Kerala
കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി പഞ്ചായത്തില്‍പ്പെട്ട കള്ളാടി മീനാക്ഷി പാലത്തിനടുത്ത് ചൊവ്വാഴ്ച രാവിലെയുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു.
കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മാണം നടത്തുന്ന കമ്പനിയിലെ കണ്‍സ്ട്രക്ഷന്‍ മാനേജര്‍ വിക്രം റാണ(ഹിമാചല്‍ പ്രദേശ്), എന്‍ജനിയര്‍ രാഹുല്‍(ഹിമാചല്‍ പ്രദേശ്), എസ്കവേറ്റര്‍ ഓപ്പറേറ്റര്‍ മുഹമ്മദ് ഇംറാന്‍(ബിഹാര്‍), സര്‍വേയര്‍മാരായ രാകേഷ് ഗുച്ചൈദ്(പശ്ചിമബംഗാള്‍), അസ്ഹറുദ്ദീന് അന്‍സാരി(ഉത്തര്‍പ്രദേശ്) എന്നിവരെയാണ് കണ്ടെത്താനുള്ളത്.
വിനോദസഞ്ചാരികളും തദ്ദേശവാസികളും അടക്കം മറ്റാരെയും കാണാതായിട്ടില്ലെന്ന അനുമാനത്തിലാണ് ജില്ലാ ഭരണകൂടം. ദുരന്തത്തില്‍ തുരങ്കപാത നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ഓപ്പറേറ്റര്‍ ചന്ദ്രബാന്‍ (മധ്യപ്രദേശ്), സിവില്‍ ഫോര്മാന്(ബികാഷ്കുമാര്‍), തൊഴിലാളി അന് ചന്ദ്ര ബാന്‍(ജാര്‍ഖണ്ഡ്)എന്നിവര്‍ മരണപ്പെട്ടിരുന്നു. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി എംബാമിംഗിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൂന്നു മൃതദേഹങ്ങളും സ്വദേശങ്ങളിലേക്ക് അയയ്ക്കുന്നതിന് നീക്കം നടന്നുവരികയാണ്.
മീനാക്ഷി പാലത്ത് കുന്നില്‍നിന്നു ഇടിഞ്ഞതടക്കം മണ്ണ് കുമിഞ്ഞു കിടക്കുന്ന പ്രദേശത്തെ നാല് മേഖലകളായി തിരിച്ചാണ് കാണാതായവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം. കേന്ദ്ര, സംസ്ഥാന ദുരന്ത പ്രതികരണ സേനാംഗങ്ങള്‍, അഗ്നി-രക്ഷാസേനാംഗങ്ങള്‍, പോലീസ്, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ തെരച്ചലില്‍ പങ്കെടുക്കുന്നുണ്ട്. സ്നിഫര്‍, കഡാവര്‍ നായകളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
മണ്ണിടിച്ചിലിനു പിന്നാലെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനം അര്‍ധരാത്രിയോടെ നിര്‍ത്തിവച്ചത് ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് പുനരാരംഭിച്ചത്. മീനാക്ഷി പാലത്തില്‍ മണ്ണ് വന്‍തോതില്‍ കുമിഞ്ഞതുമൂലം മേപ്പാടി-ചൂരല്‍മല റോഡിലുണ്ടായ സഞ്ചാരതടസം മണ്ണുമാന്തി യന്ത്രങ്ങളും ടിപ്പറുകളും ഉപയോഗപ്പെടുത്തി ചൊവ്വാഴ്ച രാത്രി വൈകി ഭാഗികമായി നീക്കിയിരുന്നു.
തുരങ്കപാതാ നിര്‍മാണ സ്ഥലത്തിന് 200 മീറ്റര്‍ ചുറ്റളവിലാണ് മണ്ണിടിഞ്ഞത്. ഏഴ് മുതല്‍ പത്ത് വരെ അടി വരെ ഉയരത്തിലാണ് മണ്ണ് കുമിഞ്ഞത്. പ്രദേശത്തുനിന്നും നീക്കം ചെയ്യുന്ന മണ്ണ് യോജ്യമായ സ്ഥലം കണ്ടെത്തി നിക്ഷേപിക്കും.
മീനാക്ഷി റോഡിന്റെയും പാലത്തിന്റെയും സുരക്ഷ പരിശോധിച്ച് ഉറപ്പുവരുത്താന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥക്ക് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന റവന്യു മന്ത്രി എ.പി. അനില്‍കുമാറും കൃഷി മന്ത്രി ടി. സിദ്ദിഖും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശന് ഉച്ചയോടെ ദുരന്തസ്ഥലം സന്ദര്‍ശിക്കും.
Kerala
കൽപ്പറ്റ: വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഇന്ന് വിപുലമായ തെരച്ചിൽ നടക്കും. കരാർ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കെഡാവർ നായ്ക്കളെ എത്തിച്ച് പ്രദേശത്ത് വിപുലമായ തെരച്ചിൽ നടത്തും.
മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്ത് അവരവരുടെ നാട്ടിലെത്തിക്കും.
മണ്ണിടിച്ചിലിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴുപേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ മണ്ണിടിച്ചിൽ നടന്ന സ്ഥലം സന്ദർശിക്കും. നിലവിൽ പ്രദേശത്ത് കനത്തമഴ തുടരുകയാണ്.
പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തിരിച്ചടിയാകുന്നുണ്ട്. കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപമായിരുന്നു മണ്ണിടിച്ചിലുണ്ടായത്. തുരങ്കപാത പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവർ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ള ജീവനക്കാർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ അതിശക്തമായ മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ 24 മണിക്കൂറിൽ പെയ്തത് 12 സെന്റിമീറ്റർ മഴയാണെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വയനാട് ജില്ലയിലെ വൈത്തിരിയിലാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത്, 12 സെന്റിമീറ്റർ. കോഴിക്കോട് ഉറുമിയിൽ 11 ഉം നിലന്പൂർ, അയ്യൻകുന്ന്, ചെന്പേരി എന്നിവിടങ്ങളിൽ എട്ട് സെന്റിമീറ്ററും മഴ പെയ്തു.
വയനാട് ജില്ലയിലെതന്നെ മാനന്തവാടി, കൽപ്പറ്റയിൽ ആറ് സെന്റിമീറ്ററും അന്പലവയൽ, കാരാപ്പുഴ എന്നിവിടങ്ങളിൽ നാലും കുപ്പാടിയിൽ മൂന്നു സെന്റിമീറ്റർ മഴയുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ദിവസങ്ങളായി മഴ തുടരുന്ന മേഖലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും അറിയിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതിശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ കേരളം, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് ഭാഗത്തും മത്സ്യബന്ധനത്തിനായി പോകരുതെന്നും നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
Kerala
കൽപ്പറ്റ: കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്ത സ്ഥലത്ത് രാത്രിയിലും രക്ഷാപ്രവർത്തനം തുടരുന്നു. മൺകൂനകൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്കയിലാണ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുന്നത്. മന്ത്രിമാരായ ടി.സിദ്ദിഖും എ.പി. അനിൽകുമാറും സ്ഥലത്ത് ക്യാമ്പു ചെയ്യുകയാണ്.
മുഖ്യമന്ത്രി വി.ഡി.സതീശനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിമാർ വയനാട്ടിലേക്ക് എത്തിയത്. മുഖ്യമന്ത്രി ബുധനാഴ്ച ദുരന്ത സ്ഥലം സന്ദർശിക്കും. ചൊവ്വാഴ്ച രാവിലെയാണ് കള്ളാടി മീനാക്ഷി പാലത്തിന് സമീപം നാടിനെ നടുക്കിയ മണ്ണിടിച്ചിൽ ഉണ്ടായത്. ദുരന്തത്തിൽ ഇതുവരെ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു.
മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നിസാര പരിക്കേറ്റ രണ്ട് പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. നിലവിൽ ഒമ്പതു പേരാണ് വയനാട് വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
വിംസ് ആശുപത്രിയിൽ മന്ത്രിമാരുടെയും ഡിഐജി കെ. കാർത്തിക്കിന്റെയും നേതൃത്വത്തിൽ അടിയന്തര അവലോകന യോഗം ചേർന്നു. യോഗത്തിന് ശേഷം നേതാക്കൾ ആശുപത്രിയിലെ വാർഡുകളിലെത്തി പരിക്കേറ്റവരെ സന്ദർശിക്കുകയും ലഭ്യമായ ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. കാണാതായവർക്കായുള്ള തെരച്ചിലിനായി കൂടുതൽ സന്നാഹങ്ങൾ സംഭവസ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്.
Kerala
കൽപ്പറ്റ: കള്ളാടി തുരങ്കപാതയുടെ നിർമാണമേഖലയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശൃങ്ങൾ പുറത്ത്. മീനാക്ഷി പാലത്തിന് സമീപമുണ്ടായ ഈ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് സമീപത്തെ സിസിടിവി കാമറകളിൽ പതിഞ്ഞിരിക്കുന്നത്.
കുന്നിടിഞ്ഞ് മണ്ണും ചെളിയും വൻതോതിൽ കുത്തിയൊഴുകി വരുന്നതും പാതയിലുണ്ടായിരുന്ന ടാങ്കർ ലോറിയടക്കം ഇതിനൊപ്പം ഒലിച്ചുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെ ടാങ്കർ ലോറിക്കടിയിൽ രണ്ടുപേർ പെട്ടെങ്കിലും അത്ഭുതകരമായി അവർ രക്ഷപ്പെട്ടു. അപകടത്തിൽ മരണസംഖ്യ ഉയർന്നേക്കുമെന്നാണ് പ്രഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മണ്ണിടിച്ചിലിന്റെ വലിയ ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന ആളുകൾ ഓടിക്കൂടുന്നതും തൊട്ടുപിന്നാലെ മലവെള്ളപ്പാച്ചിൽ കണ്ട് പ്രാണരക്ഷാർത്ഥം തിരിഞ്ഞോടുന്നതും ദൃശ്യങ്ങളിലുണ്ട്. പാലത്തിലുണ്ടായിരുന്ന ചിലരുടെ ശരീരത്തിലേക്ക് മണ്ണും അവശിഷ്ടങ്ങളും വന്ന് വീഴുന്നുണ്ടെങ്കിലും അഞ്ച് പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഈ സമയം പാലത്തിലുണ്ടായിരുന്ന ഒരു ടാങ്കർ ലോറി പിന്നോട്ടെടുത്ത് മാറ്റാൻ ഡ്രൈവർ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ അതിന് സാധിക്കും മുൻപ് തന്നെ നിമിഷങ്ങൾക്കകം മണ്ണും ചളിയും ഇരച്ചെത്തുകയായിരുന്നു. കുത്തൊഴുക്കിൽ പെട്ടുപോയ ടാങ്കർ ലോറി പാലത്തിൽ നിന്ന് മീറ്ററുകളോളമാണ് ഒഴുകിപ്പോയത്.
മണ്ണിൽ നിരവധി വാഹനങ്ങൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. തൊഴിലാളികളെ കൊണ്ടുവരുന്ന ബസ് മണ്ണിടിഞ്ഞു വീണ് പൂർണമായും തകരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിനുപുറമേ പ്രദേശത്തെ ഒരു വീട് പൂർണമായും മണ്ണിനടിയിലാണ്. പ്രകൃതിക്ഷോഭത്തിന്റെ അതിഭീകരമായ തീവ്രത വ്യക്തമാക്കുന്ന ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പരിഭ്രാന്തിയിലാണ് ജനങ്ങൾ.
നിലവിൽ അപകടസ്ഥലത്ത് സൈന്യവും സന്നദ്ധപ്രവർത്തകരും അതീവ ജാഗ്രതയോടെ രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാല്‍ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
Kerala
മാനന്തവാടി: വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. ഏഴ് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സൂചന.
തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപത്താണ് മണ്ണിടിഞ്ഞത്. നിർമാണ പ്രവർത്തനങ്ങൾക്ക് എത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി.
എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ്, ഫോറസ്റ്റ്, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജനപ്രതിനിധികൾ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുകയാണ്. അപകടത്തില്‍ തൊഴിലാളികള്‍ താമസിച്ച ലേബര്‍ ക്യാമ്പിലെ ഷെഡ്ഡുകൾ തകർന്നിട്ടുണ്ട്.
Kerala
മാനന്തവാടി: വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ കാണാതായത് പതിനെട്ട് പേരെയാണെന്ന് പുതിയ വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി.
എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ്, ഫോറസ്റ്റ്, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജനപ്രതിനിധികൾ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുകയാണ്. അപകടത്തില്‍ തൊഴിലാളികള്‍ താമസിച്ച ലേബര്‍ ക്യാമ്പിലെ ഷെഡ്ഡുകൾ തകർന്നിട്ടുണ്ട്.
Kerala
മാനന്തവാടി: വയനാട് കള്ളാടിയിലെ മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായ സ്ഥാലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മൂന്ന് പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.
തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപം മണ്ണിടിഞ്ഞത്. നിർമാണ പ്രവർത്തനങ്ങൾക്ക് എത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. രണ്ട് ബസുകൾ മണ്ണിനടിയിൽപ്പെട്ടുവെന്നും വിവരമുണ്ട്.
നിരവധി ആളുകൾ മണ്ണിടിനടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയിക്കുന്നുണ്ട്. മീനങ്ങാടിയിൽ നിന്നുള്ള എൻഡിആർഎഫ് ടീം സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനിൽകുമാറും അപകടസ്ഥലത്തേയ്ക്ക് തിരിക്കും.
മണ്ണ് വലിയതോതിൽ ഇടിഞ്ഞ് മീനാക്ഷി പാലത്തിലേക്ക് വീണു എന്നാണ് വിവരം. പാലം അപകടാവസ്ഥയിലാണ്. സമീപത്തെ വീട്ടുകാരെ ഒഴിപ്പിക്കുന്നുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മേപ്പാടി - ചൂരൽമല റോഡിൽ ഗതാഗത തടസം ഉണ്ടായി.
Kerala
മാനന്തവാടി: വയനാട് തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപം മണ്ണിടിഞ്ഞു. കള്ളാടിയിലെ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.
നിരവധി ആളുകൾ മണ്ണിടിനടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയിക്കുന്നുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മൂന്ന് പേരെ രക്ഷിച്ചതായാണ് വിവരം.
വാഹനങ്ങളും മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ട്. എന്‍ഡിആര്‍എഫ് ടീം സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. മണ്ണ് വലിയതോതിൽ ഇടിഞ്ഞ് പാലത്തിലേക്ക് വീണു എന്നാണ് വിവരം. പാലം അപകടാവസ്ഥയിലാണ്. സമീപത്തെ വീട്ടുകാരെ ഒഴിപ്പിക്കുന്നുണ്ട്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് മേപ്പാടി - ചൂരൽമല റോഡിൽ ഗതാഗത തടസം ഉണ്ടായി. അപകടത്തിന് പിന്നാലെ മന്ത്രി ടി. സിദ്ദിഖ് മുഖ്യമന്ത്രിയുമായി രക്ഷപ്രവർത്തനം സംബന്ധിച്ച് ചർച്ച നടത്തി.
രക്ഷപ്രവർത്തനം വേഗത്തിലാക്കാൻ മന്ത്രി ടി. സിദ്ദിഖ് നിർദേശം നൽകിയിട്ടുണ്ട്. മേപ്പാടിയിൽ തിങ്കളാഴ്ച അതിതീവ്ര മഴയാണ് പെയ്തത്.
Kerala
കല്‍പ്പറ്റ: ഓപ്പറേഷന് തൂഫാന് ദി നര്‍ക്കോ ഹണ്ടിന്റെ ഭാഗമായി വയനാട്ടില്‍ ഒരു മാസത്തിനിടെ 135 കേസുകളില്‍ അറസ്റ്റിലായത് 148 പേര്. ജൂണ്‍ ഒന്ന് മുതല്‍ 30 വരെ ജില്ലയിലെ വിവിധ സ്റ്റേഷന് പരിധികളിലാണ് ഇത്രയും അറസ്റ്റ് നടന്നത്.
നിരോധിത പുകയില ഉത്പന്നങ്ങള്‍ കൈവശം വച്ചതിനും വില്പന നടത്തിയതിനും 66 പേരെ പിടികൂടി. മാനന്തവാടിയിലും തിരുനെല്ലിയിലും കഞ്ചാവ് ചെടികള്‍ കണ്ടെടുത്തു. 110.267 ഗ്രാം എംഡിഎംഎ, എട്ട് കിലോ ഗ്രാം കഞ്ചാവ്, 7.7 ഗ്രാം ഹാഷിഷ് ഓയില്‍, കഞ്ചാവ് നിറച്ച 101 സിഗരറ്റ് എന്നിവ ഇക്കാലയളവില്‍ പിടിച്ചെടുത്തു.
ലഹരിക്കടത്ത്, വില്പന, ഉപയോഗം എന്നിവ തടയുന്നതിന് സ്റ്റേഷന് പരിധികളിലും ജില്ലാ അതിര്‍ത്തികളിലും പ്രത്യേക പരിശോധന നടത്തിവരികയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ലഹരിക്കേസില്‍ ഉള്‍പ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും.
