District News
ഗാന്ധിനഗർ: എംജി സർവകലാശാലാ പരീക്ഷകളിൽ കോട്ടയം ഗവ. മെഡിക്കൽ കോളജിന് ചരിത്രനേട്ടം. കഴിഞ്ഞ അക്കാദമിക വര്‍ഷത്തിലെ എംജി സര്‍വകലാശാല പരീക്ഷകളില്‍ ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകളില്‍ 27 റാങ്കുകള്‍ കോളജ് കരസ്ഥമാക്കി.
നിലവിലുള്ള ആറ് പിജി ഡിപ്പാര്‍ട്ട്മെന്റുകളും റാങ്ക് നേടിയതിലൂടെ അക്കാദമികതലത്തില്‍ വലിയ കുതിപ്പു തുടരുകയാണ് കോട്ടയം ഗവ. കോളജ്.
റാങ്ക് ജേതാക്കളെയും അക്കാദമിക മികവ് പുലർത്തിയ വിദ്യാർഥികളെയും കോളജിലെ റിസര്‍ച്ച് സെന്ററുകളില്‍നിന്നു ഗവേഷണബിരുദം നേടിയവരെയും അനുമോദിക്കുന്നതിനും പുരസ്കാരങ്ങള്‍ നല്കുന്നതിനുമായി എക്സലൻഷ്യ -26 എന്ന പേരിൽ സംഘടിപ്പിക്കുന്ന സമ്മേളനം നാളെ രാവിലെ 10.30ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
കോട്ടയം നഗരസഭാ ചെയര്മാൻ എം.പി. സന്തോഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ കൗണ്‍സിലര്‍ സനില്‍ തമ്പി, കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പുന്നൂസ്, ഡോ. പ്രസന്ന രാജന്, എം.എസ്. സോമരാജന്, ആര്. അരവിന്ദ്, അനി ജിനു, സജീവ്, എന്‍.വി. റാഫിദ, സിജോ മാത്യു എന്നിവര്‍ പ്രസംഗിക്കും.
District News
കോട്ടയം: പഞ്ചദിന ബാങ്കിംഗ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് യുഎഫ്ബിയുവിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ജില്ലാകേന്ദ്രങ്ങളിൽ പ്രതിഷേധ ധർണകൾ നടത്തി.
ജീവനക്കാരുടെ അപര്യാപ്തതയും അപ്രാപ്യമായ ടാർജറ്റിന്റെയും ഫലമായി സംജാതമാകുന്ന ജോലി സമ്മർദ്ദത്തിന് പരിഹാരമായി ബാങ്ക് ജീവനക്കാരുടെ ഐക്യവേദിയായ യുഎഫ്ബിയുവും മാനേജ്മെന്റ് പരാതിനിധികളായ ഐബിഎയും ചേർന്ന് 2023 നവംബറിൽ ധാരണയായി കേന്ദ്ര സർക്കാരിന് നൽകിയ പഞ്ചദിന ബാങ്കിംഗ് നടപ്പാക്കാത്തതിലാണ് പ്രതിഷേധം.
എസ്ബിഐ കോട്ടയം ടൗൺ ബ്രാഞ്ചിന് മുൻപിലും വൈക്കത്ത് കത്തോലിക് സിറിയൻ ബാങ്കിന്റെ മുൻപിലും പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
കോട്ടയത്തെ പ്രതിഷേധ ധർണ്ണ എഐബിഇഎ കേന്ദ്ര കമ്മിറ്റി അംഗം സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
എഐബിഓസി ജില്ലാ സെക്രട്ടറി ശരത് ലാൽ, എൻസിബി ഇയുടെ ജില്ലാ സെക്രട്ടറി അനൂപ് ജോസഫ്, ബേഫി ജില്ലാ ചെയർമാൻ യു. അഭിനന്ദ് തുടങ്ങിയവർ സംസാരിച്ചു.
യുഎഫ്ബിയു ജില്ലാ കൺവീനർ ജോർജി ഫിലിപ്പ്, അഖിൽ ദിനേശ്, അനിൽ ദേവസ്യ, കിരൺ മോഹൻ, ശ്രീരാമൻ തുടങ്ങിയവർ ധർണയ്ക്ക് നേതൃത്വം നൽകി.
വൈക്കത്ത് ധർണ എകെബിഇഎഫ് മുൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രമോദ്, രാജേഷ്, സൂരജ് പങ്കജ്, ജ്യോതി എം.എസ്, കെ.എം. മഞ്ജു എന്നിവർ നേതൃത്വം നൽകി.
NRI
ഹൂസ്റ്റൺ: കോട്ടയം മുളമൂട്ടിൽ കുടുംബാംഗവും പരേതനായ എം.പി. ജേക്കബിന്റെയും മറിയം ജേക്കബിന്റെയും മകനുമായ ജേക്കബ് പുന്നൻ (51, സ്വരൂപ്) അമേരിക്കയിലെ ടെക്സസിൽ അന്തരിച്ചു.
ജിൽജി ജേക്കബ് ആണ് ഭാര്യ. സിയ ജേക്കബ് (16), മിയ ജേക്കബ് (12), ഈതൻ ജേക്കബ് (6) എന്നിവർ മക്കളും ജേക്കബ് വർഗീസ്, അച്ചാ ജേക്കബ് എന്നിവർ സഹോദരങ്ങളുമാണ്.
പൊതുദർശനം ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ എട്ട് വരെ സ്റ്റാഫോർഡിലുള്ള ഗുഡ് ഷെപ്പേർഡ് എപ്പിസ്കോപ്പൽ ഇന്ത്യൻ ദേവാലയത്തിൽ (Good Shepherd Episcopal Indian Church, 605 Dulles Ave, Stafford, TX 77477) വച്ച് നടത്തപ്പെടുന്നതാണ്.
സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ 10:30 വരെ ഇതേ പള്ളിയിൽ വച്ചും തുടർന്ന് 11ന് പെയർലാൻഡിലുള്ള സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ (South Park Funeral Home, Pearland) വച്ച് സംസ്കാര ശുശ്രൂഷകളും നടക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ടിനി തമ്പി - 281 759 0684.
Kerala
കാഞ്ഞിരപ്പള്ളി: കോട്ടയം കാളകെട്ടിയിൽ മദ്യപിക്കാനും കടംവീട്ടാനും അമ്മയുടെ താലിമാല പൊട്ടിച്ച സംഭവത്തിൽ മകനും സുഹൃത്തും പിടിയിൽ. തീക്കോയി വില്ലേജിൽ മരാമറ്റത്തിൽ ഹൗസിൽ ടോജൻ കുര്യൻ (26), മീനച്ചിൽ വില്ലേജിൽ മുഹമ്മദ് ഷംഷാദ് അൽത്താഫ് (41) എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നോടെ ആയിരുന്നു സംഭവം. വീടിനുള്ളിൽ വച്ച് ടോജൻ അമ്മയുടെ താലിമാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സുഹൃത്ത് അൽത്താഫിന്റെ സഹായത്തോടെ ഈരാറ്റുപേട്ടയിലുള്ള ധനകാര്യ സ്ഥാപനത്തിൽ പണയംവച്ചു.
ഇതിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പുതിയ മൊബൈൽ ഫോൺ വാങ്ങുകയും കടംവീട്ടുകയും ചെയ്തു. ബാക്കി പണം മദ്യപിച്ച് തീർത്തു. ടോജൻ മുമ്പും വീട്ടിൽ നിന്നും ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്ന് കുടുംബം ആരോപിക്കുന്നു.
അൽത്താഫ് കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
District News
അരുവിത്തുറ: സെന്റ് ജോർജ് കോളജിൽ നവാഗത വിദ്യാർഥികൾക്കായി ഓറ 2026 ഫ്രെഷേഴ്സ് ഡേ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ പ്രഫ.ഡോ. സിബി ജോസഫ് നിർവഹിച്ചു.
ചടങ്ങിൽ ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, പ്രോഗ്രാം കോഓർഡിനേറ്റർമാരായ ഡോ. നീനു മോൾ സെബാസ്റ്റ്യൻ, നാൻസി വി.ജോർജ് തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി നവാഗത വിദ്യാർഥികൾക്കായി തീമാറ്റിക് പെർഫോമൻസ് കോമ്പറ്റീഷനും പ്രത്യേക സംഗീത വിരുന്നും സംഘടിപ്പിച്ചിരുന്നു.
Kerala
കോട്ടയം: കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. അതിരമ്പുഴ സ്വദേശിയായ കുട്ടിക്കാണ് അസുഖം ബാധിച്ചത്.
കഴിഞ്ഞ ശനിയാഴ്ച കടുത്ത ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഷിഗെല്ല ബാധയാണെന്ന് സ്ഥിരീകരിച്ചത്.
നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം, കുട്ടിക്ക് എവിടെ നിന്നാണ് രോഗം പകർന്നത് എന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്ക്ക് പ്രവേശനം വിലക്കി. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും നിരോധിച്ചു.
ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും നിരോധിച്ചു. ഓഗസ്റ്റ് ഒൻപതു വരെ ആണ് നിരോധനം. ജില്ലാ കളക്ടർ ആണ് പ്രവേശനം വിലക്കി ഉത്തരവിട്ടത്.
Kerala
കോട്ടയം: മണര്‍കാട്ട് നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസിനടിയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ വാലുമ്മേല്‍ക്കുന്നേല്‍ വീട്ടില്‍ ശ്രീദേവി മനോജ് (23) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹോദരനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഏഴോടെ സെന്റ് മേരീസ് ആശുപത്രിക്ക് മുന്നിലെ വളവിലാണ് അപകടമുണ്ടായത്. അയര്‍ക്കുന്നത്ത് നിന്ന് മണര്‍കാട് കവലയിലേക്ക് വരുന്നതിനിടെ നിയന്ത്രണംവിട്ട ബൈക്ക് കോട്ടയത്ത് നിന്ന് പാലായിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനടിയിലേക്ക് തെന്നിവീഴുകയായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. ബസിലുണ്ടായിരുന്ന കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീദേവി സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ മണര്‍കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കോട്ടയം: കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ച് കളക്ടർ. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധമായിരിക്കും.
അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
ഇതോടെ ബുധനാഴ്ച വിദ്യാഭ്യാസ ജില്ലകൾക്ക് അവധി പ്രഖ്യാപിക്കുന്ന ജില്ലകളുടെ എണ്ണം ആറായി. നേരത്തെ ഇടുക്കി, പത്തനംതിട്ട, കാസർഗോഡ്, ആലപ്പുഴ, വയനാട് ജില്ലകളിൽ അവധി പ്രഖ്യാപിച്ചിരുന്നു.
Kerala
കോട്ടയം: മീനച്ചിലാറ്റിലൂടെ കുതിച്ചെത്തിയ പ്രളയജലം കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലയെ വെള്ളത്തില്‍ മുക്കി. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായിരിക്കുകയാണ്. പലയിടത്തും ഗതാഗതം മുടങ്ങി. രണ്ടായിരത്തോളം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി.
നടന്നുപോകവേ വെള്ളക്കെട്ടില്‍ വീണ് ആറുമാനൂര്‍ സ്വദേശിയും മണര്‍കാട് പറമ്പുകരയില്‍ മധ്യവയസ്കനും മരിച്ചത് ഇന്നലത്തെ സങ്കടവാര്ത്തയായി. ഇതോടെ ജില്ലയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ആറായി. പ്രളയത്തില്‍ ഈരാറ്റുപേട്ടയിലെയും പാലായിലെയും നൂറുകണക്കിനു വ്യാപാരികള്‍ക്ക് വലിയ നാശമാണുണ്ടായിരിക്കുന്നത്. പടിഞ്ഞാറന്‍ മേഖലയിലെയും നിരവധി വ്യാപാരികള്‍ക്ക് നഷ്ടമുണ്ട്.
നെല്ല്, പച്ചക്കറി, കപ്പ്, വാഴ, ജാതി തുടങ്ങി കാര്‍ഷിക മേഖലയിലും വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. പലയിടത്തും മടവീഴ്ചയുമുണ്ട്. മീനച്ചില്‍, മണിമല, മൂവാറ്റുപുഴയാറുകളില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലുണ്ടായ മലയോരത്ത് ഇന്നലെ മഴയ്ക്കു ശമനമുണ്ടായി. മണ്ണിടിച്ചിലുണ്ടായ പല റോഡുകളിലും ഇപ്പോഴും ഗതാഗതം സുഗമമായിട്ടില്ല. പെരിങ്ങുളം പൂഞ്ഞാര്‍ തെക്കേക്കര പ്രദേശത്ത് പലകുടുംബങ്ങളും ഇപ്പോഴും ഒറ്റപ്പെട്ടു കഴിയുകയാണ്.
കുതിച്ചെത്തി മലവെള്ളം; ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
ശനിയാഴ്ച വെള്ളത്തില്‍ പൂര്‍ണമായും മുങ്ങിയ പാലായില്‍ ഞായറാഴ്ച വൈകുന്നേരത്തോടെ വെള്ളം ഇറങ്ങിത്തുടങ്ങിയിരുന്നു. രാത്രിയോടെ പെയ്ത കനത്തമഴയില്‍ പാലാ നഗരത്തില്‍ വീണ്ടും വെള്ളംകയറിയത് ആശങ്ക പടര്‍ത്തി. മൂന്നാനിയും കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡും വെള്ളത്തില്‍ മുങ്ങി. ഉച്ചയോടെ ളാലം ഭാഗത്തും വെള്ളം കയറി.
പാലാ-ഈരാറ്റുപേട്ട റോഡില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കിഴക്കന്‍ വെള്ളംഒഴുകിയെത്തിയപ്പോള് ഞായറാഴ്ച വൈകുന്നേരത്തോടെ കോട്ടയത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ മുങ്ങാന്‍ തുടങ്ങിയിരുന്നു. കോട്ടയം-കുമരകം റോഡിലാണ് വെള്ളം കയറിത്തുടങ്ങിയത്.
കുമരകം, തിരുവാര്‍പ്പ്, അയ്മനം, ആര്‍പ്പൂക്കര, വിജയപുരം, അയര്‍ക്കുന്നം പഞ്ചായത്തുകളിലും കോട്ടയം, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയുടെ പ്രദേശങ്ങളും മീനച്ചിലാറിന്റെ തീരഭാഗങ്ങളും താഴ്ന്ന പ്രദേശങ്ങളും ഇന്നലെ പുലര്‍ച്ചെയോടെ വെള്ളത്തില്‍ പൂര്‍ണമായും മുങ്ങി. വീടുകളില്‍ വെള്ളം കയറിയതോടെ പലരും അത്യാവശ്യ സാധനസാമഗ്രികളുമായി ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറി. വീടുകളുടെ രണ്ടാം നിലയിലും മറ്റും ഒറ്റപ്പെട്ടു പോയവരെ ഫയര്‍ഫോഴ്സ് ഡിങ്കി ബോട്ടില്‍ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു.
കോട്ടയം നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിലായി. കോട്ടയം-ഇറഞ്ഞാല്‍, ഏറ്റുമാനൂര്‍-മണര്‍കാട് ബൈപാസ്, കോട്ടയം-കുമരകം, വടവാതൂര്‍ ബണ്ട് റോഡുകളില്‍ വെള്ളംകയറി ഗതാഗതം മുടങ്ങി.
വിജയപുരം പഞ്ചായത്തിലെ നട്ടാശേരി, പാറമ്പുഴ, ഇറഞ്ഞാല്‍ പ്രദേശങ്ങളെല്ലാം മുങ്ങി. കൊശമറ്റം കോളനിയിലും വെള്ളം കയറി, ഈ പ്രദേശത്ത് നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കോട്ടയം-കുമരകം-ചേര്‍ത്തല, കുമരകം-വൈക്കം റോഡുകളില്‍ വെള്ളം കയറി.
മീനച്ചിലാർ കരകവിഞ്ഞു
മീനച്ചിലാര്‍ കരകവിഞ്ഞെത്തിയതോടെ കോട്ടയം മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളെല്ലാം വെള്ളത്താല്‍ ഒറ്റപ്പെട്ടു. താഴത്തങ്ങാടി, പുത്തനങ്ങാടി, കാരാപ്പുഴ, പാറേച്ചാല്‍, അറുപുഴ, 16-ല്‍ചിറ, പാറപ്പാടം, കാഞ്ഞിരം, പാണംപടി, പുളിനാക്കല്‍ പ്രദേശങ്ങളിലെല്ലാം വെള്ളംകയറി.
കോട്ടയം നഗരത്തിലെ കുര്യന് ഉതുപ്പ് റോഡിലും നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും കുട്ടികളുടെ പാര്‍ക്കിലും വെള്ളം കയറി. കുമാരനല്ലൂര്‍, സംക്രാന്തി എന്നിവിടങ്ങളിലെ പല പ്രദേശങ്ങളും വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടു. കുറുവാമൂഴി-എരുമേലി-കരിമ്പിന്‍തോട് റോഡില്‍ ഓരുങ്കല്‍കടവ് പാലത്തില്‍ ഗതാഗതം നിരോധിച്ചു. അരയാഞ്ഞിലിമണ്‍ കോസ് വേയില്‍ ഇന്നലെ രാത്രിയും പൂര്‍ണമായി വെള്ളമിറങ്ങിയിട്ടില്ല.
