ഭോപ്പാൽ: രോഗിയുടെ രക്തം ആംബുലൻസിൽ വീണെന്നു പറഞ്ഞ് രോഗിയുടെ ഭാര്യയെകൊണ്ട് നിർബന്ധിച്ച് ആംബുലൻസ് കഴുകിച്ച് ജീവനക്കാർ. മധ്യപ്രദേശിലെ കട്നി ജില്ലയിലാണ് സംഭവം നടന്നത്. 108 ആംബുലൻസിൽ രോഗിയുമായി വന്നപ്പോൾ രക്തം പുരണ്ടെന്ന് പറഞ്ഞാണ് രോഗിയുടെ ഭാര്യയെ കൊണ്ട് വാഹനം വൃത്തിയാക്കിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വ്യാപക വിമർശനമാണ് ഉയർന്നത്. തുടർന്ന് ആംബുലൻസ് ഡ്രൈവറിനെയും എമർജൻസി ടെക്നീഷനെയും പിരിച്ചുവിട്ടു.
കരേല ഗ്രാമത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ രാഹുൽ ബർമനെ 108 ആംബുലൻസിൽ കൊണ്ടുപോകുമ്പോഴാണ് സംഭവം നടന്നത്. കട്നി ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ രാജ് സിംഗ് താക്കൂർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. സംഭത്തിൽ കുറ്റക്കാരായ ആംബുലൻസ് ജീവനക്കാരെ പിരിച്ചിവിട്ടെന്നും സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് നടപടി സ്വീകരിച്ചതെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.