Kerala
കല്‍പ്പറ്റ: വയനാട്ടിൽ ബുധനാഴ്ച സ്വകാര്യ ബസുകൾ പണിമുടക്കില്ലെന്ന് ബസുടമകള്‍. എഡിഎമ്മുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും എന്ന ഉറപ്പിലാണ് പണിമുടക്ക് പിൻവലിച്ചത്. മൂന്നാം തിയതി ജില്ലാ കളക്ടർ വിളിച്ച ഉന്നതതല യോഗത്തിനു ശേഷം തുടർ നടപടികൾ തീരുമാനിക്കും.
സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷമാണെന്ന് ഉടമകള്‍ പറഞ്ഞിരുന്നു. ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിക്കാനാണ് ബസുടമകളുടെ തീരുമാനം.
വരുമാനം കുറഞ്ഞതോടെ പാലക്കാട് സ്വകാര്യ ബസ് തൊഴിലാളികളുടെ വേതനം ഗണ്യമായി കുറച്ചു. ഡ്രൈവർക്കും കണ്ടക്ടർക്കും വേതനം 600 രൂപ മാത്രമാക്കി. ഇതോടെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി.
ഗൗരവം അറിയാമെന്നും പ്രശ്നം പരിഹരിക്കുമെന്നും ഗതാഗത മന്ത്രി സി പി ജോൺ അറിയിച്ചു. സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും കെഎസ്ആർടിസി പരസ്യം ചെയ്യുന്നത് പോലെ അവർക്കും പരസ്യം നൽകാമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിയിലെ സൗജന്യ യാത്രയെ തുടർന്ന് സർവീസുകൾ നഷ്ടത്തിലായ സാഹചര്യത്തിലാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരത്തിലേക്ക് കടക്കുന്നത്.
Kerala
വയനാട്: വാളൂക്ക് വനത്തില്‍ യുവാക്കള്‍ കുടുങ്ങിയതായി സൂചന. വനത്തില്‍നിന്നും വെളിച്ചവും ശബ്ദവും കേട്ടു. ഇതോടെ വനംവകുപ്പും നാട്ടുകാരും തെരച്ചില്‍ നടത്തിവരികയാണ്.
എത്ര പേര് വനത്തില്‍ കുടുങ്ങിയെന്ന് വക്തമല്ല. വയനാട് മലനിരയോട് ചേര്‍ന്ന് നില്ക്കുന്ന പ്രദേശമാണിത്.
Kerala
കല്‍പ്പറ്റ: മൈക്രോ ഫിനാന്‍സ് ഇടപാടില്‍ എസ്എന്‍ഡിപി യോഗം പുല്‍പ്പള്ളി യൂണിയനുമായി ബന്ധപ്പെട്ട് നടത്തിയത് 10 ലക്ഷം രൂപയുടെ തട്ടിപ്പ്. വനിതാ സ്വാശ്രയ സംഘങ്ങള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് പുല്‍പ്പള്ളി യൂണിയന് 20 ലക്ഷം രൂപ നല്‍കിയെന്നാണ് മൈക്രോ ഫിനാന്‍സ് ഇടപാടിന് ചുക്കാന്‍ പിടിച്ചവരുടെ കണക്കില്‍.
എന്നാല്‍ 10 ലക്ഷം രൂപ മാത്രമാണ് യൂണിയന് പ്രസിഡന്റിന് ലഭിച്ചത്. ഈ തുകയില്‍നിന്ന് 25,000 രൂപ വീതം ഏഴ് സംഘങ്ങള്‍ക്കാണ് വായ്പ ലഭിച്ചതെന്നും ബാക്കി തുകയുടെ വിനിയോഗത്തില്‍ വ്യക്തതയില്ലെന്നുമുള്ള ആക്ഷേപം നിലനില്‍ക്കുകയാണ്.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പരാതിയിലാണ് വിജിലന്‍സ് കേസ്. സംസ്ഥാന വ്യാപകമായി 124 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ആദ്യം അന്വേഷണം പൂര്‍ത്തിയായത് പുല്‍പ്പള്ളി യൂണിയുമായി ബന്ധപ്പെട്ട കേസിലാണ്. ഈ കേസില്‍ കുറ്റപത്രം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, യൂണിയന് പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പെടെ ആറ് പ്രതികളുണ്ട്. ഇവരെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നേരത്തേ ചോദ്യം ചെയ്തിരുന്നു.
2013-15 കാലയളവിലാണ് കേസുകള്‍ക്ക് ആധാരമായ തട്ടിപ്പു നടന്നത്. സ്വാശ്രയ സംഘങ്ങള്‍ക്ക് നല്‍കുന്നതിന് പിന്നാക്ക വികസന കോര്‍പറേഷനില്‍നിന്ന് കുറഞ്ഞ പലിശയ്ക്ക് എടുത്ത വായ്പയാണ് ഉയര്‍ന്ന പലിശയ്ക്ക് വനിതാ സ്വാശ്രയ സംഘങ്ങള്‍ക്ക് ലഭ്യമാക്കിയത്. ഇതിനു പുറമേയായിരുന്നു കണക്കില്‍ കാണിച്ചതിലും കുറഞ്ഞ തുക യൂണിയനുകള്‍ക്ക് നല്‍കിയുള്ള തട്ടിപ്പ്.
Kerala
കല്‍പ്പറ്റ: വയനാട്ടിൽ വന്‍ ലഹരി വേട്ട. 64 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ. കോഴിക്കോട് പരപ്പന്‍പൊയില്‍ സ്വദേശി സനീഷ് കുമാർ ആണ് പിടിയിലായത്. മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു എംഡിഎംഎ.
കര്‍ണാടകയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു സനീഷ്. കോട്ടക്കുന്ന് വച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ ലഹരി കണ്ടെത്തിയത്.
ആശുപത്രിയില്‍ നടത്തിയ സ്കാനിംഗില്‍ വയറ്റിനുള്ളിലെ ലഹരി പാക്കറ്റ് കണ്ടെത്തി. വിദഗ്ധ പരിശോധനയ്ക്കായി ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
Kerala
സുൽത്താൻ ബത്തേരി: കോളിയാടി എൽപി സ്കൂളിലെ വിദ്യാർഥികളിൽ നടത്തിയ ആരോഗ്യപരിശോധനയിൽ ഒരു വിദ്യാർഥിക്കുകൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ കോളിയാടി മേഖലയിലെ ഷിഗെല്ല ബാധിത വിദ്യാർഥികളുടെ എണ്ണം 17 ആയി ഉയർന്നു.
രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച കുട്ടികളുടെ സാന്പിളുകൾ പരിശോധനയ്ക്കയച്ചതിന്റെ അടിസ്ഥാനത്തിലാണു പുതിയ രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗബാധിതരായ കുട്ടികൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. സ്കൂൾ പരിസരത്തും സമീപ പ്രദേശങ്ങളിലുമായി ശുചീകരണ പ്രവർത്തനങ്ങളും കുടിവെള്ള സ്രോതസുകളുടെ പരിശോധനയും തുടരുകയാണ്.
ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോളിയാടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ആരോഗ്യ ജാഗ്രത ശക്തമാക്കിയിട്ടുണ്ടെന്നും രോഗവ്യാപനം നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
വടകരയിലും ഷിഗെല്ല
വടകര: വടകര നഗരസഭയിലും ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്തു. കുറുമ്പയില്‍ പതിനേഴാം വാര്‍ഡില്‍ നാലു വയസുകാരിക്കാണു രോഗബാധ.
Kerala
കൽപറ്റ: വയനാട് വൈപ്പടിയിലെ വയോധികയുടെ കൊലപാതകത്തിൽ ഒരാൾ പിടിയിൽ. 17 കാരനാണ് പിടിയിലായത്. മേയ് 24ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. വൈപ്പടി സ്വദേശിനി 85 വയസുകാരി ഫാത്തിമയാണ് കൊല്ലപ്പെട്ടത്.
പണം ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിലുള്ള വിരോധത്തിലാണ് കൊലപാതകമെന്ന് പോലീസ് അറിയിച്ചു. ക്രൂരമായി മര്‍ദിച്ച് വീടിന്റെ കിടപ്പുമുറിയില്‍ വച്ച് കഴുത്തില്‍ വള്ളി ചുറ്റി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്ന് 22 ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായത്. ഇയാളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നിൽ ഹാജരാക്കി.
Kerala
കൽപ്പറ്റ: വയനാട്ടിൽ ഏഴുപേരിൽക്കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ഷിഗെല്ല ബാധിതരുടെ എണ്ണം പതിനാറായി.
പകർച്ചവ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവത്കരണ പ്രവർത്തനങ്ങളും ശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ.കെ.ടി. രേഖ അറിയിച്ചു. രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അവർ പറഞ്ഞു.
രോഗലക്ഷണങ്ങളുള്ളവർ മറ്റുള്ളവരുമായുള്ള സന്പർക്കം പരമാവധി കുറയ്ക്കണം. രോഗം പകരുന്നത് തടയാൻ മുൻകരുതലുകളും പ്രതിരോധമാർഗങ്ങളും സ്വീകരിക്കണം. രോഗലക്ഷണങ്ങൾ പ്രകടമാവുന്നുണ്ടെങ്കിൽ ഉടൻ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും ചികിത്സ നേടുകയും വേണം.
ആരോഗ്യ വകുപ്പിന്റെ ജാഗ്രതാനിർദേശങ്ങളും പ്രതിരോധ മാർഗങ്ങളും കർശനമായി പാലിക്കണം. വ്യക്തി, ഭക്ഷണ, പരിസര ശുചിത്വ കാര്യങ്ങളിൽ വീഴ്ച വരുത്തരുത്. സ്വയം ചികിത്സ പാടില്ലെന്നും ഡിഎംഒ പറഞ്ഞു.
Todays Story
2022 ഓഗസ്റ്റ് മാസത്തിലെ ആ പെയ്തൊഴിയാത്ത മഴക്കാലത്താണ് ഞങ്ങൾ ആ വയനാട് ട്രിപ്പ് പ്ലാൻ ചെയ്തത്. വൈത്തിരിയിലുള്ള ഒരു റിസോർട്ട് ആറുപേർക്കായി നേരത്തെ തന്നെ ബുക്ക് ചെയ്ത് അഡ്വാൻസും കൊടുത്തിരുന്നു. എന്നാൽ യാത്ര പുറപ്പെടാൻ രണ്ട് ദിവസം ഉള്ളപ്പോൾ മുതൽ വീട്ടിൽ നിന്നും നാട്ടിൽ നിന്നും ഒരേ സ്വരത്തിൽ വിലക്കുകൾ വരാൻ തുടങ്ങി.
"ഈ പെരുമഴയത്ത് വയനാട്ടിലേക്ക് ഒരൊറ്റയാള്‍ പോകണ്ട, അവിടെ ഉരുൾപൊട്ടലും മണ്ണൊലിപ്പുമാണ്, ടിവിയിലൊക്കെ വാർത്ത കാണുന്നില്ലേ' എന്ന് പറഞ്ഞ് എല്ലാവരുടെയും വീട്ടുകാർ പരമാവധി തടസം നിന്നു.
പക്ഷേ, ഞങ്ങൾ അത് കേൾക്കാൻ കൂട്ടാക്കിയില്ല. അഡ്വാൻസ് കൊടുത്ത കാശ് പോകും എന്നതിനേക്കാൾ, ഈ മഴക്കാലത്ത് വയനാട്ടിൽ പോയി ചിൽ ചെയ്യുന്നതിന്റെ ആ ഒരു വൈബ് കളയാൻ ഞങ്ങൾക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. പ്രകൃതി തരുന്ന സൂചനകളെ വകവെക്കാതെ ഇറങ്ങിപ്പുറപ്പെടാൻ നേരം അടുത്ത പണി വന്നു. വരാമെന്ന് ഉറപ്പിച്ചു. വരാമെന്ന് പറഞ്ഞ് രണ്ടുപേർ പകരം ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഞങ്ങൾ അഞ്ചു പേർ.
ഞങ്ങളുടെ വണ്ടി റെഡിയായി. ഹരിലാലിന്റെ ചുവന്ന മഹീന്ദ്ര TUV300 കാറിലാണ് യാത്ര. കാറിൽ ആവശ്യത്തിന് സ്പേസ് ഉണ്ടായിരുന്നു. പുറകിലെ സീറ്റിൽ ദിപീഷും ലാലുവും ഷിനുവേട്ടനും ഇരുപ്പുറപ്പിച്ചു. ഞങ്ങൾ വണ്ടിയിലെടുത്ത് ഇറങ്ങിയപ്പോഴേക്കും ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞിരുന്നു. ആ സമയം ആകാശം വല്ലാതെ കറുത്തിരുണ്ടിരുന്നു. ഞങ്ങൾ പോകുന്ന വഴിയിലെങ്ങോ ഒരു വലിയ അപകടം ഒളിച്ചിരിപ്പുണ്ട് എന്ന മട്ടിൽ കാറ്റ് വല്ലാതെ വീശുന്നുണ്ടായിരുന്നു.
"മഴ കൂടുന്നുണ്ട് മോനേ... അടിവാരത്ത് എത്തുമ്പോഴേക്കും നേരം വൈകും. ചുരത്തിൽ മഞ്ഞുണ്ടെങ്കിൽ വണ്ടിയോടിക്കാൻ പാടാണ്,' വൈപ്പർ പരമാവധി സ്പീഡിലിട്ട് വണ്ടി മെയിൻ റോഡിലേക്ക് ഇറക്കുന്നതിനിടയിൽ ഹരി പറഞ്ഞു. യാത്ര മുന്നോട്ട് പോകുന്തോറും ഞങ്ങളുടെ ആവേശം കൂടി വന്നു.
സ്പീക്കറുകളിലൂടെ പഴയ നല്ല മലയാളം പാട്ടുകൾ ഒഴുകാൻ തുടങ്ങിയതോടെ വണ്ടിക്കുള്ളിൽ വിശേഷങ്ങളും തമാശകളുമൊക്കെയായി കട്ട വൈബും ബഹളവുമായിരുന്നു. വഴിയിൽ നല്ല ഭംഗിയുള്ള ചില സ്ഥലങ്ങൾ കണ്ടപ്പോൾ ഫോട്ടോ എടുക്കാനും ചൂടുചായ കുടിക്കാനുമായി പലതവണ ഞങ്ങൾ വണ്ടി നിർത്തി നിർത്തിയാണ് പോയത്.
ചിരിയും കളിയുമായി സമയം പോയതറിഞ്ഞില്ല. അതുകൊണ്ടുതന്നെ, താമരശേരി ചുരത്തിന്റെ അടിവാരത്ത് എത്തിയപ്പോഴേക്കും അന്തരീക്ഷം വിചാരിച്ചതിലും ഒരുപാട് ഇരുണ്ടിരുന്നു. സമയം അഞ്ചര കഴിഞ്ഞിട്ടുണ്ടാകും, പക്ഷേ കണ്ടാൽ രാത്രി എട്ടുമണി ആയതുപോലെ തോന്നും.
അടിവാരത്തെ ആ ചെറിയ വെളിച്ചത്തിലേക്ക് ഞങ്ങളുടെ ചുവന്ന കാർ വന്നു നിൽക്കുമ്പോൾ, ബ്ലൂടൂത്തിൽ പ്ലേ ചെയ്തുകൊണ്ടിരുന്ന പാട്ടിൽ പെട്ടെന്ന് ഒരു ചെറിയ ഡിസ്റ്റർബൻസ് വന്ന് തടസപ്പെടുന്നത് പോലെ തോന്നി. മുകളിൽ ചുരത്തിന്റെ വശങ്ങളിൽ നിന്നും കറുത്ത മഞ്ഞ് അടിവാരത്തേക്ക് ഇറങ്ങി വരുന്നത് വണ്ടിയുടെ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ ഞങ്ങൾക്ക് കാണാമായിരുന്നു.
ആ മഞ്ഞ് ഞങ്ങളുടെ വണ്ടിയെ മുഴുവനായി വിഴുങ്ങാൻ കാത്തുനിൽക്കുന്നത് പോലെ തോന്നിപ്പിച്ചു. ശരിക്കുമുള്ള ആ അടിയന്തിര യാത്ര അവിടെ തുടങ്ങുകയായിരുന്നു. ഞങ്ങൾ അഞ്ചുപേരും ആ ഒമ്പത് വളവുകളുള്ള ചുരത്തിന്റെ ആദ്യത്തെ വളവിലേക്ക് വണ്ടി തിരിച്ചു കയറ്റി. മുന്നോട്ട് പോകുന്നത് അത്ര നല്ലൊരു അനുഭവത്തിലേക്കല്ല എന്നൊരു തോന്നൽ ആദ്യമായി എന്റെ മനസിൽ മിന്നിമറഞ്ഞു.