District News
പെരുവന്താനം: ദേശീയ ദുരന്തനിവാരണ അഥോറിറ്റിയും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡും പെരുവന്താനം സെന്റ് ആന്റണീസ് കോളജും സംയുക്തമായി സംഘടിപ്പിച്ച ദുരന്ത നിവാരണ പരിശീലന പരിപാടി സമാപിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രമേശ് പണിക്കർ ഉദ്ഘാടനം ചെയ്തു. സ്വയം രക്ഷ ഒപ്പം മറ്റുള്ളവർക്കും രക്ഷ എന്ന ടാഗ് ലൈനിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
ഏഴ് ദിവസം നീണ്ടുനിന്ന പരിപാടിയിൽ വിവിധ മേഖലകളിലെ വിദഗ്ധർ ക്ലാസ് നയിച്ചു. ചടങ്ങിൽ സ്കൗട്ട് ആൻഡ് ഗൈഡ് കട്ടപ്പന വിദ്യാഭ്യാസ ജില്ലാ കമ്മീഷണർ ഡേവിഡ് ജോസഫ്, ജില്ലാ സെക്രട്ടറി പി.കെ.റീന, ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ആൻസി ഏബ്രഹാം, ജില്ലാ ട്രെയിനിംഗ് കമ്മീഷണർ മോൻസി പി. മോഹൻ, യുവ ആപ്ദ മിത്ര സംസ്ഥാന മാസ്റ്റർ ട്രെയിനർമാരായ സിറിൽ ജോസ്, ലൈലത്തു ബീവി, വിദ്യാഭ്യാസ ജില്ലാ കോർഡിറ്റർമാരായ റിബിൻ പി. സേവ്യർ, ജിബിൻ കെ. മാനുവൽ, കെ.വി.സിജോ, കോളജ് അസിസ്റ്റന്റ് സെക്രട്ടറി ജോസ് ആന്റണി, ഐക്യൂഎസി കോർഡിനേറ്റർ നൈസ് ജോസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നാൻസി ഡിക്രൂസ്, വിദ്യാര്‍ഥി പ്രതിനിധി ഏയ്ഞ്ചല്‍ ജോയ് എന്നിവർ പ്രസംഗിച്ചു.
Kerala
കോട്ടയം: കോടിമതയില്‍ നിര്‍ത്തിയിട്ടിരുന്ന തടിലോറിക്കു പിന്നില്‍ മിനി ലോറി ഇടിച്ചു കയറി. കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. ഇന്നു പുലര്‍ച്ചെ അഞ്ചിനാണ് അപകടം.
തിരുവനന്തപുരത്ത് വാഴക്കുലകള്‍ ഇറക്കിയ ശേഷം തിരികെ മേട്ടുപ്പാളയത്തേക്ക് പോകുകയായിരുന്ന മിനിലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന. ടയര്‍ മാറ്റുന്നതിനായി റോഡരികില്‍ നിര്‍ത്തിയിട്ട തടിലോറിക്ക് പിന്നിലായാണ് മിനിലോറി ഇടിച്ചു കയറിയത്.
ക്യാബിനിനുള്ളില്‍ കുടങ്ങിയ മേട്ടുപ്പാളയം സ്വദേശി തുളസി രാമനെ (51) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ കാല് സ്റ്റിയറിംഗിനടിയില്‍ കുടുങ്ങിയ നിലയിലായിരുന്നതിനാല്‍ ഹൈഡ്രോളിക്ക് ഉപകരണങ്ങള്‍ ഉപയോഗിച്ച് അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വാഹനം വെട്ടിപ്പൊളിച്ചാണ് ഫയര്‍ഫോഴ്സ് രക്ഷപെടുത്തിയത്. ഇദ്ദേഹത്തിന്റെ കാലിനും മുട്ടിനും നടുവിനും കാര്യമായ പരിക്കേറ്റിട്ടുണ്ട്.
Kerala
കോട്ടയം: ജില്ലയില്‍ ഇന്നും കനത്ത മഴ തുടരുകയാണ്. മീനച്ചിലാറ്റിലടക്കമുള്ള നദികളിലെ ജലനിരപ്പ് ഉയരുന്നുണ്ട്. നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ വീണ അറിയിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. റവന്യൂ , പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളും വിവിധ സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മൈക്ക് അനൗണ്‍സ്മെന്റും അനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറണം. ചേര്‍ത്തല-കുമരകം-കോട്ടയം റോഡില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ ഈ റൂട്ടിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളില്‍ ജില്ലാതലത്തിലും താലൂക്ക് തലത്തിലും ഉള്ള കണ്ട്രോള് റൂമുകളുമായി ബന്ധപ്പെടണം.
ജില്ലാ കണ്ട്രോള് റൂം, കളക്ടറേറ്റ് -94465 62236
താലൂക്ക് കണ്ട്രോള് റൂമുകള്‍:
കോട്ടയം- 85479 85727
ചങ്ങനാശേരി- 9496014587
മീനച്ചില്‍- 9496686325
കാഞ്ഞിരപ്പള്ളി- 9495265800
വൈക്കം- 9496174871
മൃഗസംരക്ഷണ വകുപ്പ് - 04812 564623, 9447418095
Kerala
കോട്ടയം: കോട്ടയം ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളപ്പൊക്കവും ഗതാഗത തടസവും രൂക്ഷമായി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ പ്രധാന പാതകളിലൂടെയുള്ള ഗതാഗതം ഭാഗികമായോ പൂര്‍ണമായോ തടസപ്പെട്ടിരിക്കുകയാണ്.
പ്രധാന പാതകളിലെ ഗതാഗത തടസം
പാലാ - ഈരാറ്റുപേട്ട റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഈ റൂട്ടിലെ വാഹനഗതാഗതം കടുത്ത പ്രതിസന്ധിയിലാണ്. കോട്ടയം - കുമരകം - ചേര്‍ത്തല റോഡില്‍ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറിയതോടെ ഈ വഴിയുള്ള യാത്ര തടസപ്പെട്ടിരിക്കുകയാണ്.
കോട്ടയം - ഇറഞ്ഞാല്‍ റോഡില്‍ വെള്ളക്കെട്ട് മൂലം ഗതാഗതം സാധിക്കില്ല. അയര്‍ക്കുന്നം റൂട്ടുകള്‍ അയര്‍ക്കുന്നത്തേക്ക് പോകുന്ന റോഡുകളിലും വെള്ളം കയറിയ നിലയിലാണ്. ഏറ്റുമാനൂര്‍ - മണര്‍കാട് റോഡില്‍ നാലുമണിക്കാറ്റില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
വെള്ളം കയറിയ പ്രദേശങ്ങള്‍
പാലാ, ഈരാറ്റുപേട്ട, നാട്ടകം, അയ്മനം, തിരുവാര്‍പ്പ്, പേരൂര്‍, ആര്‍പ്പൂക്കര എന്നീ താഴ്ന്ന പ്രദേശങ്ങളും പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പുതുപ്പള്ളിയുടെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.
യാത്ര നിരോധിച്ചു
ചേര്‍ത്തല-കുമരകം-കോട്ടയം റോഡില്‍ വെള്ളംകയറിയ സാഹചര്യത്തില്‍ ഈ റൂട്ടിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു. വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
SUNDAY DEEPIKA
ഡല്‍ഹി കേരള ക്ലബ്ബില്‍ ഒ.വി. വിജയന്, എം. മുകുന്ദന്, വി.കെ.എന്‍, കാക്കനാടന്, ആനന്ദ്, സക്കറിയ, എന്‍.എസ്. മാധവന് തുടങ്ങിയ സാഹിത്യപ്രതിഭകള്‍ ഒത്തുകൂടി എഴുത്തനുഭവങ്ങളും കഥക്കൂട്ടുകളും പങ്കുവച്ചിരുന്ന പഴയ കാലമുണ്ട്. കോഴിക്കോട് ബീച്ചിലും അവിടുത്തെ ഗുജറാത്തി തെരുവിലും വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ. പൊറ്റെക്കാട്, എം.ടി. വാസുദേവന്‍നായര്‍ തുടങ്ങിയവര്‍ സായാഹ്നങ്ങളിൽ ഒത്തുകൂടി സാഹിത്യവര്ത്തമാനങ്ങള് പറഞ്ഞിരുന്നു.
വന്നഗരമല്ലെങ്കിലും അക്ഷരങ്ങളുടെയും അച്ചടിയുടെയും തറവാട് എന്ന നിലയില്‍ എക്കാലവും കോട്ടയത്തിനുമുണ്ട് സാഹിത്യപ്പെരുമ. തിരുനക്കര തിരക്കില്‍നിന്ന് അല്പം അകന്ന് ബോട്ട്ജെട്ടി റോഡിലെ ലോഡ്ജുകളിലായിരുന്നു സാഹിത്യപ്രതിഭകള്‍ ഏറെക്കാലം ചേക്കേറിയിരുന്നത്. തകഴി ശിവശങ്കരപ്പിള്ളയുടെ ‘ചെമ്മീനും’ ‘തോട്ടിയുടെ മകനും’ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’യും ഉള്‍പ്പെടെ വിഖ്യാത രചനകള്‍ക്ക് ഇടമായത് നഗരത്തിലെയും ബോട്ടുജെട്ടി റോഡിലെയും ലോഡ്ജ് മുറികളായിരുന്നു.
വൈക്കം മുഹമ്മദ് ബഷീറും വൈക്കം ചന്ദ്രശേഖരന് നായരും കാരൂര്‍ നീലകണ്ഠപ്പിള്ളയും തകഴി ശിവശങ്കരപ്പിള്ളയും പൊന്‍കുന്നം വര്‍ക്കിയും എം.പി. പോളും പി.എന്‍. പണിക്കരും പോലുള്ളവരുടെ ഒത്തുചേരല്‍ ഇടമായിരുന്നു ബോട്ടുജെട്ടി റോഡ്. സെന്‍ട്രല്‍ ജംഗ്ഷനില്‍ അടുത്തകാലത്ത് താഴുവീണ ബെസ്റ്റ് ഹോട്ടലിലായിരുന്നു അവരുടെ ചായകുടി. മഹാരഥന്മാര്ക്ക് മഹാകൃതികള്‍ എഴുതാന്‍ ആര്‍ജവവും ഊര്‍ജവും നല്കിയ ഹോട്ടല്‍ 67 വര്‍ഷത്തെ വിഭവസമൃദ്ധിക്കുശേഷമാണ് അടുപ്പണച്ചത്.
സാഹിത്യപ്രതിഭകളുടെ പ്രധാന ഒത്തുചേരല്‍ ഇടമായിരുന്ന കാരാപ്പുഴ കച്ചേരിക്കടവ് ബോട്ടുജെട്ടിയിലെ പുഞ്ചിരി ബില്‍ഡിംഗ് ഇപ്പോഴുമുണ്ട്. കോട്ടയം താഴത്തങ്ങാടി മണലേല്‍ (പുഞ്ചിരി) എം.സി. ചെറിയാന് 1890കളില്‍ നിര്‍മിച്ചതാണ് പുഞ്ചിരി ബില്‍ഡിംഗ്. ഇതിന്റെ രണ്ടാം നിലയിലായിരുന്നു സാഹിത്യകൂട്ടായ്മകള്‍. കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘പുഞ്ചിരി’ ബാലമാസികയിലാണു തകഴി ശിവശങ്കരപിള്ളയും വൈക്കം മുഹമ്മദ് ബഷീറും തങ്ങളുടെ ആദ്യകാല രചനകള്‍ നിര്‍വഹിച്ചത്. 1933ല്‍ ആരംഭിച്ച മാസികയുടെ പത്രാധിപര്‍ പ്രശസ്ത സാഹിത്യകാരന് എന്‍. ഗോപാലപിള്ളയായിരുന്നു.
എം.പി.പോളുമായുള്ള സൗഹൃദമാണ് വൈക്കം മുഹമ്മദ് ബഷീറിനെ കോട്ടയത്ത് എത്തിച്ചത്. തൃശൂര്‍ സെന്റ് തോമസ് കോളജിലെ ഇംഗ്ലീഷ് പ്രഫസര്‍ സ്ഥാനത്തുനിന്നു പിരിഞ്ഞശേഷം പോള്‍ കോട്ടയത്ത് ആരംഭിച്ച എം.പി. പോള്‍സ് ട്യൂട്ടോറിയൽ കോളജിന്റെ ഹോസ്റ്റല്‍ വാര്‍ഡനായി ബഷീറിനു ജോലി നല്കി. കലാസാഹിത്യവും സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ബഷീര്‍ അക്കാലത്ത് പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു.
പൊലീസിനെ കബളിപ്പിച്ചായിരുന്നു ബഷീറിന്റെ കോട്ടയത്തെ വാസം. മജീദിന്റെയും സുഹ്റയുടെയും പ്രണയം ആദ്യം വായിച്ചുകേട്ടത് കോട്ടയമാണ്. അതും ബഷീറിന്റെ സ്വന്തം ശബ്ദത്തില്‍. പിന്നെയാണ് പ്രണയം ‘ബാല്യകാലസഖി’യായി സാഹിത്യാസ്വാദകരുടെ മനസില്‍ ചേക്കേറിയത്. നാഗമ്പടത്ത് എം.പി. പോൾ കുടുംബസമേതം താമസിച്ചിരുന്ന വീട്ടില്‍ മാസത്തിലൊരിക്കല്‍ ചേര്‍ന്നിരുന്ന ’സാഹിതീസഖ്യം’ സഹൃദയസമിതിയിലാണ് ബഷീര്‍ ബാല്യകാലസഖിയുടെ കയ്യെഴുത്തുപ്രതി ആദ്യമായി അവതരിപ്പിച്ചത്.
‘ചെമ്മീന്‍’ കോട്ടയത്ത് വിരചിതമാകാന്‍ കാരണമായതിനു പിന്നില്‍ വലിയൊരു കഥയും കാര്യവുമുണ്ട്. അമ്പലപ്പുഴ മുന്‍സിഫ് കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന കാലത്താണ് തകഴിയുടെ ‘ചെമ്മീന്‍’ എഴുത്ത്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ (എസ്പിസിഎസ്) പ്രതിമാസ ബുള്ളറ്റിനില്‍ ‘ഉടന്‍ പ്രസിദ്ധീകരിക്കുന്നു, തകഴിയുടെ ചെമ്മീന്‍’ എന്നു തുടരെ പരസ്യം വന്നുകൊണ്ടിരുന്നു. നോവല്‍ കൈയെഴുത്തു പ്രതി വാങ്ങാന്‍ എസ്പിസിഎസ് ജീവനക്കാരന് പതിവായി അമ്പലപ്പുഴയിലെ വക്കീല്‍ ഓഫീസിലും തകഴിയിലെ വീട്ടിലും ചെന്നുകൊണ്ടിരുന്നു.
മേശപ്പുറത്തെ കടലാസ് കെട്ടുകള്‍ ഉയര്‍ത്തിക്കാട്ടി തകഴി പറഞ്ഞു: “ഇത്രയും പൂര്‍ത്തിയാക്കിയിട്ടുണ്ട്, മൂന്നാഴ്ച കൂടി സമയം തന്നാല്‍ പൂർണമാകും.” മൂന്നാഴ്ച കഴിഞ്ഞെത്തിയ ജീവനക്കാരനോട് തകഴി പറഞ്ഞു: “ഒരാഴ്ച കൂടി വേണ്ടിവരും.” അടുത്തയാഴ്ചയും ഇതുതന്നെ ആവര്‍ത്തിച്ചു. ക്ഷമകെട്ട് എസ്പിസിഎസിന്റെ സാരഥിയായിരുന്ന ഡി.സി. കിഴക്കേമുറി അമ്പലപ്പുഴയില്‍ നേരിട്ടെത്തി തകഴി വക്കീലിന്റെ മേശപ്പുറത്തെ കടലാസ് കെട്ടുകള്‍ പരിശോധിച്ചപ്പോള്‍ അതെല്ലാം കോടതിയില്‍ ഹാജരാക്കിയിരുന്ന കക്ഷികളുടെ കേസുകെട്ടുകളായിരുന്നുവെന്ന് മനസിലാക്കി.
തകഴിയെ ബലമായി കോട്ടയം ബോട്ട് ഹൗസ് കഫേയില്‍ എത്തിച്ച് പേപ്പറും പെന്‍സിലും വാങ്ങിക്കൊടുത്തു. ഇപ്പോഴത്തെ ഹെഡ് പോസ്റ്റ് ഓഫിസിന് എതിര്‍വശം നഗരസഭാ മന്ദിരത്തിനടുത്തായിരുന്ന കെട്ടിടത്തിലെ ചെറിയ മുറിയില്‍ ഇരുന്നാണ് തകഴി ‘ചെമ്മീന്‍’ പൂര്‍ത്തിയാക്കിയത്. സമാനമായി തകഴിയുടെ ‘തോട്ടിയുടെ മകന്’ എന്ന നോവല്‍ വരുന്നതായുള്ള അറിയിപ്പ് എസ്പിസിഎസ് ബുള്ളനില്‍ വന്നുകൊണ്ടിരുന്നു. അവസാനം തകഴിയെ കോട്ടയത്ത് സാഹിത്യകാരന് അഭയദേവിന്റെ പള്ളത്തെ വീട്ടിലെത്തിച്ച് അവിടെ താമസിപ്പിച്ചാണ് ് ‘തോട്ടിയുടെ മകന്’ പൂര്‍ത്തിയാക്കിയത്.
