കൊച്ചി: അങ്കമാലിയിൽ ആഢംബര കാറിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ പിടിയിൽ. നോർത്ത് പറവൂർ കരുമാലൂർ മാഞ്ഞാലി മക്കനായി ഭാഗത്ത് കൂവപ്പുറത്ത് വീട്ടിൽ റൊണാൾഡൊ ജബാർ എന്ന അബ്ദുൾ ജബാർ ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം ആഢംബര കാറിൽ 62 കിലോ കഞ്ചാവ് കടത്തിയ കാസർഗോഡ് സ്വദേശി ഹനീഫിനെ അങ്കമാലിയിൽ വച്ച് എറണാകുളം റൂറൽ പോലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് അബ്ദുൾ ജബാറിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.
ഇയാൾ ഒഡീഷയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നത് അബ്ദുൾ ജബാറിന് വേണ്ടി ആണെന്ന് പോലീസിന് മൊഴി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈരാറ്റുപേട്ടയിലെ വാടക വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജബാറിനെ പിടികൂടിയത്.
ഇടനിലക്കാരെ ഉപയോഗിച്ച് ഒഡീഷ, പശ്ചിമബംഗാൾ, ആസാം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തുന്നതാണ് അബ്ദുൾ ജബാറിന്റെ രീതിയെന്ന് പോലീസ് പറയുന്നു.
മയക്കുമരുന്ന് ഉൾപ്പടെ ഇരുപതോളം കേസിലെ പ്രതിയാണ് ഇയാൾ. ജബാർ പറഞ്ഞതനുസരിച്ചാണ് ഹനീഫ് കാറുമായി ഒഡീഷയിലേക്ക് പോയത്. 31 പാക്കറ്റുകളിലായി കാറിന്റെ പിൻസീറ്റിലെ പ്രത്യേക അറയിലൊളിപ്പിച്ച് കഞ്ചാവ് ഈരാറ്റുപേട്ടയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.
കഞ്ചാവ് കടത്തുന്നതിനിടയിൽ അങ്കമാലി ടിബി ജംഗ്ഷനിൽ വച്ച് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് ഹനീഫിനെ പിടികൂടുകയായിരുന്നു.
Tags : kerala police crime news kochi kottayam