ചുരത്തിന്റെ ഒന്നാമത്തെ വളവ് തിരിഞ്ഞ് വണ്ടി മുകളിലേക്ക് കയറിയതോടെ പുറത്തെ കാഴ്ചകൾ പതുക്കെ മങ്ങിത്തുടങ്ങി. എങ്കിലും വണ്ടിക്കുള്ളിലെ മൂഡ് അപ്പോഴും കട്ട ഫണ്ണായിരുന്നു. ഹരിലാൽ ഫോണിലെ പേഴ്സണൽ പ്ലേലിസ്റ്റ് ഓപ്പൺ ചെയ്ത് ബ്ലൂടൂത്തിൽ റീ-കണക്ട് ചെയ്തു. വണ്ടിയുടെ സ്പീക്കറുകളിലൂടെ പാട്ട് വീണ്ടും തെളിഞ്ഞു ഒഴുകിത്തുടങ്ങി..."പൂമകൾ വാഴുന്ന കോവിലിൽ നിന്നൊരു സോപാന സംഗീതം പോലെ...’
ആ പഴയ വരികൾ ആ ചുവന്ന വണ്ടിക്കുള്ളിൽ പടർന്നപ്പോൾ യാത്രയ്ക്ക് വല്ലാത്തൊരു വിന്റേജ് ഭംഗി കൈവന്നു. നാലാമത്തെ വളവ് കഴിഞ്ഞപ്പോൾ പുറത്തെ തണുപ്പ് വണ്ടിയുടെ ഗ്ലാസുകൾ തുളച്ച് അകത്തേക്ക് അരിച്ചുകയറാൻ തുടങ്ങി.
അതോടെ ലാലു വണ്ടിക്കുള്ളിലെ ലൈറ്റിട്ടു. ഡിക്കിയിൽ നിന്നും ഒരു ബിയർ കാൻ എടുത്ത് 'ക്ലിക്ക്...' എന്ന ആ സുഖമുള്ള ശബ്ദത്തോടെ പൊട്ടിച്ചു. ബിയറിൽ നിന്നും നുരഞ്ഞുപൊന്തിയ ആ തണുത്ത സുഗന്ധം പാട്ടിന്റെ ഈണത്തിനൊപ്പം വണ്ടിക്കുള്ളിൽ ഡ്രൈവറൊഴികെ എല്ലാവരിലും പടർന്നു.
പുറത്തെ അന്തരീക്ഷം വളരെ പെട്ടെന്നാണ് മാറിയത്. അഞ്ചാമത്തെ വളവ് കഴിഞ്ഞതോടെ മഞ്ഞിന്റെ കട്ടി വല്ലാതെ കൂടി. മഴ പേമാരിയായി .കാറിന് തൊട്ടുമുന്നിൽ പോകുന്ന വണ്ടിയുടെ ബാക്ക് ലൈറ്റ് പോലും കാണാൻ പറ്റാത്ത അത്രയും കട്ടിയുള്ള വെളുത്ത പുക പടലം പോലെ മഞ്ഞ് വണ്ടിയെ മൂടി. വൈപ്പർ പരമാവധി സ്പീഡിൽ അടിച്ചിട്ടും വിൻഡ്ഷീൽഡിൽ വെള്ളം കെട്ടിനിൽക്കാൻ തുടങ്ങി. വണ്ടിക്കുള്ളിലെ ചിരികൾ പതുക്കെ കുറഞ്ഞു വന്നു. പാട്ടിന്റെ വോളിയം ഒന്ന് കുറച്ചു.
ആറാമത്തെ വളവ് കഴിഞ്ഞ് ഏഴാമത്തെ വലിയ കയറ്റത്തിലേക്ക് ചുവന്ന കാർ കയറാൻ തുടങ്ങിയതും വണ്ടിയുടെ ഉള്ളിൽ നിന്ന് ഒരു വിചിത്രമായ മാറ്റം ഞങ്ങൾ അറിഞ്ഞു. സ്പീക്കറിലെ പാട്ടിനെപ്പോലും മുക്കിക്കൊണ്ട് വണ്ടിയുടെ എൻജിന്റെ ഉള്ളിൽ നിന്ന് ഒരു വിചിത്രമായ കരകര ശബ്ദം ഉയർന്നു കേട്ടു.
ആക്സിലറേറ്റർ ഹരി പരമാവധി കൊടുക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി, പക്ഷേ വണ്ടി മുന്നോട്ട് കയറാൻ മടിച്ച് വല്ലാതെ വിറയ്ക്കാൻ തുടങ്ങി. വണ്ടിയുടെ ബോഡി ആകെ ഒരു അസ്വസ്ഥതയോടെ കുലുങ്ങി.
"എന്താടാ ഹരീ?' ഞാൻ സീറ്റിൽ മുന്നോട്ട് ആഞ്ഞിരുന്ന് ചോദിച്ചു. "എന്തോ വലിയ മിസ്സിംഗ് വരുന്നുണ്ട് വൈശാഖെ... വണ്ടി ഒട്ടും കയറുന്നില്ല. ഗിയർ ഡൗൺ ചെയ്തിട്ടും ആർപിഎം താഴോട്ട് പോവുകയാണ്.
ഈ വലിയ കയറ്റത്തിൽ വണ്ടി ഇങ്ങനെ നിന്നാൽ പണിയാകും,' ഹരിയുടെ മുഖത്തെ ആ കൂൾ ഭാവം പൂർണമായി മാറി അവിടെ കടുത്ത ടെൻഷൻ നിറഞ്ഞു. അവൻ പരമാവധി സ്റ്റിയറിംഗിൽ മുറുക്കെപ്പിടിച്ചു.
വലിയ കയറ്റമാണ്, പുറകിൽ മൂന്ന് പേരുടെ ലഗേജിന്റേയും നല്ല വെയിറ്റുമുണ്ട്. എൻജിൻ പാതിവഴിയിൽ ഓഫ് ആയിപ്പോയാൽ ബ്രേക്കും സ്റ്റിയറിംഗു ലോക്കായി വണ്ടി പുറകോട്ട് ഉരുളുമെന്ന ഭയത്താൽ ഹരിയുടെ കൈകൾ വിറയ്ക്കാൻ തുടങ്ങി.
വണ്ടിയുടെ ബാക്കി കിടന്ന പവർ വച്ച് അവൻ അതിനെ റോഡിന്റെ ഇടതുവശത്തെ കൊക്കയോട് ചേർന്ന് കിടക്കുന്ന ക്രാഷ് ബാരിയറിന് തൊട്ടടുത്ത് ഒതുക്കി നിർത്തി. വണ്ടി ഓഫ് ആക്കാതെ പുള്ളി ഐഡ്ലിംഗിൽ തന്നെ ഇട്ടു.
എൻജിന്റെ ആ വിചിത്രമായ മിസിംഗ് വിറയൽ വണ്ടിക്കുള്ളിൽ കൃത്യമായി അറിയാമായിരുന്നു. വണ്ടിക്കകത്തെ ബിയറിന്റെ ലഹരിയും പാട്ടിന്റെ മൂഡും ആ ഒരൊറ്റ സെക്കൻഡ് കൊണ്ട് എങ്ങോ ഒലിച്ചുപോയി. പുറത്ത് പേമാരിയാണ്. കനത്ത മഞ്ഞ് കാരണം വണ്ടിക്ക് പുറത്ത് ഒരു മീറ്റർ അപ്പുറമുള്ളത് പോലും കാണാൻ കഴിയില്ല.
ഒരു വശത്ത് ആഴമേറിയ കൊക്ക, മറുവശത്ത് കരിമ്പാറക്കൂട്ടങ്ങൾ. അതിനിടയിൽ ഒരു വലിയ കയറ്റത്തിന്റെ ഓരത്ത് പവർ നഷ്ടപ്പെട്ട് മിസിംഗായി നിൽക്കുന്ന ഞങ്ങളുടെ വണ്ടി. ആ പൂർണ്ണമായ ഇരുട്ടിലേക്ക് നോക്കി നിൽക്കുമ്പോൾ, വരാനിരിക്കുന്ന ഒരു വലിയ അപകടത്തിന്റെ സൂചന എന്നോണം ഞങ്ങളുടെ നെഞ്ചിടിപ്പ് പതുക്കെ കൂടാൻ തുടങ്ങി. ഭീകരത അതിന്റെ വഴിക്ക് ഞങ്ങളെ തേടി വരികയായിരുന്നു.
"എന്താ പ്രശ്നമെന്ന് നോക്കാടാ... ഡിക്കിയിൽ ഒരു കുടയുണ്ട്. ഞാനും ദിപീഷും കൂടി പുറത്തിറങ്ങി ബോണറ്റ് ഒന്ന് പൊക്കി നോക്കാം,' പുറകിൽ നിന്നും ലാലു പറഞ്ഞു. അങ്ങനെ വണ്ടിയിലുണ്ടായിരുന്ന ആകെ ഒരു കുടയും നിവർത്തിപ്പിടിച്ച് ലാലുവും ദിപീഷും കൂടി കാറിന്റെ പുറത്തേക്ക് ഇറങ്ങി.
അവർ രണ്ടുപേരും കൂടി ബോണറ്റിന് മുന്നിലേക്ക് നടന്നുപോയതും ആ കട്ടിമഞ്ഞിൽ അവരുടെ രൂപങ്ങൾ പെട്ടെന്ന് അദൃശ്യമായി. വണ്ടിക്കുള്ളിൽ ഞാനും ഹരിയും ഷിനുവേട്ടനും ശ്വാസമടക്കിപ്പിടിച്ചിരുന്നു. പെട്ടെന്നാണ് ആ ഇരുട്ടിലേക്ക് വന്യമായ ഒരു ഇരമ്പൽ കേട്ടത്.
ചുരത്തിന്റെ മുകളിൽ നിന്നും താഴേക്ക് വലിയ വണ്ടികൾ ചീറിപ്പാഞ്ഞു വരാൻ തുടങ്ങി. കനത്ത മണ്ണുമാന്തി വണ്ടികളും വലിയ തടി ലോറികളും ഒന്നിന് പുറകെ ഒെന്നായി ആ കട്ടിമഞ്ഞിനെ കീറിമുറിച്ചു കൊണ്ട് ഞങ്ങളുടെ വണ്ടിയുടെ തൊട്ടരികിലൂടെ ഭയപ്പെടുത്തുന്ന ശബ്ദത്തോടെ പാഞ്ഞുപോയി.
റോഡിൽ ഒട്ടും സ്ഥലമില്ല, ഞങ്ങളുടെ വണ്ടി സൈഡിൽ കിടക്കുകയാണ്. വലിയ വണ്ടികൾ കടന്നുപോകുമ്പോഴുള്ള ആ കാറ്റിലും വലിയ ശബ്ദത്തിലും ഞങ്ങളുടെ ചുവന്ന കാർ ആകെ ഉലയുന്നുണ്ടായിരുന്നു.
ആ വലിയ വണ്ടികളുടെ ഹെഡ്ലൈറ്റ് മഞ്ഞിൽ തട്ടി ചിതറുമ്പോൾ, മുന്നിൽ ബോണറ്റിനടുത്ത് നിൽക്കുന്ന ലാലുവും ദിപീഷും ആകെ പേടുത്തുവിറച്ച് വണ്ടിയുടെ ബോഡിയിലേക്ക് ഒട്ടി നിൽക്കുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു.
ഒരു ചെറിയ അശ്രദ്ധ ഉണ്ടായാൽ മതി, ചീറിപ്പായുന്ന ഏതെങ്കിലും ഒരു ലോറി വന്ന് ഞങ്ങളുടെ വണ്ടിയിലോ അല്ലെങ്കിൽ പുറത്തുനിൽക്കുന്ന അവരുടെ ദേഹത്തോ ഇടിക്കും. കനത്ത മഴ കാരണം അവർ പിടിച്ചിരിക്കുന്ന കുട കാറ്റിൽ പറക്കുന്നുണ്ടായിരുന്നു.
ലാലു വേഗം വണ്ടിയുടെ ഗ്ലാസിൽ വന്ന് ആഞ്ഞു തട്ടി: "എടാ... ഡോർ തുറക്ക്, ഡോർ തുറക്ക്!' ഞാൻ വേഗം ലോക്ക് മാറ്റി വാതിൽ തുറന്നതും അവരിരുവരും ഒരൊറ്റ ചാട്ടത്തിന് വണ്ടിക്കുള്ളിലേക്ക് കയറി വാതിൽ വലിച്ചടച്ചു.
പുറത്തെ ആ നരക തുല്യമായ അന്തരീക്ഷം വണ്ടിക്കുള്ളിലേക്കും ഇരച്ചുകയറി. രണ്ടുപേരും തലമുടി മുതൽ കാൽ വരെ നനഞ്ഞു കുതിർന്നിരുന്നു. തണുപ്പ് കൊണ്ടും പേടികൊണ്ടും അവരുടെ താടിയെല്ലുകൾ കൂട്ടിയടിക്കുന്നുണ്ടായിരുന്നു.
കാറിനുള്ളിലെ ഡാഷ്ബോർഡിന്റെ വെളിച്ചത്തിൽ ഞാൻ ദിപീഷിന്റെ മുഖത്തേക്ക് നോക്കി. അവന്റെ മുഖം വിളറി വെളുത്തിരുന്നു, നെഞ്ചിൽ കൈവെച്ച് അവൻ ശ്വാസമെടുക്കാൻ പാടുപെടുകയാണ്.
"ഒരു രക്ഷയുമില്ലടാ ...' ലാലുവിന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. "പുറത്ത് കണ്ണ് കാണാൻ പറ്റില്ല. ഈ മഞ്ഞിൽ ലോറിക്കാർ വണ്ടി വശത്തേക്ക് ഒതുക്കിയിട്ടിരിക്കുന്നത് കാണുന്നുപോലുമില്ല. ബോണറ്റ് തുറന്ന് നോക്കാൻ നിന്നാൽ, ചീറിവരുന്ന ഏതെങ്കിലും ഒരെണ്ണം നമ്മളെ തട്ടിയേക്കും. വണ്ടി ഇവിടുന്ന് എടുക്കാൻ നോക്ക്!'
"ഹരീ... വണ്ടി വിടെടാ. ഇവിടെ ഇങ്ങനെ കിടന്നാൽ ഏതെങ്കിലും വലിയ വണ്ടി വന്ന് നമ്മുടെ പുറകിലിടിക്കും. അത് വലിയ ദുരന്തമാകും,' ഷിനുവേട്ടൻ സീറ്റിൽ മുന്നോട്ട് ആഞ്ഞിരുന്ന് ഹരിയുടെ തോളിൽ പിടിച്ച് ആക്രോശിച്ചു.
പക്ഷേ ഹരി ഒന്നും മിണ്ടിയില്ല. അവൻ നെറ്റിയിലെ വിയർപ്പും മഞ്ഞും കലർന്ന തുള്ളികൾ കൈകൊണ്ട് തുടച്ച്, സ്റ്റിയറിംഗിൽ ജീവൻ കൈയിലെടുത്തു പിടിച്ചുകൊണ്ട് മരണം പോലെ മുറുകെപ്പിടിച്ചു. അവൻ വണ്ടി ഫസ്റ്റ് ഗിയറിലേക്ക് ഇട്ട് പതിയെ ക്ലച്ച് വിട്ടു. പക്ഷേ, വണ്ടി മുന്നോട്ട് നീങ്ങാൻ മടിച്ച് വല്ലാതെ വിറച്ചു.
എൻജിനിൽ നിന്ന് 'ഖട്.. ഖട്..' എന്ന മാരകമായ മിസിംഗ് ശബ്ദം ഉയർന്നു. വണ്ടിക്ക് ഒട്ടും പവർ കിട്ടുന്നില്ല. ആ വലിയ കയറ്റത്തിൽ, കാറ് എപ്പോൾ വേണമെങ്കിലും ഓഫ് ആയി പുറകോട്ട് ഉരുളാം എന്ന അവസ്ഥ! ആ നിമിഷമാണ് ശരിക്കുമുള്ള ഭീകരത പുറത്തുനിന്നും വന്നത്.
Kerala
കൽപ്പറ്റ: വയനാട്ടിൽ അഞ്ചുപേരിൽക്കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. പനിയും വയറിളക്കവും ഛർദിയും ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ച കോളിയാടി എയുപി സ്കൂളിലെ കുട്ടികളിൽനിന്നു ശേഖരിച്ച് കഴിഞ്ഞ ഏഴിന പരിശോധനക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസുള്ള പെണ്‍കുട്ടികളിലാണ് പുതുതായി രോഗബാധ കണ്ടെത്തിയത്.
നിലവില്‍ രോഗം സ്ഥിരീകരിച്ച എട്ട് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഡോ.കെ.പി. റീത്തയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കോളിയാടിയും പരിസരപ്രദേശവും സന്ദര്‍ശിച്ചു. രോഗവ്യാപനം തടയാനുമുള്ള നിർദേശങ്ങള്‍ സംഘം നല്കി.
ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ രോഗ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളും നേരിട്ടുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും പ്രദേശത്ത് ഊർജിതമായി നടന്നുവരികയാണ്. കുടിവെള്ള സ്രോതസുകള്‍ ശുദ്ധീകരിക്കുന്നതിന് പ്രത്യേക ക്ലോറിനേഷന് ഡ്രൈവ് നടത്തുന്നുണ്ട്.
ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രത നിര്‍ദേശങ്ങളും പ്രതിരോധ മാർഗങ്ങളും പൊതുജനം കര്‍ശനമായി പാലിക്കണമെന്നും വ്യക്തി, ഭക്ഷണ, പരിസര ശുചിത്വ കാര്യങ്ങളില്‍ വീഴ്ച വരുത്തരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. കെ.ടി. രേഖ അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ നേടണം.
അതിനിടെ, ആളുകൾ കൂട്ടം കൂടുന്നതിന് നെൻമേനി പഞ്ചായത്തിൽ ഒരാഴ്ച നിയന്ത്രണം ഏർപ്പെടുത്തി ജില്ല കലക്ടർ ഉത്തരവായി.
Kerala
മാനന്തവാടി: കാട്ടാന ആക്രമണത്തില്‍ വയോധികന് പരിക്ക്. കാട്ടിക്കുളം പുളിമൂടുകുന്ന് മിച്ചഭൂമിയിലെ രാജു (65) വിനാണ് പരിക്കറ്റത്. ഇന്നു രാവിലെ പത്തോടെയാണ് സംഭവം.
വീടിനു സമീപം ജോലിയിലായിരുന്ന രാജുവിനെ ആന തട്ടിവീഴ്ത്തുകയായിരുന്നു. തലയ്ക്കാണ് കാര്യമായ പരിക്ക്. ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജനവാസകേന്ദ്രത്തില്‍നിന്നു വനസേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തുരത്തുന്നതിനിടെയാണ് ആന രാജുവിന്റെ വീടിനടുത്തുകൂടി കടന്നുപോയത്.
Kerala
പുല്‍പ്പള്ളി: വയനാട്ടിലെ മുള്ളന്‍കൊല്ലി പഞ്ചായത്തിലുള്ള മരക്കടവ് മൂന്നുപാലത്ത് വീണ്ടും പുലിയുടെ ആക്രമണം. കഴിഞ്ഞരാത്രി ജനവാസകേന്ദ്രത്തിലെത്തിയ പുലി ഉറുമ്പിന്‍കരോട്ട് ബിജുവിന്റെ ഗര്‍ഭിണിയായ ആടിനെ കൊന്നു.
കൂട്ടില്‍ കയറിയാണ് ആടിനെ പിടിച്ചത്. ഇന്നു രാവിലെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പുലി ഭാഗികമായി ഭക്ഷിച്ച നിലയിലായിരുന്നു ജഡം. പരിസരത്ത് പുലിയുടെ കാല്പാടുകള് ഉണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, അംഗങ്ങളായ ജിഷ സെബാസ്റ്റ്യന്‍, സണ്ണി ജോസഫ്, വനം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
കഴിഞ്ഞദിവസം പുലി പ്രദേശത്തെ പുളിമൂട്ടില്‍ ബെന്നിയുടെ ഒരാടിനെ കൊല്ലുകയും രണ്ട് ആടുകളെ പരിക്കേല്പിക്കുകയും ചെയ്തിരുന്നു. പുലിയെ കൂടുവച്ച് പിടിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Kerala
കല്‍പ്പറ്റ: വയനാട്ടിലെ ചീരാല്‍ പുളിഞ്ചാലില്‍ കടുവയുടെ ആക്രമണത്തില്‍ പശുവിന് ഗുരുതര പരിക്ക്. ചെറുമല അബ്ദുള്‍ അസീസിന്റെ തൊഴുത്തിലെ രണ്ടര വയസുള്ള പശുവിനെയാണ് കടുവ ആക്രമിച്ചത്.
തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം. പശുവിന്റെ കഴുത്തിനാണ് കടിയേറ്റത്. തൊഴുത്തില്‍ ബഹളം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും കടുവ ഇരുളില്‍ മറഞ്ഞു. സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ച് പരിധിയിലാണ് പുളിഞ്ചാല്‍.
പശുവിനെ ആക്രമിച്ചത് കടുവയാണെന്ന് വനം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്കി. കടുവ ഇറങ്ങിയതിന് തൊട്ടടുത്ത് വനമില്ല. പ്രദേശത്തെ കാടുപിടിച്ച തോട്ടത്തില്‍നിന്നാണ് കടുവ എത്തിയതെന്ന നിഗമനത്തിലാണ് നാട്ടുകാര്‍.
Kerala
തിരുവനന്തപുരം: വയനാട്ടില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരന് ഇന്ന് വൈകിട്ടോടെ വയനാട്ടിലെത്തും. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
സുല്‍ത്താന്‍ ബത്തേരിയില്‍ മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. കോളയാടി യുപി സ്കൂളിലെ വിദ്യാർഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളുള്ള കുട്ടികൾ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ചയായിരുന്നു കുട്ടികള്‍ക്ക് പനിയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ കുട്ടികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്.
Kerala
കൽപ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. മേപ്പാടിയിൽ കർശന നിയന്ത്രണമേർപ്പെടുത്തി. മേപ്പാടി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ജൂൺ ആറ്, ഏഴ് തീയതികളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കരുതെന്നും മേപ്പാടി പരിധിയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് സമ്പൂർണ്ണ നിരോധനവും ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്.റിസോർട്ടുകളും ഹോംസ്റ്റേകളും സർവീസ് വില്ലകളും പ്രവർത്തിപ്പിക്കരുതെന്നും നിർദേശം നൽകി.
റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കർശന നിരീക്ഷണം വേണമെന്നാണ് നിർദേശം. എല്ലാ വകുപ്പിലെയും ജില്ലാ മേധാവിമാരോട് ജില്ലയിൽ തുടരാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കൽപ്പറ്റ മുൻസിപ്പാലിറ്റിയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
Kerala
കാസർഗോഡ്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർമാരാണ് അവധി പ്രപ്യാപിച്ചത്.
കാസർഗോഡും, കോഴിക്കോടും അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലർട്ട് ) പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിലാണ് അവധി. കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
രണ്ട് ജില്ലകളിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അതേസമയം, വയനാട് ജില്ലയിലെ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
Kerala
കല്‍പ്പറ്റ: വയനാട്ടില്‍ വന്യമൃഗ ആക്രമണം രൂക്ഷമായ എല്ലാ ഹോട്ട് സ്പോട്ടുകളിലും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് പ്രത്യേക മിഷന് ആരംഭിക്കുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. കളക്ടറേറ്റില്‍ മനുഷ്യ- വന്യമൃഗ സംഘര്‍ഷ ലഘൂകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മിഷന് നിര്‍വഹണത്തിന് ദുരന്തനിവാരണ ഫണ്ട്, സിഎസ്ആര്‍ ഫണ്ട് എന്നിവ ഉപയോഗിക്കും. ജില്ലയില്‍ എത്ര ഹോട്ട്സ്പോട്ടുകള്‍ ഉണ്ടെന്നും ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ആകെ ചെലവ് എത്രയാണെന്നും കണക്കാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
മുമ്പ് വന്യമൃഗ ആക്രമണത്തില്‍ പരിക്കേറ്റ് കിടപ്പിലായ രോഗികളുടെ ജീവിത സാഹചര്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അത്തരം ആളുകളുടെ വിവരം ശേഖരിക്കും. വനം മന്ത്രിയുമായി സംസാരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. വന്യമൃഗ ആക്രമണത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്ന സാധാരണക്കാരായ മനുഷ്യരുടെ ചികിത്സച്ചെലവ് ഏറ്റെടുക്കണമെന്ന് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യും.
വന്യജീവി ആക്രമണത്തില്‍ മരിച്ചയാളുടെ ആശ്രിതര്‍ക്ക് സമാശ്വാസധനമായി 10 ലക്ഷം രൂപ നല്‍കുന്നത് വര്‍ഷങ്ങളായുള്ള രീതിയാണ്. നിലവില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ 10 ലക്ഷം രൂപ വീതം അനുവദിക്കുന്നുണ്ടെങ്കിലും കേന്ദ്രത്തില്‍നിന്നുള്ള തുക അഡ്വാന്‍സ് സ്കീമില്‍ വാങ്ങി നല്കുന്നതിനാല് ആകെ 10 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തുകകള്‍ ഒന്നിച്ച് ചേര്‍ത്ത് സമാശ്വാസധനം 20 ലക്ഷം രൂപയായി വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും.
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ പരിഗണിക്കുന്നതിലെ കാലതാമസം ഒഴിവാക്കേണ്ടതുണ്ട്. തീര്‍പ്പാക്കാനുള്ള അപേക്ഷകളുടെ പുരോഗതി വിലയിരുത്താന്‍ റിവ്യൂ മീറ്റിംഗ് നടത്തും. അപേക്ഷകളിലെ തീരുമാനം വേഗത്തിലാക്കാന്‍ എല്ലാ പഞ്ചായത്തുകളിലും ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസറെ ലെയ്സണ്‍ ഓഫീസറായി ചുമതലപ്പെടുത്തുന്നത് പരിഗണിക്കും.
വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് താത്കാലിക ജോലി അടിയന്തരമായി നല്കാന് സംവിധാനം ഉണ്ടാകണം. കൃഷിനാശവുമായി ബന്ധപ്പെട്ട് നിലവില്‍ എത്ര അപേക്ഷകള്‍ ബാക്കിയുണ്ടെന്ന വിവരം കൈമാറണം. വിവിധ സ്കീമുകളില്‍ ഉള്‍പ്പെട്ടിട്ടും ഇതുവരെ ടെന്‍ഡര്‍ വിളിക്കാതെയും ഇംപ്ലിമെന്റ് ചെയ്യാതെയും കിടക്കുന്ന പ്രോജക്ടുകള്‍ ഏതെല്ലാമെന്ന് കണ്ടെത്തണം.നകളുടെ യഥാര്‍ത്ഥ സഞ്ചാരപഥം തിരിച്ചറിയാന്‍ സംവിധാനം ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.
വനത്തോടു ചേര്‍ന്നുള്ള റോഡുകളുടെ അരികുകളിലെ കാട് സമയബന്ധിതമായി വെട്ടിമാറ്റാന്‍ വനം ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്കി. സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലെ കാട് വെട്ടുന്നതിന് നിര്‍ദേശം നല്‍കണമെന്ന് റവന്യു അധികാരികളോട് ആവശ്യപ്പെട്ടു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രമോദ് കൃഷ്ണന്, സിസിഎഫ് ബി.എന്‍. അന്ജന്കുമാര്, ടി. ഉമ തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പുത്തുമല സ്വദേശി ജെസിയാണ് മരിച്ചത്. ഭർത്താവുമായി സ്കൂട്ടറിൽ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.
മേപ്പാടി കള്ളാടിയിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. ഇവരുടെ ഭർത്താവ് ഷാജിക്കും പരിക്കേറ്റു. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
പ്രദേശത്ത് മനുഷ്യ-മൃഗ സംഘർഷം പതിവാകുകയാണെന്നും, ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ നേരത്തെയും ആവശ്യപ്പെട്ടിരുന്നു.
Kerala
മാനന്തവാടി: വയനാട് കോട്ടത്തറ ചെന്നലോട് വൈപ്പടിയിൽ വയോധികയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വൈപ്പടി കുത്തിനി വീട്ടിൽ ഫാത്തിമ (85) ആണ് മരിച്ചത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം.
വൈപ്പടിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. ഫാത്തിമയുടെ കഴുത്തിലുണ്ടായിരുന്ന മാല ഉൾപ്പെടെയുള്ള ആഭരണങ്ങൾ കവർച്ച ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് മരണം സംഭവിച്ചതെന്നാണ് കമ്പളക്കാട് പോലീസിന്റെ പ്രാഥമിക നിഗമനം.
മരണകാരണം എന്താണെന്ന് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.
NRI
വയനാട്: ജിബ്രാള്‍ട്ടറിന്റെ ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ച് വയനാട് സ്വദേശി. ബത്തേരി പാട്ടുകുടിയില് കുടുംബാംഗം മുഹമ്മദ് റോഷനാണ് (26) ജിബ്രാള്‍ട്ടര്‍ ദേശീയ ക്രിക്കറ്റ് താരമായി മാറിയത്.
ജിബ്രാള്‍ട്ടറില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് റോഷന്. ഫാസ്റ്റ് ബൗളിംഗ് മികവാണ് റോഷന് ദേശീയ ടീമിലേക്ക് വഴിതുറന്നത്. ഡെന്മാര്ക്കിൽ നടക്കുന്ന ട്വന്റി - 20 ലോകകപ്പ് ക്വാളിഫയര്‍ മത്സരങ്ങളില്‍ ടീമിനുവേണ്ടി പന്തെറിയാന്‍ ഒരുങ്ങുകയാണ് റോഷന്.
ഡല്‍ഹിയില്‍ അദാനി കമ്പനിയില്‍ മാനേജരായ പി.കെ. ഇസ്മയില്‍ - ഷംല ദമ്പതികളുടെ മകനാണ് റോഷന്. ദുബായിയിലുള്ള ഡാനിഷ് ഇസ്മയില്‍ സഹോദരനാണ്.
Kerala
കല്‍പ്പറ്റ: വയനാട് പഴയവൈത്തിരിയില്‍ കെഎസ്ആര്‍ടിസി മിന്നല്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരേ കുടുംബത്തിലെ മൂന്നു പേര് മരിച്ചു. ഓട്ടോ ഡ്രൈവര്‍ ബത്തേരി ചീരാല്‍ മൂച്ചിയില്‍ നാരായണന്(44), ഭാര്യ ഷിജി(40), മകന് അമന്(16) എന്നിവരാണ് മരിച്ചത്.
ഇന്നു രാവിലെ ഏഴോടെയാണ് അപകടം. തിരുവനന്തപുരത്തുനിന്നു മാനന്തവാടിക്കുള്ള ബസും കോഴിക്കോടിന് പോകുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. നാരായണന് സംഭവസ്ഥലത്ത് മരിച്ചു. മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഷിജി, അമന് എന്നിവരുടെ മരണം സ്ഥിരീകരിച്ചത്.
ആശുപത്രി ആവശ്യത്തിനു യാത്രയിലായിരുന്നു നാരായണനും കുടുംബാംഗങ്ങളും. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെ മുന്‍ ഭാഗം തകര്‍ന്നു. പ്രദേശവാസികളും ബസ് യാത്രക്കാരില്‍ ചിലരും ഉള്‍പ്പെടെ പങ്കെടുത്തായിരുന്നു രക്ഷാപ്രവര്‍ത്തനം.
Kerala
കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റയ്ക്കു സമീപം എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍നിന്നു ഏറ്റെടുത്ത ഭൂമിയില്‍ സജ്ജമാക്കുന്ന ടൗണ്‍ഷപ്പില്‍ ആദ്യകുടുംബം താമസം തുടങ്ങി. ചൂരല്‍മല സ്കൂള്‍ റോഡ് വിജയനും കുടുംബവുമാണ് ടൗണ്‍ഷിപ്പില്‍ ഒന്നാം സോണിലെ ഡി ക്ലസ്റ്ററില്‍ 38-ാം നമ്പര്‍ വീട്ടില്‍ താമസമാരംഭിച്ചത്. ഇന്നു രാവിലെ 10.30 ഓടെയായിരുന്നു ഗൃഹപ്രവേശം.
ആദ്യഘട്ട പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെട്ട മറ്റുകുടുംബങ്ങളും ടൗണ്‍ഷിപ്പില്‍ സമീപ ദിവസങ്ങളില്‍ താമസം ആരംഭിക്കും. 178 ഗുണഭോക്താക്കളാണ് ആദ്യഘട്ടം പട്ടികയിലുള്ളത്. ചൂരല്‍മല ഹൈസ്കൂള്‍ റോഡിലുണ്ടായിരുന്ന വിജയന്റെ വീട് ഉരുള്‍ ദുരന്തത്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.
ടൗണ്‍ഷിപ്പില്‍ കുടുംബത്തിന് ഇനി പുതിയ ജീവിതം. വിജയന്, ഭാര്യ ലാലു, മകന് സ്മിജിത്ത്, ഭാര്യ സജിത എന്നിവരും മൂന്നു കുട്ടികളുമാണ് ടൗണ്‍ഷിപ്പിലെ ആദ്യ താമസക്കാര്‍. ഗൃഹപ്രവേശച്ചടങ്ങില്‍ വിജയന്റെ ബന്ധുമിത്രാദികള്‍ക്കു പുറമേ മുനിസിപ്പല്‍ ചെയര്മാന് പി. വിശ്വനാഥന്,
മുന്‍ മന്ത്രി ഒ.ആര്. കേളു, സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, സംസ്ഥാന സമിതിയംഗം സി.കെ. ശശീന്ദ്രന്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ.ആര് ജിതിന്, സെക്രട്ടറി കെ.എം. ഫ്രാന്‍സിസ്, സിപിഎം കല്‍പ്പറ്റ ഏരിയ സെക്രട്ടറി വി. ഹാരീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഗൃഹനാഥനെ വീഡിയോ കാള്‍ ചെയ്ത് ആശംസ നേര്‍ന്നു. വയനാട്ടിലെത്തുമ്പോള്‍ നേരില്‍ കാണാമെന്ന് അറിയിച്ചു. ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ കുടുംബത്തെ സന്ദര്‍ശിച്ചു. ലാലുവാണ് പുതിയ വീട്ടില്‍ അടുപ്പുകത്തിച്ച് പാല് കാച്ചിയത്. സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് കേക്ക് മുറിച്ചു.
