തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരേ ഉയർന്ന സിഎംആർഎൽ-എക്സാലോജിക് മാസപ്പടി ആരോപണം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും കമ്മിറ്റിയും പലവട്ടം ചർച്ച ചെയ്തു തെളിവില്ലെന്ന കാരണത്താൽ തള്ളിയതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പല കോടതികളും ഇതിൽ തെളിവില്ലെന്നു പറഞ്ഞു തള്ളിയതാണ്. വീണ മകളായിപ്പോയതിന്റെ പേരിൽ അച്ഛന്റെ പേരിൽ കേസെടുക്കാനാണ് ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീക്കം.
വീണാ വിജയന്റെ എക്സാലോജിക് കന്പനിയും സിഎംആർഎല്ലും തമ്മിൽ നടത്തിയ കരാർ അടിസ്ഥാനത്തിൽ സേവനം നൽകിയതിനാണ് 1.72 കോടി രൂപ നൽകിയത്. ഈ തുകയ്ക്ക് നികുതിയും ഒടുക്കിയിട്ടുണ്ട്. വി.ഡി. സതീശൻ മുഖ്യമന്ത്രിയായ ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതിനു പിന്നാലെയാണ് ഇഡി പിണറായിയുടെ വീടുകളിൽ പരിശോധന നടത്തിയത്.
കോണ്ഗ്രസ് നേതൃത്വവും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യമായിരുന്നു ഉന്നയിച്ചിരുന്നത്.
പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ലക്ഷ്യമിട്ടുള്ള ഇഡിയുടെ രാജ്യവ്യാപക നീക്കത്തിന്റെ ഭാഗമാണ് പിണറായിക്കെതിരേയുള്ള നടപടി. ഇഡി കേസുകളിൽ ഒരു ശതമാനം പോലും ശിക്ഷിക്കപ്പെടുന്നില്ലെന്ന സുപ്രീംകോടതി ഉത്തരവുകൾതന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇഡിയുടെ നീക്കത്തിൽ ദുർബലപ്പെട്ടുപോകുന്ന പ്രസ്ഥാനമല്ല സിപിഎം. ഇതുവഴി പിണറായി വിജയനെയും ദുർബലപ്പെടുത്താനാകില്ല.
പിണറായിയെ അറസ്റ്റ് ചെയ്യുമെന്ന ആശങ്കയില്ല. പിണറായിക്ക് ഇതിൽ ഒരു ഉത്തരവാദിത്വമില്ല. ജനങ്ങളെ അണിനിരത്തിയും നിയമപരമായും ഇഡി നീക്കത്തെ നേരിടും. റെയ്ഡ് നടക്കുന്ന എല്ലായിടത്തും പ്രവർത്തകർ പ്രതിഷേധിക്കും. വൈകുന്നേരം എല്ലാ ബ്രാഞ്ചിലും പന്തംകൊളുത്തി പ്രകടനം നടത്തും. ബിജെപിയും യുഡിഎഫും ചേർന്നുള്ള ഡീലാണ് ഇതിനു പിന്നിലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.