തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ആറു സീറ്റുകൾ ആവശ്യപ്പെട്ട് രാഷ്ട്രീയ ജനതാദൾ (ആർജെഡി). ഇന്നലെ സിപിഎം നേതൃത്വവുമായി നടത്തിയ ചർച്ചയിലാണു നിലവിലെ മൂന്നു സീറ്റുകൾക്കു പുറമേ മൂന്നു സീറ്റുകൾ കൂടി ആർജെഡി ആവശ്യപ്പെട്ടത്.
തൃശൂർ ജില്ലയിൽ ചാലക്കുടി മണ്ഡലവും തിരുവനന്തപുരം ജില്ലയിൽ ഒന്നും കോഴിക്കോട് ഒന്നും ഇങ്ങനെയാണു മൂന്നു സീറ്റുകൾ. ഇതിൽ ഒരുറപ്പും സിപിഎം ആർജെഡിക്കു നൽകിയിട്ടില്ല. ഇപ്പോൾ കൈവശമുള്ള കൽപറ്റ, കൂത്തുപറന്പ്, വടകര എന്നീ മണ്ഡലങ്ങളിൽ തന്നെ ആർജെഡിക്കു ഒതുങ്ങേണ്ടി വരും.
കേരള കോണ്ഗ്രസ്-എമ്മുമായും ഇന്നലെ സിപിഎം ചർച്ച നടത്തി. നിലവിലെ 12 സീറ്റുകൾ തന്നെ നൽകാമെന്നു ചർച്ചയിൽ സിപിഎം നേതാക്കൾ പറഞ്ഞു. എന്നാൽ ഒരു സീറ്റു കൂടി അധികം നൽകണമെന്നു പാർട്ടി ചെയർമാൻ ജോസ് കെ. മാണി ആവശ്യപ്പെട്ടു. കുറ്റ്യാടി സീറ്റു വേണമെന്നായിരുന്നു ആവശ്യം. എന്നാൽ തങ്ങൾ മത്സരിക്കുന്ന സീറ്റ് വിട്ടുതരാനാകില്ലെന്ന നിലപാടാണു സിപിഎം സ്വീകരിച്ചത്. കുറ്റ്യാടി അല്ലെങ്കിൽ മറ്റൊരു സീറ്റു നൽകിയേ മതിയാകൂവെന്ന നിലപാടിൽ കേരള കോണ്ഗ്രസ്-എം ഉറച്ചുനിൽക്കുകയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മറ്റു പാർട്ടികൾക്കു നൽകിയ എണ്ണം സീറ്റുകൾ മാത്രം ഇക്കുറിയും നൽകിയാൽ മതിയെന്ന തീരുമാനത്തിലാണു സിപിഎം. സീറ്റുകൾ വച്ചുമാറുന്ന കാര്യത്തിൽ പിന്നീട് ആലോചിക്കാമെന്ന ഉറപ്പു മാത്രമാണു സിപിഎം മറ്റു പാർട്ടികൾക്കു നൽകിയിട്ടുള്ളത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പാർട്ടി പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ, ഇടതുമുന്നണി കണ്വീനർ ടി.പി.രാമകൃഷ്ണൻ എന്നിവരാണു ചർച്ചകൾക്കു നേതൃത്വം നൽകിയത്.
Tags : Left Front LDF Assembly seats ask more Kerala Niyama sabha election Kerala Assembly election