ടൗണ്‍ഷിപ്പില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി 159 വീടുകളുടെ കൈമാറ്റം ഇതിനകം നടത്തിയിട്ടുണ്ട്. ബാക്കി വീടുകള്‍ വൈകാതെ കൈമാറും. ടൗണ്‍ഷിപ്പില്‍ ഒന്നിച്ചുതാമസം തുടങ്ങണമെന്ന നിലപാടിലായിരുന്നു പ്രഥമഘട്ടം പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍. ഇതിനിടെയാണ് ഒരു കുടുംബം താമസം ആരംഭിച്ചത്.
2025 മാര്‍ച്ച് 27നായിരുന്നു ടൗണ്‍ഷിപ് ശിലാസ്ഥാപനം. ഒന്നാംഘട്ടം ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. പുനരധിവാസ പദ്ധതിക്ക് 44.33 കോടി രൂപ കോടതിയില്‍ കെട്ടിവച്ച് 2025 ഏപ്രില്‍ 11നാണ് സര്‍ക്കാര്‍ 64.4075 ഹെക്ര് ഭൂമി ഏറ്റെടുത്തത്. ആകെ 410 വീടുകളാണ് ടൗണ്‍ഷിപ്പില്‍ നിര്‍മിക്കുന്നത്.
Kerala
കല്‍പ്പറ്റ: വയനാട്ടിലെ കോട്ടത്തറ വാളലില്‍ കുടുംബാംഗങ്ങൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെയാണ് സംഭവം.
ലീഗല്‍ മെട്രോളജി വയനാട് അസിസ്റ്റന്റ് കണ്ട്രോളര് പി. ഫിറോസാണ്(43) മരിച്ചത്. ഭാര്യ ജസ്ന, മക്കളായ അന്‍സിയ, അഷിന്‍ റെയ്ഹാന് എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ മേപ്പാടി അരപ്പറ്റ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kerala
കൽപ്പറ്റ: ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിൽ പോസ്റ്റർ പ്രതിഷേധം. വയനാട് ഡിസിസി ഓഫീസിന് സമീപമാണ് ഇംഗ്ലീഷിൽ എഴുതിയ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.
കെ.സി. വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ നിങ്ങൾക്ക് മാപ്പ് തരില്ലെന്നും വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നത്. കെ.സി. വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരനാണെന്നും പോസ്റ്ററിൽ വിമർശനമുണ്ട്. ഈ സാഹചര്യത്തിൽ രാഹുലിന്റെയും പ്രിയങ്കയുടെയും വിഡ്ഢിത്തരങ്ങൾക്ക് കേരളം മാപ്പ് നൽകില്ലെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്.
വയനാടിനെ രാഹുൽ ഗാന്ധിയും പ്രിയങ്കയും മറന്നേക്കൂ എന്നും ഇനി ഇവിടെനിന്ന് ജയിക്കില്ലെന്നും പോസ്റ്ററുകൾ വ്യക്തമാക്കുന്നു. ആരുടെയും പേരില്ലാതെ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്ററുകൾ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് പടരുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
Kerala
സുൽത്താൻ ബത്തേരി: കാടിറങ്ങിയ കാട്ടാനകളെ തുരത്താൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു. നായ്ക്കെട്ടി, മൂലവയൽ, വെളുതൊണ്ടി തുടങ്ങിയ ഭാഗങ്ങളിൽ സോളാർ വേലികൾ തകർത്ത് കൃഷിയിടങ്ങളിലിറങ്ങുന്ന ആനകളെ ഉൾക്കാട്ടിലേക്ക് തുരത്താനാണ് നീക്കം.
ഇതിന്റെ ഭാഗമായി മുത്തങ്ങ ആനപ്പന്തിയിലെ ഉണ്ണികൃഷ്ണൻ എന്ന കുങ്കിയാനയെ സ്ഥലത്തെത്തിച്ചു. ജനവാസ മേഖലയിൽ നിലയുറപ്പിച്ചിട്ടുള്ള ആനക്കൂട്ടത്തെ കുങ്കിയാനകളുടെ സഹായത്തോടെ ഉൾവനത്തിലേക്ക് തുരത്താനാണ് വനംവകുപ്പിന്റെ പദ്ധതി.
മുത്തങ്ങ അസിസ്റ്റന്റ് വൈൽഡ്ലൈഫ് വാർഡൻ ടി.ടി.നസ്ന, നായ്ക്കെട്ടി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പ്രദീപ് കുമാർ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ദൗത്യം പുരോഗമിക്കുന്നത്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ദൗത്യം പൂർത്തിയാക്കി ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് വനപാലകരുടെ തീരുമാനം.
Kerala
കല്‍പ്പറ്റ: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സംസ്ഥാന മുഖ്യമന്ത്രിയായാല്‍ നിയമസഭാംഗമാകുന്നിന് ജനവിധി തേടുക കല്‍പ്പറ്റയിലെന്ന് അഭ്യൂഹം. സുരക്ഷിത മണ്ഡലം എന്ന നിലയില്‍ കെസി കല്‍പ്പറ്റയ്ക്കു മുന്‍ഗണന നല്കുമെന്നു കരുതുന്നവര്‍ വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ നിരവധി.
ഇരിക്കൂറിലോ?
കെസി സംസ്ഥാന ഭരണത്തിന്റെ സാരഥ്യത്തിലെത്തിയാല്‍ അഡ്വ.സജീവ് ജോസഫ് വിജയിച്ച ഇരിക്കൂറില്‍ മത്സരിക്കുമെന്നാണ് പൊതുവെ പ്രചാരണം. സംസ്ഥാനത്തു കെസി ചേരിയിലെ പ്രമുഖനായ സജീവ് ജോസഫ് മുറുമുറുപ്പില്ലാതെ മണ്ഡലം ഒഴിഞ്ഞുകൊടുക്കുമെന്നും വ്യക്തമാണ്. എന്നാല്‍, ഇരിക്കൂറില്‍ കെസിക്കു സുഗമമായി ജയിച്ചു കയറാവുന്ന സാഹചര്യമാണോയെന്നു സംശയിക്കുന്നവരുണ്ട്. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ പക്ഷം പിടിക്കുന്നവര്‍ ഇരിക്കൂറിലും രംഗത്തുവന്നിരുന്നു. മണ്ഡലത്തില്‍ മുസ്ലിം ലീഗിനും വേരോട്ടമുണ്ട്.
ഇരിക്കൂറില്‍ 59.94 ശതമാനം വോട്ടാണ് സജീവ് ജോസഫിനു ലഭിച്ചത്. പോള്‍ ചെയ്ത 1,51,645 വോട്ടില്‍ 90,895 വോട്ടാണ് കൈപ്പത്തി അടയാളത്തില്‍ പതിഞ്ഞത്. തൊട്ടടുത്ത എതിര് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്-എമ്മിലെ അഡ്വ.മാത്യു കുന്നപ്പള്ളിക്ക് 48,496 വോട്ടാണ്(31.96 ശതമാനം)ലഭിച്ചത്.
മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നപക്ഷം പാര്‍ട്ടിയിലെ വിരുദ്ധചേരിയിലുള്ളവര് സംഘടിതമായി തിരിഞ്ഞു കുത്തുമോയെന്ന ആശങ്ക ചില കേന്ദ്രങ്ങൾക്കുണ്ട്. ഈ സാഹചര്യമാണ് അദ്ദേഹം കുറെക്കൂടി സുരക്ഷിതമായ കല്‍പ്പറ്റയില്‍ മത്സരിക്കാനുള്ള സാധ്യതയിലേക്കു വിരല്‍ ചൂണ്ടുന്നത്.
കൽപ്പറ്റ സുരക്ഷിതം
കെപിസിസി മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖാണ് കല്‍പ്പറ്റ മണ്ഡലം നിയുക്ത എംഎല്‍എ.
തെരഞ്ഞെടുപ്പില്‍ 45,301 വോട്ട് ഭൂരിപക്ഷമാണ് നേടിയത്. 2021 തെരഞ്ഞെടുപ്പിലെ 5,470 വോട്ടിന്റെ മേല്‍ക്കൈ അദ്ദേഹം പലമടങ്ങായാണ് മെച്ചപ്പെടുത്തിയത്. സിദ്ദിഖിനു ലഭിച്ച ഭൂരിപക്ഷം യുഡിഎഫ് ജില്ലാ നേതൃത്വത്തെയും അദ്ഭുതപ്പെടുത്തിയിരുന്നു. ലോക്സഭയില്‍ പ്രിയങ്കഗാന്ധി പ്രതിനിധാനം ചെയ്യുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമാണ് കല്‍പ്പറ്റ.
സംസ്ഥാനത്തു കെസിയുടെ വിശ്വസ്തരില്‍ ഒരാളാണ് സിദ്ദിഖ് എന്നിരിക്കേ രാജ്യസഭാംഗത്വവും ഐഐസിസി സെക്രട്ടറി സ്ഥാനവും വാഗ്ദാനം ചെയ്തു കെസി നിര്‍ദേശിച്ചാല്‍ മണ്ഡലം സന്തോഷത്തോടെ സിദ്ദിഖ് വിട്ടുകൊടുക്കുമെന്ന് അഭിപ്രായപ്പെടുന്നവര്‍ കോണ്‍ഗ്രസ് ജില്ലാ ഘടകത്തില്‍ കുറവല്ല.
മുഖ്യമന്ത്രി പദവിക്കായുള്ള ചരടുവലി മുറുകിയപ്പോള്‍ ജില്ലയില്‍ വി.ഡി. സതീശന് അനുകൂലമായി ശക്തിപ്രകടനങ്ങള്‍ നടന്നില്ല എന്നതും ശ്രദ്ധേയം. കെസി മുഖ്യമന്ത്രിയാകുകയും ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം കല്‍പ്പറ്റയില്‍ മത്സരിക്കുകയും ചെയ്യുന്നത് വയനാടിനു പൊതുവെ ഗുണമാകുമെന്നു ചിന്തിക്കുന്നവരും നിരവധിയാണ്.
Kerala
കൽപ്പറ്റ: ആദ്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിൽ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും വിജയിച്ച് യുഡിഎഫ് തേരോട്ടം. യുഡിഎഫ് അനുകൂല ജില്ലയെന്ന് പേരുകേട്ട വയനാട്ടിൽ മുൻതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നഷ്ടപ്പെട്ട മാനന്തവാടിയും തിരിച്ചുപിടിച്ചാണ് യുഡിഎഫ് മുന്നേറ്റം.
മാനന്തവാടിയിൽ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ ഒ.ആർ. കേളുവിനെ പരാജയപ്പെടുത്തിയാണ് യുഡിഎഫ് സ്ഥാനാർഥി ഉഷ വിജയൻ വിജയിച്ചത്. 10,543 വോട്ടിന്റെ ലീഡ് നേടിയാണ് ഉഷ വിജയൻ കന്നിയങ്കത്തിൽ വിജയം നേടിയത്.
സിറ്റിംഗ് എഎംൽഎ ആയിരുന്ന ടി. സിദ്ദിഖ് കൽപ്പറ്റയിൽ നേടിയത് മികച്ച വിജയം.
45,031 വോട്ടിന്റെ വൻ ഭൂരിപക്ഷമാണ് പ്രതിസന്ധികളെയും കളിയാക്കലുകളെയും അതിജീവിച്ച് സിദ്ദിഖ് നേടിയത്. എൽഡിഎഫിലെ ആർജെഡി സ്ഥാനാർഥി എ.പി. അനിൽകുമാറിനെയാണ് പരാജയപ്പെടുത്തിയത്.
സിറ്റിംഗ് എംഎൽഎ ഐ.സി. ബാലകൃഷ്ണനായിരുന്നു ഇത്തവണയും സുൽത്താൻ ബത്തേരിയിലെ യുഡിഎഫ് സ്ഥാനാർഥി. 16,597 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഐ.സി. ബാലകൃഷ്ണൻ വിജയിച്ചത്. മുൻ കോണ്‍ഗ്രസ് നേതാവായിരുന്ന സിപിഎമ്മിലെ എം.എസ്. വിശ്വനാഥനെയാണ് ഐ.സി. ബാലകൃഷ്ണൻ പരാജയപ്പെടുത്തിയത്.
കൽപ്പറ്റയിൽ വിജയം ഉറപ്പിച്ചിരുന്നെങ്കിലും സുൽത്താൻ ബത്തേരിയിലും മാനന്തവാടിയിലും വിജയത്തിൽ യുഡിഎഫിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ നേതൃത്വം കരുതിയതിലും വലിയ വിജയമാണ് വയനാട് യുഡിഎഫിന് നൽകിയത്.
District News
മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികൾ വയനാട്ടുകാർ
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ വയനാട് സാകൂതം കാതോർക്കുന്നതിൽ വേങ്ങര, കൂത്തുപറന്പ് മണ്ഡലങ്ങളിലെ ഫലവും. വയനാട്ടുകാരാണ് ഈ മണ്ഡലങ്ങളിൽ ജനവിധി തേടിയ യുഡിഎഫ് സ്ഥാനാർഥികൾ. വേങ്ങരയിൽ മുസ്ലിംലീഗ് ടിക്കറ്റിൽ മത്സരിച്ച കെ.എം. ഷാജി കണിയാന്പറ്റ സ്വദേശിയാണ്. കളത്തൊടി പരേതനായ ബീരാൻകുട്ടി-ആയിഷ ദന്പതികളുടെ മകനാണ് 55കാരനായ ഇദ്ദേഹം. പുൽപ്പള്ളി ഇരുളം ഇരുളത്ത് രാജന്റെ ഭാര്യയാണ് കൂത്തുപറന്പിൽ മത്സരിക്കാൻ മുസ്ലിംലീഗ് നിയോഗിച്ച ജയന്തി രാജൻ. പുൽപ്പള്ളി ചീയന്പം തുളസിത്തറയിൽ പരേതരായ രാഘവൻ-തങ്കമ്മ ദന്പതികളുടെ മകളാണ് ഇവർ. നിലവിൽ മുസ്ലിംലീഗ് ദേശീയ അസി.സെക്രട്ടറിയാണ്.
യൂത്ത്ലീഗ് സംസ്ഥാന ട്രഷറർ, സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഷാജി ഇപ്പോൾ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയാണ്. അഞ്ചാം തവണയാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. 2006ൽ കൊല്ലം ജില്ലയിലെ ഇരവിപുരത്തായിരുന്നു കന്നി അങ്കം. തെരഞ്ഞെടുപ്പിൽ ആർഎസ്പിയിലെ എ.എ. അസീസിനോട് 20,045 വോട്ടിന് തോറ്റു. 2011ൽ അഴീക്കോട് മണ്ഡലത്തിൽ മത്സരിച്ച ഷാജി 493 വോട്ടിന് സിപിഎമ്മിലെ എം. പ്രകാശൻ മാസ്റ്ററെ വീഴ്ത്തി. 2016ൽ ഇതേ മണ്ഡലത്തിൽ സിപിഎമ്മിലെ എം.വി. നികേഷ്കുമാറിനെ 2,287 വോട്ടിന് പരാജയപ്പെടുത്തി. 2021ൽ അഴിക്കോട് മത്സരിച്ച ഷാജി 6,141 വോട്ടിന് സിപിഎമ്മിലെ കെ.വി. സുമേഷിനോട് പരാജയപ്പെട്ടു.
ഇക്കുറി ഷുവർ സീറ്റായി മുസ്ലിം ലീഗും യുഡിഎഫും എണ്ണുന്നതാണ് വേങ്ങര മണ്ഡലം. ഷാജിയെ കാസർഗോഡ് മത്സരിപ്പിക്കാനായിരുന്നു തുടക്കത്തിൽ മുസ്ലിംലീഗ് തീരുമാനം. ഷാജി ആവശ്യപ്പെട്ടതും ഇതേ മണ്ഡലമാണ്. എന്നാൽ പിന്നീട് വേങ്ങരയിൽ ടിക്കറ്റ് നൽകുകയായിരുന്നു. മണ്ഡലത്തിൽ ജയിക്കുകയും തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുകയും ചെയ്താൽ മന്ത്രിസഭയിൽ ഷാജിക്ക് ഇടം ഉണ്ടാകുമെന്നാണ് മുസ്ലിംലീഗ് വൃത്തങ്ങൾ നൽകുന്ന സൂചന. സബാഹ് കുണ്ടുപുഴയ്ക്കലാണ് വേങ്ങരയിൽ ഷാജിയെ നേരിടുന്നതിൽ പ്രധാനി.