എസ്പിസിഎസിന്റെ നാട്ടകം പ്രസിന് എതിര്‍വശത്തുണ്ടായിരുന്ന നൈനാന്‍സ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുകള്‍നിലയില്‍ താമസിച്ചു രണ്ടാഴ്ച കൊണ്ടാണു തകഴി ‘കയര്‍’ നോവലിന്റെ അവസാന അധ്യായങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും സാഹിത്യലോകത്തൊരു കഥയുണ്ട്. അതേ കാലത്തുതന്നെ പൊന്‍കുന്നം വര്‍ക്കിയുടെ രചനകള്‍ക്ക് ഇടമായത് കോട്ടയവും പൊന്കുന്നവും പാമ്പാടിയുമാക്കെയായിരുന്നു.
Kerala
കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകള്‍ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ വിലക്കേർപ്പെടുത്തി. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.
ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും നിരോധിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ ആണ് ഉത്തരവിറക്കിയത്.
District News
അരുവിത്തുറ: കേരള അഗ്നിശമന രക്ഷാസേനയും ജില്ല ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ ജീവൻ രക്ഷാപരിശീലന പരിപാടി സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം മീനച്ചിൽ തഹസിൽദാർ സജിമോൻ മാത്യു നിർവഹിച്ചു. കോളജ് പ്രിൻസിപ്പൾ പ്രഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വൈസ് പ്രിൻസിപ്പൾ ഡോ. ജിലു ആനി ജോൺ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, ഡോ. അഞ്ജു തോമസ് തുടങ്ങിയവർ സംസാരിച്ചു.
കാഞ്ഞിരപ്പള്ളി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർമാരായ എ. സാബു, കെ.വി. ജിജു, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.എ. നൗഫൽ, കോട്ടയം ഹസാഡിലെ അനലിസ്റ്റ് സുസ്മി സണ്ണി, കോട്ടയം എൽഎസ്ജിഡിഎം പ്ലാൻ കോഓർഡിനേറ്റർ ശ്രീനന്ദിനി രാമചന്ദ്രൻ തുടങ്ങിയവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.
അഗ്നിബാധ ഗ്യാസ് സിലണ്ടർ ലീക്ക് മൂലം ഉണ്ടാകുന്ന അപകടങ്ങൾ, ഭൂകമ്പം, മണ്ണിടിച്ചിൽ, വാഹനാപകടങ്ങൾ, ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ഉണ്ടാകുന്ന അപകടങ്ങൾ തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട വിവിധ അപകട സാഹചര്യങ്ങൾ തരണം ചെയ്യുന്നതിനുള്ള പ്രായോഗികമായ പരിശീലനമാണ് വിദ്യാർഥികൾക്ക് പരിപാടിയിൽ നൽകിയത്.
Kerala
കോട്ടയം: കോട്ടയം ജില്ലയിലെ ബാറുകളുടെ പ്രവർത്തന സമയത്തെച്ചൊല്ലി രൂക്ഷവിമർശനവുമായി എക്സൈസ് മന്ത്രി എം. ലിജു. വിമുക്തി പദ്ധതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
മറ്റ് ജില്ലകളിലെ സമയക്രമം കോട്ടയത്ത് പാലിക്കപ്പെടുന്നില്ലെന്നും, രാവിലെ 7 മുതൽ തന്നെ പലയിടത്തും ബാറുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ എക്സൈസ് മന്ത്രി നല്ല വ്യക്തിയാണെന്നും, പാലക്കാട്ടുകാരനായ അദ്ദേഹമല്ല ഈ പ്രത്യേക ആനുകൂല്യം അനുവദിച്ചതെന്നും വ്യക്തമാക്കിയ ലിജു, കോട്ടയം ജില്ലയിൽ മാത്രം ഈ സവിശേഷ സാഹചര്യം തുടരേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു.
ഇതിനുപുറമെ പത്തനംതിട്ട ജില്ലയിൽ വ്യാപകമാകുന്ന കള്ളവാറ്റ് തടയാൻ ശക്തമായ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ ഷാപ്പുകളുടെ വ്യക്തമായ പട്ടിക ലഭ്യമായിട്ടില്ലാത്ത സാഹചര്യത്തിൽ, സ്വയംപര്യാപ്തമായതും അല്ലാത്തതുമായ ഷാപ്പുകളുടെ വേർതിരിച്ചുള്ള പട്ടിക അടിയന്തരമായി തയാറാക്കി സമർപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
District News
കോട്ടയം: വിദ്യാര്‍ഥികളെ തെരുവില്‍ വലിച്ചിഴയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേയും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള എംപിമാരെ ആക്രമിക്കുന്ന മോദി ഭരണകൂട ഭീകരതയ്ക്കെതിരേയും കെഎസ്യു സംസ്ഥാന വ്യാപകമായി നടത്തിയ വിദ്യാഭ്യാസ ബന്ദ് ജില്ലയില്‍ പൂര്‍ണം.
ജില്ലയിലെ ഒമ്പതു നിയോജക മണ്ഡലങ്ങളിലായി വിവിധ യൂണിറ്റ് കമ്മിറ്റികള്‍, മണ്ഡലം കമ്മിറ്റികള്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ പഠിപ്പുമുടക്ക് നടത്തിയെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് കെ.എന്‍. നൈസാം പറഞ്ഞു.
ജില്ലയില്‍ നിന്നുള്ള സംസ്ഥാന ഭാരവാഹികള്‍, ജില്ലാ ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ പ്രസിഡന്റ് കെ.എന്‍. നൈസാം അറിയിച്ചു.
District News
കോട്ടയം: ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും പരിഹരിക്കുന്നതിനായി സംസ്ഥാനതലത്തില്‍ പൊതുജനാഭിപ്രായവും നിര്‍ദേശങ്ങളും സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെ മന്ത്രി കെ. മുരളീധരന് നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി -കായകല്‍പ്പം നാളെ കോട്ടയം സിഎംഎസ് കോളജില്‍ നടക്കും.
രാവിലെ 9.30ന് സിഎംഎസ് കോളജ് ഗ്രേറ്റ് ഹാളില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി കെ. മുരളീധരന് അധ്യക്ഷത വഹിക്കും. മന്ത്രി മോന്‍സ് ജോസഫ് മുഖ്യാതിഥിയാവും.
എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, ജോസ് കെ. മാണി, എംഎല്‍എമാരായ മാണി സി. കാപ്പന്, ചാണ്ടി ഉമ്മന്‍, നാട്ടകം സുരേഷ്, വിനു ജോബ്, റോണി കെ. ബേബി, എം.ജെ. സെബാസ്റ്റ്യന്‍, കെ. ബിനിമോന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, നഗരസഭാ അധ്യക്ഷന്‍ എം.പി. സന്തോഷ്കുമാര്‍, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ അനു എസ്. നായര്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി, കോട്ടയം നഗരസഭാംഗം മോന് ജേക്കബ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ എന്നിവര്‍ പങ്കെടുക്കും.
പൊതുജനാരോഗ്യ മേഖലയിലെ പശ്ചാത്തല സൗകര്യങ്ങളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും അപര്യാപ്തത, സാമ്പത്തിക കുടിശിക, ജീവനക്കാരുടെ കുറവ്, പകര്‍ച്ച വ്യാധി നിയന്ത്രണത്തിലെ പോരായ്മകള്‍ എന്നിവ പരിഹരിച്ച് സമഗ്രമായ ആരോഗ്യ വികസന പദ്ധതി തയാറാക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിക്കും.
Kerala
കോട്ടയം: കൂരോപ്പട ലാക്കാട്ടൂരിൽ വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കുടുംബനാഥൻ തോമസ് എബ്രഹാമും (50) മരണത്തിന് കീഴടങ്ങി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
തോമസിന്റെ ഭാര്യയും മൂത്ത മകളും ശനിയാഴ്ച മരിച്ചിരുന്നു. മകൻ നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ചിറപ്പുറത്ത് തോമസ് എബ്രഹാം, ഭാര്യ ജോസ്ന, മൂത്ത മകൾ മരിയ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മരിയ മരിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിന് പിന്നാലെ വൈകുന്നേരത്തോടെ അമ്മ ജോസ്നയും മരിച്ചു. ഇവരുടെ സംസ്കാരം പിന്നീട് നടക്കും.
കഴിഞ്ഞ ജൂലൈ 13-നായിരുന്നു നാടിനെ നടുക്കിയ സംഭവം. അന്ന് ഉച്ചയ്ക്ക് ശേഷം ജോസ്നയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് കുടുംബാംഗങ്ങളെ അവശനിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ കളനാശിനിയുടെ കുപ്പി കണ്ടെത്തിയിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ നാലുപേരെയും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കുക എന്ന തീരുമാനത്തിലേക്ക് കുടുംബത്തെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കർഷകനായ തോമസും, പ്രാദേശിക സഹകരണ ബാങ്കിൽ താൽക്കാലിക ജീവനക്കാരിയായ ജോസ്നയും ചേർന്നാണ് കുടുംബം പുലർത്തിയിരുന്നത്. മരിച്ച മരിയ മാറ്റക്കര എച്ച്എസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു.
ജീവിതത്തിലെ വിഷമഘട്ടങ്ങളിൽ ആത്മഹത്യയല്ല പരിഹാരം. ഏത് വലിയ മാനസിക സമ്മർദ്ദങ്ങളെയും അതിജീവിക്കാൻ വഴികളുണ്ട്. സഹായം ആവശ്യമുള്ളപ്പോൾ ബന്ധപ്പെടുക. ടോൾ ഫ്രീ നമ്പർ: 1056
Kerala
ഏറ്റുമാനൂർ: രാവിലെ എറണാകുളത്തേയ്ക്കുള്ള ട്രെയിൻ യാത്ര ദുരിതയാത്രയായി തുടരുന്നു. തിങ്കളാഴ്ചകളിൽ തിരക്ക് പതിന്മടങ്ങ് വർധിക്കും. ട്രെയിനിനുള്ളിൽ ശ്വാസം കിട്ടാതെ യാത്രക്കാർ മോഹാലസ്യപ്പെട്ട് വീഴുന്നത് തിങ്കളാഴ്ചകളിലെ പതിവ് കാഴ്ചയാണ്.
തിങ്കളാഴ്ചകളിൽ രാവിലെ എറണാകുളം ഭാഗത്തേയ്ക്കുള്ള ട്രെയിനുകളിൽ കയറിപ്പറ്റുക അത്ര എളുപ്പമല്ല. മെമുവിലും പാലരുവിയിലും വൻ തിരക്കാണ്. കോട്ടയം മുതൽ ട്രെയിനിന് ഉള്ളിൽ പ്രവേശിക്കാൻ സാധിക്കാതെ സ്ത്രീകളും വിദ്യാർഥികളുമടക്കം യാത്രക്കാർ വാതിൽപ്പടിയിൽ നിന്നാണ് യാത്ര ചെയ്യുന്നത്.
മെമുവിന് കോച്ചുകൾ കുറവായതിനാൽ ചിങ്ങവനം മുതൽ ചോറ്റാനിക്കര വരെ അഞ്ചുസ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ നിഷേധിച്ചിരിക്കുകയാണ്. കോട്ടയത്തു നിന്ന് രാവിലെ ഒരു മെമു അനുവദിക്കണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. കോട്ടയത്ത് നിന്നുള്ള തിരക്കാണ് ട്രെയിനിൽ വായുസഞ്ചാരം പോലും നഷ്ടപ്പെടുത്തി യാത്ര ഏറെ ദുസഹമാക്കുന്നത്. ഇതിന് പരിഹാരം ഉണ്ടാകണമെങ്കിൽ രാവിലെ കോട്ടയത്ത് നിന്ന് പുതിയ ഒരു സർവീസ് ആരംഭിക്കണം
വൈകുന്നേരം എറണാകുളത്ത് നിന്നുള്ള മടക്കയാത്രയും അതീവ ദുരിതമാണ്. തൃപ്പൂണിത്തുറയിൽ നിന്നും യാത്രക്കാർ വാതിൽപ്പടിയിൽ തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് ട്രെയിൻ നീങ്ങി തുടങ്ങുന്നത്. ഗുരുവായൂർ - എറണാകുളം പാസഞ്ചർ കോട്ടയത്തേയ്ക്ക് ദീർഘിപ്പിച്ചാൽ തിരക്കിന് കുറവുണ്ടാകും.എന്നാൽ ഈ ആവശ്യം റെയിൽവേ പരിഗണിക്കുന്നില്ല.
അഞ്ചു പ്ലാറ്റ്ഫോമുകളുമായി കോട്ടയം റെയിൽവേ സ്റ്റേഷൻ നവീകരിച്ചെങ്കിലും പുതുതായി ഒരു ട്രെയിൻ പോലും കോട്ടയത്തിന് ലഭിച്ചില്ല. എറണാകുളം ഭാഗത്തേയ്ക്ക് മെമു സർവീസുകൾക്കായി നിർമ്മിച്ച 1എ പ്ലാറ്റ്ഫോം നാലു വർഷമായി വെറുതെ കിടക്കുകയാണ്. എറണാകുളത്ത് അവസാനിക്കുന്ന ഒരു ട്രെയിൻ പോലും കോട്ടയത്തേയ്ക്ക് ദീർഘിപ്പിക്കാനും റെയിൽവേ തയ്യാറാകുന്നില്ല.
കോട്ടയത്തിനും എറണാകുളത്തിനുമിടയിൽ റെയിൽവേ യാത്രക്കാർ അനുഭവിക്കുന്ന ദുരിതമകറ്റാൻ ജനപ്രതിനിധികൾ അടിയന്തരമായി ഇടപെടണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
Kerala
കോട്ടയം: നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ വയോധികൻ ഉൾപ്പടെ മൂന്നുപേർക്ക് പരിക്ക്. മുക്കൂട്ടുതറ ഇടകടത്തിയിലുണ്ടായ സംഭവത്തിൽ വാന്തിയിൽ വർക്കി (85), പുറ്റുമണ്ണിൽ ജോസ്, ജോസിന്റെ മകന്റെ ഭാര്യ എന്നിവർക്കാണ് പരിക്കേറ്റത്.
പള്ളിയിൽ കുർബാന കഴിഞ്ഞ് മൂവരും വീട്ടിലേക്ക് മടങ്ങാനായി പള്ളിമുറ്റത്ത് നിന്ന് റോഡിലേക്ക് കാറിൽ പ്രവേശിക്കുമ്പോഴാണ് നിയന്ത്രണം തെറ്റിയത്. തുടർന്ന് റോഡരികിലേക്ക് കാർ തലകീഴായി മറിയുകയായിരുന്നു.
District News
മൂന്നിലവ്: മൂന്ന് പതിറ്റാണ്ട് മുൻപത്തെ ഓർമകളുമായി അവർ വീണ്ടും ഒത്തുചേർന്നു. മൂന്നിലവ് വലിയ കുമാരമംഗലം സെന്റ് പോൾസ് ഹൈസ്കൂൾ 1994 - 95 വർഷത്തെ എസ്എസ്എൽസി ബാച്ചിലെ 22 വിദ്യാർഥികളാണ് വീണ്ടും തങ്ങളുടെ മാതൃവിദ്യാലയത്തിൽ ഒത്തുചേർന്നത്.
ജനപ്രതിനിധികൾ, വൈദികൻ, പാസ്റ്റർ, ബിസിനസുകാർ, കർഷകർ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ ഈ ബാച്ചിലുണ്ട്.
തങ്ങളുടെ അധ്യാപകരേയും സ്കൂൾ അധികൃതരെയും സ്മരിച്ചും പരസ്പരം വിശേഷങ്ങൾ പങ്കുവച്ചു അവർ സംഗമത്തെ അവിസ്മരണീയമാക്കി.
District News
ഏറ്റുമാനൂർ: പുതിയതായി സ്ഥാപിച്ച കല്ലറ പോലീസ് സ്റ്റേഷനെ ഏറ്റുമാനൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിധിയിലാക്കി. ഹൈക്കോടതി വിജ്ഞാപനമനുസരിച്ച് കോട്ടയം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന് ഇന്നു മുതൽ പ്രാബല്യമുണ്ട്.
കല്ലറയിൽ പുതുതായി സ്ഥാപിച്ച പോലീസ് സ്റ്റേഷൻ വൈക്കം കോടതിയുടെ പരിധിയിലാക്കാനും ഏറ്റുമാനൂർ കോടതിയുടെ പരിധിയിലുണ്ടായിരുന്ന നീണ്ടൂർ പഞ്ചായത്തിലെ ഓണംതുരുത്ത് വില്ലേജ്കൂടി വൈക്കം കോടതി പരിധിയിലേക്ക് മാറ്റാനും സാധ്യതയുണ്ടെന്ന് അറിഞ്ഞതു മുതൽ ഏറ്റുമാനൂർ കോടതിയിലെ അഭിഭാഷകരും അഡ്വക്കറ്റ് ക്ലർക്കുമാരും ആശങ്കയിലായിരുന്നുവെന്ന് ഏറ്റുമാനൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സിബി വെട്ടൂർ പറഞ്ഞു.
