തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്ര പരിസരത്തുണ്ടായ പൊട്ടിത്തെറിയിൽ സംശയാസ്പദമായി ഒന്നുമില്ലെന്ന് ബോംബ് സ്ക്വാഡ്. ബുധനാഴ്ച രാവിലെയാണ് ക്ഷേത്ര പരിസരത്തുള്ള ശുചിമുറി ബ്ലോക്കിന് സമീപം പൊട്ടിത്തെറിയുണ്ടായത്.
അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.വെൽഡിംഗിനെത്തിയ രണ്ട് പേർക്കാണ് പരിക്കേറ്റത്. ശുചിമുറികൾ ഉണ്ടായിരുന്ന കെട്ടിടത്തിൽ വെൽഡിംഗ് ജോലികൾ നടക്കുന്നതിനിടെ ആയിരുന്നു സംഭവം.
ഏറെകാലമായി ഉപയോഗിക്കാതെ കിടന്ന ശുചിമുറികൾ അറ്റകുറ്റപ്പണി നടത്തി ക്ഷേത്രത്തിലെത്തുന്നവർക്ക് തുറന്ന് കൊടുക്കാനായിരുന്നു പദ്ധതി. പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെ ഫയർഫോഴ്സും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
ഉപയോഗിക്കാതെ കിടന്ന ശുചിമുറിയുടെ ടാങ്കിനുള്ളിൽ ഗ്യാസ് രൂപപ്പെട്ടിട്ടുണ്ടാകുമെന്നും കെട്ടിടത്തിന്റെ മുകളിൽ വെൽഡിംഗ് ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്നും തീപ്പൊരി ഇവിടേക്ക് വീണതാകാം അപകടകാരണമെന്നുമാണ് വിലയിരുത്തൽ.