കോണ്‍ഗ്രസ് കുടുംബാംഗമായിരുന്ന ജയന്തി രാജൻ 2010ലെ തദ്ദേശ തെരഞ്ഞടുപ്പുകാലത്താണ് മുസ്ലിം ലീഗിലെത്തിയത്. പൂതാടി പഞ്ചായത്തിലെ ഇരുളം വാർഡിൽ കോണി ചിഹ്നത്തിൽ വിജയിച്ച ജയന്തി പിന്നീട് ദളിത് ലീഗ്, വനിതാലീഗ്, മുസ്ലിംലീഗ് എന്നിവയിൽ സജീവമാകുകയായിരുന്നു. വനിതാലീഗ് ദേശീയ സെക്രട്ടറിയായിരുന്നു. 47കാരിയായ ജയന്തി ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിച്ചത്. കൂത്തുപറന്പിൽ ആർജെഡിയിലെ പി.കെ. പ്രവീണാണ് ജയന്തിയുടെ മുഖ്യ എതിരാളി. ഇടതു മുന്നണിയും ആർജെഡിയും അവരുടേതെന്ന് ഉറപ്പിച്ച മണ്ഡലമാണ് കൂത്തുപറന്പ്. ഇത് ശരിവയ്ക്കുന്ന വിധത്തിലാണ് എക്സിറ്റ് പോൾ പ്രവചനങ്ങളും.
എന്നാൽ മണ്ഡലത്തിൽ ജയന്തി രാജന് സാധ്യത കൽപ്പിക്കുന്നവർ മുസ്ലിംലീഗിലും കോണ്‍ഗ്രസിലുമുണ്ട്. ഇതിൽ കാന്പുണ്ടോയെന്നതിൽ ഇന്ന് വോട്ടെണ്ണുന്നതോടെ വ്യക്തതയാകും.
Kerala
തിരുവനന്തപുരം: വയനാടിനെ വിറപ്പിച്ച പെൺകടുവ തിരുവനന്തപുരം മൃഗശാലയിൽ ചത്തു.
ജനവാസ മേഖലയിൽ പ്രശ്നം ഉണ്ടാക്കിയതിനെ തുടർന്ന് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ അമരികുനി മേഖലയിൽനിന്ന് പിടികൂടിയ പെൺ കടുവയാണ് ഇന്നലെ രാവിലെ തിരുവനന്തപുരം മൃഗശാലയിൽ ചത്തത്.
ഏകദേശം പതിനൊന്ന് വയസുള്ള കടുവയെ പുനരധിവാസത്തിനായി 2025 ജനുവരിയിലാണ് തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. പരിക്കുകൾ ചികിത്സിച്ച് ഭേദമാക്കിയെങ്കിലും കോമ്പല്ലുകൾ നഷ്ടപെട്ട അവസ്ഥയിൽ ആയതുകൊണ്ട് കാട്ടിലേക്ക് തിരികെ വിടാതെ ഇവിടെ തന്നെ പരിപാലിച്ച് വരികയായിരുന്നു.
ന്യുമോണിയ കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. കരൾരോഗബാധ നേരത്തെത്തന്നെ ഉള്ളതുകൊണ്ട് ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കുന്നില്ലായിരുന്നു.
Kerala
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പുഫലം തിങ്കളാഴ്ച അറിയാനിരിക്കേ തീപിടിച്ച് വയനാട്ടിലെ എല്‍ഡിഎഫ്, യുഡിഎഫ് പാളയങ്ങള്‍. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കാറ്റ് ഏത് മുന്നണിക്ക് അനുകൂലമായി വീശിയെന്ന് അറിയാനുള്ള ഉത്കണ്ഠ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളെയും പ്രവര്‍ത്തകരെയും നിര്‍ത്തുന്നത് മുള്‍മുനയില്‍. സംസ്ഥാനത്ത് തുടര്‍ഭരണമോ ഭരണമാറ്റമോ എന്ന ചിന്തയും അവരില്‍ തിളച്ചുമറിയുകയാണ്.
എന്നാല്‍ ബിജെപി ക്യാമ്പില്‍ കൂളാണ് അന്തരീക്ഷം. ജില്ലയിലെ ഒരു മണ്ഡലത്തിലും ജയിച്ചുകയറില്ലെന്ന് ഉറപ്പുള്ള എന്‍ഡിഎ നേതാക്കളിലും പ്രവര്ത്തകരിലുമുള്ളത് എത്ര വോട്ട് നേടാനായി എന്നറിയാനുള്ള കൗതുകം. സംസ്ഥാനത്ത് ഏതാനും മണ്ഡലങ്ങളെങ്കിലും എന്‍ഡിഎയ്ക്ക് ഒപ്പം നില്‍ക്കുമോ എന്ന ജിജ്ഞാസയും അവരിലുണ്ട്.
മാനന്തവാടി, ബത്തേരി(രണ്ടും പട്ടികവര്‍ഗ സംവരണം)കല്‍പ്പറ്റ എന്നിവയാണ് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍. വാശിയേറിയ മത്സരത്തിനാണ് മൂന്നു മണ്ഡലങ്ങളും വേദിയായത്. മൂന്നിടങ്ങളിലും വിജയദേവത കനിയുമെന്നു കരുതുന്നവര്‍ യുഡിഎഫ് നേതൃ-പ്രവര്‍ത്തക നിരയില്‍ നിരവധി. കല്‍പ്പറ്റയില്‍ മികച്ച ഭൂരിപക്ഷവും അവര്‍ കണക്കുകൂട്ടുന്നുണ്ട്. അതേസമയം മാനന്തവാടി, ബത്തേരി മണ്ഡലങ്ങളെ ശങ്കയോടെ നോക്കിക്കാണുന്നവരും യുഡിഎഫ് ക്യാമ്പിലുണ്ട്. എക്സിറ്റ് പോളുകളില്‍ പലതിലും ജില്ലയില്‍ ഒരു സീറ്റ് എല്‍ഡിഎഫിന് എന്ന മട്ടിലാണ് പ്രവചനം.
കല്‍പ്പറ്റയില്‍ സിറ്റിംഗ് എംഎല്‍എ കോണ്‍ഗ്രസിലെ ടി. സിദ്ദിഖ്, ആര്‍ജെഡി സംസ്ഥാന സമിതിയംഗം പി.കെ. അനില്‍കുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ എന്നിവരാണ് അങ്കത്തിനിറങ്ങിയ പ്രമുഖര്‍. ബത്തേരിയില്‍ സിറ്റിംഗ് എംഎല്‍എ കോണ്‍ഗ്രസിലെ ഐ.സി. ബാലകൃഷ്ണന്, സിപിഎമ്മിലെ എം.എസ്. വിശ്വനാഥന്, ബിജെപിയിലെ എ.എസ്. കവിത എന്നിവരുടേതാണ് മത്സരരംഗത്ത് തെളിഞ്ഞുനിന്ന മുഖങ്ങള്‍. മാനന്തവാടിയില്‍ സിറ്റിംഗ് എംഎല്‍എയും പട്ടികാജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രിയുമായ സിപിഎമ്മിലെ ഒ.ആര്. കേളു, കോണ്‍ഗ്രസിലെ ഉഷ വിജയന്, ബിജെപിയിലെ പി. ശ്യാംരാജ് എന്നിവരാണ് ഏറ്റുമുട്ടിയത്.
80.35 ശതമാനം പോളിംഗ് നടന്ന കല്‍പ്പറ്റ മണ്ഡലത്തില്‍ ഉജ്വല വിജയമാണ് യുഡിഎഫ് സ്വപ്നം കാണുന്നത്. 5,470 വോട്ടായിരുന്നു 2021ലെ തെരഞ്ഞെടുപ്പില്‍ ടി. സിദിഖിന്റെ ഭൂരിപക്ഷം. ഇക്കുറി ഇത് കുറഞ്ഞത് 15,000 വോട്ടായി വര്‍ധിക്കുമെന്നാണ് യുഡിഎഫ് അനുമാനം. തദ്ദേശ തരഞ്ഞെടുപ്പില്‍ മണ്ഡലം പരിധിയിലെ മുനിസിപ്പാലിറ്റിയിലും പഞ്ചായത്തുകളിലുമായി 10,682 വോട്ടാണ് യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ അധികം ലഭിച്ചത്. മണ്ഡലത്തില്‍ സിപിഎം ജില്ലാ നേതൃത്വം പ്രതീക്ഷ പുലര്‍ത്തുന്നില്ല.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ. അനില്‍കുമാര്‍ ഏകദേശം 2,000 വോട്ടിന് പിന്നിലാകുമെന്നാണ് സിപിഎം കണക്ക്. എന്നാല്‍ അനില്‍കുമാര്‍ ഈ രീതിയിലല്ല ചിന്തിക്കുന്നത്. എല്‍ഡിഎഫ് വോട്ടിനു പുറമേ എസ്ഡിപിഐ വോട്ടില്‍ നല്ലൊരു പങ്കും കാന്തപുരം എപി വിഭാഗത്തിന്റെ വോട്ടും തനിക്ക് കിട്ടിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. കോണ്‍ഗ്രസ്, ബിജെപി അനുഭാവികളില്‍ ചിലരുടെ സഹായം ലഭിച്ചതായും കരുതുന്ന അദ്ദേഹം തെരഞ്ഞെടുപ്പുഫലം യുഡിഎഫ് വിചാരിക്കുന്ന വിധത്തിലാകില്ലെന്നാണ് പറയുന്നത്. കോണ്‍ഗ്രസ്, ഐഎന്‍ടിയുസി മുന്‍ നേതാവാണ് അനില്‍കുമാര്‍.
വോട്ടെണ്ണല്‍ നടക്കാനിരിക്കേ ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയിലാണ് മാനന്തവാടിയിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരും അനുഭാവികളും. മന്ത്രി കേളുവിനെ വീണ്ടും സഭയിലെത്തിക്കണമെന്ന ഉറച്ച തീരുമാനത്തോടെയായിരുന്നു എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. കേളു തുടര്‍ച്ചായി മൂന്നാം തവണയും മണ്ഡലത്തില്‍ ജയിച്ചുകയറുമെന്നാണ പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും. എന്നാല്‍ ഇക്കുറി മണ്ഡലം എല്‍ഡിഎഫിന് നഷ്ടമാകുമെന്നതില്‍ യുഡിഎഫില്‍ പൊതുവേ സന്ദേഹമില്ല.
ചുവപ്പുകോട്ടയെന്ന് ഖ്യാതിയുള്ള തിരുനെല്ലി പഞ്ചായത്തില്‍പോലും കേളുവിന് വോട്ട് കുറയുമെന്ന് അവര്‍ പറയുന്നു. 2016, 2021 തെരഞ്ഞെടുപ്പുകളിലേതില്നിന്നു വ്യത്യസ്തമായി ഇക്കുറി ഒറ്റക്കെട്ടായാണ് യുഡിഎഫ് മത്സര രംഗത്ത് നിലയുറപ്പിച്ചത്.
2016ല്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച കേളു അന്നത്തെ പട്ടികവര്‍ഗ-യുവജനക്ഷേമ മന്ത്രി കോണ്‍ഗ്രസിലെ പി.കെ. ജയലക്ഷ്മിയെയാണ് നേരിട്ടത്. 1,307 വോട്ടിനായിരുന്നു കേളുവിന്റെ വിജയം. 2021ലും കേളു, ജയലക്ഷ്മി മത്സരമാണ് നടന്നത്. വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ വിജയഹാസം പൊഴിച്ചത് കേളുവും കൂട്ടരും. 9,282 വോട്ടായിരുന്നു ഭൂരിപക്ഷം.
ഇടതുമുന്നണി നേരിയ വിജയ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് ബത്തേരി. ബിജെപി സ്ഥാനാര്‍ഥി 25,000ല്‍ പരം വോട്ട് നേടിയാല്‍ വിജയം എല്ഡിഎഫിനൊപ്പമാകുമെന്ന് കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ പറയുന്നു. മണ്ഡലം തെരഞ്ഞെുപ്പ് കമ്മിറ്റി ചെയര്‍മാനാണ് ദേവസ്യ. എന്നാല്‍ ഐ.സി. ബാലകൃഷ്ണന് തുടര്‍ച്ചയായായി നാലാംതവണയും നിയമസഭയില്‍ ണ്ഡലത്തെ പ്രതിനിധാനം ചെയ്യുമെന്നാണ് കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസിന്റെ പക്ഷം.
കടുത്ത മത്സരമാണ് ബത്തേരിയില്‍ നടന്നത്. സിപിഎം ടിക്കറ്റില്‍ തുടര്‍ച്ചയായി രണ്ടാംതവണ ജനവിധി തേടിയ എം.എസ്. വിശ്വനാഥന് കെപിസിസി മുന്‍ സെക്രട്ടറിയാണ്. പാര്‍ട്ടി പദവി രാജിവച്ചാണ് അദ്ദേഹം 2021ല്‍ മണ്ഡലത്തില്‍ ബാലകൃഷ്ണനെ നേരിട്ടത്. 2021ല്‍ മണ്ഡലത്തില്‍ പോള്‍ ചെയ്തതില്‍ 81,077 വോട്ട് നേടിയാണ് ബാലകൃഷ്ണന് സഭയിലെത്തിയത്.
വിശ്വനാഥന് 69,255 ഉം എന്‍ഡിഎ സ്ഥാനാര്‍ഥി സി.കെ. ജാനുവിന് 15,198 ഉം വോട്ടാണ് ലഭിച്ചത്. ഇക്കുറി ബാലകൃഷ്ണന് സുഖകരമല്ലാത്ത ചില സാഹചര്യങ്ങള്‍ മണ്ഡലത്തില്‍ ഉണ്ടായിരുന്നു. പ്രചാരണവേളയില്‍ അദ്ദേഹം അതെല്ലാം പരിഹരിച്ചുവെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്. മാര്‍ജിന്‍ കുറഞ്ഞാലും ബാലകൃഷ്ണന് കരകയറുമെന്നാണ് അവരുടെ അനുമാനം.
Kerala
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിൽ 19 വീടുകൾ കൂടി സാങ്കേതികമായി കൈമാറി. മൂന്ന് നാല് സോണുകളിലെ വീടുകളുടെ താക്കോലാണ് മൂന്നാംഘട്ട പരിശോധനയ്ക്ക് ശേഷം ഗുണഭോക്താക്കള്‍ക്ക് നൽകിയത്.
എന്നാൽ, 178 വീടുകളും താമസ യോഗ്യമായ ശേഷം മാത്രമേ താമസം ആരംഭിക്കുവെന്നാണ് ദുരന്തബാധിതരുടെ നിലപാട്. കഴിഞ്ഞദിവസം ഏഴ് വീടുകൾ ഉൾപ്പെടുന്ന ഒരു ക്ലസ്റ്ററും സാങ്കേതികമായി കൈമാറിയിരുന്നു.
അതേസമയം ടൗൺഷിപ്പിലെ 178 വീടും ഇന്ന് കിഫ് കോണിന് പരിശോധനയ്ക്കായി ഊരാളുങ്കൽ കൈമാറി. എല്ലാ സജീകരണങ്ങളും ചെയ്ത ശേഷമാണ് പരിശോധനയ്ക്ക് നൽകുന്നതെന്നാണ് ഊരാളുങ്കലിന്റെ വിശദീകരണം.
Kerala
വയനാട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ അധ്യാപകൻ പിടിയിൽ. കോഴിക്കോട് കുറ്റ്യാടി മരുത്തോങ്കര മുപ്പറ്റ കുഴിയില്‍ വീട്ടില്‍ എം. ഫൈസൽ(34) ആണ് പിടിയിലായത്.
താത്കാലിക അധ്യാപകനാണ് പിടിയിലായ ഫൈസൽ. തൊണ്ടര്‍നാട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. 2026 ഏപ്രിലിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ലൈംഗികാതിക്രമം നടത്തിയതിന് പിന്നാലെ കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
സംഭവം പുറത്തുപറഞ്ഞാൽ ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു പ്രതിയുടെ ഭീഷണി.
Kerala
കോഴിക്കോട്: കോഴിക്കോട്-വയനാട് ജില്ലകളിലെ വിവിധയിടങ്ങളിൽ നടന്ന എട്ടോളം മോഷണ കേസുകളിലെ പ്രതിയും കൂട്ടാളിയും പിടിയിൽ. ഷിമോഗ കൊപ്പ സ്വദേശി ഡോളർ അനി എന്നറിയപ്പെടുന്ന അനിൽകുമാർ (38), താമരശേരി അമ്പായത്തോട് സ്വദേശി ജയിംസ്(57) എന്നിവരാണ് പിടിയിലായത്.
50ൽ അധികം മോഷണ കേസുകളിലെ പ്രതിയായ ഡോളർ അനിയുടെ പേരിൽ തമിഴ്നാട്ടിലും നിരവധി കേസുകളുണ്ട്. കോഴിക്കോട് അഴകൊടിയിൽ സൈബർ ഫോറൻസിക് വിദഗ്ധന്റെ വീട്ടിൽ നടത്തിയ മോഷണത്തിന് പിന്നാലെയാണ് പ്രതി പിടിയിലാകുന്നത്.
മാർച്ച് 24ന് ആയിരുന്നു ഡോളർ അനി സൈബർ ഫോറൻസിക് വിദഗ്ധൻ വിനോദ് ഭട്ടത്തിരിപ്പാടിന്റെ വീട്ടിൽനിന്ന് 20 പവനോളം സ്വർണം കവർന്നത്. വീട്ടുകാർ യാത്രപോയ സമയം നോക്കി വീടിന്റെ മുൻവാതിൽ പൊളിച്ചായിരുന്നു മോഷണം.
