തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ച നടപടി തിരിച്ചടിയായി കാണുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കോടതി ഉത്തരവ് പൂർണ്ണമായി പരിശോധിച്ച ശേഷം അപ്പീൽ പോകണമെങ്കിൽ പോകുമെന്നും, ഇതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലുമായും ഡി.ജി.പിയുമായും ആലോചിച്ച് തുടർ തീരുമാനമെടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. സമാനതകളില്ലാത്ത അക്രമമാണ് അന്ന് നടന്നതെന്നും അത് കൃത്യമായി അന്വേഷിക്കാൻ തീരുമാനിച്ചത് ഈ സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിലെ പ്രതികളായ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്കും ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, പോലീസുകാരായ സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ 2023 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്ന ഗൺമാൻമാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും, മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള 'രക്ഷാപ്രവർത്തനം' മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്ന് പറഞ്ഞ് അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇവരെ ന്യായീകരിച്ചത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. അന്ന് പോലീസ് കേസെടുക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് മർദനമേറ്റ പ്രവർത്തകർ കോടതിയെ സമീപിക്കുകയും, കോടതി നിർദേശപ്രകാരം പിന്നീട് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുകയുമായിരുന്നു.
Tags : Ramesh Chennithala Home Minister anticipatory bail CM's gunmen Latest News