കൊച്ചി: ആകെയുള്ള 14 മണ്ഡലങ്ങളും തൂത്തുവാരി യുഡിഎഫ് എറണാകുളം ജില്ലയിൽ കുറിച്ചത് പുതുചരിത്രം. ആദ്യമായാണു ജില്ലയിൽ എല്ലാ സീറ്റുകളിലും മുന്നണി ജയിക്കുന്നത്.
2016ലും 2021ലുമുണ്ടായിരുന്ന 14ൽ 9 എന്ന നിലയിൽനിന്നാണ് 14ൽ 14 എന്നതിലേക്കുള്ള യുഡിഎഫിന്റെ കുതിപ്പ്. സിറ്റിംഗ് സീറ്റുകളെല്ലാം ഭൂരിപക്ഷം ഉയർത്തിയാണു നിലനിർത്തിയത്. സിറ്റിംഗ് എംഎൽഎമാരിൽ മത്സരിച്ച ഏഴു പേരും ജയിച്ചു. ആറു പുതുമുഖങ്ങൾ ജില്ലയിൽനിന്ന് നിയമസഭയിലെത്തും. യുഡിഎഫിലെ കക്ഷിനില: കോൺഗ്രസ്-11, കേരള കോൺഗ്രസ്, കേരള കോൺഗ്രസ്-ജേക്കബ്, മുസ്ലിം ലീഗ് - ഒന്നുവീതം.
എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായ കോതമംഗലം, കളമശേരി, കുന്നത്തുനാട്, വൈപ്പിന്, കൊച്ചി സീറ്റുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. പിണറായി മന്ത്രിസഭയിലെ പ്രധാനിയായിരുന്ന പി. രാജീവിന്റെ കളമശേരിയിലെ ദയനീയ തോൽവി എൽഡിഎഫിന് കനത്ത ആഘാതമാണ്. മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ഭൂരിപക്ഷം (20,600) 2021ലേക്കാൾ (21,301) അല്പം കുറയ്ക്കാനായതാണ് ജില്ലയിൽ എൽഡിഎഫിന് തെല്ലെങ്കിലും ആശ്വസിക്കാനുള്ളത്.
തൃക്കാക്കരയിൽ അരലക്ഷം കടന്ന ഉമാ തോമസിന്റെ ഭൂരിപക്ഷം (50,211) ജില്ലയിൽ ഇന്നോളമുള്ളതിൽ ഏറ്റവും ഉയർന്നതായി. പിറവത്ത് അനൂപ് ജേക്കബിന്റെയും മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടന്റെയും ഭൂരിപക്ഷം 40,000 കടന്നു. കൊച്ചിയിലൊഴികെ 13 മണ്ഡലങ്ങളിലും യുഡിഎഫിന്റെ ഭൂരിപക്ഷം 10,000 വോട്ടിനു മുകളിലാണ്.
ബിജെപിക്കൊപ്പം ചേർന്ന ട്വന്റി-20യ്ക്കു നേട്ടമുണ്ടാക്കാനായില്ല. ഉണ്ടായിരുന്ന ശക്തി ചോർന്നെന്നാണു കുന്നത്തുനാട് ഫലം വ്യക്തമാക്കുന്നത്. ഇവിടെ പാർട്ടിയുടെ സ്ഥാനാർഥിക്ക് 2021ലേതിനേക്കാൾ 2,480 വോട്ട് കുറഞ്ഞു.
Tags : Eranakulam UDF Kerala Assembly Election Kerala Niyama Sabha Election