പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ഹെൽപ്പറെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതി കുറ്റം സമ്മതിച്ചു. ആദിവാസി വിഭാഗത്തിൽപ്പെട്ട വിനോദ് കുമാർ എന്നയാളാണ് കുറ്റം സമ്മതിച്ചത്.
കൊലപാതകം നടന്ന സ്ഥലത്തുനിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെ വെച്ചാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് ഇയാൾ നൽകിയ മൊഴി.
സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത ആളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഗവിയിൽ നിന്നും മീനാർ ഭാഗത്തേക്കുള്ള റോഡിന് സമീപം വനത്തിൽ താൽക്കാലിക ഷെഡ് കെട്ടി താമസിക്കുകയായിരുന്നു വിനോദ്.
ഈ വഴിയിലൂടെ സ്ഥിരമായി ജോലിക്ക് പോവുകയും വരികയും ചെയ്യുന്ന യുവതിയെ ഇയാൾ ദീർഘകാലമായി നിരീക്ഷിക്കാറുണ്ടായിരുന്നു. യുവതിയെ ഇയാൾ സ്ഥിരമായി ശല്യം ചെയ്യാറുണ്ടായിരുന്നെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Tags : Gavi Anganwadi Helper Murder Case