കൊച്ചി: തോറ്റ പാര്‍ട്ടികള്‍ പിരിച്ചു വിടുകയാണെങ്കില്‍ പണ്ടേ കോണ്‍ഗ്രസ് പിരിച്ചു വിടേണ്ടതായിരുന്നുവെന്ന് ട്വന്റി 20 അധ്യക്ഷൻ സാബു എം.ജേക്കബ്. കുന്നത്തുനാട്ടിലെ വിജയത്തിനുശേഷം ട്വന്റി 20 പിരിച്ചുവിടണമെന്ന് വി.പി.സജീന്ദ്രൻ പറഞ്ഞിരുന്നു. ഇതിനു മറുപടിയായിട്ടാണ് സാബു എം. ജേക്കബ് രംഗത്തെത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വി.പി.സജീന്ദ്രന് തോറ്റപ്പോള്‍ എന്തുകൊണ്ട് പാര്‍ട്ടി പിരിച്ചു വിട്ടില്ലെന്ന് സാബു ജേക്കബ് ചോദിച്ചു. തെരഞ്ഞെടുപ്പില്‍ എത്രയോ മന്ത്രിമാര്‍ തോറ്റിരിക്കുന്നു. ഇതിന് മുമ്പ് എത്രയോ കോണ്‍ഗ്രസുകാര്‍ തോറ്റു. കഴിഞ്ഞ തവണ അവര്‍ക്ക് 40 സീറ്റ് അല്ലേ ഉണ്ടായിരുന്നുള്ളു. എന്തുകൊണ്ട് അന്ന് പാര്‍ട്ടി പിരിച്ചു വിട്ടില്ല.
ഏതെങ്കിലും പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റാല്‍ ആ പാര്‍ട്ടി പിരിച്ചു വിട്ടാല്‍ ഇവിടെ മത്സരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാവില്ല. യുഡിഎഫ് തരംഗത്തിലും തങ്ങൾ പിടിച്ചു നിന്നു. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി. അതിന്റെ അന്തിമമായ കണക്കുകള്‍ കൂട്ടി വരുന്നതേയുള്ളു. ട്വന്റി 20 സ്വതന്ത്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന പാര്‍ട്ടിയാണ്.
അതില്‍ നിന്നും വ്യത്യസ്തമായി ഒരു മുന്നണയുടെ ഭഗമായി വന്നപ്പോള്‍ അതിനെ പല രീതിയിലും എല്‍ഡിഎഫും യുഡിഎഫും ചിത്രീകരിച്ചു. ഒരു വര്ഗയ പാര്‍ട്ടിക്കൊപ്പം കൂടിയെന്ന് പറഞ്ഞ് ചിത്രീകരിച്ചു. സംഘികളാക്കി മാറ്റി. പ്രത്യേകിച്ച് കുന്നത്തുനാട് പോലുള്ള ക്രിസ്ത്യന്‍ മേഖലകളില്‍ ആശയക്കുഴപ്പം ഉണ്ടാക്കി. ആ ആശയക്കുഴപ്പം മാറ്റി എടുക്കാനുള്ള സമയം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായില്ല.
സഖ്യം ഉണ്ടായി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ മത്സര രംഗത്തേക്ക് പോയി. കോണ്‍ഗ്രസും എല്‍ഡിഎഫും നല്ല രീതിയില്‍ അത് ഉപയോഗിച്ചു. അതിന്റെ നഷ്ടം തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടെന്നുംസാബു ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Tags : Twenty20 Sabu Jacob election