തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളജിൽ ബിഡിഎസ് വിദ്യാർഥി കെട്ടിടത്തിൽ നിന്നുവീണ് മരിച്ച സംഭവത്തിൽ തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പോലീസ്. കണ്ണൂർ എസിപിയുടെ നേതൃത്വത്തിൽ 13 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല.
അധ്യാപകരിൽ നിന്ന് ഉൾപ്പെടെ ക്രൂരമായ ജാതി അധിക്ഷേപം നിധിൻ നേരിട്ടിരുന്നതായി കുടുംബവും സുഹൃത്തുക്കളും വെളിപ്പെടുത്തിയിരുന്നു. നിധിന്റെ മരണത്തിന് പിന്നാലെ കുടുംബത്തിന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്ന ശബ്ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.
അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ സ്റ്റാഫ് റൂം പോലും നിധിനെ ആക്രമിക്കാനുള്ള ഇടമായി മാറിയെന്നും ഗേറ്റിനു പുറത്തിറങ്ങിയാൽ അധ്യാപകർ കൈയും കാലും വെട്ടും എന്നും പറയുന്നതടക്കമുള്ള ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.
അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങി നിരവധി നേതാക്കൾ നിധിന്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു.
Tags : kerala police crime news wayanad trivandrum