പിണറായി വിജയൻ
തിരുവനന്തപുരം: പ്രതിപക്ഷത്തിരുന്നപ്പോൾ പിഎംശ്രീ പദ്ധതിയെ എതിർത്ത കോണ്‍ഗ്രസും മുസ്ലിംലീഗും ഭരണത്തിലെത്തിയപ്പോൾ നിലപാടു മാറ്റുകയാണെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട എസ്എസ്കെ ഫണ്ടു ലഭിക്കുന്നതിനായാണു എംഒയുവിൽ അന്നത്തെ ഇടതു സർക്കാർ ഒപ്പിട്ടത്. എന്നാൽ നയപരമായ വിഷയമായതിനാൽ തന്നെ പിന്നീട് മറ്റു നടപടി ക്രമങ്ങളുമായി മുന്നോട്ടുപോയില്ലെന്നു മാത്രമല്ല പദ്ധതിയിൽ നിന്നും കേരളം പിൻവാങ്ങുന്നതായി കാണിച്ചു കേന്ദ്ര സർക്കാരിനു സർക്കാർ കത്തു നൽകുകയും ചെയ്തു.
അന്ന് ഇന്നത്തെ മുഖ്യമന്ത്രി വി.ഡി.സതീശനും കോണ്‍ഗ്രസും സിപിഎം ബിജെപി ഡീൽ ആരോപണം ഉന്നയിച്ചു. എന്നാൽ ഭരണം ലഭിച്ചപ്പോൾ കോണ്‍ഗ്രസും ലീഗും നേരെ മറുകണ്ടം ചാടിയെന്നും പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
തങ്ങൾ അധികാരത്തിൽ വന്നാൽ പിഎംശ്രീ അറബിക്കടലിൽ എന്നു പറഞ്ഞ യുഡിഎഫ് ഇപ്പോൾ സംഘപരിവാർ ശക്തികളുമായി ചേർന്നു സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ കാവിവത്കരണം നടത്തുകയാണ്. സർക്കാർ കൈയിലായതോടെ പഴയ നിലപാടു മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മാറ്റി. ഇപ്പോൾ ഇരുവരും പിഎംശ്രീ നടപ്പിലാക്കുന്നതിന്റെ വാദങ്ങൾ പറയുകയാണു ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് യോഗവും പദ്ധതി നടപ്പിലാക്കാനാണു തീരുമാനിച്ചത്. ഇതു പരസ്യമായി അവർ പ്രഖ്യാപിക്കുകയും ചെയ്തു. മുഖ്യമന്ത്രിലും ലീഗുമെല്ലാം ഒറ്റയടിയ്ക്കു മറുകണ്ടം ചാടി. ഇത് ഏതു ഡീലിന്റെ ഭാഗമാണെന്ന് അവർ വ്യക്തമാക്കണം. ഇപ്പോൾ സ്കൂളുകളുടെ പട്ടിക നൽകാനും മറ്റു തുടർനടപടികളും സ്വീകരിക്കുകയാണ്.
സംസ്ഥാനത്തെ ജനങ്ങളെയും യുഡിഎഫ് അണികളെയും ഒരുപോലെ പറഞ്ഞുപറ്റിക്കുന്ന രീതിയാണ് അവർ സ്വീകരിക്കുന്നതെന്നും സ്വന്തം അണികളെ തന്നെ പുറകിൽ നിന്നും കുത്തുന്ന സമീപനമാണു കോണ്‍ഗ്രസും ലീഗും സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Tags : PMShri PinarayiVijayan RSS UDF Deepika DeepikaNewspaper BreakingNews NewsUpdate Headlines