മോഷ്ടിച്ച സ്വർണം വിൽക്കാൻ സഹായിച്ചത് ജയിംസ് ആയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെയും ശാസ്ത്രീയ അന്വേഷണത്തിന്റെയും സഹായത്തോടെ പ്രതി ഡോളർ അനിയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഇയാൾക്കായി കർണാടകയിലും തമിഴ്നാട്ടിലും പോലീസ് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തമിഴ്നാട്ടിലെ കമ്പത്ത് ഒളിവിലുണ്ടെന്ന് മനസിലാക്കി പോലീസ് അവിടെ എത്തിയപ്പോഴേക്കും തമിഴ്നാട് പോലീസ് മറ്റൊരു കേസിൽ പ്രതിയെ അന്വേഷിച്ചെത്തിയതോടെ ഇയാൾ അവിടെ നിന്നും മുങ്ങി. തുടർന്ന് തേനിയിൽ നിന്നാണ് പ്രതിയെ കേരള പോലീസ് പിടികൂടിയത്.
Kerala
തിരുവനന്തപുരം: വയനാട്ടിൽ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള വീട് നിർമിച്ച് നൽകിയതിൽ മുസ്ലിം ലീഗിന് അഭിനന്ദനങ്ങളുമായി ബിനീഷ് കോടിയേരി. മനുഷ്യരെ ചേർത്തുപിടിക്കുന്ന ഏത് സത്കർമത്തോടുമുള്ള ഐക്യദാർഢ്യം കമ്യുണിസ്റ്റുകാരന്റെ ശൈലിയാണെന്ന് ബിനീഷ് പറഞ്ഞു.
ഫേസ്ബുക്കിലൂടെ ആയിരുന്നു ബിനീഷ് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയത്. ദുരന്തം അതിജീവിച്ചവർക്ക് വീട് നിർമിച്ച് നൽകിയതിലാണ് ബിനീഷ് കോടിയേരി അഭിനന്ദനം അറിച്ചത്. രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം കൈവിട്ടുപോയ ജീവിതങ്ങളെ തിരികെപ്പിടിക്കാൻ കാണിച്ച വലിയ മനസിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ എന്നായിരുന്നു ബിനീഷ് കുറിച്ചത്.
ദുരന്തബാധിതര്‍ക്ക് വീട് നിർമിച്ച് നൽകിയ മുസ്ലിം ലീഗിനെ അഭിനന്ദിച്ച ബിനീഷ് കോൺഗ്രസിനെ പരിഹസിക്കുകയും ചെയ്തു. വീടെവിടെ കോൺഗ്രസേ എന്ന് ചോദിച്ചുകൊണ്ടാണ് കോൺഗ്രസിനെ വിമർശിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം;
മനുഷ്യരെ ചേർത്തുപിടിക്കുന്ന ഏത് സത്കർമ്മത്തോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയെന്നതാണ് ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ ശൈലി. വയനാട്ടിലെ ദുരിതബാധിതർക്ക് വേണ്ടി മുസ്ലിം ലീഗ് ഏറ്റെടുത്ത ഈ ഉദ്യമം പൂർണ്ണ വിജയത്തിൽ എത്തിയതിൽ ഏറെ സന്തോഷം.
രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം, കൈവിട്ടുപോയ ജീവിതങ്ങളെ തിരികെപ്പിടിക്കാൻ നിങ്ങൾ കാണിച്ച ഈ വലിയ മനസ്സിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ. അപ്പോഴും ഒരു ചോദ്യം അവിടെ തന്നെ നിൽക്കുന്നു വീടെവിടെ കോൺഗ്രെസ്സെ.
Kerala
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമിച്ച് നൽകുന്ന 'സ്നേഹവീട്' പദ്ധതിയിലെ ആദ്യഘട്ട വീടുകളുടെ ഗൃഹപ്രവേശം നടന്നു. പണി പൂർത്തിയായ 51 വീടുകളുടെ താക്കോൽദാനവും ഗൃഹപ്രവേശവുമാണ് ഇന്ന് നടന്നത്. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖ നേതാക്കൾ വീടുകൾ സന്ദർശിച്ചു.
ആകെ 105 വീടുകളാണ് ലീഗ് ലക്ഷ്യമിടുന്നത്. ഇതിൽ 51 എണ്ണം പൂർത്തിയായി. ബാക്കി 54 വീടുകളുടെ നിർമാണം മേയ് മാസത്തോടെ പൂർത്തിയാക്കുമെന്ന് സാദിഖ് അലി തങ്ങൾ അറിയിച്ചു. വീട് നിർമിച്ച് നൽകുക മാത്രമല്ല, ഓരോ വീടിനും ആവശ്യമായ ഫർണിച്ചറുകൾ, ഒരു മാസത്തേക്കുള്ള ഭക്ഷ്യകിറ്റ് എന്നിവയും ലീഗ് ഒരുക്കിയിട്ടുണ്ട്. വാടക വീടുകളിൽ ദുരിതമനുഭവിച്ചിരുന്ന കുടുംബങ്ങൾക്ക് ഇത് വലിയ ആശ്വാസമാകും.
ഇതൊരു രാഷ്ട്രീയ നേട്ടത്തിനായുള്ള പ്രവർത്തനമല്ലെന്നും മനുഷ്യത്വപരമായ പുണ്യപ്രവർത്തിയാണിതെന്നും നേതാക്കൾ വ്യക്തമാക്കി. ക്രൗഡ് ഫണ്ടിംഗ് വഴിയാണ് ഇതിനാവശ്യമായ തുക സമാഹരിച്ചത്. വീടുകൾക്ക് പുറമേ വിദ്യാഭ്യാസ സ്ഥാപനങ്ങളും ടൗൺഹാളും ഉൾപ്പെടെയുള്ള വിപുലമായ ടൗൺഷിപ്പ് സൗകര്യങ്ങൾ ഈ മേഖലയിൽ വരും.
കോൺഗ്രസിന്റെ പുനരധിവാസ പ്രവർത്തനങ്ങൾ വൈകാൻ കാരണം സർക്കാരിനെ വിശ്വസിച്ചതാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാർ ഭൂമി ലഭ്യമാക്കുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസും ലീഗും. എന്നാൽ സർക്കാർ പദ്ധതികൾ അനന്തമായി നീളുകയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സ്വന്തം നിലയിൽ പദ്ധതികൾ വേഗത്തിലാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
Kerala
വയനാട്: പിക്ക്അപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു. കോളിയാടി സ്വദേശി ജിലി വിൽസൺ(49) ആണ് മരിച്ചത്. രാവിലെ 8.30ഓടെയാണ് സംഭവം.
പള്ളിയിലേക്ക് പോകുവാനായി കാർ വീട്ടിൽനിന്നും പ്രധാനറോഡിലേക്ക് ഇറക്കുന്നതിനിടെ ബത്തേരി ഭാഗത്ത് നിന്നും വന്ന പിക്ക്അപ്പ് ജീപ്പ് കാറിന് സമീപത്ത് നിൽക്കുകയായിരുന്ന ജിലിയെ ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ജിലി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിൽ. കോളിയാടി യുപി സ്കൂൾ അധ്യാപികയാണ് ജിലി.
Kerala
കല്‍പ്പറ്റ: സൗത്ത് വയനാട് വനം ഡിവിഷനിലെ സുഗന്ധഗിരി അമ്പതേക്കറില്‍ തീപിടിത്തം. കഴിഞ്ഞ രാത്രിയാണ് വനത്തില്‍ തീ പടർന്നത്. 500ല്‍പരം ഏക്കറില്‍ അടിക്കാട് കത്തിനശിച്ചു. അഗ്നിരക്ഷാസേനയും വനപാലകരും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.
സമീപത്തെ ജനവാസ കേന്ദ്രങ്ങളിലേക്ക് തീ പടരാതിരുന്നത് വലിയ വിപത്ത് ഒഴിവാക്കി. അടിമവേലയില്‍നിന്നു മോചിപ്പിച്ച ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിച്ച പ്രദേശമാണ് വൈത്തിരി താലൂക്കിലുള്ള സുഗന്ധഗിരി.
Kerala
കൊച്ചി: ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാജനെ പരിഹസിച്ച് വി.ഡി.സതീശൻ. വിള്ളൽ പരിശോധിക്കാൻ മന്ത്രി കെ.രാജൻ വന്നത് നാടകമാണ്.
ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. എൻജിനീയർമാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഹുൽ ഗാന്ധി കല്ല് ഇട്ടതിന് ശേഷം അടുത്ത ദിവസം വീട് വെച്ചില്ലെന്നായിരുന്നു ആക്ഷേപം. സർക്കാർ നിര്‍മിച്ച വീടുകളുടെ അവസ്ഥ കണ്ടല്ലോ. ഗുരുതര ക്രമക്കേടാണ് നടന്നത്.
തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത് ഉദ്ഘാടന നാടകം മാത്രമായിരുന്നു. ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിച്ചു. വയനാട് പുനരധിവാസം തെരഞ്ഞെടുപ്പ് പ്രചരണമാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നും സതീശന് പറഞ്ഞു.
Kerala
കൽപ്പറ്റ: രാസലഹരി വസ്തുക്കളുമായി മൂന്നു യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തോല്‍പ്പെട്ടി ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയിൽ മലപ്പുറം തിരൂരങ്ങാടി സ്വദേശി കൊടശേരി അലിയുള്‍ താഹിര്‍(29), ന്യൂ മാഹി മണിയൂര്‍ എം. സഫനിദ് (32), തിരൂര്‍ പെരുമണ്ണ വട്ടപ്പറമ്പില്‍ വി.വി. സെയ്ഫുദ്ദീന്‍(35) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്ന് 88.141 ഗ്രാം മെത്താംഫിറ്റാമിൻ പിടിച്ചെടുത്തു. ബംഗളൂരു ആസ്ഥാനമായി നടത്തുന്ന തുണിക്കച്ചവടത്തിന് മറവില്‍ വന്‍ തോതില്‍ മയക്കുമരുന്നു കടത്തി കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പനക്കാര്‍ക്ക് എത്തിക്കുന്നയാളാണ് അലിയുള്‍ താഹിറെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു.
മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ബംഗളൂരുവിലും പരപ്പനങ്ങാടിയിലും ഇയാള്‍ക്കെതിരേ കേസുണ്ട്. സംഭവത്തിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്താൻ എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു.
Kerala
കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പിന്റെ നിര്‍മാണം സര്‍ക്കാര്‍ വിചാരിച്ചതുപോലെ നീങ്ങുന്നില്ല. ടൗണ്‍ഷിപ്പില്‍ 410 വീടുകളുടെയും പ്രവൃത്തി ഏപ്രില്‍ 30 നകം പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ജൂണില്‍ പോലും നിര്‍മാണം പൂര്‍ത്തിയാകാത്ത സ്ഥിതിയാണുള്ളത്.
ടൗണ്‍ഷിപ്പില്‍ ഭവന നിര്‍മാണവും മറ്റു പ്രവൃത്തികളും നടത്താന്‍ ഏതാനും തൊഴിലാളികള്‍ മാത്രമാണ് നിലവിലുള്ളത്. ടൗണ്‍ഷിപ്പില്‍ ഉണ്ടായിരുന്നതില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ അവരവരുടെ നാടുകളിലാണ്. പശ്ചിമബംഗാളിലുള്ളതടക്കം തൊഴിലാളികള്‍ തിരിച്ചെത്തുന്നമുറയ്ക്കേ പ്രവൃത്തികള്‍ക്ക് വേഗമാകൂ.
അടുത്ത മഴക്കാലത്തിന് മുമ്പ് ടൗണ്‍ഷിപ്പില്‍ താമസമാക്കാന്‍ കഴിയില്ലെന്നു കരുതുന്ന ദുരന്തബാധിതര്‍ നിരവധിയാണ്. 178 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ടൗണ്‍ഷിപ്പ് ഒന്നാംഘട്ടം ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചിരുന്നു. ഇത്രയും വീടുകളുടെ ഉടമാവകാശ രേഖ വിതരണവും നടത്തി. എന്നാല്‍ നാമമാത്ര വീടുകളില്‍ പോലും ദുരന്തബാധിതര്‍ക്ക് താമസമാക്കാനായില്ല.
സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, സെപ്റ്റിക് ടാങ്കുകള്‍ എന്നിവയുടെ പ്രവൃത്തി പൂര്‍ത്തിയാകാത്തതും വെള്ളം, വൈദ്യുതി സൗകര്യങ്ങളാകാത്തതുമാണ് വീടുകളില്‍ വാസത്തിന് തടസമായത്. 40 വീടുകള്‍ വാസയോഗ്യമായതായാണ് ജില്ലാ ഭരണകൂടം ഇപ്പോള്‍ പറയുന്നത്. ആദ്യഘട്ടം ഉദ്ഘാടനം നടന്ന് ഒന്നരമാസമായിട്ടും വീടുകളില്‍ താമസിക്കാന്‍ കഴിയാത്തത് ദുരന്തബാധിതരില്‍ അലോസരം സൃഷ്ടിക്കുന്നുണ്ട്.
കല്‍പ്പറ്റയ്ക്കടുത്ത് എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍നിന്നു ഏറ്റെടുത്ത ഭൂമിയിലാണ് ടൗണ്‍ഷിപ് നിര്‍മാണം. 44.33 കോടി രൂപ കോടതിയില്‍ കെട്ടിവച്ച് 2025 ഏപ്രില്‍ 11നാണ് സര്‍ക്കാര്‍ 64.4075 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തത്. ടൗണ്‍ഷിപ്പില്‍ ഓരോ കുടുംബത്തിനും ഏഴ് സെന്റ് സ്ഥലവും വീടുമാണ് നല്‍കുന്നത്.
പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍, ലബോറട്ടറി, ഫാര്‍മസി, പാര്‍ക്കിംഗ് ഏരിയ, കളിസ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്, ഓപ്പണ്‍ എയര്‍ തിയറ്റര്‍, മെമ്മോറിയല്‍ തുടങ്ങിയവ ടൗണ്‍ഷിപ്പില്‍ വിഭാവനം ചെയ്തിട്ടുണ്ട്.
ടൗണ്‍ഷിപ്പില്‍ അഞ്ച് സോണുകളിലാണ് ഭവനങ്ങള്‍ നിര്‍മിക്കുന്നത്. 2025 മാര്‍ച്ച് 27നായിരുന്നു വീടുകളുടെ ശിലാസ്ഥാപനം. സോണ്‍ ഒന്നിലെ 140 വീടുകളില്‍ 107 ഉം സോണ്‍ മൂന്നിലെ 51 വീടുകളില്‍ 28 ഉം സോണ്‍ നാലിലെ 51 വീടുകളില്‍ 43 ഉം വീടുകള്‍ ഉള്‍പ്പെടുത്തിയാണ് ആദ്യഘട്ടം ഉദ്ഘാടനം നടത്തിയത്.
പുനരധിവാസത്തിന് യോഗ്യരെന്ന് സര്‍ക്കാര്‍ കണ്ടെത്തിയതില്‍ 104 കുടുംബങ്ങള്‍ ടൗണ്‍ഷിപ്പില്‍ വീട് വേണ്ടെന്നു തീരുമാനിച്ചിരുന്നു. ഈ കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്കി.
2024 ജൂലൈ 30ന് രാത്രിയായിരുന്നു പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തം. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെയാണ് ഉരുള്‍പൊട്ടല്‍ പ്രധാനമായും ബാധിച്ചത്. 298 പേര് ദുരന്തത്തില്‍ മരിച്ചു. 32 പേരെ കാണാതായി.
അടയാളം അവശേഷിപ്പിക്കാതെ 59 വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോയി. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. 37 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുഞ്ചരിമട്ടം ദുരന്തബാധിതരുടെ പുനരധിവാസം നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളും ജില്ലയ്ക്ക് അകത്തുംപുറത്തും പ്രചാരണവിഷയമാക്കിയിരുന്നു.
Kerala
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം സുനിശ്ചിതമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ്.
കല്‍പ്പറ്റ, ബത്തേരി മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാമെന്നും മാനന്തവാടി നിലനിര്‍ത്താമെന്നുമുള്ളത് എല്‍ഡിഎഫിന്റെ വ്യാമോഹം മാത്രമാണെന്ന് ദീപിക ഡോട്ട്കോമിനോട് സംസാരിക്കവേ പൗലോസ് പറഞ്ഞു.
കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് വയനാട്ടിലെ വോട്ടര്‍മാരില്‍ മഹാഭൂരിപക്ഷവും. കാലങ്ങളായി ഇടത് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്. സ്ഥാനാര്‍ഥികളുടെ മേന്മകള്‍ക്കും പോരായ്മകള്‍ക്കുമല്ല ഇക്കുറി സമ്മതിദായകര്‍ പ്രാമുഖ്യം നല്‍കിയത്.
കഴിഞ്ഞ 10 വര്‍ഷം സര്‍ക്കാരിന് നേതൃത്വം നല്കിയ പാര്‍ട്ടിയില്‍പ്പെട്ടവരുടെ ധിക്കാത്തിനും ധാര്‍ഷ്ട്യത്തിനും മറുപടി നല്‍കണമെന്ന ചിന്തയില്‍ ഊന്നിയാണ് ജില്ലയിലുള്ളവര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. അതിനാല്‍ത്തന്നെ ജില്ലയിലെ തെരഞ്ഞെടുപ്പുഫലത്തില്‍ കോണ്‍ഗ്രസിനും സഖ്യ കക്ഷികള്‍ക്കും ആശങ്കയില്ല.
