പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പാലാ: സംസ്ഥാനത്ത് അതിതീവ്ര മഴയും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചര്യത്തില്‍ ദുരിതബാധിതര്‍ക്ക് സഹായം ഒരുക്കണമെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ദുരിതം അനുഭവിക്കുന്നവര്‍ക്ക് അടിയന്തര അഭയം നല്‍കുന്നതിനായി രൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും സ്കൂളുകളും കോളജുകളും ഇടവകകളും സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റികളും തുറന്നു നല്കാന് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ അടിയന്തരമായി ചേര്‍ന്ന ഓണ്‍ലൈൻ യോഗത്തില്‍ തീരുമാനിച്ചു.
ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജില്‍ ജോലി ചെയ്തിരുന്ന ജോസഫൈന്റെയും അമ്മയുടെയും നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. തുടര്‍ന്ന് കൈപ്പള്ളി, പെരിങ്ങുളം, അടുക്കം, വാഗമണ്‍, കുടയത്തൂര്‍, മൂലമറ്റം, പയ്യാനിത്തോട്ടം,തീക്കോയി, പൂഞ്ഞാര്‍ തുടങ്ങിയ പ്രദേശങ്ങളിലെ നാശനഷ്ടങ്ങളും പ്രത്യേക സാഹചര്യങ്ങളും വിലയിരുത്തി.
ബന്ധപ്പെട്ട ഇടവകകളിലെ വികാരി അച്ചന്മാര്ക്ക് ആവശ്യമായ സഹായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിര്‍ദേശം നല്കി. യോഗത്തില്‍ മുഖ്യവികാരി ജനറാള്‍ ഫാ. ജോസഫ് തടത്തില്‍ വികാരി ജനറല്‍മാരായ ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. ജോസഫ് കണിയോടിക്കല്‍, രൂപത പ്രോക്യൂറേറ്റര്‍ ഫാ. ജോസ് മുത്തനാട്ട്, ചാന്‍സലര്‍ ഫാ. ജോസഫ് കുറ്റിയാങ്കല്‍ പ്രസബിറ്ററല് കൗണ്‍സില്‍ സെക്രട്ടറി ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്മാന് ഡോ. വി.പി. ദേവസ്യ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. സിജി ആന്റണി, എസ്ജെസിഇടി കോളജ് ഡയറക്ടര്‍ ഫാ ജെയിംസ് മംഗലത്തില്‍, സാം സണ്ണി ഓടയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.
മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും സുരക്ഷിത താവളം ആവശ്യമുള്ളവര്‍ക്കും അടുത്തുള്ള ഇടവകകളുമായും രൂപതയുടെ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുമായും ബന്ധപ്പെടാന്‍ രൂപത അറിയിച്ചു.
Tags : Mar Joseph Kallarangatt heavy rain Deepika DeepikaNewspaper DailyNews NewsFlash