കാസർഗോഡ്: ദേലംപാടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു. ദേലംപാടി ഉജംപദവ് സ്വദേശി അഖിൽ സി. രാജുവിനാണ് (28) പരിക്കേറ്റത്.
ബുധനാഴ്ച രാത്രി പത്തരയോടെ ഉജംപദവിലെ വീട്ടിലേക്കു ബൈക്കിൽ വരുമ്പോൾ കാട്ടുപന്നി കുറുകെ ചാടുകയായിരുന്നു. മറിഞ്ഞുവീണ ബൈക്കിൽനിന്നു റോഡിലേക്ക് വീണ അഖിലിനെ കാട്ടുപന്നി ആക്രമിക്കുകയും ചെയ്തു.
നെഞ്ചത്തും കൈകാലുകൾക്കും പന്നിയുടെ കുത്തേറ്റ നിലയിലാണ് അഖിലിനെ കാസർഗോഡ് ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ടാങ്കർ ലോറി ഡ്രൈവറായി ജോലിചെയ്യുന്ന അഖിൽ കേരള അതിർത്തിയോടടുത്ത് കർണാടകയിലെ ഈശ്വരമംഗലത്തെ പെട്രോൾ പമ്പിൽ ലോറി നിർത്തിയിട്ട ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീടിന് അരക്കിലോമീറ്റർ അകലെവച്ചാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.
ദേലംപാടി പഞ്ചായത്തിലെ വിവിധയിടങ്ങളിൽ കാട്ടുപന്നിശല്യം അതിരൂക്ഷമാണ്. കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കുന്നതിനൊപ്പമാണ് ഇപ്പോൾ മനുഷ്യർക്കു നേരേയും ആക്രമണമുണ്ടായിരിക്കുന്നത്.
കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനുള്ള അനുമതിക്കായി പലവട്ടം പഞ്ചായത്തിനെ സമീപിച്ചിട്ടും അനുകൂല നടപടികളുണ്ടായില്ലെന്നു സ്വന്തമായി തോക്ക് ലൈസൻസുള്ള പ്രദേശവാസിയായ ബിനോയ് ജോർജ് പറഞ്ഞു
Tags : Biker injured boar attack