കൊച്ചി: അമ്മയും മുത്തശിയും ഭക്ഷണം ഉള്‍പ്പെടെ നിഷേധിച്ചെന്ന പരാതിയില്‍ ഏഴാം ക്ലാസുകാരനായ മകനെ പിതാവിനൊപ്പം വിട്ട് ഹൈക്കോടതി ഉത്തരവ്.
മകന് സ്കൂളിലെ ഉച്ചഭക്ഷണം മാത്രമായിരുന്നു പ്രധാന ഭക്ഷണമെന്നും അമ്മയുടെ അവഗണനയെത്തുടര്‍ന്ന് കുട്ടിയെ അനാഥാലയത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പിതാവ് കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് മാതാപിതാക്കള്‍ അകന്നു കഴിയുന്ന കുട്ടിയെ പിതാവിനൊപ്പം വിട്ട് ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടത്.
കുട്ടിയുമായി കോടതി ആശയ വിനിമയം നടത്തിയപ്പോള്‍ പിതാവിനൊപ്പം കഴിയാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. തനിക്ക് ആസ്ത്മ ഉണ്ടെന്നും ആവശ്യത്തിന് ഭക്ഷണം നല്‍കിയില്ലെന്നും സ്കൂളില്‍നിന്നുള്ള ഉച്ചഭക്ഷണം മാത്രമാണ് പ്രധാന ആശ്രയമെന്നും കുട്ടി കോടതിയെ അറിയിച്ചു.
2010ല്‍ വിവാഹിതരായ മാതാപിതാക്കള്‍ പിന്നീട് ദാമ്പത്യബന്ധം വേര്‍പിരിഞ്ഞു. 2021വരെ കുട്ടി പിതാവിനൊപ്പം താമസിച്ചിരുന്നു. അതിനുശേഷം കുട്ടിയുടെ അമ്മ കോഴിക്കോട്ടേക്കു കൊണ്ടുപോയി. തുടര്‍ന്ന്, അമ്മ വീണ്ടും വിവാഹം കഴിച്ചു. മുത്തശിയുടെ സംരക്ഷണയിലാണ് കുട്ടിയെന്നും എന്നാല്‍ പ്രായാധിക്യവും അസുഖങ്ങളും കാരണം അവര്‍ക്ക് കുട്ടിയെ നന്നായി പരിപാലിക്കാന്‍ കഴിയുന്നില്ലെന്നും പിതാവ് കോടതിയെ അറിയിച്ചു.
കുട്ടിക്ക് ആസ്ത്മ ബാധിച്ചതിനാല്‍ ശരിയായ വൈദ്യസഹായം ആവശ്യമാണെങ്കിലും മുത്തശി മതിയായ ഭക്ഷണം പോലും നല്‍കുന്നില്ലെന്നും പിതാവ് അറിയിച്ചു. പിതാവ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലും (ഡിസിപിയു) ശിശുക്ഷേമ സമിതിയിലും (സിഡബ്ല്യുസി) പരാതി നല്കി. അതനുസരിച്ച് കുട്ടിയെ അനാഥാലയത്തില്‍ ആക്കിയിരുന്നു. തുടര്‍ന്നാണ് മകന്റെ സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
പിതാവുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും അദ്ദേഹത്തോടൊപ്പം താമസിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും കുട്ടി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറെ അറിയിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ ഹാജരാക്കാന്‍ ഹോസ്റ്റല്‍ അധികൃതരോട് കോടതി നിര്‍ദേശിച്ചു. കുട്ടിയുടെ സംരക്ഷണത്തിന് പിതാവിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി കുട്ടിയുടെ അമ്മയ്ക്ക് അവര്‍ ആഗ്രഹിക്കുന്നെങ്കിൽ കുട്ടിയുടെ കസ്റ്റഡിക്കുവേണ്ടി ബന്ധപ്പെട്ട കുടുംബകോടതിയെ സമീപിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി.
കുട്ടിയുടെ ക്ഷേമം നിരീക്ഷിക്കുന്നതിനായി മൂന്ന് ആഴ്ചയിലൊരിക്കല്‍ പരിശോധന നടത്താനും കോടതി ഡിസിപിഒയോട് നിര്‍ദേശിച്ചു. കുട്ടിയുടെ ക്ഷേമം അപകടത്തിലാണെന്നു കണ്ടെത്തിയാല്‍ ഡിസിപിഒ ഉടന്‍തന്നെ സിഡബ്ല്യുസിയെ അറിയിക്കണം. ആവശ്യമെങ്കില്‍ സിഡബ്ല്യുസി പരിഹാര നടപടികള്‍ സ്വീകരിക്കുകയും റിപ്പോര്‍ട്ട് ഫയല്‍ ചെയ്ത് കോടതിയെ അറിയിക്കുകയും വേണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
Tags : Court food leaves grandmother father