കൊച്ചി: ആണ്‍സുഹൃത്തിനെ കത്തിമുനയില്‍ നിർത്തി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയും അറസ്റ്റില്‍. എറണാകുളം സ്വദേശി സഞ്ജയ് (30) ആണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്. ഇയാള്‍ കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തുനിന്നാണ് ഇയാള്‍ ഇന്നലെ വൈകുന്നേരം പിടിയിലായത്.
നിരവധി കേസുകളില്‍ പ്രതികളായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി രാഹുല്‍ (39), തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് (28) എന്നിവരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ മൂന്നുപേരും ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതെന്ന് സെന്‍ട്രല്‍ പോലീസ് പറഞ്ഞു.
സെന്‍ട്രല്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പ്രേമാനന്ദ കൃഷ്ണയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ എസ്എച്ച്ഒ ജിജോയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പ്രതികളെ പിടികൂടിയത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് എതിര്‍വശം കാടുപിടിച്ചുകിടക്കുന്ന ബ്യൂമോണ്ട് ഹോട്ടല്‍ സമുച്ചയത്തിലായിരുന്നു സംഭവം.
സംഭവത്തെത്തുടര്‍ന്ന് നഗരത്തില്‍ കാലങ്ങളായി അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങളില്‍ പോലീസ് പരിശോധന നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്കുമാര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ പോലീസ് പരിശോധന ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനടുത്ത് വിവേകാനന്ദ റോഡിലുള്ള ബ്യൂമോണ്ട് ഹോട്ടല്‍ സാമൂഹ്യവിരുദ്ധരുടെ താവളമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. സന്ധ്യ മയങ്ങിയാല്‍ മദ്യപസംഘങ്ങളും പിടിച്ചുപറിക്കാരുമൊക്കെ ഇവിടെ തമ്പടിക്കാറുണ്ട്. കമിതാക്കളില്‍ പലരും ഇവിടെ എത്താറുണ്ടെന്നും പ്രദേശത്തെ കച്ചവടക്കാര്‍ പറഞ്ഞു. ഏഴു നിലകളിലുള്ള ഈ ഹോട്ടല്‍ തര്‍ക്കത്തെത്തുടര്‍ന്ന് ഏറെനാളായി അടഞ്ഞുകിടക്കുകയാണ്.
Tags : rape Case young woman knifepoint accused arrest