ഡല്‍ഹി കേരള ക്ലബ്ബില്‍ ഒ.വി. വിജയന്, എം. മുകുന്ദന്, വി.കെ.എന്‍, കാക്കനാടന്, ആനന്ദ്, സക്കറിയ, എന്‍.എസ്. മാധവന് തുടങ്ങിയ സാഹിത്യപ്രതിഭകള്‍ ഒത്തുകൂടി എഴുത്തനുഭവങ്ങളും കഥക്കൂട്ടുകളും പങ്കുവച്ചിരുന്ന പഴയ കാലമുണ്ട്. കോഴിക്കോട് ബീച്ചിലും അവിടുത്തെ ഗുജറാത്തി തെരുവിലും വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ. പൊറ്റെക്കാട്, എം.ടി. വാസുദേവന്‍നായര്‍ തുടങ്ങിയവര്‍ സായാഹ്നങ്ങളിൽ ഒത്തുകൂടി സാഹിത്യവര്ത്തമാനങ്ങള് പറഞ്ഞിരുന്നു.
വന്നഗരമല്ലെങ്കിലും അക്ഷരങ്ങളുടെയും അച്ചടിയുടെയും തറവാട് എന്ന നിലയില്‍ എക്കാലവും കോട്ടയത്തിനുമുണ്ട് സാഹിത്യപ്പെരുമ. തിരുനക്കര തിരക്കില്‍നിന്ന് അല്പം അകന്ന് ബോട്ട്ജെട്ടി റോഡിലെ ലോഡ്ജുകളിലായിരുന്നു സാഹിത്യപ്രതിഭകള്‍ ഏറെക്കാലം ചേക്കേറിയിരുന്നത്. തകഴി ശിവശങ്കരപ്പിള്ളയുടെ ‘ചെമ്മീനും’ ‘തോട്ടിയുടെ മകനും’ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’യും ഉള്‍പ്പെടെ വിഖ്യാത രചനകള്‍ക്ക് ഇടമായത് നഗരത്തിലെയും ബോട്ടുജെട്ടി റോഡിലെയും ലോഡ്ജ് മുറികളായിരുന്നു.
വൈക്കം മുഹമ്മദ് ബഷീറും വൈക്കം ചന്ദ്രശേഖരന് നായരും കാരൂര്‍ നീലകണ്ഠപ്പിള്ളയും തകഴി ശിവശങ്കരപ്പിള്ളയും പൊന്‍കുന്നം വര്‍ക്കിയും എം.പി. പോളും പി.എന്‍. പണിക്കരും പോലുള്ളവരുടെ ഒത്തുചേരല്‍ ഇടമായിരുന്നു ബോട്ടുജെട്ടി റോഡ്. സെന്‍ട്രല്‍ ജംഗ്ഷനില്‍ അടുത്തകാലത്ത് താഴുവീണ ബെസ്റ്റ് ഹോട്ടലിലായിരുന്നു അവരുടെ ചായകുടി. മഹാരഥന്മാര്ക്ക് മഹാകൃതികള്‍ എഴുതാന്‍ ആര്‍ജവവും ഊര്‍ജവും നല്കിയ ഹോട്ടല്‍ 67 വര്‍ഷത്തെ വിഭവസമൃദ്ധിക്കുശേഷമാണ് അടുപ്പണച്ചത്.
സാഹിത്യപ്രതിഭകളുടെ പ്രധാന ഒത്തുചേരല്‍ ഇടമായിരുന്ന കാരാപ്പുഴ കച്ചേരിക്കടവ് ബോട്ടുജെട്ടിയിലെ പുഞ്ചിരി ബില്‍ഡിംഗ് ഇപ്പോഴുമുണ്ട്. കോട്ടയം താഴത്തങ്ങാടി മണലേല്‍ (പുഞ്ചിരി) എം.സി. ചെറിയാന് 1890കളില്‍ നിര്‍മിച്ചതാണ് പുഞ്ചിരി ബില്‍ഡിംഗ്. ഇതിന്റെ രണ്ടാം നിലയിലായിരുന്നു സാഹിത്യകൂട്ടായ്മകള്‍. കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘പുഞ്ചിരി’ ബാലമാസികയിലാണു തകഴി ശിവശങ്കരപിള്ളയും വൈക്കം മുഹമ്മദ് ബഷീറും തങ്ങളുടെ ആദ്യകാല രചനകള്‍ നിര്‍വഹിച്ചത്. 1933ല്‍ ആരംഭിച്ച മാസികയുടെ പത്രാധിപര്‍ പ്രശസ്ത സാഹിത്യകാരന് എന്‍. ഗോപാലപിള്ളയായിരുന്നു.
എം.പി.പോളുമായുള്ള സൗഹൃദമാണ് വൈക്കം മുഹമ്മദ് ബഷീറിനെ കോട്ടയത്ത് എത്തിച്ചത്. തൃശൂര്‍ സെന്റ് തോമസ് കോളജിലെ ഇംഗ്ലീഷ് പ്രഫസര്‍ സ്ഥാനത്തുനിന്നു പിരിഞ്ഞശേഷം പോള്‍ കോട്ടയത്ത് ആരംഭിച്ച എം.പി. പോള്‍സ് ട്യൂട്ടോറിയൽ കോളജിന്റെ ഹോസ്റ്റല്‍ വാര്‍ഡനായി ബഷീറിനു ജോലി നല്കി. കലാസാഹിത്യവും സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ബഷീര്‍ അക്കാലത്ത് പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു.
