തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാർക്കുള്ള ഔദ്യോഗിക വസതികളുടെ കാര്യത്തിൽ നിലനിന്നിരുന്ന തർക്കങ്ങൾക്ക് പൂർണ പരിഹാരമായി. പ്രമുഖ വസതികൾക്കായി ഒന്നിലധികം മന്ത്രിമാർ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും, മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ് നേരിട്ട് ഇടപെട്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് അന്തിമ ധാരണയിലെത്തിയത്. മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 3.96 കോടി രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വ്യക്തിപരമായ താൽപര്യം പരിഗണിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള ‘പമ്പ’ ബംഗ്ലാവാണ് അദ്ദേഹത്തിന് നൽകിയത്. കഴിഞ്ഞ പിണറായി വിജയൻ സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് താമസിച്ചിരുന്ന വസതിയാണിത്. ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള മറ്റൊരു പ്രമുഖ മന്ദിരമായ ‘അശോക’ സണ്ണി ജോസഫിനും, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ‘ലൈന്ത്രസ്റ്റ്’ ബംഗ്ലാവും അനുവദിച്ചു.
കോൺഗ്രസ് മന്ത്രിമാരിൽ കെ. മുരളീധരന് ‘സാനഡു’ ബംഗ്ലാവും, എ.പി. അനിൽകുമാറിന് ‘കാവേരി’യും, പി.സി. വിഷ്ണുനാഥിന് ‘നിള’യുമാണ് ഔദ്യോഗിക വസതികളായി നിശ്ചയിച്ചിരിക്കുന്നത്. മറ്റ് കോൺഗ്രസ് മന്ത്രിമാരായ എം. ലിജുവിന് ‘അജന്ത’, റോജി എം. ജോണിന് ‘ഗ്രേസ്’, ടി. സിദ്ധിഖിന് ‘ഗംഗ’, കെ.എ. തുളസിക്ക് ‘പ്രശാന്ത്’, ബിന്ദു കൃഷ്ണയ്ക്ക് ‘തൈക്കാട് ഹൗസ്’ എന്നിവയും അനുവദിച്ചിട്ടുണ്ട്.
മുസ്ലിം ലീഗ്, മറ്റ് ഘടകകക്ഷി മന്ത്രിമാരുടെ വസതികളും ഇതോടൊപ്പം നിശ്ചയിച്ചു. ഒ.ജെ. ജനീഷിന് ‘മൻമോഹൻ ബംഗ്ലാവ്’, എൻ. ഷംസുദീന് ‘നെസ്റ്റ്’, കെ.എം. ഷാജിക്ക് ‘പൗർണമി’, പി.കെ. ബഷീറിന് ‘ഉഷസ്’, വി.ഇ. അബ്ദുൽ ഗഫൂറിന് ‘കവടിയാർ ഹൗസ്’ എന്നിവയാണ് ലഭിച്ചത്. കേരള കോൺഗ്രസ് പ്രതിനിധി മോൻസ് ജോസഫിന് ‘പെരിയാർ’, ആർഎസ്പി നേതാവ് ഷിബു ബേബി ജോണിന് ‘എസ്സെൻഡേൻ’, സി.പി. ജോണിന് ‘റോസ് ഹൗസ്’ എന്നിവയും അനുവദിച്ചു.