തിരുവനന്തപുരം: ഭരണ നിർവഹണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ടൂളുകൾ ഉപയോഗിക്കുമെന്നും ഡേറ്റാ ഡ്രിവണ്‍ ഗവേണൻസിനായി പഠനം തുടങ്ങിയെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ.
ധവളപത്രം തയാറാക്കാൻ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടില്ല. 172പേജുള്ള ധവളപത്രം 10 ദിവസം കൊണ്ട് തയാറാക്കാൻ സർക്കാരിന് ശേഷിയുണ്ട്. 6000 കോടി നീക്കിയിരിപ്പുണ്ടെന്ന് വെളിപ്പെടുത്തി ട്രഷറി ബാലൻസ് ആദ്യം പുറത്തുപറഞ്ഞത് മുൻ ധനമന്ത്രി കെ.എൻ.ബാലഗോപാലാണ്. ഇതിലൊന്നും ഒരു രഹസ്യവുമില്ല. കിഫ്ബിയുടെ പ്രവർത്തനം പുനഃക്രമീകരിക്കും. എങ്ങനെ വേണമെന്ന് പഠിക്കുകയാണ്.
പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരായ ഇഡി കേസ് എങ്ങനെ അന്വേഷിക്കണമെന്നു പറയാൻ സർക്കാരിന് അധികാരമില്ല. അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് സിപിഎം നേതാക്കൾ ഇപ്പോൾ പറയുന്നത്. ഇതാണ് താൻ ആദ്യം മുതൽ പറഞ്ഞുകൊണ്ടിരുന്നത്.
രാഹുൽ ഗാന്ധിയുടെ കേസിലടക്കം ഇഡിക്കെതിരേ കോണ്‍ഗ്രസ് രാഷ്ട്രീയ നിലപാടുകൾ പറയുന്പോഴും അന്വേഷണവുമായി സഹകരിച്ചിരുന്നു. 55 മണിക്കൂറാണ് രാഹുൽ ഗാന്ധിയെ ചോദ്യംചെയ്തത്. ഇഡി ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്ത് ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചാൽ പോലീസ് ഇടപെടും. ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാമെന്ന വ്യാമോഹം കേരളത്തിൽ നടക്കില്ല. ഇപ്പോൾ വീണയ്ക്ക് സമൻസ് കിട്ടിയപ്പോൾ ഇഷ്ടിക കൈയിലെടുത്തില്ലല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.