ബത്തേരി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഐ.സി. ബാലകൃഷ്ണന്റെ ഭൂരിപക്ഷത്തില്‍ 2021നെ അപേക്ഷിച്ച് നേരിയ കുറവുണ്ടായേക്കാം. ബാലകൃഷ്ണന് തുടര്‍ച്ചയായി നാലാം തവണയും നിയമസഭയില്‍ എത്തുമെന്നതില്‍ സന്ദേഹമില്ല. നിയോജകമണ്ഡലത്തില്‍പ്പെടുന്നതില്‍ മീനങ്ങാടി പഞ്ചായത്തില്‍ മാത്രമായിരിക്കും എല്‍ഡിഎഫിന് മേല്‍ക്കൈ.
മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ബാലകൃഷ്ണന് കുറഞ്ഞത് 2,000 വോട്ടിന് മുന്നിലായിരിക്കും. മുള്ളന്‍കൊല്ലിയില്‍ മുമ്പ് കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗിനെ ബാധിച്ചിട്ടില്ല. പുല്‍പ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 1,000ന് മുകളില്‍ വോട്ടിന്റെ ഭൂരിപക്ഷം ഉറപ്പാണ്.
ബത്തേരി മുനിസിപ്പാലിറ്റിയില്‍ ഏകദേശം 2,500 വോട്ട് ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. അമ്പലവയലില്‍ 1,500 ഉം നെന്മേനിയില് 2,000 ഉം പൂതാടിയില്‍ 1,000 ഉം വോട്ട് ലീഡ് ഉണ്ടാകും. നൂല്‍പ്പുഴയില്‍ 500 വോട്ടില്‍ കുറയാത്ത ഭൂരിപക്ഷം ലഭിക്കും. മീനങ്ങാടിയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം 1,000 വോട്ട് കവിയില്ല.
മാനന്തവാടി മണ്ഡലത്തില്‍ തിരുനെല്ലി പഞ്ചായത്തിലും ചിലപ്പോള്‍ മാനന്തവാടി മുനിസിപ്പാലിറ്റിയിലും മാത്രമാണ് എല്‍ഡിഎഫ് മുന്നിലെത്തുക. മറ്റു പഞ്ചായത്തുകളില്‍ യുഡിഎഫിന് അനുകൂലമായിരുന്നു വോട്ട് ഒഴുക്ക്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ ഒ.ആര്. കേളുവിനോട് വോട്ടര്‍മാര്‍ക്ക് പ്രത്യേക വിരോധം ഇല്ലെങ്കിലും ഭരണവിരുദ്ധ വികാരം മണ്ഡലത്തിലും ശക്തമാണ്.
ചുവപ്പുകോട്ടയെന്ന് ഖ്യാതിയുള്ള തിരുനെല്ലിയില്‍ എല്‍ഡിഎഫ് 4,000 വരെ വോട്ടിന് മുന്നിലായേക്കാം. മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫിനൊപ്പം യുഡിഎഫ് നില്ക്കും. പരമാവധി 500 വോട്ടിന്റെ മേല്‍ക്കൈ നഗരസഭയില്‍ എല്‍ഡിഎഫിന് കിട്ടിയേക്കാം. എന്നാല്‍ വെള്ളമുണ്ട പഞ്ചായത്തില്‍ കുറഞ്ഞത് 3,000 ഉം എടവകയില്‍ 2,500 ഉം തൊണ്ടര്‍നാടിലും തവിഞ്ഞാലിലും 1,000 വീതവും പനമരത്ത് 2,000 ഉം വോട്ട് ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാര്‍ഥി ഉഷ വിജയന് ഉണ്ടാകും.
കല്‍പ്പറ്റ മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എ ടി. സിദ്ദിഖ് ഭൂരിപക്ഷം രണ്ടിരട്ടിയായി മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്. മണ്ഡലത്തില്‍പ്പെടുന്നതില്‍ കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ മാത്രം എല്‍ഡിഎഫ് ഒരുപക്ഷേ മുന്നിലെത്തിയേക്കാം. മൂപ്പൈനാട്, മേപ്പാടി, വൈത്തിരി, പൊഴുതന, തരിയോട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, കോട്ടത്തറ, കണിയാമ്പറ്റ പഞ്ചായത്തുകളില്‍ യുഡിഎഫ് സ്ഥാനാഥി ബഹുദൂരം മുന്നിലായിരിക്കും.
തുരങ്കപാത നിര്‍മാണം, പുഞ്ചിരിമട്ടം ദുരന്തബാധിതര്‍ക്ക് കല്‍പ്പറ്റയില്‍ സജ്ജമാകുന്ന ടൗണ്‍ഷിപ് എന്നിവയുമായി ബന്ധപ്പെടുത്തി എല്‍ഡിഎഫ് നടത്തിയ പ്രചാരണം വോട്ടര്‍മാരില്‍ ഏശിയതേയില്ല. വോട്ട് എണ്ണല്‍ കഴിയുമ്പോള്‍ ഇക്കാര്യം വ്യക്തമാകുമെന്നും പൗലോസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളജിൽ ബിഡിഎസ് വിദ്യാർഥി കെട്ടിടത്തിൽ നിന്നുവീണ് മരിച്ച സംഭവത്തിൽ തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പോലീസ്. കണ്ണൂർ എസിപിയുടെ നേതൃത്വത്തിൽ 13 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല.
അധ്യാപകരിൽ നിന്ന് ഉൾപ്പെടെ ക്രൂരമായ ജാതി അധിക്ഷേപം നിധിൻ നേരിട്ടിരുന്നതായി കുടുംബവും സുഹൃത്തുക്കളും വെളിപ്പെടുത്തിയിരുന്നു. നിധിന്റെ മരണത്തിന് പിന്നാലെ കുടുംബത്തിന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്ന ശബ്ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.
അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ സ്റ്റാഫ് റൂം പോലും നിധിനെ ആക്രമിക്കാനുള്ള ഇടമായി മാറിയെന്നും ഗേറ്റിനു പുറത്തിറങ്ങിയാൽ അധ്യാപകർ കൈയും കാലും വെട്ടും എന്നും പറയുന്നതടക്കമുള്ള ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.
അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങി നിരവധി നേതാക്കൾ നിധിന്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു.
Kerala
കല്‍പ്പറ്റ: വയനാട് പനമരത്ത് ജനവാസ മേഖലയിലിറങ്ങിയ പുലി ചത്തു. വനംവകുപ്പ് വല ഉപയോഗിച്ചാണ് പുലിയെ പിടികൂടിയത്. പുലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു.
മൂന്ന് ആടുകളെ പുലി കൊന്നിരുന്നു. പ്രദേശവാസിയായ വാസുദേവൻ നായരുടെ ആടുകളെയാണ് കൊന്നത്. കുപ്പാടി മൃഗ പരിചരണ കേന്ദ്രത്തിൽ പരിശോധനയിലാണ് പുലി ചത്തതായി സ്ഥിരീകരിച്ചത്.
പിടികൂടിയ പുലിക്ക് ഗുരുതരമായി പരിക്കേറ്റതായി പരിശോധനയിൽ വ്യക്തമായിരുന്നു. പുലിയെ അവശ നിലയിലാണ് കണ്ടെത്തിയതെന്നും പുലിയുടെ ജഡം വെറ്ററിനറി ഡോക്ടര്‍ വിശദമായി പരിശോധിക്കുമെന്നും പോസ്റ്റ്മോര്ട്ടത്തിനുശേഷമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.
Kerala
പടിഞ്ഞാറത്തറ(വയനാട്): വയനാടിന്റെ വികസന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എംപി എന്ന നിലയില്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണ കിട്ടുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി. യുഡിഎഫ് കല്‍പ്പറ്റ മണ്ഡലം സ്ഥാനാര്‍ഥി ടി. സിദ്ദിഖിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
പത്തു വര്‍ഷത്തെ ഇടതുഭരണത്തില്‍ ജില്ലയിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ വര്‍ധിക്കുകയാണ് ചെയ്തത്. വനാര്‍തിര്‍ത്തി പ്രദേശങ്ങളിലെ രൂക്ഷമായ വന്യമൃഗശല്യം, വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ശോച്യാവസ്ഥ, ദേശീയപാത 766ലെ രാത്രിയാത്രാവിലക്ക്, താമരശേരി ചുരത്തില്‍ ആവര്‍ത്തിക്കുന്ന ഗതാഗതക്കുരുക്ക്, പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് വനഭൂമി വിട്ടുകിട്ടാത്ത അവസ്ഥ എന്നിവ ജില്ല നേരിടുന്ന പ്രശ്നങ്ങളില്‍ ചിലതാണ്. ഇവയുടെ പരിഹാരത്തിന് സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തണം.
യുഡിഎഫിന് സര്‍ക്കാര്‍ രൂപീകരിക്കാനായാല്‍ ജില്ലയില്‍ ലോകോത്തര നിലവാരത്തില്‍ ട്രൈബല്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കും. പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ സംസ്കാരം, പാരമ്പര്യം, ഭാഷ എന്നിവയുടെ സംരക്ഷണവും പരിപോഷണവും യൂണിവേഴ്സിറ്റി മുഖേന നടത്തും. പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് ഭൂമി വാങ്ങുന്നതുള്‍പ്പെടെ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ തടസങ്ങള്‍ സൃഷ്ടിച്ചു. ദുരന്തമുണ്ടായപ്പോള്‍ എല്ലാവരും ഒന്നിച്ചാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ പിന്നീട് ഭരണകക്ഷികള്‍ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നതാണ് കണ്ടതെന്നും പ്രിയങ്ക പറഞ്ഞു. യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ചെയര്മാന് സലിം മേമന അധ്യക്ഷത വഹിച്ചു.
Kerala
കല്‍പ്പറ്റ: വയനാട് കൽപ്പറ്റയിൽ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. തരിയോട് കാവുംമന്ദം കോമത്തൊടി വീട്ടില്‍ യദു കൃഷ്ണൻ(18) ആണ് പിടിയിലായത്.
സമാനകുറ്റകൃത്യം നടത്തിയതിന് യദു കൃഷ്ണൻ നേരത്തെയും പിടിയിലായിരുന്നതായി പോലീസ് പറയുന്നു. എന്നാൽ അന്ന് പ്രതി പ്രായപൂര്‍ത്തിയാവാത്തതിനാല്‍ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. 2025 ഒക്ടോബറിലായിരുന്നു പ്രതി ആദ്യം പിടിയിലായത്.
2026 മാർച്ചിൽ വീണ്ടും പ്രതി കുറ്റകൃത്യം ആവർത്തിക്കുകയും പിടിയിലാകുകയുമായിരുന്നു. ഇൻസ്റ്റാഗ്രാം വഴിയും ടെലിഗ്രാം വഴിയുമാണ് പ്രതി പെൺകുട്ടികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്. ഇതിനായി ഉപയോഗിച്ചിരുന്നത് അച്ഛന്റെ നമ്പർ ആണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കാട്ടിക്കുളം(വയനാട്): പഠനത്തിന്റെ ഭാഗമായി ഇന്റേണ്‍ഷിപ്പിന് ഇറാനില്‍ പോയ ഫാദുഷ ഫര്ഹാനെക്കുറച്ചുള്ള ചിന്തയില്‍ ഉരുകുന്ന എടയൂര്‍കുന്ന് തൂവശേരി വീട്ടില്‍ മന്ത്രിയും മാനന്തവാടി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ഒ.ആര്. കേളു സന്ദര്‍ശനം നടത്തി. ഫാദുഷയുടെ പിതാവ് ഷംസുദ്ദീനെയും മാതാവ് റഹിയാനത്തിനെയും അദ്ദേഹം ആശ്വസിപ്പിച്ചു.
ആഴ്ചകളായി ഫാദുഷയെക്കുറിച്ച് വിവരം ഇല്ലാത്ത കാര്യം മുഖ്യമന്ത്രിയുടെ അടിയന്തര ശ്രദ്ധയില്‍പ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 27നാണ് ഫാദുഷ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ജയ്പൂരിലെ സ്വകാര്യ ഷിപ്പിംഗ് കമ്പനി കോഴ്സിന്റെ ഭാഗമായി ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന കപ്പലില്‍ തുര്‍ക്കിയിലേക്ക് ചരക്ക് കയറ്റിയിട്ടുണ്ടെന്നും ഉടന്‍ യാത്ര പുറപ്പെടുമെന്നുമാണ് അന്ന് പറഞ്ഞത്.
അടുത്തദിവസം യുദ്ധം തുടങ്ങി. ഇതിനുശേഷം വീട്ടിലേക്ക് വിളി എത്തിയിട്ടില്ല. കുടുംബാംഗങ്ങള്‍ക്ക് ഫാദുഷയുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. ഫാദുഷയുടെ നില എന്തെന്ന് അറിയാതെ വേദനയിലാണ് മാതാപിതാക്കളും ബന്ധുക്കളും.
Kerala
കല്‍പ്പറ്റ: വീടിന് തീപിടിച്ച് വയോധികൻ മരിച്ചു. വയനാട് സുൽത്താൻ ബത്തേരിയിലുണ്ടായ ദാരുണ സംഭവത്തിൽ പുത്തൻവീട്ടിൽ കൃഷ്ണൻകുട്ടിയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണൻകുട്ടിയുടെ ഭാര്യയെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. അപകടമുണ്ടായ ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കൃഷ്ണൻകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വീടിന്റെ കിടപ്പു മുറിയടക്കം പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കല്‍പ്പറ്റ: വയനാട് സുൽത്താൻ ബത്തേരി വടക്കനാട്, വള്ളുവാടി ജനവാസ മേഖലകളിൽ ഭീതിപരത്തിയ താത്തൂര്‍ ടസ്കര്‍ വണ്‍ എന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാൻ ശ്രമം. ആനയെ ഇന്ന് പുലര്‍ച്ചെ മയക്കുവെടി വച്ചെങ്കിലും കൃത്യമായിരുന്നില്ല. ഇതേത്തുടർന്ന് ഇന്നത്തെ ദൗത്യം ആര്‍ആര്‍ടി അവസാനിപ്പിച്ചു. ആന വനംവകുപ്പിന്റെ നിരീക്ഷണത്തിൽ തുടരുകയാണ്.
കാട്ടാന ആക്രമണത്തിൽ പ്രദേശത്ത് നേരത്തെ യുവ കര്ഷകൻ കൊല്ലപ്പെട്ടിരുന്നു. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയ വടക്കനാട് പച്ചാടി സ്വദേശി രജീവിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെ ആനയെ പിടികൂടാത്തതിൽ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
ഇതിനിടെയാണ് ആനയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്. മയക്കുവെടി വെച്ച് പിടികൂടിയശേഷം ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റും.
Kerala
സുല്‍ത്താന്‍ബത്തേരി: വയനാട് അമ്പലവയലിൽ മരത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കര്ഷകന് മരിച്ചു. അമ്പലവയലിനടുത്ത ചുള്ളിയോട് സ്വദേശി മുക്കിലാല്‍ സജി (45) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സജി മരത്തിൽ നിന്ന് വീണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാവിലെ പറമ്പിലെ മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനിടെ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സജിയെ അയല്‍വാസികള്‍ ചേര്‍ന്ന് ആദ്യം വയനാട്ടിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. സംസ്കാരം നാളെ രാവിലെ 10ഓടെ അമ്പലവയല്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.
Kerala
മാനന്തവാടി: നിയന്ത്രണംവിട്ട് മരത്തില്‍ ഇടിച്ചുമറിഞ്ഞ ബൈക്കിലെ യാത്രക്കാരില്‍ ഒരാള്‍ മരിച്ചു. സഹായാത്രികനു ഗുരുതര പരിക്കേറ്റു. കാട്ടിക്കുളം രണ്ടാം ഗേറ്റ് നാരങ്ങാക്കുന്ന് അടിയ ഉന്നതിയിലെ തരുണ്‍(19)ആണ് മരിച്ചത്.
പരിക്കേറ്റ ഷാണമംഗലം ഉന്നതിയിലെ കമലിനെ(20) മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ ഇരുമ്പുപാലത്തിന് സമീപമാണ് അപകടം. അപ്പപ്പാറയ്ക്കടുത്ത് ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. കരിയന്‍-തങ്കമണി ദമ്പതികളുടെ മകനാണ് തരുണ്‍. സഹോദരങ്ങള്‍: തരുണ, തരുണ്യ.
Kerala
കൽപറ്റ: വയനാട് ബാണാസുരസാഗര്‍ അണക്കെട്ടിന് സമീപം വെള്ളക്കെട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തരിയോട് ആലയ്ക്കല്‍ വിന്റോ ജോസഫ് (43) ആണ് മരിച്ചത്. പരേതനായ ജോസഫ്-അമ്മിണി ദമ്പതികളുടെ മകനാണ്.
വിന്റോയെ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാതായിരുന്നു. വീട്ടുകാരും നാട്ടുകാരും അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.