കോട്ടയം: നാലാഴ്ചയോളം രാഷ്ട്രീയ പാർട്ടികൾ നടത്തിയ പ്രചാരണങ്ങൾക്കൊടുവിൽ കേരള ജനത വിധിയെഴുതി. സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനു (എസ്ഐആര്‍) ശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ രാത്രി എട്ടു വരെയുള്ള കണക്കനുസരിച്ച് 78.1 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
അന്തിമ കണക്കുകൾ വരുമ്പോൾ പോളിംഗ് ശതമാനം ഇനിയും കൂടിയേക്കാം. ആറു വരെയാണ് വോട്ടെടുപ്പ് സമയപരിധിയെങ്കിലും ചില ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിരയുണ്ടായിരുന്നു. പലയിടത്തും പോളിംഗ് അവസാനിക്കാത്തതിനാല്‍ നിരക്ക് ഉയരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.
എസ്ഐആറിനു ശേഷം ആകെ വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവു വന്നിട്ടും പോളിംഗ് ശതമാനത്തില്‍ വര്‍ധനവുണ്ടായത് അനുകൂലമാണെന്ന വിലയിരുത്തലിലാണ് മുന്നണികൾ. മേയ് നാലിനാണ് വോട്ടെണ്ണൽ.