കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ വാണിജ്യ സിലിണ്ടറിന് വില കുത്തനേ കൂട്ടി. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണു വർധിപ്പിച്ചത്. ഇതോടെ ഇന്നലെ കൊച്ചിയില്‍ 19 കിലോ സിലിണ്ടറിന് 3,085 രൂപയായി.
സിലിണ്ടർ വില വര്‍ധിച്ചതിനു പിന്നാലെ ഹോട്ടല്‍ ഭക്ഷണ വിലയും വർധിച്ചു. തീവിലയ്ക്കു സിലിണ്ടര്‍ വാങ്ങി ഭക്ഷണം പാകംചെയ്തു നിലവിലെ വിലയ്ക്കു നല്കിയാല് വന്‍ സാമ്പത്തികബാധ്യതയാകുമെന്നു ചൂണ്ടിക്കാട്ടിയാണ് കൊച്ചി നഗരത്തിലടക്കം ഹോട്ടല്‍ വിഭവങ്ങള്‍ക്കു വില വര്‍ധിപ്പിച്ചുതുടങ്ങിയത്.
സിലിണ്ടര്‍ ക്ഷാമത്തെത്തുടര്‍ന്ന് ചായയ്ക്കും ഭക്ഷണസാധനങ്ങള്ക്കുമടക്കം കഴിഞ്ഞ ഒരുമാസത്തിനിടെ വില വര്‍ധിപ്പിച്ചിരുന്നു. സിലിണ്ടർ വിലവര്‍ധനയ്ക്കെതിരേ ഒരു വശത്ത് ഹോട്ടല്‍ വ്യാപാരികളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് വിഭവങ്ങളുടെ വിലയും ഉയര്‍ത്തിയിട്ടുള്ളത്.
പാചകവാതക വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ആറിന് ഹോട്ടലുകളടച്ചിട്ട് സമരം ചെയ്യാൻ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് തീരുമാനിച്ചു.
ഭക്ഷ്യോത്പാദന വിതരണ മേഖലയ്ക്ക് ഒരുവിധത്തിലും പിടിച്ചുനില്‍ക്കാനാകാത്ത സാഹചര്യമാണുള്ളത്. കടയടപ്പിനു മുന്നോടിയായി യൂണിറ്റ്, ജില്ലാ തലങ്ങളില്‍ പ്രതിഷേധസമരങ്ങള്‍ നടത്തും. ആറിന് കടകളടച്ച് ജില്ലാ ആസ്ഥാനങ്ങളിലേക്കും എണ്ണക്കമ്പനി ഓഫീസുകളിലേക്കും മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍, ജനറല്‍ സെക്രട്ടറി എന്‍. അബ്ദുള്‍ റസാഖ് എന്നിവര്‍ അറിയിച്ചു.
സിലിണ്ടര്‍ ക്ഷാമം നിലനില്‍ക്കുന്നതിനിടെ വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുത്തനേ വര്‍ധിപ്പിച്ചത് ഹോട്ടല്‍ മേഖലയ്ക്ക് ഇരട്ട പ്രഹരമായിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഇതുവരെയായി 1,498 രൂപയാണ് ഒരു സിലിണ്ടറിനുമേല്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്.
വാണിജ്യ എല്‍പിജി വിലവര്‍ധനയില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ബേക്കഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. ബ്രെഡ്, ബണ്‍, റസ്ക് തുടങ്ങിയ നിത്യോപയോഗ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനച്ചെലവ് വര്‍ധിക്കുന്നതോടെ അതിന്റെ ഭാരം ഉപഭോക്താക്കളിലേക്കു കൈമാറാന്‍ ഉത്പാദകര്‍ നിര്‍ബന്ധിതരാകുകയാണ്.
വിലവര്‍ധന മൂലം പല കടകളും അടച്ചുപൂട്ടലിലേക്കും നീങ്ങുകയാണ്. ഇതു വലിയ സാമ്പത്തിക ബാധ്യതയും തൊഴില്‍നഷ്ടവും സൃഷ്ടിക്കും. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് അസോസിയേഷന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് കത്തയച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു പ്രേം ശങ്കര്‍, പ്രസിഡന്റ് കിരണ്‍ എസ്. പാലയ്ക്കല്‍ എന്നിവര്‍ പറഞ്ഞു.