കുദേശം നേതാവായ ചന്ദ്രബാബു നായിഡു നീക്കങ്ങൾ നടത്തിവരികയാണ്.
നടക്കാതെ പോയത്
പ്രതിപക്ഷ മഹാസഖ്യം ഉത്തർപ്രദേശിലും ബിഹാറിലും മാത്രമായി ഒതുങ്ങിപ്പോയ നിലയ്ക്കു പുതിയ നീക്കത്തെ പലരും അത്ര ഗൗരവത്തിലെടുക്കുന്നില്ല. മുന്നണി രൂപവത്കരിക്കപ്പെട്ടാൽത്തന്നെ, നേതാക്കളുടെ അഭിലാഷങ്ങളും പരസ്പര വിരുദ്ധമായ താത്പര്യങ്ങളും ഏറ്റുമുട്ടുമെന്നതിനാൽ അത്തരമൊരു മുന്നണി അധികകാലം നീണ്ടുനിൽക്കില്ലെന്നു പഴയ അനുഭവങ്ങൾ ചൂണ്ടിക്കാട്ടി പലരും പറയുന്നു. കഴിഞ്ഞ കാലങ്ങളിൽ ചരൺസിംഗ്, ദേവഗൗഡ, ചന്ദ്രശേഖർ സർക്കാരുകൾക്കു നൽകിയ പിന്തുണ പിൻവലിച്ച കോൺഗ്രസ് വിശ്വസിക്കാൻ കൊള്ളാത്ത സഖ്യകക്ഷിയാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
പക്ഷേ ഇപ്പോഴൊരു വ്യത്യാസമുണ്ട്. നരേന്ദ്ര മോദിക്ക് ഒരു ടേം കൂടി കിട്ടുക എന്നതിനർഥം പല പ്രതിപക്ഷ പാർട്ടികളും ഉന്മൂലനം ചെയ്യപ്പെടുക എന്നതാണ്. കോൺഗ്രസ് മുക്തഭാരതം, പ്രതിപക്ഷ മുക്തഭാരതം എന്ന ലക്ഷ്യം മോദിയും അമിത് ഷായും പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതാണല്ലോ. ജനാധിപത്യത്തിനു നേരെയുള്ള ഒരു പ്രത്യക്ഷ ഭീഷണിയാണിത്. കാരണം ഫലപ്രദമായൊരു പ്രതിപക്ഷമില്ലാത്ത ജനാധിപത്യം അർഥരഹിതമാണ്. ഇത്തരമൊരു ലക്ഷ്യം അവർ പരസ്യമായി പ്രഖ്യാപിച്ചതിനെ അവഗണിച്ചു തള്ളരുത്. കാരണം ജനാധിപത്യ മര്യാദകളോടും കീഴ്വഴക്കങ്ങളോടും ഭരണഘടനാ സ്ഥാപനങ്ങളോടും തങ്ങൾക്കു തീരെ മതിപ്പില്ലെന്നു മോദി സർക്കാർ കാണിച്ചു തന്നിട്ടുള്ളതാണ്. മോദി സർക്കാരിന്റെ കാലാവധി ഏറെക്കുറെ തീർന്നശേഷമാണ് വാഗ്ദാനം ചെയ്യപ്പെട്ട ലോക്പാൽ പോലും രൂപവത്കരിക്കപ്പെട്ടത്.
സംഘപരിവാർ ക്യാന്പിലും സംശയങ്ങളുണ്ട്. മൃദുവായി സംസാരിക്കുന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ബിജെപി എന്നാൽ മോദി പാർട്ടിയോ അമിത്ഷാ പാർട്ടിയോ അല്ലെന്നു പറഞ്ഞു. പാർട്ടിക്ക് അതീതരായി ആരുമില്ലെന്നാണ് ഇതിലൂടെ വ്യക്തമാക്കപ്പെട്ടത്. തെരഞ്ഞെടുപ്പു പ്രചാരണത്തിനു ദേശീയ തലത്തിൽ മോദി-അമിത് ഷാ ദ്വയത്തിനു മാത്രം ചുമതല നൽകിയതും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒരു ചെറിയ റോൾ കൊടുത്തതും ബിജെപി ഓഫീസുകളുടെ ഇടനാഴികളിൽ കുശുകുശുക്കലുകൾക്കു വഴിതെളിച്ചിട്ടുണ്ട്.
