തൃശൂർ: ബിജെപിയുടെ ഇന്നത്തെ വളർച്ചയ്ക്കു പിന്നിൽ നൂറുവർഷത്തെ നിരന്തരവും ആസൂത്രിതവും തന്ത്രപരവുമായ പ്രവർത്തനങ്ങളുണ്ടെന്നു സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ.
പുറമേ കാണാത്തവിധം അടിയൊഴുക്കുകളിലൂടെയുള്ള ഇത്തരം നീക്കങ്ങളാണ് ആത്യന്തികമായി ആർഎസ്എസ് അജൻഡകൾക്കു കരുത്തു പകരുന്നത്. അറിഞ്ഞോ അറിയാതെയോ അതത് കാലത്തെ രാഷ്ട്രീയകക്ഷികൾ ഇതിനു സഹായകമായ നിലപാടുകൾ സ്വീകരിക്കുന്നുണ്ട്. ആർഎസ്എസിനെതിരേ വേണ്ടത്ര പ്രതിരോധം ഉയരുന്നില്ല. രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടുവന്ന വോട്ടുചോർച്ച പോലുള്ള ഗൗരവതരമായ വിഷയങ്ങൾപോലും വേണ്ടത്ര ശക്തിയോടെ ഏറ്റെടുക്കാൻ മറ്റു കക്ഷികൾക്കു കഴിയുന്നില്ലെന്ന് സച്ചിദാനന്ദൻ പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
മുൻകാലങ്ങളിൽ ലോകത്തെവിടെയും അനീതി കണ്ടാൽ മുഷ്ടിചുരുട്ടി പ്രതിഷേധിച്ചിരുന്ന യുവത്വം ഇന്നു നിശബ്ദതയിലാണ്. അയൽപക്കത്തെ പ്രശ്നങ്ങളിൽപോലും ശബ്ദമുയർത്താൻ മടിക്കുന്ന ഭയമോ നിസംഗതയോ യുവജനങ്ങളെ ഗ്രസിച്ചിരിക്കുകയാണ്. ജനാധിപത്യത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുമ്പോൾ ഈ മൗനം വെടിയാൻ യുവത്വത്തെ പ്രേരിപ്പിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ ചെയ്യേണ്ടത്. ഫാസിസം വാതിലിൽ വന്നു മുട്ടിവിളിക്കുന്ന ഇത്രയും ഭീകരമായ കാലം ഇതിനുമുന്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
തുടർച്ചയായ ഭരണം പലപ്പോഴും അധികാരവികേന്ദ്രീകരണത്തിനു പകരം അഴിമതിയിലേക്കും ജീർണതയിലേക്കും നയിച്ചേക്കാമെന്നു സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. പ്രത്യയശാസ്ത്രപരമായ അടിത്തറയില്ലാതെ, തങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാൻ ഭരണകക്ഷിയോടു ചേർന്നുനിൽക്കുന്ന അഴിമതിക്കാർ അധികാരത്തോട് ഒട്ടിനിൽക്കുന്നത് അപകടകരമാണ്. ഇത്തരത്തിലുള്ള മോശം അനുഭവങ്ങൾ നമ്മുടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നതായും അതു തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയെ പരാജയപ്പെടുത്താൻ വേക്ക് അപ്പ് കേരളം (ഉണരൂ കേരളമേ) എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തുമെന്നും ബിജെപിക്കു സാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രത്യേക ക്യാമ്പുകളും വെബിനാറുകളും സംഘടിപ്പിക്കുമെന്നും സച്ചിദാനന്ദൻ പറഞ്ഞു. പത്രസമ്മേളനത്തിൽ ശരത് ചേലൂർ, ഖദീജ, ഡോ. സ്മിത പി. കുമാർ എന്നിവരും പങ്കെടുത്തു.
Tags : conspiracy BJP K. Sachidanandan