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ മുമ്പേതന്നെ ഏറ്റുമാനൂർ കോടതിയുടെ പരിധിയിൽനിന്ന് മാറ്റിയിരുന്നു. പിന്നീട് കിടങ്ങൂർ, ഏറ്റുമാനൂർ പോലീസ് സ്റ്റേഷനുകൾ മാത്രമാണ് ഏറ്റുമാനൂർ കോടതിയുടെ പരിധിയിൽ ഉണ്ടായിരുന്നത്.
കോട്ടയം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടെ പുതിയ ഉത്തരവോടെ ഏറ്റുമാനൂർ, കിടങ്ങൂർ, വൈക്കം പോലീസ് സ്റ്റേഷനുകൾ ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടെ പരിധിയിലായി.
Kerala
കോട്ടയം: കമ്പിവടി കൊണ്ടുള്ള അടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. മേയ് 18ന് നടന്ന സംഭവത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുറിഞ്ഞപുഴ പറായിപറമ്പിൽ പി.എം.ബിനീഷ് (47) ആണ് മരിച്ചത്.
ആക്രമണം നടത്തിയ പ്രതികളായ ബിജു, ബിന്ദു എന്നിവർ പോലീസ് കസ്റ്റഡിയിലാണ്. ഇവർ സഹോദരങ്ങളാണെന്ന് പോലീസ് പറഞ്ഞു. വൈക്കം ചെമ്പ് മുറിഞ്ഞപുഴ കൂമ്പേൽ ഭാഗത്തായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
ബിനീഷ് ഉറക്കെ പാട്ടുപാടിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിനീഷിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു.
പ്രതികളായ ബിജുവിനെയും ബിന്ദുവിനെയും വൈക്കം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. യുവാവ് മരിച്ചതോടെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി.
Kerala
കോട്ടയം: കോട്ടയത്ത് മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിന് സമീപം പുതുതായി നിർമിക്കുന്ന കെട്ടിടത്തിന് മുകളിൽ കയറിയാണ് യുവാവ് ആത്മഹത്യ ഭീഷണി മുഴക്കിയത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും അഗ്നിശമനസേനയും ചേർന്ന് ഇയാളെ പിന്തിരിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. യുവാവിനൊപ്പം ഒരു യുവതിയുമുണ്ടായിരുന്നു. യുവതിയെക്കൊണ്ട് ഇയാളെ അനുനയിപ്പിക്കുകയായിരുന്നു.
തുടർന്ന് പോലീസും അഗ്നിശമനസേനയും ചേർന്ന് യുവാവിനെ താഴെ ഇറക്കി. പിന്നാലെ യുവാവിനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
Kerala
കോട്ടയം: അയ്മനം പരിപ്പിലെ തൊള്ളായിരം ഷാപ്പിൽ നിന്നും ഭക്ഷണവും കള്ളും കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ ഷാപ്പിൽ നിന്ന് ശേഖരിച്ച ഭക്ഷ്യ സാമ്പിളുകളുടെ ലാബ് പരിശോധനയിൽ അസ്വാഭാവികത കണ്ടെത്താനായില്ലെന്ന് ജില്ലാ ഭക്ഷ്യവകുപ്പ്.
കഴിഞ്ഞ 20നാണ് കുമരകം പള്ളിക്കൂടംപറമ്പിൽ ജ്യോതിഷിന് (41) ഷാപ്പിൽ നിന്ന് വാങ്ങിയ കള്ളും തലക്കറിയും കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ചികിത്സയിലിരിക്കെ ജ്യോതിഷ് മരിച്ചു.
ജ്യോതിഷിനൊപ്പം ഭക്ഷണം കഴിച്ച മറ്റ് നാലുപേരും ചികിത്സ തേടിയിരുന്നു. സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഷാപ്പിൽ നിന്ന് വിവിധ സാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരത്തെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ കൂടുത ലും പൊടി ഉത്പന്നങ്ങളായിരുന്നുവെന്നും ഭക്ഷണപദാർഥങ്ങളുടെ സാമ്പിളുകൾ ലഭ്യമായിരുന്നില്ലെ ന്നും അധികൃതർ അറിയിച്ചു.
അതേസമയം, മരണകാരണം ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിക്കാൻ ആവശ്യമായ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ആ റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ.
കഴിഞ്ഞ 20 നാണ് ഷാപ്പിൽ നിന്നു ഭക്ഷണം കഴിച്ച ആളുകൾ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. എന്നാൽ, പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ എത്തിയത് 22നാണ്.
Kerala
കോട്ടയം: രാത്രിയില്‍ കൂട്ടമായി എത്തി കൃഷികള്‍ മുഴുവന്‍ തിന്നു നശിപ്പിക്കുന്ന ആഫ്രിക്കന്‍ ഒച്ചുകളെ തുരത്താനുള്ള വഴികള്‍ തേടുകയാണ് വാഴൂര്‍ ശാസ്താങ്കല്കാവ് നിവാസികള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പ്രദേശത്ത് രാത്രികാലങ്ങളില്‍ അക്കാറ്റിന ഫുലിക്ക (achatina fulica) എന്ന ശാസ്ത്ര നാമമുള്ള ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമായി മാറിയിരിക്കുകയാണ്.
വാഴൂര്‍ പഞ്ചായത്തിലെ തീര്‍ഥപാദപുരം, ശാസ്താങ്കല്‍ക്കാവ്, ചാമപതാല് പ്രദേശങ്ങളിലാണ് ശല്യം വലിയതോതില്‍ വര്‍ധിച്ചിരിക്കുന്നത്. അന്തരീക്ഷവായു ശ്വസിച്ചു കരയില്‍ ജീവിക്കുന്ന വലുപ്പംകൂടിയ ഒച്ച് കിഴക്കന്‍ ആഫ്രിക്കന്‍ സ്വദേശിയാണ്. ഒന്നും രണ്ടുമല്ല പല വലിപ്പത്തിലുള്ള നുറൂകണക്കിനു ഒച്ചുകളാണ് രാത്രിയില്‍ ഇവിടേക്ക് എത്തുന്നത്.
ഈ പ്രദേശത്തെ ഓരോ കര്‍ഷകരും തങ്ങളുടെ പറമ്പിലെയും മതിലുകളിലെയും ഒച്ചുകളെ നശിപ്പിക്കാന്‍ ദിവസേന കിലോക്കണക്കിന് ഉപ്പും തുരിശുമാണു ചെലവിടുന്നത്. നശിപ്പിക്കുന്നതിന്റെ ഇരട്ടിയായിട്ടാണ് ഓരോ രാത്രിയിലും ജനവാസമേഖലയിലേക്ക് ഇഴഞ്ഞെത്തുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഒച്ചുകള്‍ കര്‍ഷകരുടെയും പ്രദേശവാസികളുടെയും ജീവിതം വഴിമുട്ടിക്കുകയാണ്. മഴക്കാലത്താണ് ഒച്ചുശല്യം കൂടുന്നത്. പകല്‍ മണ്ണില്‍ ഒളിച്ചിരിക്കും. രാത്രി കൂട്ടത്തോടെ വീട്ടുമുറ്റത്തേക്കും വഴികളിലേക്കും പറമ്പുകളിലേക്കുമെല്ലാം ഇഴഞ്ഞുകയറും. കഴിഞ്ഞവര്‍ഷം മുതലാണ് ഒച്ചുകളുടെ ശല്യം വലിയതോതില്‍ വര്‍ധിച്ചത്.
കര്‍ഷകരുടെ മാസങ്ങളുടെ അധ്വാനമാണ് ഒരൊറ്റരാത്രികൊണ്ട് ഈ ഒച്ചുകള്‍ നശിപ്പിക്കുന്നത്. പ്രദേശത്തെ ലക്ഷക്കണക്കിന് രൂപയുടെ കൃഷികള്‍ തിന്നുതീര്‍ക്കുന്നു. തളിരിലകളും തണ്ടുകളും പൂര്‍ണമായി കാര്‍ന്നുതിന്നുന്നതോടെ ചെടികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ നശിക്കും.
ഒച്ചുകള്‍ അഞ്ചു മുതല്‍ ആറു തവണ വരെ മുട്ട ഇടും. ഓരോ പ്രാവശ്യവും 200 മുട്ടകള്‍ വിരിയാറുണ്ട്. ജൈവാധിനിവേശത്തിന് നല്ല ഉദാഹരണങ്ങളാണ് ഇവ. മണ്ണിനടിയില്‍ 10-15 സെന്റിമീറ്റര്‍ താഴ്ചയില്‍ കുഴിയുണ്ടാക്കി മൂന്ന് വര്‍ഷം വരെ സുഷുപ്തിയിലാണ്ടിരിക്കും.
ഒച്ചുകളെ നശിപ്പിക്കുന്നതിനായി പിടികൂടിയാല്‍ ഉടന്‍ തന്നെ ഉപ്പു വെള്ളിത്തിലിടണം. നോക്കി നിന്നില്ലെങ്കില്‍ മണ്ണിനടിയിലോ കരിയിലക്കിടയിലോ ഒളിക്കുമെന്നും പ്രദേശവാസികള്‍ പറയുന്നു. ഉപ്പുപൊടിയും തുരിശും ഉപയോഗിച്ചാണ് കര്‍ഷകര്‍ ഇവയെ തുരത്തുന്നത്. തുരിശിന്റെ ഉയര്‍ന്നവിലയും താങ്ങാനാകുന്നില്ലെന്നു കര്‍ഷകര്‍ പറയുന്നു. കൃഷിവകുപ്പും പഞ്ചായത്ത് അധികൃതരും സംയുക്തമായി ഒച്ചുകളുടെ ശല്യത്തിനു ശാശ്വതപരിഹാരമുണ്ടാക്കണമെന്ന് ആവശ്യമുയര്‍ന്നിരിക്കുകയാണ്.
District News
അരുവിത്തുറ: സെന്റ് ജോർജ് കോളജിലേക്ക് കടന്നുവന്ന നവാഗത വിദ്യാർഥികൾക്ക് സ്വാഗതമരുളി കോളജിൽ ദീക്ഷാരംഭം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളജ് മാനേജർ വെരി റവ.ഫാ. മാത്യു ചന്ദ്രൻ കുന്നേൽ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൾ പ്രഫ.ഡോ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേട്ടം കൈവരിച്ച സ്മിതാ സാബു മുഖ്യപ്രഭാഷണം നടത്തി.
കോളജ് ബർസാർ ബിജു കുന്നയ്ക്കാട്ട് ദീപ പ്രകാശന കർമത്തിന് നേതൃത്വം നൽകി ചടങ്ങിൽ വൈസ് പ്രിൻസിപ്പൾ ഡോ. ജിലു ആനി ജോൺ, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ്, അഡ്മിഷൻ ഇൻ ചാർജ് ഡോ. ജോബി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
District News
അരുവിത്തുറ: ആഗോളതാപനത്തിന്റെയും എൽനിനോ പ്രതിഭാസത്തിന്റെയും ഭാഗമായി രൂക്ഷമായ വരൾച്ചയും ശുദ്ധജലക്ഷാമവും പ്രതീക്ഷിക്കുന്ന ഈ വർഷം അതിജീവനത്തിന്റെ സാധ്യതകൾ തേടി അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു.
കാലാവസ്ഥാ വ്യതിയാന പഠനത്തിന്റെ പ്രകൃതിദത്ത പരീക്ഷണശാലയായ അന്റാർട്ടിക്കയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. എം.ആർ. രമേഷ് കുമാർ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തി.
അന്റാർട്ടിക്കയിലെ തന്റെ ജീവിതാനുഭവങ്ങൾ ദൃശ്യാവതരണങ്ങളുടെ സഹായത്തോടെ അദ്ദേഹം വിദ്യാർഥികൾക്ക് മുമ്പിൽ അവതരിപ്പിച്ചു. സ്ഫോടനാത്മക കാർബൺ വ്യാപനം തടയാൻ യോജിച്ചുള്ള മുന്നേറ്റങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കോളജിലെ പൊളിറ്റിൽ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിൽ കോളജ് ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ. തോമസ് പുളിക്കൻ, പ്രമുഖ പരിസ്ഥിതി സംരക്ഷണ പ്രവർത്തകൻ എബി ഇമ്മാനുവൽ പൂണ്ടികുളം, അധ്യാപകരായ സിറിൽ സൈമൺ, എം.വി. ദിവ്യമോൾ തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയോട് അനുബന്ധിച്ച് ഫുട്ബോളുമായി ബന്ധപ്പെട്ട വിവിധ ലോകരാജ്യങ്ങളിൽ പുറത്തിറക്കിയ സ്റ്റാമ്പുകളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. അർജന്റീനയുടെ ഇതിഹാസതാരം ലയണൽ മെസിയുടെ ജന്മദിനാഘോഷത്തിനും ചടങ്ങ് വേദിയായി.
Kerala
ചെറുതോണി: ഇടുക്കി കരിമ്പനില്‍ വീടിനുള്ളിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്. കരിമ്പന്‍ സ്വദേശികളായ കൊട്ടാരത്തില്‍ ജസ്റ്റിന് ജോസ്(37), അമ്മ ജോളി ജോസ് എന്നിവര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്.
തിങ്കളാഴ്ച രാത്രി 9.15 ഓടെ ആയിരുന്നു അപകടം സംഭവിച്ചത്. പുതിയ സിലിണ്ടര്‍ കണക്ട് ചെയ്യുന്നതിനിടെ തീ പടരുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ വീടിനും സാരമായ കേടുപാടുകൾ സംഭവിച്ചു. വീടിന്റെ അടുക്കളയും മറ്റൊരു മുറിയും പൂര്‍ണമായും തകര്‍ന്നു.
Kerala
കോട്ടയം: എംസി റോഡിൽ കോട്ടയം പള്ളം പവർഹൗസിനു സമീപം കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. നാട്ടകം സ്വദേശി ലക്ഷ്മി വിലാസത്തിൽ ജഗദമ്മ (68) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം. കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് വീട്ടമ്മയെ ഇടിച്ചത്.
റോഡ് മുറിച്ച് കടക്കുമ്പോൾ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ജഗദമ്മയെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസടുത്ത് തുടർനടപടി ആരംഭിച്ചു.
Kerala
കോട്ടയം: കുമരകം ചുള ഭാഗം സ്വദേശിയായ യുവാവിന്റെ മരണം ഭക്ഷ്യ വിഷബാധയെ തുടർന്നെന്ന് സംശയം. കുമരകം മൂന്നാം വർഡിൽ പള്ളിക്കൂടംപറമ്പിൽ പരേതനായ സാലിയുടെ മകൻ ജ്യോതിഷ് (41) ആണ് ഇന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ഗൾഫിൽ നിന്ന് അവധിക്കെത്തിയ കുമളി സ്വദേശികളായ മൂന്ന് യുവാക്കളും കുമരകം സ്വദേശികളുമായ നാലു യുവാക്കളും ഹൗസ് ബോട്ട് യാത്രയ്ക്കിടെ അയ്മനം തൊള്ളായിരം ഭാഗത്തുള്ള ഒരു ഷാപ്പിൽ നിന്നു മീൻ കറിയും കള്ളും വാങ്ങി ഹൗസ് ബോട്ടിൽ ഇരുന്നു കഴിച്ചിരുന്നു. ഇവരിൽ അഞ്ചു പേർക്കാണ് വയറിളക്കവും വേദനയും ഛർദ്ദിയും ഉണ്ടായത്. ഇവരിൽ ഒരാളാണ് മരിച്ചത്.
നാലു പേർ ഇപ്പോഴും ചികിത്സയിലാണ്. രണ്ട് പേർക്ക് രോഗ ലക്ഷണങ്ങൾ ഇല്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
ജ്യോതിഷിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം ആറിന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: വീണ കളപ്പുര (കുമരകം കണ്ണാടിച്ചാൽ). മക്കൾ: രുദ്രപാല, രുദ്രതീർഥ് (ഇരുവരും എസ്കെഎം പബ്ലിക് സ്കൂൾ വിദ്യാർഥികൾ).
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ പാർട്ടിയിൽ തർക്കം രൂക്ഷമാകുന്നു. കോട്ടയം ഡിസിസി ഓഫീസിന് മുന്നിൽ ഒരാൾക്ക് ഒരു പദവി എന്ന ആവശ്യവുമായി ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ എംപിമാരെയും എംഎൽഎമാരെയും പരിഗണിക്കുന്നതിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. എംപിമാരും എംഎൽഎമാരും സ്വന്തം മണ്ഡലം ശ്രദ്ധിക്കട്ടെ കെ.പിസിസിക്ക് വേണ്ടത് പാർട്ട് ടൈം നേതാക്കളെയല്ല മുഴുവൻ സമയ പ്രസിഡന്റിനെയാണ് എന്നാണ് ബോർഡുകളിലെ പ്രധാന ആവശ്യം.
ഉദയ്പൂർ ചിന്തൻ ശിവിർ പ്രഖ്യാപനങ്ങളുടെ ലംഘനമാണ് ഇപ്പോൾ നടക്കുന്ന നീക്കങ്ങളെന്നാണ് അണികളുടെ ആക്ഷേപം. അധ്യക്ഷ കസേരയ്ക്കായി പാർട്ടിയിലെ പ്രമുഖ നേതാക്കൾ പിടിമുറുക്കുന്നതിനിടെയാണ് അണികളുടെ ഈ പരസ്യ പ്രതിഷേധം. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, ഷാഫി പറമ്പിൽ എന്നിവർ പദവിക്കായി സജീവമായി രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.
