തിരുവനന്തപുരം: സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾക്കായി പലിശയ്ക്കെടുത്ത പണം സർക്കാർ വകമാറ്റി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുകയാണെന്നു കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മസാല ബോണ്ടുകളിലൂടെ 9.5 ശതമാനം പലിശയ്ക്കെടുത്ത പണം ഇത്തരത്തിൽ കിഫ്ബി ദുരുപയോഗം ചെയ്യുന്നു.
കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പര്യസ്യ കാമ്പയിൻ അടിയന്തരമായി അവസാനിപ്പിക്കണമെന്നും കിഫ്ബിയുടെ ഫണ്ട് അനധികൃതമായി ചെലവഴിക്കാൻ അനുമതി നൽകിയവർക്കെതിരേ യുഡിഎഫ് അധികാരത്തിലെത്തിയാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
കിഫ്ബി നിയമ പ്രകാരം സംസ്ഥാനത്തെ പശ്ചാത്തല സൗകര്യ മേഖല വികസനം ഉൾപ്പെടെ നാല് ആവശ്യങ്ങൾക്കു മാത്രമാണ് കിഫ്ബി ഫണ്ട് വിനിയോഗിക്കുവാൻ കഴിയുക. എന്നാൽ 2018 മുതൽ 2021 വരെയുള്ള കാലയളവിൽ ഏതാണ്ട് 102 കോടിയാണ് കിഫ്ബി ഫണ്ടിൽനിന്നു പരസ്യത്തിനായും സർക്കാർ പ്രചാരണത്തിനായും ചെലവാക്കിയത്.
ഇതിൽ തെരഞ്ഞെടുപ്പ് വർഷമായ 2020-21 സാമ്പത്തിക വർഷം മാത്രം സർക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിച്ചത് ഏതാണ്ട് 75 കോടി രൂപയാണ്. ഇതിൽത്തന്നെ 30 കോടിയോളം രൂപ സ്പോണ്സേർഡ് കണ്ടന്റുകൾ വരുത്തുന്നതിനായാണ് ഉപയോഗിച്ചത്. കേരളീയം എന്ന മാമാങ്കത്തിനു മാത്രമായി 50 കോടി രൂപയും ഇക്കാലത്ത് കിഫ്ബി ഫണ്ടിൽ നിന്നു ചെലവഴിച്ചു.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആദ്യത്തെ മൂന്നു സാമ്പത്തിക വർഷം മാത്രം 49 കോടി രൂപയാണ് സർക്കാർ പ്രചാരണ പരിപാടികൾക്കായി ചെലവഴിച്ചത്. 2024ലെ ആദ്യത്തെ ആറുമാസം മാത്രം അഞ്ചു കോടിയും ചെലവഴിച്ചിട്ടുണ്ട്. അതിനു ശേഷമുള്ള സമയത്തെയും 2025-26 സാമ്പത്തിക വർഷത്തെയും കണക്കുകൾ ലഭ്യമായിട്ടില്ല. പക്ഷേ അനൗദ്യഗിക വിവരമനുസരിച്ച് 150 കോടിയിലേറെ രൂപ ഈ കാലഘട്ടത്തിലെ സർക്കാർ പ്രചാരണവുമായി ബന്ധപ്പെട്ട് വകയിരുത്തിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.
വികസനപ്രവർത്തനങ്ങൾക്കായി വൻപലിശയ്ക്കു കടമെടുത്ത പൈസ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് കിഫ്ബി നിർത്തിയില്ലെങ്കിൽ ഉത്തരവാദിത്വപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും പ്രോസിക്യൂഷൻ നടപടി നേരിടേണ്ടി വരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു
Tags : Government Ramesh Chennithala campaign