പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പിഎസ്സി പരീക്ഷയിൽ 10 ചോദ്യങ്ങൾക്കുള്ള ഉത്തരത്തിന്റെ മൂല്യനിർണയം നടത്താതെ റാങ്ക് പട്ടിക തയാറാക്കിയ സംഭവത്തിൽ എല്ലാ ഉദ്യോഗാർഥികളുടെയും ഉത്തരക്കടലാസ് വീണ്ടും മൂല്യനിർണയം നടത്താൻ പിഎസ്സി യോഗ തീരുമാനം. പിഎസ്സി വിജിലൻസ് ആഭ്യന്തരവിഭാഗം എസ്പിയുടെ നേതൃത്വത്തിൽ ഇതേക്കുറിച്ച് അന്വേഷിക്കാനും യോഗത്തിൽ തീരുമാനമായി.
ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ്, പേഴ്സ്പെക്ടീവ് പ്ലാനിംഗ് വിഭാഗം ചീഫ്, പ്ലാനിംഗ് കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ് എന്നീ തസ്തികകളിലേക്കു നടത്തിയ പരീക്ഷയിലാണ് തിരിമറികൾ നടന്നത്.
മൂന്ന് തസ്തികയ്ക്കും പൊതുവായ പരീക്ഷയിലെ 10 ചോദ്യങ്ങൾ ഒഴിവാക്കിയായിരുന്നു മൂല്യനിർണയം. 228 പേരാണ് പരീക്ഷ എഴുതിയത്. ഒഴിവാക്കിയ 10 ചോദ്യങ്ങൾക്കും ഇവരെല്ലാം നൽകിയ ഉത്തരം മൂല്യനിർണയം നടത്തും. ചോദ്യങ്ങൾ ഒഴിവാക്കിയത് ബോധപൂർവമോ സാങ്കേതിക പിഴവ് സംഭവിച്ചതാണോ എന്നത് വിജിലൻസ് ആഭ്യന്തര വിഭാഗം എസ്പിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. 2023 ജൂലൈ 13നാണ് പ്രാഥമിക പരീക്ഷ നടന്നത്. കഴിഞ്ഞ മേയ് 31ന് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.
റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഒരു ഉദ്യോഗാർഥി പരീക്ഷയുടെ ഉത്തരക്കടലാസിന്റെ പകർപ്പിന് അപേക്ഷിച്ചിരുന്നു. ഉത്തരക്കടലാസ് ലഭ്യമായതിനുശേഷം ഉദ്യോഗാർഥി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും പേപ്പർ ഒന്നിലെ ഒൻപതു മുതൽ 18 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്തിയിട്ടില്ലെന്ന് പരാതിപ്പെടുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിൽ ഈ പരീക്ഷയെഴുതിയ എല്ലാ ഉദ്യോഗാർഥികളുടെയും മേൽപ്പറഞ്ഞ നന്പർ ഉത്തരങ്ങൾ മൂല്യ നിർണയം നടത്തിയിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.
Tags : PSC Exam results changed re-evaluate