ചെന്നൈ: വിരുദുനഗർ പടക്കനിർമാണശാല സ്ഫോടനവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥാപന ഉടമകളുടെ ബന്ധുക്കളായ നാലുപേരാണ് അറസ്റ്റിലായതെന്നും ഇവരെ ചോദ്യം ചെയ്തുവരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം ഫാക്ടറി ഉടമയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഈശ്വരി, ഭർത്താവ് മുത്തുമാണിക്കം എന്നിവർ ഒളിവിലാണ്. ഇരുവരെ കണ്ടെത്താൻ നാല് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മധുര, തേനി ജില്ലകളിലും ബംഗളൂരുവിലും പോലീസ് പരിശോധന നടത്തി.
വനജ ഫയർ വർക്ക് എന്ന സ്ഥാപനത്തിലുണ്ടായ സ്ഫോടനത്തിൽ 25 പേർ മരിച്ചെന്നും മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. സ്ഫോടനം നടക്കുമ്പോൾ നൂറോളം പേർ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം. ഞായറാഴ്ച പടക്ക നിർമാണ ശാലയ്ക്ക് പ്രവർത്തിക്കാൻ അനുമതിയില്ല.
ഈ ചട്ടം ലംഘിച്ചാണ് സ്ഥാപനം ഇന്നലെ പ്രവർത്തിച്ചതെന്നും ജില്ലാ കളക്ടർ പറഞ്ഞു. തെരഞ്ഞെടുപ്പുകാലത്തു വൻതോതിൽ ഓർഡർ ലഭിച്ചതിനാൽ അവധി ദിവസവും നൂറോളം പേർ ജോലി ചെയ്യുന്നുണ്ടായിരുന്നു. വെടിമരുന്നു നിറയ്ക്കുന്നതിനിടെ തീപ്പൊരി ചിതറിയതാണു അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ജെസിബി ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ മാധ്യമപ്രവർത്തകൻ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ കളക്ടറും എസ്പിയുമടക്കമുള്ളവർ അത്ഭുതകരമായാണു രക്ഷപ്പെട്ടത്.
Tags : Explosion firecracker factory arrest