കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ നേതൃത്വത്തിലുള്ള സമിതി പരിശോധന പൂര്‍ത്തീകരിച്ചു. എംസി റോഡില്‍ കാരിത്താസ് ജംഗ്ഷന്, സംക്രാന്തി, കുമാരനല്ലൂര്‍, ചൂട്ടുവേലി, എസ്എച്ച് മൗണ്ട്, നാഗമ്പടം എന്നിവിടങ്ങളിലാണ് സമിതി ഇന്നലെ സന്ദര്‍ശനം നടത്തിയത്.
തിരുവാതുക്കൽ, ഈരയില്‍ക്കടവ് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി.
ചിങ്ങവനം മുതല്‍ പുളിമൂട് ജംഗ്ഷന് വരെയുള്ള ഭാഗങ്ങളിലും കഞ്ഞിക്കുഴിയിലും കഴിഞ്ഞ നാലിനു പരിശോധന നടത്തിയിരുന്നു.
സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘത്തെ ഗതാഗതക്കുരുക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ അടിയന്തരമായി ഏര്‍പ്പെടുത്താവുന്ന പുനഃക്രമീകരണങ്ങളുടെ സാധ്യത പരിശോധിക്കുന്നതിനായി നിയോഗിച്ചത്.
നഗരസഭാധ്യക്ഷന്‍ എം.പി. സന്തോഷ് കുമാർ, കോട്ടയം ആര്‍ടിഒ ഡി. ജയരാജ്, പൊതുമരാമത്ത് വകുപ്പ് എന്‍എച്ച് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ജോണ്‍ കെന്നത്ത്, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ടി.എസ്. ജയരാജ്, മെയിന്റനന്‍സ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ടി.ആര്. ജീജ, അസി.എക്സിക്യൂട്ടീവ് എന്ജിനിയര്മായ കെ. നായർ, വാട്ടര്‍ അഥോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അനില്‍ രാജ്, ദേശീയപാതാ വിഭാഗം അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എ.എസ്. സുര എന്നിവരും പരിശോധനാ സമിതിയില്‍ ഉണ്ടായിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ തയാറാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Tags : nattu vishesham Traffic congestion Kottayam