തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കുതിപ്പിൽ ആവേശത്തിരയിളക്കമായി കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ. ഇന്നലെ രാവിലെ മുതൽ പ്രവർത്തകരുടേയും നേതാക്കളുടേയും ഒഴുക്കായിരുന്നു ഇന്ദിരാഭവനിലേക്ക്.
വോട്ടെണ്ണുന്നതിനു മുന്പേ ഭരണമുറപ്പിച്ചെന്ന രീതിയിൽ കെപിസിസി ഓഫീസിനു മുന്നിൽ നേരത്തെ തന്നെ വലിയ പന്തൽ ഒരുക്കിയിരുന്നു. ഫലം അപ്പപ്പോൾ അറിയാനായി ഒരുക്കിയ വലിയ സ്ക്രീനിനു മുന്നിൽ രാവിലെ 8.30 ഓടെ പ്രവർത്തകരും നേതാക്കളും ഇടുപിടിച്ചു.
കെപിസിസി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ്, യുഡിഎഫ് കണ്വീനർ അടൂർ പ്രകാശ്, ഡോ.ശശി തരൂർ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി ഉൾപ്പെടെയുള്ളവർ രാവിലെ തന്നെ കെപിസിസി ആസ്ഥാനത്തിനു മുന്നിൽ തയാറാക്കിയ പന്തലിൽ ഇരുന്നാണ് തെരഞ്ഞെടുപ്പ് ഫലം കണ്ടുകൊണ്ടിരുന്നത്.
വോട്ടെണ്ണൽ ആരംഭിച്ച് രണ്ടു മണിക്കൂർ പിന്നിട്ടതോടെ കേരളത്തിൽ അങ്ങോളമിങ്ങോളം യുഡിഎഫ് സ്ഥാനാർഥികൾ അതിശക്തമായ മുന്നേറ്റം നടത്തുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ പ്രവർത്തകരുടെ ആവേശമുയർന്നു. യുഡിഎഫ് ലീഡ് ചെയ്യുന്ന മണ്ഡലങ്ങളുടെ എണ്ണം 90 കവിഞ്ഞതോടെ മുദ്രാവാക്യം വിളികളോടെയും കോണ്ഗ്രസ് പതാക വാനിലുയർത്തിയും പ്രവർത്തകർ ആഹ്ളാദം പങ്കുവച്ചു.
11 ന് കഴിഞ്ഞതോടെ കെപിസിസി മുൻഅധ്യക്ഷൻ കെ. സുധാകരൻ ഇന്ദിരാഭവനിലേക്ക് എത്തി. മുദ്രാവാക്യം വിളികളോടെയായിരുന്നു സുധാകരനെ പ്രവർത്തകർ വരവേറ്റത്. ഇതിനു പിന്നാലെ എത്തിയ രമേശ് ചെന്നിത്തലയെ പ്രവർത്തകർ തോളിലേറ്റിയാണ് ആഹ്ളാദം പങ്കുവച്ചത്. ഉച്ചയ്ക്ക് 12 ഓടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കെപിസിസി ആസ്ഥാനത്തെത്തി.
അപ്പോഴും എല്ലാവരുടേയും ആകാംക്ഷ തെരഞ്ഞെടുപ്പിനു കടിഞ്ഞാണ് പിടിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ വരവിനു വേണ്ടിയായിരുന്നു. കന്റോൺമെന്റ് ഹൗസിലിരുന്നു തെരഞ്ഞെടുപ്പ് ഫലം കണ്ട പ്രതിപക്ഷ നേതാവ് തുടർന്ന് ഇന്ദിരാഭവനിലേക്ക് എത്തിയപ്പോൾ പ്രവർത്തകർ ആവേശ മുദ്രാവാക്യവുമായിട്ടായിരുന്നു വരവേറ്റത്. കെപിസിസി അധ്യക്ഷനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ച് ശേഷം നേതാക്കൾക്കൊപ്പം കേക്ക് മുറിച്ചാണ് പ്രതിപക്ഷ നേതാവ് ആഹ്ളാദം പങ്കുവച്ചത്.
കെപിസിസി ആസ്ഥാനത്ത് നേതാക്കൾ മാധ്യമങ്ങളെ കാണുന്പോൾ ആസ്ഥാനത്തിനു പുറത്ത് പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് യുഡിഎഫിന്റെ വിജയം ഗംഭീരമായി ആഷോഷിച്ചത്. രാത്രി വൈകുവോളം പ്രവർത്തകരുടെ ഒഴുക്കായിരുന്നു കെപിസിസി ഓഫീസിലേക്ക്. ഏറെക്കാലം ആളനക്കമില്ലാത്ത അവസ്ഥായിരുന്ന കെപിസിസി ആസ്ഥാനം ഇന്നലെ നേതാക്കളേയും പ്രവർത്തകരേയും മാധ്യമപ്പടയേയും കൊണ്ട് പൂർണമായും ശബ്ദമുഖരിതമായി മാറി.
Tags : Indira Bhavan excited UDF Kerala Assembly Election Kerala Niyamasabha election