District News
ചങ്ങനാശേരി: വായനപക്ഷാചരണ പരിപാടികളുടെ താലൂക്ക് തല ഉദ്ഘാടനം കങ്ങഴ മുണ്ടത്താനം ലിറ്റില്‍ ഫ്ലവര്‍ വിദ്യാനികേതന്‍ സ്കൂളില്‍ ജില്ലാ പഞ്ചായത്തംഗം അജിത്ത് മുതിരമല നിര്‍വഹിച്ചു. വായനശാലകളില്‍ അക്ഷരമരം നടുന്ന ചടങ്ങ് പരിസ്ഥിതി പ്രവര്ത്തകന് കെ. ബിനു നിര്‍വഹിച്ചു. സീറോ കാര്‍ബണ്‍ പദ്ധതി പ്രകാരമുള്ള മരതൈകള്‍ ഇടയരിക്കപ്പുഴ എസ്ബിഐ മാനേജര്‍ ജോസ് മാത്യു കൈമാറി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് രഞ്ജന്‍ രവീന്ദ്രന് അധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് കൗണ്‍സില്‍ അംഗം വി.കെ. കരുണാകരന് പി.എന്‍. പണിക്കര്‍ അനുസ്മരണവും സ്കൂള്‍ പ്രിന്‍സിപ്പല്‍ ആന്‍സി മാത്യു വായനദിന സന്ദേശവും സിസ്റ്റര്‍ അഖില ജോസഫ് പുസ്തകത്തൊട്ടില്‍ അനാവരണവും നിര്‍വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജോസ് ചമ്പക്കര, ജില്ലാ നിര്‍വാഹക സമിതി അംഗം ബിജു ഏബ്രഹാം, താലൂക്ക് വൈസ്പ്രസിഡന്റ് എം. ഇബ്രാഹിം കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
കറുകച്ചാല്‍: ചമ്പക്കര സെന്റ് ജോസഫ് യുപി സ്കൂളിലെ വായന പക്ഷാചരണവും ലഹരി വിമുക്ത സന്ദേശ പരിപാടിയും സംഘടിപ്പിച്ചു. സ്കൂള്‍തല ബുക്ക് കോമ്രേഡ് അവാര്‍ഡ് ജേതാവ് വൈഗ വിപിനു തിരക്കഥാകൃത്തും സംസ്ഥാനതല ശാസ്ത്ര നാടകങ്ങളുടെ ജഡ്ജുമായ ജയേഷ് നെത്തല്ലൂര്‍ പുസ്തകം നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്. ഹെഡ്മാസ്റ്റര് തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് സുധീപ് കെ. ജോസ്, അധ്യാപകന് ടോജോമോന്‍ എന്‍. ജോര്‍ജ്, ജോസഫ് തോമസ്, ലിന്‍സ് ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി: എസ്ബി സ്കൂളില്‍ വായനദിനം, യോഗാദിനം, സംഗീത ദിനം എന്നിവ സംയുക്തമായി എസ്പിസി, എന്‍സിസി നേവി, ആര്‍മി, എന്നിവയുടെ നേതൃത്വത്തില്‍ ആചരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷൈനി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
യോഗ പരിശീലകനായ സജി അഗസ്റ്റിന്റെ നേതൃത്വത്തില്‍ യോഗാഭ്യാസ പ്രകടനം നടത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. റോജി വല്ലയില്‍ അധ്യക്ഷത വഹിച്ചു. സംഗീത ദിനത്തില്‍ സംഗീതവിരുന്ന് സംഘടിപ്പിച്ചു. സംഗീത അധ്യാപകന് ലാലിച്ചന്‍ ജോസഫ് നേതൃത്വം നല്കി.
ഹെഡ്മാസ്റ്റര് വിനോദ് ബാബു എസ്, ലീന ജോണ്‍, അരുണ്‍ തോമസ്, വി.സി. തോമസ്, ലിനേക്കര്‍, എ.ജെ. ജോമോന്, ബോബി സെബാസ്റ്റ്യന്‍, തോമസ് ജോര്‍ജ്, ഷൈന്‍ പീറ്റര്‍, ജോസ്മോന് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
നെടുംകുന്നം: സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് സ്കൂളില്‍ വായനാദിനം ആചരിച്ചു. ക്ലാസ് അടിസ്ഥാനത്തിലുള്ള വായന മത്സരം, പുസ്തകമേള എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
വെള്ളാവൂര്‍: താഴത്തുവടകര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വായനവാരവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തി. വായനദിനത്തോടനുബന്ധിച്ച് രക്ഷകര്‍ത്താക്കളുടെ വായനമത്സരം അച്ഛനമ്മ വായന നടത്തി.
ചങ്ങനാശേരി എസ്ബി കോളജ് മലയാളം വിഭാഗം തലവൻ ഡോ.അജീഷ് തോമസ്, മുന്‍ അധ്യാപകരായ പി.കെ. ഗീത, പി.ആര്. പത്മകുമാർ, പ്രധാനാധ്യാപിക എം.കെ. ജയശ്രീ, പിടിഎ പ്രസിഡന്റ് ബോബി കെ. മാത്യു, എസ്എംസി ചെയര്മാന് ജയിംസ് അരിക്കുഴി, അധ്യാപകരായ കെ.എസ്. സുമ, ആരതി രഘുനാഥ്, കോഡിനേറ്റര്‍ സി.ജെ. അനിഷ് എന്നിവര്‍ പ്രസംഗിച്ചു.
ഫാത്തിമാപുരം: ബിടികെ എല്‍പി സ്കൂളില്‍ വായനാദിനാചരണം റിട്ട. ഹെഡ്മിസ്ട്രസും ഡിഎഫ്സി അതിരൂപത വൈസ്പ്രസിഡന്റും മീഡിയാ വില്ലേജ് മാക് റേഡിയോ കോ-ഓഡിനേറ്ററുമായ പരിമള്‍ ആന്റണി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ് എസ്എബിഎസ്, മദര്‍ സിസ്റ്റര്‍ സിസി എസ്എബിഎസ് സീനിയര്‍ അസിസ്റ്റന്റ് എവീസ് എം. സെബാസ്റ്റ്യന്‍, സിസ്റ്റര്‍ ഏയ്ഞ്ചല്‍ എസ്എബിഎസ് എന്നിവര്‍ പ്രസംഗിച്ചു.
ളായിക്കാട്: മേരിറാണി സ്കൂളിലെ വായനദിനാഘോഷ പരിപാടികള്‍ വാഴപ്പള്ളി സെന്റ് തേരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മുന്‍ അധ്യാപിക ഡെയിസമ്മ ജയിംസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിനറ്റ് താന്നിക്കല്‍ അധ്യക്ഷത വഹിച്ചു.
സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ അനിജ ആലഞ്ചേരി, സ്വപ്നമോള്‍ ഫിലിപ്പ്, അന്‍സലന അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി: എസ്ബി കോളജ് മലയാള വിഭാഗം മേധാവി ഡോ. അജീഷ് തോമസ് വായനാദിനവും സ്കൂളിലെ വിവിധ ക്ലബുകളും ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലിസ കുര്യന് സിഎംസി അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് സീന ജോസഫ്, ആശാ ജോസ്, വിദ്യാര്‍ഥി പ്രതിനിധി ആര്. ദേവനന്ദ, വൈഗാ വിനീഷ് എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി: പി.എന്‍ പണിക്കര്‍ക്ക് ഉചിതമായ സ്മാരകം പണിയാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് വി.ജെ. ലാലി. വായനവാരാചരണത്തോടനുബന്ധിച്ച് അക്ഷരവേദിയുടെയും വിവിധ ലൈബ്രറികളുടെയും നേതൃത്വത്തില്‍ നീലംപേരൂരുള്ള പി.എന്‍. പണിക്കരുടെ ജന്മ ഗൃഹസ്മാരകത്തില് നടത്തിയ സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്ഷര വേദി പ്രസിഡന്റ് ജസ്റ്റിന് ബ്രൂസ് അധ്യക്ഷത വഹിച്ചു. കെ.ജെ. ജോസഫ്, മോഹന്‍ ഡി. കുറിച്ചി, മൈത്രി ഗോപീകൃഷ്ണന്, ഉണ്ണികൃഷ്ണന്, ഡോ. സെബിന് എസ്. കൊട്ടാരം, ഷിബു എഴേപുഞ്ചയില്‍, എന്‍. കെ ബാലകൃഷ്ണന്, പി.പി. മോഹനന്, അഭിഷേക് ബിജു, ജിക്കു കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി: സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസില്‍ വായനാദിനാചരണവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടന്നു. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലിസ കുര്യന് സിഎംസി അധ്യക്ഷത വഹിച്ചു. എസ്ബി കോളജ് മലയാള വിഭാഗം മേധാവി ഡോ. അജീഷ് തോമസ് ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ ഹെഡ്മിസ്ട്രസ് സീന ജോസഫ്, വിദ്യാര്‍ഥി പ്രതിനിധി ആര്. ദേവനന്ദ എന്നിവര്‍ പ്രസംഗിച്ചു. വൈഗാ വിനീഷ് കവിത പാരായണം നടത്തി.
District News
ചങ്ങനാശേരി: പടിഞ്ഞാറൻ ബൈപാസിന്റെ പ്രാരംഭ നടപടികൾക്ക് അഞ്ച് കോടി രൂപ ബജറ്റിൽ അനുവദിച്ചതിനെ സ്വാഗതം ചെയ്ത് ജനപ്രതിനിധികളും നാട്ടുകാരും. പണം അനുവദിച്ചതോടെ പാതിവഴിയിൽ നിലച്ച പദ്ധതിക്ക് ജീവൻ വച്ചിരിക്കുകയാണ്. ചങ്ങനാശേരി മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി 30 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
ചങ്ങനാശേരി ബോട്ട് ജെട്ടി നവീകരണം, സാംസ്കാരിക കേന്ദ്രം നിര്‍മാണം - ഒരു കോടി
ളായിക്കാട് നഗരസഭവക സ്ഥലത്ത് അന്താരാഷ്ട്ര സ്റ്റേഡിയം കോംപ്ലക്സ് പ്രാരംഭ പ്രവർത്തനങ്ങൾക്ക് - രണ്ട് കോടി
ചങ്ങനാശേി നഗരസഭ ആയുര്‍വേദ ആശുപത്രി - ഒരു കോടി
മാടപ്പള്ളി സിഎസ് യുപി സ്കൂളിന് (മാടപ്പള്ളി സഹകരണബാങ്ക്) സ്കൂള്‍ ബസ് വാങ്ങാൻ - 20 ലക്ഷം
മാടപ്പള്ളി പഞ്ചായത്തില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് - രണ്ടുകോടി
മാടപ്പള്ളി പഞ്ചായത്ത് സെന്റ് തോമസ്-പന്നിത്തടം റോഡ് നിർമാണം - 20 ലക്ഷം
ചങ്ങനാശേരി ജനറല്‍ ആശുപത്രിക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനും - രണ്ട് കോടി
വാഴപ്പള്ളി ശ്രീമഹാദേവ ക്ഷേത്രത്തിലെ കാവും കുളവും നവീകരണം - 25 ലക്ഷം
കുറിച്ചി പഞ്ചായത്തിലെ എണ്ണക്കാച്ചിറയില് പൊതുമൈതാനം നിർമാണം - 50 ലക്ഷം
വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളില്‍ ഡിജിറ്റല്‍ ലൈബ്രറി, പ്രൊജക്ടര്‍, ലാപ്ടോപ് - 20 ലക്ഷം.
റോഡുകൾ
നാലുകോടി ജംഗ്ഷനില്‍ ഡിവൈഡറും ഇന്റർലോക്കും - 50 ലക്ഷം
പായിപ്പാട് പഞ്ചായത്ത് കൊല്ലാപുരം കുഴിമണ്ണില്‍ പടി റോഡ് പുനരുദ്ധാരണം - 25 ലക്ഷം
പായിപ്പാട് പഞ്ചായത്ത് ഒട്ടത്തില്‍കടവ് റോഡ് നവീകരണം - 50 ലക്ഷം.
കുരിശുംമൂട് വടക്കേക്കര റോഡ് ബിഎം ആന്റ് ബിസി നിലവാരത്തില്‍ വീതി കൂട്ടി നിര്‍മാണം - ഒരു കോടി
തൃക്കൊടിത്താനം-അമര-ആശാരിമുക്ക് റോഡ് പുനരുദ്ധാരണം - 50 ലക്ഷം
വിവിധ തോടുകളിലെ പോളനീക്കത്തിനും ഗ്രാമീണ ടൂറിസം നടപ്പാക്കുന്നതിനും - ഒരു കോടി
ചങ്ങനാശേരി-ആലപ്പുഴ കനാലിന്റെ ആഴം കൂട്ടി ഇരുവശവും പുനര്‍നിര്‍മിക്കുന്നതിന് - 50 ലക്ഷം
ബജറ്റിൽ ചങ്ങനാശേരി മണ്ഡലത്തിന് മികച്ച പിന്തുണയാണ് സർക്കാർ നൽകിയതെന്നും കെഎസ്ആര്‍ടിസി ഡിപ്പോ, ജനറല്‍ ആശുപത്രി എന്നിവടങ്ങളിലെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും വിനു ജോബ് എംഎൽഎ പറഞ്ഞു.
നിയോജകമണ്ഡലത്തിന്റെ വികസനം ഉറപ്പാക്കും
ചങ്ങനാശേരി: സംസ്ഥാന ബജറ്റില്‍ അനുവദിച്ചിരിക്കുന്ന പദ്ധതികള്‍ ചങ്ങനാശേരി നിയോജകമണ്ഡലത്തിന്റെ വികസനം ഉറപ്പാക്കും. പടിഞ്ഞാറന്‍ ബൈപാസ്, എസി കനാല്‍, ബോട്ട്ജെട്ടി വികസനം വിവിധ റോഡുകളുടെ നവീകരണം എന്നിവയ്ക്ക് പണം അനുവദിച്ചിട്ടുണ്ട്.
ജോമി ജോസഫ്, ചെയര്മാന്
ചങ്ങനാശേരി നഗരസഭ
കെ.എം.നെജിയ
വൈസ് ചെയര്‍പേഴ്സണ്‍
വികസനം മുരടിക്കും
സംസ്ഥാന ബജറ്റില്‍ വികസന പദ്ധതികള്‍ക്ക് മതിയായ പണം അനുവദിക്കാത്തത് കഴിഞ്ഞ അഞ്ചുവര്‍ഷം ക്രമമായി നടത്തിയ വികസന പദ്ധതികളെ പിന്നോട്ടടിക്കാന്‍ ഇടയാക്കും. പഞ്ചായത്തുകള്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടില്ല. ആരോഗ്യം, വിദ്യാഭ്യാസം, ശുദ്ധജലം, റോഡ്, കെഎസ്ആര്‍ടിസി തുടങ്ങിയ പദ്ധതികള്‍ക്ക് വേണ്ടത്ര തുക അനുവദിച്ചിട്ടില്ല.
ജോബ് മൈക്കിള്‍
മുന്‍ എംഎല്‍എ
Kerala
കോട്ടയം: കപ്പുച്ചിൻ വൈദികൻ ഉണങ്ങാനിട്ട ളോഹയിൽ കൂടുകൂട്ടി ബുൾബുൾ പക്ഷികൾ. ഇപ്പോൾ കൂട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടായ സന്തോഷത്തിലാണ് കോട്ടയം തെള്ളകം കപ്പുച്ചിൻ വിദ്യാഭവൻ ആശ്രമത്തിലുള്ളവർ. അലക്കി ഉണക്കാനിട്ട ളോഹ കപ്പുച്ചിൻ സന്യാസി വൈദികൻ ഫാ. ജിനു മാന്തിയിൽ ഏതാനും ദിവസങ്ങൾക്കു ശേഷമാണ് എടുക്കാനായി ചെന്നത്.
അപ്പോഴാണ് അതിൽ പക്ഷികൾ കൂടു കൂട്ടിത്തുടങ്ങിയതായി ശ്രദ്ധയിൽപ്പെട്ടത്. കപ്പുച്ചിൻ വൈദികരുടെ ളോഹയുടെ മുകളിൽ ഭാഗത്തുള്ള തൊപ്പിയാണ് ബുൾബുൾ പക്ഷിക്കു കൂടുണ്ടാക്കാൻ സഹായകമായത്. ഇതോടെ കിളിയെ ശല്യപ്പെടുത്തേണ്ടെന്ന തീരുമാനത്തിലായി സന്യാസ വൈദികർ. ആരുടെയും ശല്യപ്പെടുത്തൽ ഇല്ലാതെ വന്നതോടെ കിളികൾ കൂടു തീർത്ത് അവിടെ മുട്ടയിട്ടു. കഴിഞ്ഞ ദിവസം കുഞ്ഞുങ്ങളുടെ കരച്ചിൽ ശബ്ദം കേട്ടു നോക്കിയപ്പോഴാണ് ളോഹയിലെ കൂട്ടിൽ കുഞ്ഞുങ്ങളെ കണ്ടത്. കുഞ്ഞുങ്ങൾ പിറന്നിട്ട് എട്ടു ദിവസമായി. ബുൾ ബുൾ പക്ഷി കൂടിനു സമീപത്തു തന്നെയുണ്ട്. കുഞ്ഞുങ്ങൾ വളർന്ന് പറന്നു പോകുന്നതുവരെ ളോഹ എടുക്കേണ്ടെന്ന തീരുമാനത്തിലാണ് ജിനുവച്ചനും വൈദകരും.
