പാലക്കാട്: ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായി നാലാംദിനം കൊക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ചുകാരി ശ്രീനന്ദയുടേത് അപകടമരണമല്ലെന്നു കുടുംബം.
ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത സംശയിക്കുകയാണു കുടുംബം. കുട്ടി ഒറ്റയ്ക്കു മലമുകളിലേക്ക് എങ്ങനെ എത്തുമെന്നു ബന്ധുക്കൾ ചോദിക്കുന്നു. കാണാതായതിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ശ്രീനന്ദയുടെ വല്യച്ഛൻ ശശികുമാർ ആവശ്യപ്പെട്ടു.
ശ്രീനന്ദയെ കാണാതായ പ്രദേശത്തുനിന്നല്ല മൃതദേഹം കിട്ടിയത്. ആ സ്ഥലത്തു രണ്ടുമൂന്നുതവണ തെരച്ചിൽ നടത്തിയിരുന്നു. 150 മീറ്റർ അപ്പുറത്ത് മറ്റൊരു മലയുടെ ചെരിവിൽവച്ചാണ് ശ്രീനന്ദയെ കാണാതാവുന്നത്. ഡോഗ് സ്ക്വാഡ് വന്നപ്പോഴും ഈ പ്രദേശത്തിനു നേരേ എതിർഭാഗത്തേക്കാണു നായ ഓടിയത്.
ഒരു കടയുടെ അടുത്തുവരെ നായ മണംപിടിച്ചു വന്നിട്ടുണ്ട്. അവസാനം കുട്ടി പോയത് ആ കടയിലാണ്. ഈ കടയിലെ ആളെ സംശയമുണ്ട്. കടക്കാരനെ പോലീസ് ചോദ്യംചെയ്തില്ലെന്നു കുടുംബം കുറ്റപ്പെടുത്തി.
പോലീസിനോടു കടയിലുള്ളവരെ ചോദ്യംചെയ്യാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ ചെയ്തില്ല. 100 മീറ്റർ അകലെയുള്ള കടയിലേക്ക് ഐസ്ക്രീം വാങ്ങാൻ പോയ രണ്ടു സുഹൃത്തുക്കളെ കാത്തിരിക്കുകയായിരുന്നു ശ്രീനന്ദ.
അതിനിടെ മൃതദേഹം കിട്ടിയ സ്ഥലത്തേക്കു തനിച്ചു പോകാനുള്ള സാധ്യതയില്ല. ശ്രീനന്ദയുടെ വിരലിൽ സ്വർണമോതിരം ഉണ്ടായിരുന്നു. കാണാതായ ദിവസംതന്നെ കൃത്യമായ തെരച്ചിൽ നടത്തിയിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാമായിരുന്നു.
പാലക്കാട്ടുനിന്നുള്ള സംഘം മാണിക്യധാര സന്ദർശിക്കുന്പോൾ 10 പേർകൂടി സ്ഥലത്തുണ്ടായിരുന്നു. ഇവരെ സിസിടിവി ദൃശ്യങ്ങൾവഴി തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും ബന്ധുക്കൾ പറഞ്ഞു.
Tags : Srinanda Srinanda's death Family suspects Kokkail Chikkamagaluru picnic