ജയ്പൂർ: രാജസ്ഥാനെ പിടിച്ചുലച്ച 900-കോടിയുടെ ജൽ ജീവൻ മിഷൻ അഴിമതിക്കേസിൽ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ മഹേഷ് ജോഷിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് മുൻ മന്ത്രിയെ ഇഡി അറസ്റ്റു് ചെയ്തത്.
അശോക് ഗെഹ്ലോട്ട് സർക്കാരിൽ ജലവിഭവവകുപ്പ് മന്ത്രിയായിരുന്നു മഹേഷ് ജോഷി. കേന്ദ്രസർക്കാരിന്റെ കുടിവെള്ള വിതരണപദ്ധതിയായ ജൽ ജീവൻ മിഷൻ രാജസ്ഥാനിൽ നടപ്പിലാക്കിയതിൽ വലിയരീതിയിലുള്ള ക്രമക്കേടുകൾ നടന്നെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
പദ്ധതിക്കായി ഗുണനിലവാരമില്ലാത്ത പൈപ്പുകൾ ഉപയോഗിച്ചെന്നും വ്യാജബില്ലുകളും രേഖകളും നിർമിച്ചു കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. കരാറുകൾ നൽകിയതിൽ മന്ത്രി സ്വജനപക്ഷപാതവും അഴിമതിയും കാട്ടിയെന്നും ഇഡി കണ്ടെത്തലിലുണ്ട്.
കേസുമായി ബന്ധപ്പെട്ട് നേരത്തേ ഇഡി മഹേഷ് ജോഷിയുടെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും വ്യാപക റെയ്ഡുകൾ നടത്തിയിരുന്നു.