പക്ഷികളെയും മൃഗങ്ങളെയും പ്രകൃതിയെയും സ്വന്തം സഹോദരങ്ങളെപ്പോലെ സ്നേഹിച്ച വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ പാരമ്പര്യം പേറുന്ന കപ്പുച്ചിൻ വൈദികരായ തങ്ങൾക്ക് വിശുദ്ധ ഫ്രാസിസിസ് അസീസിയുടെ എണ്ണൂറാം ചരമവാർഷികം ആചരിക്കുന്ന വേളയിൽ ലഭിച്ച പ്രത്യേക അനുഭവമാണ് ഇതെന്ന് ആശ്രമം റെക്ടർ ഫാ. ജയിംസ് വാഴചാരി ദീപികയോടു പറഞ്ഞു.
ഒരു ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സന്യാസിയായ തന്നെ ഈ ചെറിയ സംഭവം ആഴത്തിൽ സ്പർശിച്ചതായി ഫാ. ജിനു മാന്തിയിൽ കുറിച്ചു. ആ പക്ഷിക്ക് അത് ഒരു "വസ്ത്രം'' ആയിരുന്നില്ല; സുരക്ഷിതമായൊരു ഇടം, വിശ്രമിക്കാനും ജീവൻ വിരിയിക്കാനും കഴിയുന്ന ഒരു അഭയം എന്നിവയായിരുന്നു.
വിശുദ്ധ ഫ്രാൻസിസ് പക്ഷികളോടു പോലും പ്രസംഗിച്ചവനാണ്. മനുഷ്യൻ മറന്നുപോകുന്ന സത്യമാണ് അദ്ദേഹം പഠിപ്പിച്ചത്. ഇന്നു തന്റെ വസ്ത്രത്തിന്മേലുള്ള ഈ ചെറിയ കൂട് എനിക്ക് ഒരു നിശബ്ദ പ്രസംഗമായി മാറിയെന്നും ഫാ.ജിനു കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: വിടവാങ്ങിയ ഇന്ത്യന്‍ ഷൂട്ടിംഗ് ഇതിഹാസം ജസ്പാല്‍ റാണയ്ക്ക് കോട്ടയവുമായും ആത്മബന്ധമുണ്ട്. ഇന്ത്യന്‍ ഷൂട്ടിംഗ് ടീമിന്റെ കോച്ചായിരുന്ന കോട്ടയം ഉഴവൂര്‍ സ്വദേശി പ്രഫ. സണ്ണി തോമസ് ജസ്പാല്‍ റാണയുടെ ഗുരുവായിരുന്നു.
1994 ല്‍ ഇറ്റലിയിലെ മിലാനില്‍ നടന്ന ലോക ജൂണിയര്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ഇരുവരുടെയും കരിയറിലെ ഏറ്റവും മികച്ച നേട്ടമായിരുന്നു.
മത്സരത്തില്‍ പങ്കെടുക്കാനെത്തിയെങ്കിലും ജസ്പാല്‍ റാണയുടെ കാല് മുട്ടിന് കഠിനമായ വേദനയും മറ്റു അസ്വസ്ഥതകളുമുണ്ടായി. മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുമോ എന്ന ആശങ്കയിലായി. പക്ഷേ അതൊന്നും വകവയ്ക്കാതെ മത്സരിച്ച് റിക്കാര്‍ഡോടെ സ്വര്‍ണം നേടിയാണ് ഗുരുവും ശിഷ്യനും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഉഴവൂര്‍ സ്വദേശിയായ പ്രഫ. സണ്ണി തോമസ് 1992 മുതല്‍ 2012 വരെ ഒളിം
പിക്സില് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു. പാരീസ് ഒളിംപിക്സില്‍ ജസ്പാല്‍ റാണയുടെ ശിഷ്യയായിരുന്ന മനുഭാകര്‍ ഇരട്ട വെങ്കലം നേടിയപ്പോള്‍ അദ്ദേഹം ആദ്യം വിളിച്ചത് സണ്ണി തോമസിനെയായിരുന്നു.
തന്റെ പ്രിയപ്പെട്ട ഗുരുവിനെ കാണാന്‍ വരുമെന്ന് പറഞ്ഞെങ്കിലും അതിനു കാത്തു നില്‍ക്കാതെ സണ്ണി തോമസ് വിടവാങ്ങിയിരുന്നു. ഇപ്പോള്‍ ജസ്പാല്‍ റാണയും.
District News
കോട്ടയം: പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം 28ന് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
അഞ്ചു വയസില്‍ താഴെ പ്രായമുള്ള ജില്ലയിലെ 85,277 കുട്ടികള്‍ക്ക് വാക്സിന് നല്‍കും. മരുന്നു വിതരണത്തിനായി 1218 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചു വരെ ബൂത്തുകള്‍ പ്രവര്‍ത്തിക്കും.
ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ 40 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളുമുണ്ടാകും. ബൂത്തുകളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതരസംസ്ഥാനതൊഴിലാളി ക്യാമ്പുകളിലും തുള്ളിമരുന്ന് എത്തിക്കാന്‍ ആറു മൊബൈല്‍ ടീമുകളുമുണ്ടാകും.
28ന് തുള്ളിമരുന്ന് നല്കാന് സാധിക്കാത്തവര്‍ക്ക് അടുത്ത മൂന്ന് ദിവസങ്ങളില്‍ വീടുകളിലെത്തി നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു.
Kerala
കോട്ടയം: എന്‍ജിഒ യൂണിയന് 63-ാം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കമാകും. 13 വരെ കോട്ടയം മാമ്മന്‍ മാപ്പിള ഹാളിലാണ് സമ്മേളനം.
നാളെ രാവിലെ 8.45ന് സംസ്ഥാനപ്രസിഡന്റ് എം.എ. അജിത് കുമാര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സംസ്ഥാന കൗണ്‍സില്‍ യോഗം ചേരും. ഉച്ചകഴിഞ്ഞ് 3.30നു പ്രകടനമുണ്ടാകും. കോട്ടയം സിവില്‍ സ്റ്റേഷന് പരിസരത്തുനിന്നാരംഭിക്കുന്ന പ്രകടനം പൊതുസമ്മേളന വേദിയായ തിരുനക്കര മൈതാനിയില്‍ സമാപിക്കും.
വൈകുന്നേരം 4.30ന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. 12ന് രാവിലെ ഒമ്പതിനു പ്രതിനിധി സമ്മേളനം സിദ്ധാര്‍ത്ഥ് വരദരാജന് ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് വി.എന്‍. വാസവന്, എന്‍ജിഒ യൂണിയന് ജനറല്‍ സെക്രട്ടറി എം.വി. ശശിധരന്, പ്രസിഡന്റ് എം.എ. അജിത് കുമാര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സീമ എസ്. നായര്‍, കെ.ആര്. അനില്‍കുമാര്‍, വി.കെ. ഉദയന്‍, ടി. ഷാജി എന്നിവര്‍ പങ്കെടുത്തു.
District News
കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ നേതൃത്വത്തിലുള്ള സമിതി പരിശോധന പൂര്‍ത്തീകരിച്ചു. എംസി റോഡില്‍ കാരിത്താസ് ജംഗ്ഷന്, സംക്രാന്തി, കുമാരനല്ലൂര്‍, ചൂട്ടുവേലി, എസ്എച്ച് മൗണ്ട്, നാഗമ്പടം എന്നിവിടങ്ങളിലാണ് സമിതി ഇന്നലെ സന്ദര്‍ശനം നടത്തിയത്.
തിരുവാതുക്കൽ, ഈരയില്‍ക്കടവ് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി.
ചിങ്ങവനം മുതല്‍ പുളിമൂട് ജംഗ്ഷന് വരെയുള്ള ഭാഗങ്ങളിലും കഞ്ഞിക്കുഴിയിലും കഴിഞ്ഞ നാലിനു പരിശോധന നടത്തിയിരുന്നു.
സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘത്തെ ഗതാഗതക്കുരുക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ അടിയന്തരമായി ഏര്‍പ്പെടുത്താവുന്ന പുനഃക്രമീകരണങ്ങളുടെ സാധ്യത പരിശോധിക്കുന്നതിനായി നിയോഗിച്ചത്.
നഗരസഭാധ്യക്ഷന്‍ എം.പി. സന്തോഷ് കുമാർ, കോട്ടയം ആര്‍ടിഒ ഡി. ജയരാജ്, പൊതുമരാമത്ത് വകുപ്പ് എന്‍എച്ച് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ജോണ്‍ കെന്നത്ത്, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ടി.എസ്. ജയരാജ്, മെയിന്റനന്‍സ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ടി.ആര്. ജീജ, അസി.എക്സിക്യൂട്ടീവ് എന്ജിനിയര്മായ കെ. നായർ, വാട്ടര്‍ അഥോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അനില്‍ രാജ്, ദേശീയപാതാ വിഭാഗം അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എ.എസ്. സുര എന്നിവരും പരിശോധനാ സമിതിയില്‍ ഉണ്ടായിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ തയാറാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
District News
ചങ്ങനാശേരി: കര്‍മനിരതമായ വൈദിക ശുശ്രൂഷയുടെ മാതൃകയായ സോണി തെക്കുംമുറിയിലച്ചന് യാത്രയായി. പുഞ്ചിരിക്കുന്ന മുഖത്തോടെ വിശ്വാസികളെ സമീപിച്ച് അവര്‍ക്ക് ആത്മവിശ്വാസവും കരുണയും പകര്‍ന്ന ഫാ. തോമസ് തെക്കുംമുറിയിലിനെ സ്നേഹിതര്‍ വിളിച്ചിരുന്നത് സോണിയച്ചന് എന്നാണ്. കേരളത്തിനകത്തും പുറത്തും വിശ്വാസസമൂഹത്തിന്റെ വളര്‍ച്ചയ്ക്കും ഇടവകകളുടെ നവീകരണത്തിനും ത്യാഗപൂര്‍ണമായ ശുശ്രൂഷയര്പ്പിച്ച സോണിയച്ചന് പ്രശസ്തനായ വാഗ്മിയും വചനപ്രഘോഷകനുമായിരുന്നു.
ചേന്നങ്കരി സെന്റ് ജോസഫ്സ് ഇടവകയില്‍ തെക്കുംമുറിയില്‍ മാത്യൂ ജോസഫ്(കുട്ടപ്പന്) പെണ്ണമ്മ ദമ്പതികളുടെ ആറു മക്കളില്‍ ഇളയവനായി 1967 ജനുവരി 14നാണ് ജനനം. കുറിച്ചി സെന്റ് തോമസ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന സോണിച്ചന്‍ മാംഗളൂരു സെന്റ് ജോസഫ്സ് മേജര്‍ സെമിനാരിയില്‍നിന്ന് ഫിലോസഫി, തിയോളജി പഠനം പൂര്‍ത്തിയാക്കി. ഇക്കാലത്ത് മൈസൂരു യൂണിവേഴ്സിറ്റിയില്‍നിന്ന് ബിഎ ബിരുദവും നേടി.
1993 മേയ് ഒന്നിന് മാതൃ ഇടവകയിൽവച്ച് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു. തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫോറോനാ ഇടവക, ചങ്ങനാശേരി കത്തീഡ്രല്‍, പുതുക്കരി, മിത്രക്കരി ഈസ്റ്റ് ഇടവകകളില്‍ അസി.വികാരിയായി സേവനം ചെയ്തു.
തുടര്‍ന്ന് പാമ്പാടി ദേവമാതാ, വടവാതൂര്‍ ഇടകയിലെ ശുശ്രൂഷക്കുശേഷം ഐക്കരച്ചിറ ഇടവക വികാരിയായി എത്തി പുതിയ പള്ളി നിര്‍മിക്കുന്നതിന് നേതൃത്വം നല്കി. കോട്ടയം താഴത്തങ്ങാടി, വടവാതൂര്‍ ഇടവകകളിലെ ശുശ്രൂഷകള്‍ക്കുശേഷം സീറോ മലബാര്‍ സഭാ സിനഡിന്റെ അംഗീകാരത്തോടെ സൗദി അറേബ്യയില്‍ ആദ്യമായി ആരംഭിച്ച പ്രവാസിമിഷന്റെ ഡയറക്ടറായി സേവനം ചെയ്തു. ബേബിച്ചന്, ജോര്‍ജ്കുട്ടി, ഗ്രേസമ്മ, സിസ്റ്റര്‍ ഡോ. മേഴ്സി എസ്എബിഎസ്, സിസ്റ്റര്‍ ലിസി എസ്എബിഎസ് എന്നിവര്‍ സഹോദരങ്ങളാണ്.
പൂന്തോപ്പിലും മാമ്മൂട്ടിലും മനോഹര പള്ളികൾ
ആലപ്പുഴ പൂന്തോപ്പ് സെന്റ് ഫ്രാന്‍സിസ് അസീസി ഇടവക പള്ളി നിര്‍മാണത്തിന് നേതൃത്വം നല്കി. മാമ്മൂട് ഇടവക വികാരിയായിരിക്കെ ഭാരതത്തിലെ ലൂര്‍ദ് എന്നറിയപ്പെടുന്ന മാമ്മൂട് ലൂര്‍ദ് മാതാ പള്ളി പൂര്‍ത്തിയാക്കി 2018 ഒക്ടോബര്‍ 27 കൂദാശാകര്‍മം നിര്‍വഹിച്ചു.
താഴത്തുവടകര, അരുവിക്കുഴി എന്നീ ഇടവകകളിലെ ശുശ്രൂഷകള്‍ക്കുശേഷം കോട്ടയ്ക്കപ്പുറം ഇടവകയില്‍ ശുശഷൂഷക്കായി നിയോഗിക്കപ്പെട്ടു. പള്ളിയിലേക്കുള്ള റോഡ്, പാര്‍ക്കിംഗ് ഗ്രൗണ്ട്, സെമിത്തേരി നവീകരണം, മാതാവിന്റെ കപ്പേള എന്നിവ പൂര്‍ത്തിയാക്കി. അതിരൂപത മതബോധന കേന്ദ്രമായ സന്ദേശനിലയം ഏര്‍പ്പെടുത്തിയ ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡ് കോട്ടയ്ക്കപ്പുറം സണ്‍ഡേസ്കൂളിന് അതിരൂപതാ കേന്ദ്രത്തില്‍ കഴിഞ്ഞ 31ന് നടന്ന ചടങ്ങില്‍ എത്തി സോണിയച്ചന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയിരുന്നു.
രോഗം മൂര്‍ച്ഛിച്ച് ആലുവയിലുള്ള ആശുപത്രില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് സോണിയച്ചന് നിത്യതയിലേക്കു യാത്രയായത്.
പൊതുദര്‍ശനം ഇന്ന് സംസ്കാരം നാളെ
ഇന്ന് രാവിലെ 8.30 മുതല്‍ ഒമ്പതുവരെ ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയിലും 10.15മുതല്‍ 11.45വരെ കോട്ടയ്ക്കപ്പുറം സെന്റ് മാത്യൂസ് പള്ളിയിലും ഉച്ചയ്ക്ക് ഒന്നുമുതല്‍ രണ്ടുവരെ മാമ്മൂട് ലൂര്‍ദ്മാതാ പള്ളിയിലും ഭൗതികശരീരം പൊതുദര്‍ശനത്തിന് വയ്ക്കും.
ഉച്ചകഴിഞ്ഞ് 3.30ന് ഭൗതികശരീരം ചേന്നങ്കരിയിലുള്ള ഭവനത്തില്‍ എത്തിക്കും. വൈകുന്നേരം 4.30മുതല്‍ ചേന്നങ്കരി സെന്റ് ജോസഫ്സ് പള്ളിയില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. സംസ്കാശുശ്രൂഷകള് നാളെ ഉച്ചയ്ക്ക് 1.30ന് ചേന്നങ്കരി സെന്റ് ജോസഫ്സ് പള്ളിയില്‍ നടക്കും.
Kerala
കോട്ടയം: മുൻ കെഎസ്ഇബി ഉദ്യോഗസ്ഥൻ മൂലവട്ടം മാടമ്പുകാട്ട് വീട്ടിൽ എം.കെ. മണിയെ കാണാതായെന്നു പരാതി. ബുധനാഴ്ച രാവിലെ ആറു മുതൽ കാണാനില്ലെന്നാണ് പറയുന്നത്.
KL-O5-AM2309 എന്ന നമ്പരിലുള്ള ഹീറോ ഹോണ്ട ബൈക്കിലാണ് വീട്ടിൽനിന്നു പോയത്. പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല. വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കസ്റ്റഡി മർദനങ്ങൾ ഉൾപ്പടെ നിരവധി പരാതികൾ നേരിട്ട വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം. കോട്ടയം അഡീഷണൽ എസ്പി ആയാണ് നിയമനം. സീനിയർ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് ആണ് മധുബാബു.
നേരത്തെ സ്ഥാനക്കയറ്റം നൽകുന്ന പട്ടികയിൽ മധുബാബുവിനെ ഉൾപ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വിവാദങ്ങൾ നിലനിന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ നിന്നുപോലും മധുബാബുവിനെ മാറ്റിനിർത്തിയിരുന്നു.
