കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘം ഇന്ന് ഹൈക്കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കും. കേസിൽ ഇന്ന് നാലാമത്തെ ഇടക്കാല റിപ്പോർട്ട് ആണ് എസ്ഐടി ഹാജരാക്കുക.
എസ്പി ശശിധരൻ നേരിട്ട് ഹാജരായാണ് റിപ്പോർട്ട് സമർപ്പിക്കുക. ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ചെന്നൈയിൽ നിന്നുള്ള വ്യാപാരി ഡി. മണിയെ ചോദ്യം ചെയ്ത വിവരങ്ങളും അന്വേഷണസംഘം കോടതിക്ക് കൈമാറും.
ഡിസംബർ മൂന്നിന് കേസ് പരിഗണിച്ച കോടതി അന്വേഷണ സംഘത്തിന്റെ മെല്ലെപോക്കിനെ വിമർശിച്ചിരുന്നു. അന്വേഷണം വൻ തോക്കുകളിലേക്ക് നീങ്ങാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചിരുന്നു. അന്വേഷണസംഘം സ്വീകരിച്ച നടപടികൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നാണ് വിവരം.
സിപിഎം നേതാവ് എ. പത്മകുമാറിന്റെ അറസ്റ്റിന് ശേഷമായിരുന്നു കോടതി വിമർശനം ഉന്നയിച്ചത്. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. പ്രശാന്തിനെയും ചോദ്യം ചെയ്ത വിവരങ്ങളും എസ്ഐടി കോടതിയിൽ സമർപ്പിക്കും.
ജനുവരി 17 വരെയാണ് അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി നിലവിൽ എസ്ഐടിക്ക് അനുവദിച്ച സമയം. ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർദാസ് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.