മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികൾ വയനാട്ടുകാർ
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ വയനാട് സാകൂതം കാതോർക്കുന്നതിൽ വേങ്ങര, കൂത്തുപറന്പ് മണ്ഡലങ്ങളിലെ ഫലവും. വയനാട്ടുകാരാണ് ഈ മണ്ഡലങ്ങളിൽ ജനവിധി തേടിയ യുഡിഎഫ് സ്ഥാനാർഥികൾ. വേങ്ങരയിൽ മുസ്ലിംലീഗ് ടിക്കറ്റിൽ മത്സരിച്ച കെ.എം. ഷാജി കണിയാന്പറ്റ സ്വദേശിയാണ്. കളത്തൊടി പരേതനായ ബീരാൻകുട്ടി-ആയിഷ ദന്പതികളുടെ മകനാണ് 55കാരനായ ഇദ്ദേഹം. പുൽപ്പള്ളി ഇരുളം ഇരുളത്ത് രാജന്റെ ഭാര്യയാണ് കൂത്തുപറന്പിൽ മത്സരിക്കാൻ മുസ്ലിംലീഗ് നിയോഗിച്ച ജയന്തി രാജൻ. പുൽപ്പള്ളി ചീയന്പം തുളസിത്തറയിൽ പരേതരായ രാഘവൻ-തങ്കമ്മ ദന്പതികളുടെ മകളാണ് ഇവർ. നിലവിൽ മുസ്ലിംലീഗ് ദേശീയ അസി.സെക്രട്ടറിയാണ്.
യൂത്ത്ലീഗ് സംസ്ഥാന ട്രഷറർ, സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഷാജി ഇപ്പോൾ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയാണ്. അഞ്ചാം തവണയാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. 2006ൽ കൊല്ലം ജില്ലയിലെ ഇരവിപുരത്തായിരുന്നു കന്നി അങ്കം. തെരഞ്ഞെടുപ്പിൽ ആർഎസ്പിയിലെ എ.എ. അസീസിനോട് 20,045 വോട്ടിന് തോറ്റു. 2011ൽ അഴീക്കോട് മണ്ഡലത്തിൽ മത്സരിച്ച ഷാജി 493 വോട്ടിന് സിപിഎമ്മിലെ എം. പ്രകാശൻ മാസ്റ്ററെ വീഴ്ത്തി. 2016ൽ ഇതേ മണ്ഡലത്തിൽ സിപിഎമ്മിലെ എം.വി. നികേഷ്കുമാറിനെ 2,287 വോട്ടിന് പരാജയപ്പെടുത്തി. 2021ൽ അഴിക്കോട് മത്സരിച്ച ഷാജി 6,141 വോട്ടിന് സിപിഎമ്മിലെ കെ.വി. സുമേഷിനോട് പരാജയപ്പെട്ടു.
ഇക്കുറി ഷുവർ സീറ്റായി മുസ്ലിം ലീഗും യുഡിഎഫും എണ്ണുന്നതാണ് വേങ്ങര മണ്ഡലം. ഷാജിയെ കാസർഗോഡ് മത്സരിപ്പിക്കാനായിരുന്നു തുടക്കത്തിൽ മുസ്ലിംലീഗ് തീരുമാനം. ഷാജി ആവശ്യപ്പെട്ടതും ഇതേ മണ്ഡലമാണ്. എന്നാൽ പിന്നീട് വേങ്ങരയിൽ ടിക്കറ്റ് നൽകുകയായിരുന്നു. മണ്ഡലത്തിൽ ജയിക്കുകയും തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുകയും ചെയ്താൽ മന്ത്രിസഭയിൽ ഷാജിക്ക് ഇടം ഉണ്ടാകുമെന്നാണ് മുസ്ലിംലീഗ് വൃത്തങ്ങൾ നൽകുന്ന സൂചന. സബാഹ് കുണ്ടുപുഴയ്ക്കലാണ് വേങ്ങരയിൽ ഷാജിയെ നേരിടുന്നതിൽ പ്രധാനി.
കോണ്ഗ്രസ് കുടുംബാംഗമായിരുന്ന ജയന്തി രാജൻ 2010ലെ തദ്ദേശ തെരഞ്ഞടുപ്പുകാലത്താണ് മുസ്ലിം ലീഗിലെത്തിയത്. പൂതാടി പഞ്ചായത്തിലെ ഇരുളം വാർഡിൽ കോണി ചിഹ്നത്തിൽ വിജയിച്ച ജയന്തി പിന്നീട് ദളിത് ലീഗ്, വനിതാലീഗ്, മുസ്ലിംലീഗ് എന്നിവയിൽ സജീവമാകുകയായിരുന്നു. വനിതാലീഗ് ദേശീയ സെക്രട്ടറിയായിരുന്നു. 47കാരിയായ ജയന്തി ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിച്ചത്. കൂത്തുപറന്പിൽ ആർജെഡിയിലെ പി.കെ. പ്രവീണാണ് ജയന്തിയുടെ മുഖ്യ എതിരാളി. ഇടതു മുന്നണിയും ആർജെഡിയും അവരുടേതെന്ന് ഉറപ്പിച്ച മണ്ഡലമാണ് കൂത്തുപറന്പ്. ഇത് ശരിവയ്ക്കുന്ന വിധത്തിലാണ് എക്സിറ്റ് പോൾ പ്രവചനങ്ങളും.
എന്നാൽ മണ്ഡലത്തിൽ ജയന്തി രാജന് സാധ്യത കൽപ്പിക്കുന്നവർ മുസ്ലിംലീഗിലും കോണ്ഗ്രസിലുമുണ്ട്. ഇതിൽ കാന്പുണ്ടോയെന്നതിൽ ഇന്ന് വോട്ടെണ്ണുന്നതോടെ വ്യക്തതയാകും.
Tags : Local News Nattuvishesham Wayanad