എന്നാൽ, പ്രൊമോഷൻ യോഗം ചേരുന്നതിന് മുൻപ് എല്ലാ ആരോപണങ്ങളിലും മധുബാബു കോടതിയിൽ നിന്ന് സ്റ്റേ വാങ്ങുകയും തീർപ്പാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനക്കയറ്റപട്ടികയിൽ മധുബാബു ഉൾപ്പെട്ടത്.
Kerala
കോട്ടയം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് വ്യോമ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ട്, മാമ്മന്‍ മാപ്പിള ഹാള്‍ എന്നിവയുടെ വ്യോമ പരിധിയിലും ജില്ലയിലെ ഹെലിപ്പാഡുകളിലും മേയ് 31ന് പുലര്‍ച്ചെ 12 മുതല്‍ 24 മണിക്കൂര്‍ ഹെലികോപ്റ്ററുകളും ഡ്രോണുകളും മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകളും യുഎവികളും മറ്റ് ഉപകരണങ്ങളും പറത്തുന്നതിന് നിരോധം. ജില്ലാ കളക്ടര്‍ ആണ് ഉത്തരവിട്ടത്.
വ്യോമ സേനയ്ക്കും എസ്പിജിക്കും സംസ്ഥാന പോലീസിനും ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റ് ഏജന്‍സികള്‍ക്കും നിരോധനം ബാധകമല്ല.
ഹെലികോപ്റ്ററുകളോ നിരോധന പരിധിയില്‍ വരുന്ന മറ്റ് ഉപകരണങ്ങളോ അടിയന്തര സാഹചര്യത്തില്‍ പറത്തേണ്ടതുണ്ടെങ്കില്‍ ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Kerala
കോട്ടയം: വാകത്താനത്തു കഴിഞ്ഞ ദിവസം കാണാതായ യുവാവിനായി തെരച്ചിൽ തുടരുന്നതിനിടയിലാണ് ആ വാർത്തയെത്തിയത്. വാകത്താനം പാലത്തിനടിയിൽ ഒരു മൃതദേഹം. വാർത്ത കേട്ട് എല്ലാവരും ഒാടിയെത്തി. കാണാതായ യുവാവിന്റെ മൃതദേഹം തന്നെയാണ് ഇതെന്നു തിരിച്ചറിഞ്ഞു.
കോട്ടയം വാകത്താനം മണികണ്ഠപുരം ചക്കിട്ടാം പറമ്പിൽ വർഗീസിന്റെയും സുമയുടെയും മകൻ അമൽ വർഗീസിന്റെ മൃതദേഹമാണ് പാലത്തിനടയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് തോട്ടിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. എന്നാൽ, തോടിന് ആഴമുണ്ടെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞതോടെ ഫയർഫോഴ്സ് സംഘം സ്കൂബ ടീമിനെ വിളിക്കാമെന്ന നിർദേശം വച്ചു.
ഇതോടെ മൂന്നു ദിവസത്തിലേറെ പഴക്കമുള്ള മൃതദേഹം ഇനിയും ഏറെ സമയം വെള്ളത്തിൽ കിടക്കേണ്ടിവരുമെന്ന ആശങ്ക ഉയർന്നു. വെള്ളത്തിൽ ഇറങ്ങാൻ എല്ലാവരും മടിച്ചുനിന്നപ്പോഴാണ് വാകത്താനം പോലീസ് സ്റ്റേഷനിലെ പ്രീതീഷ് പ്രസാദ് മുന്നോട്ടുവന്നത്.
താൻ ഇറങ്ങി മൃതദേഹം കരയ്ക്ക് അടുപ്പിക്കാമെന്ന് പ്രീതീഷ് പറഞ്ഞു. പിന്നെ യൂണിഫോം മാറ്റി ഒരു കയറുമായി നേരെ വെള്ളത്തിലേക്ക്. മൃതദേഹത്തിനരികിലേക്ക് എത്തിയ പ്രീതീഷ് മിനിറ്റുകൾക്കുള്ളിൽ മൃതദേഹം കരയ്ക്ക് എത്തിച്ചു.
എല്ലാവരും മടിച്ചുനിന്നപ്പോൾ വെള്ളത്തിലേക്ക് സാഹസികമായി ഇറങ്ങാൻ മനസ് കാണിച്ച പ്രീതീഷിനെ കണ്ടുനിന്നവർ അഭിനന്ദിച്ചു. ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ജർമൻ പരിശീലനത്തിനു ശേഷം വിദേശത്തേക്കു പോകാൻ തയാറെടുത്തിരിക്കുകയായിരുന്നു അമൽ. പാലത്തിൽ ഇരുന്നപ്പോൾ അബദ്ധത്തിൽ പിറകിലേക്കു മറിഞ്ഞു തോട്ടിൽ വീണതാകാമെന്നാണ് കരുതുന്നത്.
Kerala
കോട്ടയം: അലുമിനിയം തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു. വൈക്കം ആറാട്ടുകുളങ്ങര ഇടത്തിൽ അനിരുദ്ധന്റെ ഭാര്യ രമണി (64) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 ന് ഇവരുടെ വീട്ടുവളപ്പിലായിരുന്നു ദാരുണമായ സംഭവമുണ്ടായത്.
മാങ്ങ പറിക്കുന്നതിനിടെ തോട്ടി സമീപത്തെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. രമണിയുടെ നിലവിളി കേട്ട് സമീപത്ത് അയൽവാസിയുമായി സംസാരിച്ചുനിന്നിരുന്ന കാഴ്ചപരിമിതിയുള്ള ഭർത്താവ് അനിരുദ്ധൻ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ അനിരുദ്ധനും വൈദ്യുതാഘാതമേറ്റ് ദൂരേക്ക് തെറിച്ചുവീണു.
തുടർന്ന് ഓടിയെത്തിയ സമീപവാസി വീട്ടമ്മയെ തോട്ടിയിൽ നിന്ന് വേർപെടുത്തുകയായിരുന്നു. ഉടൻ തന്നെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Kerala
കോട്ടയം: ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയില്‍ കോട്ടയത്തിന്റെ മുഖശ്രീയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സഭാനാഥൻ. അനുഭവസമ്പന്നനും മുതിര്‍ന്ന അംഗവുമെന്ന നിലയിലാണ് തിരുവഞ്ചൂര്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.
വി.ഡി. സതീശന് മന്ത്രിസഭയില്‍ മന്ത്രിയായി എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഒടുവില്‍ സ്പീക്കറായി തിരുവഞ്ചൂര്‍ നിയമിതനാകുകയായിരുന്നു. പ്രോട്ടോക്കോളില്‍ സംസ്ഥാന കാബിനറ്റ് മന്ത്രിമാരേക്കാള്‍ മുകളിലാണ് നിയമസഭാ സ്പീക്കര്‍.
കോട്ടയത്തിന്റെ മണ്ണിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. പക്ഷേ, ആദ്യമായി നിയമസഭയിലെത്തിയതും മന്ത്രിയായതും അടൂര്‍ മണ്ഡലത്തില്‍നിന്നായിരുന്നു. 1963ല്‍ എംടി സ്കൂളിലെ കുട്ടികളെ മുഴുവന്‍ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്ത് സ്കൂള്‍ ലീഡറായിരുന്ന പഠനകാലം മുതലെ നേതൃമികവുണ്ടായിരുന്നു.
ജനപ്രതിനിധിയായും പിന്നീട് മന്ത്രിപദവിയിലേക്കെത്തിയപ്പോഴും ഇപ്പോള്‍ സ്പീക്കര്‍ പദവിയിലെത്തിയതിലും അത് വ്യക്തമാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ആത്മബന്ധമാണ് തിരുവഞ്ചൂരിനുണ്ടായിരുന്നത്. ഉമ്മന്‍ ചാണ്ടിക്കും തിരുവഞ്ചൂര്‍ അങ്ങനെതന്നെയായിരുന്നു. 1967ല്‍ കെഎസ്യു കോട്ടയം ജില്ലാ പ്രസിഡന്റായി. അക്കാലയളലവില് തന്നെ ബസേലിയസ് കോളജ് യൂണിയന് ചെയര്‍മാനുമായി.
1969ല്‍ കെഎസ്യുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, 1973 ല്‍ കേരള യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് ഇങ്ങനെ സംഘടനാ പ്രവര്‍ത്തനങ്ങളിലും ലഭിച്ച സ്ഥാനങ്ങളിലും കഴിവും മികവും തെളിയിച്ചായിരുന്നു തിരുവഞ്ചൂരിന്റെ രാഷ്ട്രീയ യാത്ര.
സംഘാടനമികവും പ്രസംഗത്തിലെ വൈദഗ്ധ്യവും 1974-77 കാലഘട്ടത്തിലെ കെഎസ്യു സംസ്ഥാന പ്രസിഡന്റ് പദവിയിലേക്കും എത്തിച്ചു. അടുത്ത തട്ടകം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടേതായിരുന്നു. 1978-1982 കാലഘട്ടത്തില്‍ ആ സ്ഥാനത്തിലും തിളങ്ങിയ തിരുവഞ്ചൂര്‍ 1982 മുതല്‍ 1984 വരെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായി.
1984ല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായി. കോട്ടയത്തിന്റെ നേതാവായിരിക്കാന്‍ ആഗ്രഹിച്ച തിരുവഞ്ചൂരിന് പക്ഷേ, നിയമസഭയിലേക്കുള്ള കന്നിയങ്കത്തിനിറങ്ങേണ്ടി വന്നത് അടൂര്‍ നിയോജകമണ്ഡലത്തില്നിന്നായിരുന്നു. 1991 ല്‍ 5,767 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ആദ്യജയവുമായി നിയമസഭയിലെത്തി. തുടര്‍ന്ന് 1996, 2001, 2006 വര്‍ഷങ്ങളിലും അടൂര്‍ മണ്ഡലത്തിന്റെ എംഎല്‍എയായി.
2011 ലെ തെരഞ്ഞെടുപ്പില്‍ അടൂർ സംവരണമണ്ഡലമായി പ്രഖ്യാപിച്ചതോടെ സ്വന്തം നാടായ കോട്ടയമായി അങ്കത്തട്ട്. 2011ലെ തെരഞ്ഞെടുപ്പില്‍ 711 വോട്ടിന്റെ ഭൂരിപക്ഷം മാത്രമായിരുന്നെങ്കില്‍ 2016ലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 33,632 വോട്ടിലേക്കാണ് ഉയര്‍ന്നത്. 2016 ലെ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച കോണ്‍ഗ്രസ് എംഎല്‍എയുമായിരുന്നു. 2021ല്‍ 18743 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ഇത്തവണ 35,986 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തിളക്കമാര്‍ന്ന വിജയം നേടിയത്.
ജനപ്രതിനിധിയില്‍നിന്ന് മന്ത്രിയുടെ ഉത്തരവാദിത്തത്തിലേക്ക് എത്തിയപ്പോഴും ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായി. 2004-2006 കാലഘട്ടത്തില്‍ മന്ത്രിയായപ്പോള്‍ ജലസേചനം, വനം, ആരോഗ്യം, പാര്‍ലമെന്ററി കാര്യം എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്തത്. 2011 -2016 കാലത്ത് റവന്യു, ആഭ്യന്തരം, വിജിലന്‍സ്, വനം, പരിസ്ഥിതി, ഗതാഗതം, സ്പോര്‍ട്സ്, സിനിമ തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു.
കെ.പി. പരമേശ്വരന് പിള്ളയുടെയും ഗൗരിക്കുട്ടിയമ്മയുടെയും മകനായി 1949 ഡിസംബര്‍ 26നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ജനനം. കോട്ടയം എംടി സെമിനാരി സ്കൂളില്‍നിന്ന് എസ്എസ്എല്‍സി, കോട്ടയം ബസേലിയസ് കോളജില്‍നിന്ന് പ്രീ ഡിഗ്രിയും ഡിഗ്രിയും തിരുവനന്തപുരം ലോ കോളജില്‍നിന്ന് എല്‍എല്‍ബിയും നേടി. ഭാര്യ: ലളിതാംബിക. മൂന്നു മക്കള്‍: ഡോ. അനുപം രാധാകൃഷ്ണന്, അര്ജുന് രാധാകൃഷ്ണന്, ആതിര രാധാകൃഷ്ണന്.
നിയമസഭയില്‍ കോട്ടയം ജില്ലയില്‍നിന്നുള്ള ആദ്യ സ്പീക്കറാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. തിരുവിതാംകൂര്‍ നിയമസഭയില്‍ സ്പീക്കര്‍ക്ക് സമാനമായ പദവിയില്‍ കോട്ടയം സ്വദേശികളായ രണ്ടുപേർ ഇരുന്നിട്ടുണ്ട്. 1948ല്‍ വൈക്കത്തുനിന്ന് എ.ജെ. ജോണും തൊട്ടുപിന്നാലെ മീനച്ചില്‍ താലൂക്കില്‍നിന്ന് ആര്.വി. തോമസുമാണ് തിരുവിതാംകൂര്‍ നിയമസഭയില്‍ സ്പീക്കര്‍ക്കു സമാനമായ പദവിയില്‍ എത്തിയത്.
സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നടത്തിയ പ്രസംഗത്തില്‍ ആര്.വി. തോമസിനെ അനുസ്മരിച്ചാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രസംഗം തുടങ്ങിയത്. 1991മുതല്‍ 96 വരെ വാഴൂര്‍ മണ്ഡലത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട കെ. നാരായണക്കുറുപ്പ് ഡെപ്യൂട്ടി സ്പീക്കറായിട്ടുണ്ട്.
District News
തൃക്കൊടിത്താനം: സമുദായ ശക്തീകരണ വര്‍ഷത്തിന്റെ സന്ദേശമുയര്‍ത്തി തൃക്കൊടിത്താനം ഫൊറോനപള്ളിയങ്കണത്തില് സംഘടിപ്പിച്ച 140-ാമത് ചങ്ങനാശേരി അതിരൂപതാദിനാചരണം പിന്നിട്ട വര്‍ഷങ്ങളിലെ അതിരൂപതയുടെ അതിശയിപ്പിക്കുന്ന അര്‍പ്പണബോധത്തിന്റെ അഭിമാനാര്‍ഹമായ സ്മരണപുതുക്കലും പുത്തന്കാലഘട്ടത്തിലേക്കുള്ള കാല്‍വയ്പുമായി.
‘അതിരൂപതയില്‍ നാമൊരു കുടുംബം’ എന്ന ആദര്‍ശവാക്യം അന്വര്‍ഥമാക്കി വിശ്വാസചൈതന്യവും സഭാസ്നേഹവും വിശ്വാസസമൂഹത്തിന്റെ മുഖമുദ്രയാണെന്നും മാര്‍ത്തോമ്മാ ശ്ലീഹായില്‍നിന്നു കൈമാറി ലഭിച്ച വിശ്വാസം ഏറെ ത്യാഗത്തോടെയും കഠിനാധ്വാനത്തിലും സംരക്ഷിച്ചുപോരുന്ന ചരിത്രം ഉയര്‍ത്തിക്കാട്ടുന്നതുമായിരുന്നു തൃക്കൊടിത്താനത്തു ചേര്‍ന്ന സമ്മേളനം.
പുതിയ കാലഘട്ടത്തില്‍ സഭ പുത്തന്വെല്ലുവിളികള് നേരിടുന്നുണ്ടെന്ന യാഥാര്‍ഥ്യം മനസിലാക്കി വിശ്വാസത്തില്‍നിന്ന് വെളിച്ചവും ശക്തിയും സ്വീകരിച്ച് മുന്നേറാനുള്ള ശക്തിയും ഊർജവുമായി സമ്മേളനം മാറി. കോട്ടയം മുതല്‍ അമ്പൂരി വരെയുള്ള അഞ്ചു ജില്ലകളിലെ ഇരുന്നൂറ്റമ്പതോളം ഇടവകകളിലെ നാലുലക്ഷത്തോളം വരുന്ന വിശ്വാസികളുടെ പ്രതിനിധികളും സന്യസ്തപ്രതിനിധികളും അതിരൂപതയില്‍ സേവനം ചെയ്യുന്ന എല്ലാ വൈദികരും ഉള്‍പ്പെടെ രണ്ടായിരത്തിലധികംപേരാണ് അതിരൂപതാദിനത്തിനു സാക്ഷികളായത്.
സമുദായത്തിന്റെ വളര്‍ച്ചയ്ക്ക് ഉദാത്തമായ സംഭാവനകള്‍ നല്കിയ സിസ്റ്റര്‍ ആലീസ് ഫൈനാ സിഎംസി., അഡ്വ.കെ.സി. ജോര്‍ജ് കളരിക്കല്‍, ജോസ് ജോണ്‍ വേങ്ങാന്തറ, ഏബ്രാഹം പുത്തന്‍കളം, സി.എ. ആന്റണി ചെന്നിത്തല, കൂടുതല്‍ മക്കളുള്ള ജിനോ-ടിനു, ജോസഫ്- ജോസി തുടങ്ങിയവരെയും മികച്ച യുവസംരംഭകരേയും സമ്മേളനത്തില്‍ ആദരിച്ചു.
മികച്ച ഇടവക ബുള്ളറ്റിന്, ഇടവക ഡയറക്ടറി എന്നിവയ്ക്കുള്ള സമ്മാനങ്ങളും നല്കി.
