x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിണറായി അവസരവാദി; രക്തസാക്ഷി ഉണ്ടാവുന്നത് ബംപര്‍ ലോട്ടറി അടിക്കുന്നതു പോലെ: വി.ഡി. സതീശന്‍

കൊച്ചി ബ്യൂറോ
Published: March 31, 2026 03:23 PM IST | Updated: March 31, 2026 03:23 PM IST

കൊച്ചി: രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രക്തസാക്ഷി ഉണ്ടാവുന്നത് സിപിഎമ്മിന് ബംപര്‍ ലോട്ടറി അടിക്കുന്നതു പോലെയാണ്. ഫണ്ട് കട്ടെടുത്തവരെ പാര്‍ട്ടി സംരക്ഷിക്കുകയും ചോദ്യം ചെയ്തവരെ പാര്‍ട്ടി പുറത്താക്കുകയും ചെയ്യുമെന്നും സതീശൻ പറഞ്ഞു.

എസ്ഡിപിഐ പിന്തുണച്ചാല്‍ എന്താണ് കുഴപ്പം എന്ന് മുഖ്യമന്ത്രി പറഞ്ഞതിന് മറുപടിയായാണ് സതീശന്‍ മാധ്യമങ്ങളോട് സംസാരിച്ചത്.

മുഖ്യമന്ത്രി എസ്ഡിപിഐയുമായും പിഡിപിയുമായും ആര്‍എസ്എസുമായും കൂടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അവസരവാദമാണിത്. എങ്ങനെയെങ്കിലും ജയിക്കാന്‍ വേണ്ടി ന്യൂനപക്ഷ വര്‍ഗീതയുമായും ഭൂരിപക്ഷ വര്‍ഗീയതയുമായി കോംപ്രമൈസ് ചെയ്യുകയാണ്. എന്ത് ചെയ്താലും ജയിക്കില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

എസ്ഡിപിഐയുമായി ചേരുമ്പോള്‍ എസ്ഡിപിഐ നേതാക്കള്‍ അഭിമന്യുവിന്‍റെ വീട്ടിൽ പോയി അച്ഛന്‍റെയും അമ്മയുടെയും കാലു പിടിച്ച് മാപ്പ് ചോദിക്കണം. അഭിമന്യുവിനെ എസ്ഡിപിഐ കൊന്നതാണെന്ന് ദേശാഭിമാനിയിയില്‍ വാര്‍ത്ത വന്നതാണ്. രക്തസാക്ഷികളോട് പോലും നീതി കാണിച്ചില്ലല്ലോ. പണി പൂര്‍ത്തിയാകുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വയനാടിലെ കണക്ക് ഞങ്ങള്‍ കാണിക്കും.

ഞങ്ങളോട് കണക്ക് ചോദിക്കാതെ പയ്യന്നൂരിലെ രക്തസാക്ഷിക്ക് വേണ്ടി പിരിച്ച ഫണ്ട് എവിടെ മുക്കിയെന്ന് നോക്കണം. അഭിമന്യുവിനെ വേണ്ടി പിരിച്ച ഫണ്ടും തിരുവനന്തപുരത്ത് വിഷ്ണുവിന് വേണ്ടി പിരിച്ച ഫണ്ടും എവിടെ മുക്കിയെന്ന് അന്വേഷിക്ക്. രക്തസാക്ഷികള്‍ക്ക് വേണ്ടി പിരിക്കുന്ന ഫണ്ട് വരെ മുക്കുന്ന പാര്‍ട്ടിയാണ്.

ഫണ്ട് കട്ടെടുത്തവരെ പാര്‍ട്ടി സംരക്ഷിക്കുന്നു. ചോദ്യം ചെയ്തവരെ പാര്‍ട്ടി പുറത്താക്കി. സ്വന്തം കണ്ണിലെ കോല്‍ എടുത്തു മാറ്റിയിട്ട് ബാക്കിയുള്ളവരുടെ കണ്ണിലെ കരട് എടുക്കാന്‍ നിന്നാല്‍ മതി. രക്തസാക്ഷി ഉണ്ടാവുന്നത് സിപിഎമ്മിന് ബംപര്‍ ലോട്ടറി അടിക്കുന്നതു പോലെയാണ്. ആ പാര്‍ട്ടി വയനാട്ടിലെ കണക്ക് ചോദിച്ച് വരണ്ട എന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Tags : Pinarayi Vijayan V.D. Satheesan Martyr

Recent News

Corehub Up