തിരുവനന്തപുരം: പിഎസ്സി നടത്തിയ പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കാൻ മന്ത്രിസഭായോഗ തീരുമാനം. ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികയിലേക്കുള്ള നിയമനങ്ങൾ, കെഎഎസ് പരീക്ഷയിലെ ക്രമക്കേട് ഉൾപ്പെടെ ലഭിച്ച പരാതികളിൽ അന്വേഷണം നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
ഞെട്ടിക്കുന്ന കാര്യങ്ങളാണ് പിഎസ്സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ടു പരാതിയായി ലഭിച്ചിട്ടുള്ളത്. പരീക്ഷയുടെ മാർക്ക് അറിയാൻ പാടില്ല, പക്ഷേ ഇവിടെ പല ഇന്റർവ്യൂ നടത്തിയിരിക്കുന്നതും പരീക്ഷയുടെ മാർക്ക് അറിഞ്ഞിട്ടാണ്. എഴുത്തു പരീക്ഷയിൽ കൂടുതൽ മാർക്ക് കിട്ടിയവരെ, റാങ്ക് പട്ടികയിൽ പിന്തള്ളാനായി മാർക്ക് കുറഞ്ഞവർക്ക് ഇന്റർവ്യൂവിൽ മാർക്ക് കൂട്ടിക്കൊടുത്തു എന്നുള്ള ആരോപണങ്ങളും വന്നിട്ടുണ്ട്. ഇത് അടക്കമുള്ള എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഐജി അജിതാബീഗം നേതൃത്വം നൽകും
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടിനെക്കുറിച്ച് ക്രൈംബ്രാഞ്ച് ഐജി അജീതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നടന്നത്. പിഎസ്സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടത് ഗുരുതരമായ തെറ്റാണ്.
ഉദ്യോഗാർഥികൾ വിശ്വാസമർപ്പിച്ചത് പിഎസ്സിയിലാണ്. കഴിഞ്ഞ സർക്കാർ പിഎസ്സിയെ ദുരുപയോഗപ്പെടുത്തിയതിന്റെ ഉദാഹരണമാണിത്. ഒരു കാരണവശാലും കുറ്റക്കാർ രക്ഷപ്പെടില്ല. റിപ്പോർട്ട് ലഭിച്ചാലുടൻ ശക്തമായ നടപടിയുണ്ടാകും.
‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിയിലെ എസ്ഐടി റിപ്പോർട്ട് കൈമാറുകയെന്നത് ഡിജിപിയുടെ ഉത്തരവാദിത്വമാണ്. ഡിജിപി പരിശോധിച്ച ശേഷം സർക്കാരിന് നൽകുകയാണ് നടപടിക്രമം. മന്ത്രിക്കല്ല, ആഭ്യന്തര സെക്രട്ടറിക്കാണ് റിപ്പോർട്ട് കൈമാറുന്നത്. ആഭ്യന്തര സെക്രട്ടറിയാണ് മന്ത്രിക്ക് കൈമാറേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Tags : Crime Branch investigate PSC exam