പൊലീസിനെ കബളിപ്പിച്ചായിരുന്നു ബഷീറിന്റെ കോട്ടയത്തെ വാസം. മജീദിന്റെയും സുഹ്റയുടെയും പ്രണയം ആദ്യം വായിച്ചുകേട്ടത് കോട്ടയമാണ്. അതും ബഷീറിന്റെ സ്വന്തം ശബ്ദത്തില്‍. പിന്നെയാണ് പ്രണയം ‘ബാല്യകാലസഖി’യായി സാഹിത്യാസ്വാദകരുടെ മനസില്‍ ചേക്കേറിയത്. നാഗമ്പടത്ത് എം.പി. പോൾ കുടുംബസമേതം താമസിച്ചിരുന്ന വീട്ടില്‍ മാസത്തിലൊരിക്കല്‍ ചേര്‍ന്നിരുന്ന ’സാഹിതീസഖ്യം’ സഹൃദയസമിതിയിലാണ് ബഷീര്‍ ബാല്യകാലസഖിയുടെ കയ്യെഴുത്തുപ്രതി ആദ്യമായി അവതരിപ്പിച്ചത്.
‘ചെമ്മീന്‍’ കോട്ടയത്ത് വിരചിതമാകാന്‍ കാരണമായതിനു പിന്നില്‍ വലിയൊരു കഥയും കാര്യവുമുണ്ട്. അമ്പലപ്പുഴ മുന്‍സിഫ് കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന കാലത്താണ് തകഴിയുടെ ‘ചെമ്മീന്‍’ എഴുത്ത്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ (എസ്പിസിഎസ്) പ്രതിമാസ ബുള്ളറ്റിനില്‍ ‘ഉടന്‍ പ്രസിദ്ധീകരിക്കുന്നു, തകഴിയുടെ ചെമ്മീന്‍’ എന്നു തുടരെ പരസ്യം വന്നുകൊണ്ടിരുന്നു. നോവല്‍ കൈയെഴുത്തു പ്രതി വാങ്ങാന്‍ എസ്പിസിഎസ് ജീവനക്കാരന് പതിവായി അമ്പലപ്പുഴയിലെ വക്കീല്‍ ഓഫീസിലും തകഴിയിലെ വീട്ടിലും ചെന്നുകൊണ്ടിരുന്നു.
മേശപ്പുറത്തെ കടലാസ് കെട്ടുകള്‍ ഉയര്‍ത്തിക്കാട്ടി തകഴി പറഞ്ഞു: “ഇത്രയും പൂര്‍ത്തിയാക്കിയിട്ടുണ്ട്, മൂന്നാഴ്ച കൂടി സമയം തന്നാല്‍ പൂർണമാകും.” മൂന്നാഴ്ച കഴിഞ്ഞെത്തിയ ജീവനക്കാരനോട് തകഴി പറഞ്ഞു: “ഒരാഴ്ച കൂടി വേണ്ടിവരും.” അടുത്തയാഴ്ചയും ഇതുതന്നെ ആവര്‍ത്തിച്ചു. ക്ഷമകെട്ട് എസ്പിസിഎസിന്റെ സാരഥിയായിരുന്ന ഡി.സി. കിഴക്കേമുറി അമ്പലപ്പുഴയില്‍ നേരിട്ടെത്തി തകഴി വക്കീലിന്റെ മേശപ്പുറത്തെ കടലാസ് കെട്ടുകള്‍ പരിശോധിച്ചപ്പോള്‍ അതെല്ലാം കോടതിയില്‍ ഹാജരാക്കിയിരുന്ന കക്ഷികളുടെ കേസുകെട്ടുകളായിരുന്നുവെന്ന് മനസിലാക്കി.
തകഴിയെ ബലമായി കോട്ടയം ബോട്ട് ഹൗസ് കഫേയില്‍ എത്തിച്ച് പേപ്പറും പെന്‍സിലും വാങ്ങിക്കൊടുത്തു. ഇപ്പോഴത്തെ ഹെഡ് പോസ്റ്റ് ഓഫിസിന് എതിര്‍വശം നഗരസഭാ മന്ദിരത്തിനടുത്തായിരുന്ന കെട്ടിടത്തിലെ ചെറിയ മുറിയില്‍ ഇരുന്നാണ് തകഴി ‘ചെമ്മീന്‍’ പൂര്‍ത്തിയാക്കിയത്. സമാനമായി തകഴിയുടെ ‘തോട്ടിയുടെ മകന്’ എന്ന നോവല്‍ വരുന്നതായുള്ള അറിയിപ്പ് എസ്പിസിഎസ് ബുള്ളനില്‍ വന്നുകൊണ്ടിരുന്നു. അവസാനം തകഴിയെ കോട്ടയത്ത് സാഹിത്യകാരന് അഭയദേവിന്റെ പള്ളത്തെ വീട്ടിലെത്തിച്ച് അവിടെ താമസിപ്പിച്ചാണ് ് ‘തോട്ടിയുടെ മകന്’ പൂര്‍ത്തിയാക്കിയത്.
എസ്പിസിഎസിന്റെ നാട്ടകം പ്രസിന് എതിര്‍വശത്തുണ്ടായിരുന്ന നൈനാന്‍സ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുകള്‍നിലയില്‍ താമസിച്ചു രണ്ടാഴ്ച കൊണ്ടാണു തകഴി ‘കയര്‍’ നോവലിന്റെ അവസാന അധ്യായങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും സാഹിത്യലോകത്തൊരു കഥയുണ്ട്. അതേ കാലത്തുതന്നെ പൊന്‍കുന്നം വര്‍ക്കിയുടെ രചനകള്‍ക്ക് ഇടമായത് കോട്ടയവും പൊന്കുന്നവും പാമ്പാടിയുമാക്കെയായിരുന്നു.
Tags : literary hubs Kottayam Writers Sunday deepika