പിണറായി വിജയൻ
കണ്ണൂർ: ആർഎസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. പയ്യന്നൂർ മാത്തിൽ നടന്ന സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്‍റെ തനിമ ഇല്ലാതാക്കി ആർഎസ്എസിന് കീഴടങ്ങുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. അധികാരത്തിലെത്തിയാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ കളയുമെന്ന് പറഞ്ഞവരാണ് ഇപ്പോൾ അത് നടപ്പാക്കാൻ തിടുക്കം കാണിക്കുന്നത്. ആർഎസ്എസിനെ പ്രീണിപ്പിക്കാനാണ് സർക്കാർ ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന അജണ്ടകളാണ് സർക്കാർ നടപ്പാക്കുന്നത്. മന്ത്രിസഭാ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ഉൾപ്പെടുത്തിയതും സ്വാതന്ത്ര്യദിന പരിപാടികളിൽ അത് നിർബന്ധമാക്കിയതും ഇതിന്‍റെ ഭാഗമാണ്.
വഖഫ് ബോർഡിൽ രണ്ട് അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തണമെന്നത് ആർഎസ്എസിന്‍റെ അജണ്ടയാണ്. മുമ്പ് ഇതിനെതിരെ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നെങ്കിലും, സർക്കാർ മാറിയതോടെ ആ നിലപാടിൽ മാറ്റം വന്നു. അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്നാണ് യുഡിഎഫ് സർക്കാർ ഇപ്പോൾ കോടതിയെ അറിയിച്ചിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണർ തോന്നിയപോലെ ഇടപെടുകയാണെന്നും ഇതിനെതിരെ സർക്കാർ ശക്തമായി പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രസംഗത്തിനിടെ പയ്യന്നൂരിന്‍റെ ചരിത്രം പരാമർശിച്ച അദ്ദേഹം, മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണനെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചു. പാർട്ടിയെ തകർക്കണമെന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞികൃഷ്ണൻ പ്രവർത്തിച്ചതെന്നും, പാർട്ടിയുടെ എതിരാളികളുടെ കൈയിലെ കോടാലിയായി അദ്ദേഹം മാറിയെന്നും പിണറായി ആരോപിച്ചു.
Tags : PinarayiVijayan Criticizes Government Deepika DeepikaNewspaper BreakingNews NewsUpdate Headlines