തിരുവനന്തപുരം: ജി.സുധാകരനെ രൂക്ഷമായി വിമർശിച്ച് മന്ത്രി സജി ചെറിയാൻ. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇനിയും ആക്രമിച്ചാൽ സുധാകരന്റെ കാര്യങ്ങൾ ഓരോന്നായി വെളിപ്പെടുത്തുമെന്ന് സജി ചെറിയാൻ പറഞ്ഞു.
ഇനി നഷ്ടപ്പെടാൻ ഒന്നുമില്ല. കൃഷ്ണപിള്ള സ്മാരകം തകർത്തതാണെന്ന ജി. സുധാകരന്റെ ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. തകർക്കാൻ പോയിട്ടുണ്ടെങ്കിൽ ഞങ്ങൾ ഒരുമിച്ചേ പോകൂ. ഞാൻ സുധാകരന്റെയും സുധാകരന് എന്റെയും നിഴലായി നിന്ന കാലമാണത്.
ഞാൻ പോയിട്ടുണ്ടെങ്കിൽ സുധാകരനും കാണും. ജി. സുധാകരനെ ചുമക്കുന്ന കെ.സി. വേണുഗോപാൽ ആലപ്പുഴ കടലിൽ ചാടി ചാകുമെന്ന് സജി ചെറിയാൻ. ആറു മാസം കൊണ്ട് കെ.സി. വേണുഗോപാൽ ഇത് മനസിലാക്കും. ഇല്ലെങ്കിൽ എന്റെ പേര് മാറ്റിക്കോയെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്ഥാനം വിട്ടു പോയ പ്രമുഖരുടെയൊക്കെ ഉള്ളിൽ കമ്മ്യൂണിസം ഉണ്ടായിരുന്നു. എന്നാൽ ജി. സുധാകരൻ അങ്ങനെയല്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധനാണ് പാർട്ടിയെ തെരഞ്ഞെടുപ്പ് കാലത്ത് ചതിച്ചു. ഒന്നര വർഷം മുമ്പ് കെ.സി. വേണുഗോപാലുമായി കരാർ ഉണ്ടാക്കി. സീറ്റ് ഇല്ലെന്ന് അറിഞ്ഞപ്പോൾ 24 മണിക്കൂർ കൊണ്ട് വലതു പക്ഷമായി.
അഞ്ച് രൂപ കിട്ടിയാൽ ജി.സുധാകരൻ അത് പോക്കറ്റിൽ ഇട്ടുകൊണ്ട് പോകും. എന്നാൽ സജി ചെറിയാൻ അങ്ങനെയല്ല. ജി.സുധാകരൻ ഇപ്പോഴും എംഎൽഎ പെൻഷൻ വാങ്ങുന്നുണ്ട്. അത് പാർട്ടിയിൽ നിന്ന് നേടിയെടുത്ത അനുകൂല്യമല്ലേയെന്നും സജി ചെറിയാൻ ചോദിച്ചു.
Tags : Saji Cheriyan criticize G. Sudhakaran