നില പരുങ്ങലിൽ
പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം ഒരു വിശാല മുന്നണി ഉണ്ടാക്കേണ്ടതു തങ്ങളുടെ നിലനില്പിന് ആവശ്യമാണ്. ഈ പാർട്ടികൾ ഒരു മുന്നണി തട്ടിക്കൂട്ടുമോ ഇല്ലയോ എന്നറിയില്ല. എല്ലാ ജനാധിപത്യവിരുദ്ധ- ഏകാധിപത്യ നീക്കങ്ങളെയും ചെറുത്ത് ഇത്തരമൊരു മുന്നണി ഉണ്ടാക്കേണ്ടത് അവരുടെ ചുമതലയും ആവശ്യവുമാണ്. ബിജെപിയെ ഇപ്പോൾ നയിക്കുന്ന നേതാക്കളുടെ യഥാർഥ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ പ്രതിപക്ഷത്തെ പല നേതാക്കളും ആശങ്കാകുലരാണ്. ജനാധിപത്യപരമായി പാർട്ടിയെ നയിച്ച അടൽ ബിഹാരി വാജ്പേയി, എൽ.കെ. അഡ്വാനി, ദീൻ ദയാൽ ഉപാധ്യായ, മുരളി മനോഹർ ജോഷി തുടങ്ങിയവരിൽനിന്നു തീർത്തും വ്യത്യസ്തമാണ് ഇപ്പോഴത്തെ നേതൃത്വം. പ്രധാനപ്പെട്ട തീരുമാനങ്ങൾ അന്ന് പാർട്ടി ഫോറങ്ങളിൽ ചർച്ച ചെയ്ത് കൂട്ടായിട്ടാണ് എടുത്തിരുന്നത്. ഘടകകക്ഷികളുമായി കൂടിയാലോചിച്ചും മുന്നണിയിലെ കക്ഷികളുൾപ്പെട്ട സമിതിയിൽ ചർച്ച ചെയ്തും തീരുമാനങ്ങളെടുത്തു സർക്കാരിനെ മുന്നോട്ടുകൊണ്ടുപോകാൻ മോദിക്കു കഴിയില്ലെന്നു പാർട്ടിക്കാർ പലരും കരുതുന്നു.
ഒരു തൂക്കു പാർലമെന്റാണു വരികയെന്ന കണക്കുകൂട്ടലിലാണ് ഈ ആലോചനകളും ചർച്ചകളുമെല്ലാം. അതേസമയം എൻഡിഎയ്ക്കു ഭൂരിപക്ഷമൊപ്പിക്കാൻ കഴിഞ്ഞാൽ മോദിയുടെ പ്രധാനമന്ത്രിപദത്തിനു ഭീഷണികളൊന്നുമുണ്ടാവില്ല. മോദി വീണ്ടും അധികാരത്തിൽ വരികയെന്നതു പ്രതിപക്ഷ പാർട്ടികളെ സംബന്ധിച്ചിടത്തോളം പുതിയ സർക്കാരിന്റെ നീക്കങ്ങളിൽ ഒരു സൂക്ഷ്മ നിരീക്ഷണത്തിനുള്ള ബാധ്യത ഒരുക്കപ്പെടും. ഏകാധിപത്യപരമായ എന്തെങ്കിലും നീക്കങ്ങളുണ്ടായാൽ അതിനെ ശക്തിയുക്തം എതിർക്കേണ്ടിവരും.
അടുത്ത ഏതാനും ദിവസങ്ങൾ രാജ്യത്തെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതു മാത്രമല്ല വിഷയം. വികസനം, തൊഴിലുകൾ സൃഷ്ടിക്കൽ, നിരക്ഷരതയ്ക്കെതിരേയുള്ള പോരാട്ടം തുടങ്ങിയ കാര്യങ്ങളും പ്രധാനമാണ്. പ്രതിപക്ഷത്തുള്ള പലരെ സംബന്ധിച്ചിടത്തോളം അതു പാർലമെന്ററി ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും സംരക്ഷിക്കുന്നതും തുറവിയില്ലായ്മയിലേക്കുള്ള പോക്കിൽനിന്നു രാജ്യത്തെ രക്ഷിക്കലുമാണ്.
ചിലപ്പോൾ പ്രതിപക്ഷം അതിരുകടന്ന ആകാംക്ഷ പ്രകടിപ്പിക്കുന്നതാകാം. എന്നാൽ, രാജ്യത്തെ അനേകം പൗരന്മാരുടെ മനസുകളിൽ ഭയവും ആശങ്കകളുമുണ്ട്.