സ്പെയിനിലെ സെവുത്ത അതിർത്തിയിലൂടെ യൂറോപ്പിലേക്കു കടക്കുന്ന അഭയാർഥികൾ.
റോം: സ്പെയിനിലെ സെവുത്ത അതിർത്തി വഴി യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വൻതോതിൽ വർധിച്ചതോടെ, സ്പെയിനുമായുള്ള ഷെങ്കൻ കരാർ താത്കാലികമായി സസ്പെൻഡ് ചെയ്ത് ഇറ്റലി. യൂറോപ്യൻ രാജ്യങ്ങളിൽ സഞ്ചാര സ്വാതന്ത്ര്യം നൽകുന്ന കരാർ താത്കാലികമായി സസ്പെൻഡ് ചെയ്തതോടെ അതിർത്തികളിൽ കർശന പരിശോധനകൾ ഏർപ്പെടുത്തി ഇറ്റലി.
സ്പെയിനിന്റെ പ്രദേശമായ സെവുത്ത വഴി പതിനായിരക്കണക്കിനു കുടിയേറ്റക്കാരാണ് യൂറോപ്യൻ യൂണിയനിലേക്കു കടക്കാൻ ശ്രമിക്കുന്നത്. ഈ സാഹചര്യം രാജ്യത്തിന്റെ സുരക്ഷയ്ക്കും ആഭ്യന്തര ക്രമസമാധാനത്തിനും ഭീഷണിയാണെന്നു ചൂണ്ടിക്കാണിച്ചാണ് ഇറ്റാലിയൻ ആഭ്യന്തരമന്ത്രാലയം കർശന നടപടിയിലേക്കു കടന്നത്. അഭയാർഥി പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ സ്പെയിനിനു വീഴ്ച സംഭവിച്ചെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ആരോപിച്ചിരുന്നു.
കരാർ റദ്ദാക്കിയതോടെ, സ്പെയിനിൽനിന്ന് ഇറ്റലിയിലേക്ക് എത്തുന്ന വിമാനങ്ങൾ, കപ്പലുകൾ, റോഡ് മാർഗമുള്ള വാഹനങ്ങൾ എന്നിവയിലെല്ലാം സുരക്ഷാ പരിശോധനകൾ പുനരാരംഭിച്ചു. വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റ പ്രവാഹം യൂറോപ്യൻ രാജ്യങ്ങളിൽ ഉണ്ടാക്കുന്ന രാഷ്ട്രീയ-സുരക്ഷാ സമ്മർദത്തിന്റെ വ്യക്തമായ സൂചനയായാണ് ഇറ്റലിയുടെ നീക്കം വിലയിരുത്തപ്പെടുന്നത്.
അതേസമയം, നടപടി താത്കാലികമാണെന്നും സ്ഥിതിഗതികൾ വിലയിരുത്തിയശേഷം തുടർനടപടി സ്വീകരിക്കുമെന്നും ഇറ്റാലിയൻ സർക്കാർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ ഷെങ്കൻ നിയമത്തിലെ പ്രത്യേക വകുപ്പുകൾ ഉപയോഗിച്ച് അംഗരാജ്യങ്ങൾക്ക് അതിർത്തി പരിശോധനകൾ പുനഃരാരംഭിക്കാൻ അവകാശമുണ്ട്.