ന്യൂഡൽഹി: ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കാത്തതുമായി ബന്ധപ്പെട്ട വിവാദം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇക്കാര്യം തികച്ചും പ്രാദേശികമായ കാര്യമാണ്. അത് പ്രാദേശിക തലത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു.
ലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെ 2021ലാണ് ബിനീഷിന്റെ അംഗത്വം നഷ്ടമാകുന്നത്. ഇതിന് പിന്നാലെ 2023 മുതൽ ബിനീഷ് പാർട്ടിയിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുകയായിരുന്നു. ഈ കാര്യം ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി നാലുതവണ പാർട്ടിക്ക് കത്ത് നൽകിയിരുന്നു.
കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനാണ് എം.വി.ഗോവിന്ദൻ ഡൽഹിയിലെത്തിയത്. കേരളം ഉൾപ്പെടെ അടുത്തിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കേന്ദ്ര കമ്മിറ്റി വിലയിരുത്തും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യോഗം ഞായറാഴ്ച അവസാനിക്കും.