അമീർ
മൂവാറ്റുപുഴ: പോക്സോ കേസിലെ പ്രതിക്ക് 43 വര്‍ഷം തടവും രണ്ടേ കാല് ലക്ഷം രൂപ പിഴയും വിധിച്ചു. സൗത്ത് മാറാടി പാറയില്‍ അമീറി (42)നെയാണ് മൂവാറ്റുപുഴ ജില്ലാ സ്പെഷല്‍ ജഡ്ജ് എ. സമീര്‍ ശിക്ഷിച്ചത്. പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനില്‍ 2023ല്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് വിധി.
കോലഞ്ചേരി കടമറ്റത്ത് വ്യാജപ്പേരില്‍ സിദ്ധനായി നടിച്ച് ജ്യോതിഷാലയം നടത്തുകയായിരുന്നു പ്രതി. പേടി മാറ്റുന്നതിനായി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ രക്ഷിതാക്കള്‍ ജ്യോതിഷാലയത്തില്‍ പൂജ നടത്തുന്നതിനായി കൊണ്ടുവന്നപ്പോള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണു കേസ്.
പരാതിയെത്തുടര്‍ന്ന് പുത്തന്‍കുരിശ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒളിവില്‍ പോയ ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതി വാടകയ്ക്കെടുത്ത കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വന്ന ജ്യോതിഷാലയത്തില്നിന്നു നിരവധി വിഗ്രഹങ്ങളും പണവും കണ്ടെത്തിയിരുന്നു.
പുത്തന്‍കുരിശ് പോലിസ് ഇന്‍സ്പെക്ടറായിരുന്ന ടി. ദിലീഷായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ആര്. ജമുന ഹാജരായി. എഎസ്ഐ ലേഖയായിരുന്നു കോടതി ലെയ്സന്‍ ഓഫീസര്‍.
Tags : POCSO case fine imprisonment sentenced Ameer