കോട്ടയം: കേരളത്തിന്റെ 13-ാമത്തെ മുഖ്യമന്ത്രിയായി വി.ഡി. സതീശന് എത്തുമ്പോള്‍ ചര്‍ച്ചയാകുന്നത് നാളിതുവരെ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ പദവികള്‍ കൂടിയാണ്. കെഎസ്യു കാലത്ത് നഷ്ടപ്പെട്ട സംസ്ഥാന പ്രസിഡന്റ് സ്ഥാനമാണ് അതിന്റെ തുടക്കം.
1989ലാണ് സംഭവം. നേതൃത്വം വി.ഡി. സതീശനെ സംസ്ഥാന പ്രസിഡന്റായി നിശ്ചയിച്ചിരുന്നെങ്കിലും ചില ബാഹ്യ സമ്മര്‍ദങ്ങളുടെ ഭാഗമായി തെരഞ്ഞെടുപ്പ് നടത്തിയില്ല. എന്നാല്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. അപ്പോള്‍ സതീശന് അവസരം നഷ്ടമായി. പകരം വന്നതാകട്ടെ സാക്ഷാല്‍ കെ.സി. വേണുഗോപാലും.
നേതൃത്വത്തിന്റെ ആശീര്‍വാദമാണ് അന്ന് കെസിയെ പദവിയിലേക്ക് പിന്തുണച്ചതെങ്കില്‍ ഇന്ന് സതീശനെയും പിന്തുണച്ചിരിക്കുന്നത് അതേ നേതൃത്വത്തിന്റെ പിന്തുണ തന്നെയാണ്. രാഷ്ട്രീയ ഭാഷയില്‍ പറഞ്ഞാൽ 26 വര്‍ഷങ്ങള്‍ക്ക് ശേഷം കെസിയെ സതീശന് മുഖ്യമന്ത്രി പദത്തില്‍ തിരിച്ചു വെട്ടി എന്ന് സാരം.
അന്ന് നേതൃത്വം ഒറ്റക്കെട്ടായി വേണുഗോപാല്‍ എന്ന പയ്യന്നൂരുകാരന് വേണ്ടി വാദിച്ചപ്പോള്‍ വിഡിയെ പിന്തുണയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഇന്ന് അതിലും വലിയ ഉത്തരവാദിത്തമുള്ള മുഖ്യമന്ത്രി പദത്തില്‍ നേതൃത്വം ഒന്നായി വാദിച്ചതും സതീശന് വേണ്ടിയാണ്.
പിന്നീട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനവും സതീശന് കിട്ടാതെ പോയി. സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവായെങ്കിലും 2014ല്‍ കെപിസിസി വൈസ് പ്രസിഡന്റാകാനേ സതീശന് സാധിച്ചുള്ളു.
2011ല്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയം. പറവൂരില്‍ നിന്ന് തിളക്കമാര്‍ന്ന വിജയവുമായി സതീശന് നിയമസഭയിലേക്കെത്തി. ഇന്നത്തെ പോലെ തന്നെ ചര്‍ച്ചകളിലും സാമ്പത്തിക കാര്യങ്ങളിലും മികച്ച അറിവുള്ള സതീശനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന് വാര്‍ത്തകള്‍ വരുന്നു.
പിന്നാലെ നേതാക്കളും സതീശനെ ഇക്കാര്യം അറിയിച്ചു. സതീശനും പ്രതീക്ഷയിലായി, പരിഗണിക്കപ്പെട്ടല്ലോ എന്ന സന്തോഷം അദ്ദേഹം മറച്ചുവച്ചതുമില്ല. ലിസ്റ്റില്‍ കേറി പറ്റുകയും ചെയ്തു. എന്നാല്‍ അന്ന് ലിസ്റ്റ് പ്രഖ്യാപിച്ചപ്പോള്‍ സതീശന്റെ പേര് ലിസ്റ്റില്‍ ഇല്ല! എറണാകുളം ജില്ലയില്‍ നിന്നുള്ള മറ്റൊരു നേതാവ് അതുംകൊണ്ടു പോയി.
പരിഭവം പ്രകടിപ്പിക്കാതെ അന്ന് പറവൂരിലെ വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി പോകുക മത്രമാണ് സതീശന് ചെയ്തത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അന്ന് രണ്ടാം നിരയുടെ നായകനായാണ് സതീശനെ കണ്ടിരുന്നത്. ഇരുവര്‍ക്കും താത്പര്യവും ഉണ്ടായിരുന്നു. എന്നാല്‍ അവസാനം സതീശന് അതും നഷ്ടമായി.
പിന്നെ തിരിച്ചു വരുന്നത് 2021ല്‍ പ്രതിപക്ഷ നേതാവായിട്ടാണ്. അന്നും സതീശന് അനുകൂലമല്ലായിരുന്നു ഘടകങ്ങള്‍. ആകെയുള്ള എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷവും ചെന്നിത്തലയ്ക്കൊപ്പം നിലകൊണ്ടു. ഉമ്മന്‍ ചാണ്ടിയുടെ പിന്തുണയും രമേശ് ചെന്നിത്തലയ്ക്ക് ആയിരുന്നു.
എന്നാല്‍ അന്ന് സതീശന് നറുക്ക് വീഴുകയായിരുന്നു. പിന്നാലെ ചിട്ടയായ പ്രവര്‍ത്തനം നടത്തി 2026ല്‍ റെക്കോര്‍ഡ് വിജയം നേടി മുഖ്യമന്ത്രി പദത്തിലേക്ക് പട്ടാഭിഷേകവുമായി നടന്നു കയറുകയായിരുന്നു.
Tags : vd satheesan congress kc venugopal udf