ജനറല്‍ കണ്‍വീനര്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, വികാരി ജനറാള്‍മാരായ മോണ്‍. മാത്യൂ ചങ്ങങ്കരി, മോണ്‍. സ്കറിയ കന്യാകോണില്‍, മോണ്‍. ജോണ്‍ തെക്കേക്കര, ചാന്‍സിലര്‍ ഫാ.ഡോ. ജോര്‍ജ് പുതുമനമുഴിയില്‍, പ്രൊക്യുറേറ്റര്‍ ഫാ. ആന്റണി മാളേയ്ക്കല്‍, തൃക്കൊടിത്താനം ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, അതിരൂപതാദിന കോ-ഓര്‍ഡിനേറ്റര്‍മാരായ ഫാ. ചെറിയാന് കക്കുഴി, ഫാ. ജോസഫ് പാറയ്ക്കല്‍, ഫാ. ജേക്കബ് കളത്തിവീട്ടില്‍,
ഡോ.പി.വി. ജറോം, ജനറല്‍ കണ്‍വീനര്‍മാരായ പി.ജെ. ആന്റണി, ലിസി ബിജു, കണ്‍വീനര്‍മാരായ ഡെന്നീസ് ജോസഫ്, ലാലി ഇളപ്പുങ്കല്‍, സിബിച്ചന് കൊല്ലശേരി, ബാബു പഴയചിറ, സിബി കളങ്ങര, ലാലിച്ചന്‍ പുളിമൂട്ടില്‍, ജോഷി കൊല്ലാപുരം, അഡ്വ. ജോര്‍ജ് വര്‍ഗീസ്, ബേബി കല്ലുപുരയ്ക്കല്‍, അഡ്വ. ജോബിന് കുറ്റിക്കാട്ട്, മെര്ലിന് മാത്യു, ടി.ജെ. സോജപ്പന്‍, ജേക്കബ് കണിയാംപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.
NRI
ലണ്ടൻ: യുകെയിലെ ബേസിംഗ് സ്റ്റോക്ക് ബറോ കൗൺസിലിന്റെ പുതിയ ഡെപ്യൂട്ടി മേയറായി മലയാളിയായ സജീഷ് ടോം തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഹാംഷയർ കൗണ്ടിയിലെ ലേബർ പാർട്ടി കൗൺസിലറായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഒരേസമയം കൗണ്ടി കൗൺസിലറും ബറോയുടെ ഡെപ്യൂട്ടി മേയറുമാകുന്ന ആദ്യ മലയാളിയാണ് സജീഷ് ടോം. 2021 മുതൽ ബേസിംഗ് സ്റ്റോക്ക് ബറോ കൗൺസിലിലെ പോപ്പിലി വാർഡിനെ പ്രതിനിധീകരിക്കുന്ന സജീഷ് ടോം, യുകെയിലെ മേയറൽ പ്രോട്ടോകോൾ അനുസരിച്ച് അടുത്ത വർഷം മേയിൽ മേയർ പദവിയിലെത്തും.
കോട്ടയം ജില്ലയിൽ വൈക്കം ചെമ്പ് അയ്യനംപറമ്പിൽ കുടുംബാംഗമായ സജീഷിന്റെ കുടുംബം ഇപ്പോൾ എറണാകുളം ജില്ലയിൽ തെക്കൻ പറവൂരിലാണ്. ഭാര്യ ആൻസി ഹാംഷയർ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ഐസിയു ഡിപ്പാർട്ട്മെന്റിൽ ഡെപ്യൂട്ടി സിസ്റ്ററാണ്. മകൾ അലീന ലണ്ടനിൽ ജോലി ചെയ്യുന്നു.
Kerala
കോട്ടയം: മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വി.ഡി. സതീശനായി വീണ്ടും ഫ്ളക്സുകള്‍. കോട്ടയം ഗാന്ധി സ്ക്വയറിലാണ് ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.
'കേരളത്തിന്റെ എണ്ണംപറഞ്ഞ നിലപാടുകളുടെ രാജകുമാരന്, വി.ഡി. സതീശന് കേരളം നയിക്കട്ടെ' എന്നാണ് ഫ്ളക്സിൽ എഴുതിയിരിക്കുന്നത്. കൂടാതെ, 'കേരളത്തിന്റെ കരുതലായി, വിളക്കായി വി.ഡി' എന്നെഴുതിയ മറ്റൊരു ഫ്ളക്സും ഇതേ സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിക്കും. മുദ്രവെച്ച കവറില്‍ തിരുവനന്തപുരത്ത് നിയമസഭാ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം.
Kerala
കോട്ടയം: സ്വകാര്യ ബസിടിച്ചു വീഴ്ത്തിയ വീട്ടമ്മ ഗുരുതരാവസ്ഥയില്‍. നട്ടാശേരി എസ്എച്ച് മൗണ്ട് ഞെള്ളക്കാട്ട സി.ഡി. റോസി (69) നാണ് പരിക്കേറ്റത്.
ഇന്നു രാവിലെ ഒമ്പതോടെ കോട്ടയം തിരുനക്കര ബസ്റ്റാന്‍ഡിലാണ് സംഭവം. പുല്ലാടന്‍ ബസാണ് അപകടത്തിനിടയാക്കിയത്. ഇതേ ബസില്‍ സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ റോസ് ബസിനു മുന്നിലൂടെ ക്രോസ് ചെയ്തപ്പോള്‍ മുന്നോട്ട് എടുത്ത ബസ് റോസിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
പരിക്കേറ്റ റോസിനെ ഉടന്‍ തന്നെ സമീപത്തെ എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാര്‍ ചേര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. കോട്ടയത്ത് ഹാന്റ്ക്സ് സ്ഥാപനത്തിലെ പാര്‍ട്ട് ടൈം സ്വീപ്പറായി ജോലി ചെയ്യുകയാണ് റോസ്.
ഇന്നു രാവിലെ ജോലിയ്ക്കു വരുമ്പോഴാണ് അപകടമുണ്ടായത്. കോട്ടയം മെഡിക്കല്‍ കോളജിലെ റെഡ് സോണ്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ച റോസിനെ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചുവരികയാണ്.
NRI
മനാമ: ബഹ്റനിലെ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്നുവീണ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. കോട്ടയം ചങ്ങനാശേരി സ്വദേശികളായ ജിസ്മോന് - അക്സ ദമ്പതികളുടെ ഏകമകൻ ഡെറിക് ജോസഫ് ജിസ്മോൻ (ഏഴ്) ആണ് മരിച്ചത്.
ഇന്ത്യൻ സ്കൂൾ ബഹ്റിൻ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റ്. തുറന്നുകിടന്ന ജനലിലൂടെ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു.
ഉടനെ സമീപവാസികൾ സൽമാനിയ ആശുപത്രിയിൽ എത്തിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
Education
എംജി സർവകലാശാല പുല്ലരിക്കുന്ന് കാമ്പസിൽ സിപാസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ എംഎ ജെഎംസി പ്രവേശന പരീക്ഷ 12ന് 10.30ന് പുല്ലരിക്കുന്ന് കാമ്പസിൽ നടത്തും.
ഇനിയും അപേക്ഷിക്കാൻ ഉള്ളവർ. www.icjkottayam.com എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം.
ഫോൺ: 9495934263
Sports
കാഞ്ഞങ്ങാട്: 42-ാമത് സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം കോട്ടയം, തൃശൂര്‍ ടീമുകള്‍ക്കു ജയം.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ തൃശൂര്‍ 66-18ന് മലപ്പുറത്തെ തോല്‍പ്പിച്ചു. കോട്ടയം 63-36ന് ആലപ്പുഴയെ തകര്‍ത്തു. മറ്റൊരു മത്സരത്തില്‍ പാലക്കാട് 50-36ന് പത്തനംതിട്ടയെ മറികടന്നു.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍ 61-48ന് മലപ്പുറത്തെ കീഴടക്കി. കോട്ടയം 51-10ന് പത്തനംതിട്ടയെയും ആലപ്പുഴ 52-17ന് പാലക്കാടിനെയും കണ്ണൂര്‍ 50-17ന് കാസര്‍ഗോഡിനെയും തോല്‍പ്പിച്ചു.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അഞ്ചാം റൗണ്ടിലേക്ക് കടക്കുമ്പോൾ മധ്യകേരളത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടി. പി.സി.ജോർജിലൂടെയും മകൻ ഷോൺ ജോർജിലൂടെയും മധ്യകേരളത്തിൽ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയാണ് തകിടം മറിഞ്ഞത്.
പൂഞ്ഞാറിലും പാലായിലും നിലവിൽ യുഡിഎഫ് വ്യക്തമായ മുന്നേറ്റം നടത്തുകയാണ്. പി.സി.ജോർജും ഷോൺ ജോർജും മൂന്നാം സ്ഥാനത്ത് തുടരുകയാണ്. മൂന്ന് മുന്നണികളെയും വെല്ലുവിളിച്ച് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പാരമ്പര്യമുള്ള ഇവരുടെ വീഴ്ച ദയനീയമാണ്.
പൂഞ്ഞാറില്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ആര്‍ക്കെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാന്‍ തയാറാണെന്നും പി.സി.ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജോസ് കെ. മാണി പാലായിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് ഷോൺ ജോർജ് പറഞ്ഞിരുന്നു.
എല്ലാ സമുദായങ്ങളുടെയും വോട്ട് ബിജെപിക്ക് കിട്ടിയിട്ടുണ്ടെന്നും ക്രിസ്ത്യൻ വോട്ടുകൾ അനുകൂലമാകുമെന്നും ഷോൺ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.ടി20യുമായുള്ള സംഖ്യത്തിലൂടെ എറണാകുളത്ത് നേട്ടമുണ്ടാക്കമെന്ന പ്രതീക്ഷയും ഏകദേശം അസ്തമിച്ചു.
Kerala
കോട്ടയം: സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ധനും ചരിത്രകാരനുമായ കൂനമ്മാക്കല്‍ തോമാ കത്തനാര് (70) അന്തരിച്ചു. കോട്ടയത്തെ സെന്റ് എഫ്രേം എക്യുമെനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (സീരി) ദീര്‍ഘകാലം അധ്യാപകനും എംജി സര്‍വകലാശാലയില്‍ ഡീന്‍ ഓഫ് സ്റ്റഡീസുമായിരുന്നു. 1955 നവംബര്‍ 15ന് കോട്ടയം ജില്ലയിലെ രാമപുരത്താണ് കൂനമ്മാക്കല്‍ കുര്യന് - ത്രേസ്യ ദമ്പതികളുടെ മകനായാണ് കൂനമ്മാക്കല്‍ തോമാ കത്തനാര് ജനിച്ചത്.
പാലാ രൂപതയില്‍ വൈദികനായ അദ്ദേഹം ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് സുറിയാനി ഭാഷയില്‍ ഡോക്ടര്‍ ബിരുദം നേടി. സുറിയാനി സഭാ ചരിത്രത്തെപ്പറ്റിയും മാര്‍ അപ്രേം ഉള്‍പ്പെടെയുള്ള ആദ്യകാല ദൈവശാസ്ത്ര എഴുത്തുകാരെപ്പറ്റിയും നിരവധി ലേഖനങ്ങള്‍ അന്തര്‍ദേശീയ ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളും ലേഖന പരമ്പരകളും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേംബ്രിഡ്ജ്, ലണ്ടന്‍, ഓക്സ്ഫഡ്, ഉപ്സല തുടങ്ങിയ സര്‍വകലാശാലകളിലും, ദമാസ്കസ്, ബാഗ്ദാദ്, ജര്‍മനി, എത്യോപ്യയിലെ ആഡിസ് അബാബ, ഉജ്ജയിന്‍, വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം തുടങ്ങിയ സ്ഥലങ്ങളിലും അദ്ദേഹം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും അധ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്.
മലയാളം ഭാഷയെ സുറിയാനി ലിപിയില്‍ എഴുതുന്ന പുരാതന സമ്പ്രദായമായ കര്‍ശോന്‍ രീതിയെപറ്റി ആധികാരികമായ പഠനം നടത്തിയിട്ടുള്ള വ്യക്തിയാണ് കൂനമ്മാക്കല്‍ തോമാ കത്തനാര്. സുറിയാനി പണ്ഡിതനായ ഡോ. സെബാസ്റ്റ്യന്‍ ബ്രോക്കിന്റെ ശിഷ്യനുമാണ്. കോട്ടയം ജില്ലയില്‍ കുറവിലങ്ങാട്, കാപ്പുംതലയില്‍ സ്ഥിതി ചെയ്യുന്ന സുറിയാനി പഠനകേന്ദ്രവും സന്യാസ ആശ്രമവുമായ ബേസ് അപ്രേം നസ്രാണി ദയറയുടെ സ്ഥാപകനുമാണ്.
2025ല്‍ സിറിയക് കത്തോലിക്ക പാത്രിയാര്‍ക്കീസ് ഇഗ്നാത്തിയോസ് ജോസഫ് മൂന്നാമന് യോനാന്‍ ബാവാ ഇന്ത്യയുടെ വലിയ മല്പാന് എന്ന പദവി സമ്മാനിച്ചു. കെ.കെ. ആഗസ്തി, റോസമ്മ, ജോസ് കുര്യന് എന്നിവര്‍ സഹോദരങ്ങളാണ്. സംസ്കാരം പിന്നീട്.
Kerala
തിരുവനന്തപുരം: കന്യാകുമാരിയിൽ നിന്ന് കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കിടങ്ങൂര്‍ സ്വദേശികളായ ആൻ ഫിലിപ്പ് (35), സഹോദരി മീര ഫിലിപ്പ് (32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അമേരിക്കയിൽ താമസിക്കുന്ന ഇവര്‍ ഏതാനും ദിവസം മുന്‍പ് നാട്ടിലെത്തിയിരുന്നു. തുടർന്ന് കന്യാകുമാരി സന്ദർശിച്ച ഇരുവരും ഞായറാഴ്ച മുതൽ കാണാതായിരുന്നു. രമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ഇരുവരും കന്യാകുമാരിയിലെത്തിയത്.
കന്യാകുമാരിയിൽ ഹോട്ടലിൽ മുറിയെടുത്ത ഇരുവരും, പിന്നാലെ പുറത്തുപോയി. എന്നാൽ രണ്ട് ദിവസത്തിന് ശേഷവും ഇരുവരും തിരിച്ചെത്തിയില്ല. ഇതോടെ ഹോട്ടൽ ജീവനക്കാർ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു.
യുവതികളുടെ പിതാവ് ഫിലിപ്പിന്റെ സഹേദരനും ബന്ധുക്കളും കന്യാകുമാരിയിലെത്തി നടത്തിയ അന്വേഷണം വിഫലമായിരുന്നു. തുടർന്ന് കുടുംബം പോലീസിനെ സമീപിച്ചിരുന്നു. സംഭവത്തിൽ കന്യാകുമാരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ഇതിനിടെയാണ് ഇന്ന് രാവിലെ കന്യാകുമാരിയിലെ വാവതുറൈ ചൂണ്ടവളവ് പ്രദേശത്ത് കടലിൽ മത്സ്യബന്ധനത്തിന് പോയി കരയിൽ തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Kerala
കൊച്ചി: അങ്കമാലിയിൽ ആഢംബര കാറിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ പിടിയിൽ. നോർത്ത് പറവൂർ കരുമാലൂർ മാഞ്ഞാലി മക്കനായി ഭാഗത്ത് കൂവപ്പുറത്ത് വീട്ടിൽ റൊണാൾഡൊ ജബാർ എന്ന അബ്ദുൾ ജബാർ ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം ആഢംബര കാറിൽ 62 കിലോ കഞ്ചാവ് കടത്തിയ കാസർഗോഡ് സ്വദേശി ഹനീഫിനെ അങ്കമാലിയിൽ വച്ച് എറണാകുളം റൂറൽ പോലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് അബ്ദുൾ ജബാറിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.
ഇയാൾ ഒഡീഷയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നത് അബ്ദുൾ ജബാറിന് വേണ്ടി ആണെന്ന് പോലീസിന് മൊഴി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈരാറ്റുപേട്ടയിലെ വാടക വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജബാറിനെ പിടികൂടിയത്.
ഇടനിലക്കാരെ ഉപയോഗിച്ച് ഒഡീഷ, പശ്ചിമബംഗാൾ, ആസാം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തുന്നതാണ് അബ്ദുൾ ജബാറിന്റെ രീതിയെന്ന് പോലീസ് പറയുന്നു.
മയക്കുമരുന്ന് ഉൾപ്പടെ ഇരുപതോളം കേസിലെ പ്രതിയാണ് ഇയാൾ. ജബാർ പറഞ്ഞതനുസരിച്ചാണ് ഹനീഫ് കാറുമായി ഒഡീഷയിലേക്ക് പോയത്. 31 പാക്കറ്റുകളിലായി കാറിന്റെ പിൻസീറ്റിലെ പ്രത്യേക അറയിലൊളിപ്പിച്ച് കഞ്ചാവ് ഈരാറ്റുപേട്ടയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.
കഞ്ചാവ് കടത്തുന്നതിനിടയിൽ അങ്കമാലി ടിബി ജംഗ്ഷനിൽ വച്ച് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് ഹനീഫിനെ പിടികൂടുകയായിരുന്നു.