കോട്ടയം: വേനൽ ചൂടിൽ ജില്ലയിൽ പലയിടത്തും കൃഷികൾ ഉണങ്ങി നശിക്കുന്നു. കടുത്ത ചൂടിൽ പുഴ, തോട്, കിണർ ഉൾപ്പെടെ വറ്റി വരണ്ടുതുടങ്ങിയതിനു പുറമേയാണു കൃഷികൾ ഉണങ്ങി നശിക്കുന്നത്. ജില്ലയിൽ ഭൂരിഭാഗം കർഷകരുടെയും കാർഷിക വിളകൾ കരിഞ്ഞു തുടങ്ങി.
വാഴ, കാപ്പി, കുരുമുളക്, ഏലം, ജാതി, കൊക്കോ അടക്കമുള്ള കൃഷികളാണ് ഉണക്കു ബാധിച്ചു കരിഞ്ഞു നശിക്കുന്നത്. സാധാരണ വേനലിനെ പ്രതിരോധിക്കുന്ന പൂവൻ വാഴകൾക്കും ഇത്തവണത്തെ കൊടുംചൂടിൽ പിടിച്ചു നിൽക്കാനാകുന്നില്ല. കമുകു കർഷകരും പ്രതിസന്ധിയിലാണ്.
ലക്ഷങ്ങൾ വായ്പ എടുത്ത് രാപ്പകൽ അധ്വാനിച്ച് വളർത്തിയെടുത്ത വാഴകൾ കുല വെട്ടുന്നതിന് മുൻപ് തന്നെ ഒടിഞ്ഞുവീഴുന്നത് കാണേണ്ടി വരുന്ന ദുരവസ്ഥയിലാണ് വാഴ കർഷകർ. വർധിച്ച് വരുന്ന വേനൽ ചൂടിൽ വെള്ളമില്ലാതെ വന്നതോടെയാണ് വാഴക്കുലകൾ വിളയുന്നതിന് മുൻപ് തന്നെ വാഴകൾ ഒടിഞ്ഞ് വീഴുന്നതെന്ന് കർഷകർ പറയുന്നു.
വിവിധ ബാങ്കുകളിൽ നിന്നായി ലക്ഷത്തോളം രൂപ വായ്പയെടുത്ത് വാഴക്കൃഷി നടത്തിവരുന്ന കർഷകരും പ്രതിസന്ധിയിലാണ്. മുൻ വർഷങ്ങളിൽ വേനൽ ഉണ്ടാകുമെങ്കിലും ഇടയ്ക്ക് പെയ്യുന്ന മഴ കർഷകർക്ക് ആശ്വാസം പകർന്നിരുന്നു. എന്നാൽ ഇത്തവണ മഴ പെയ്യാതെ വന്നതിനാൽ വാഴകൾ ഭൂരിഭാഗവും കുലച്ചതിനുശേഷം ഒടിഞ്ഞു പോവുകയാണ് ചെയ്തത്.
വാഴയിലെ ജലാംശം നഷ്ടപ്പെടുന്നതാണ് ഇത്തരത്തിൽ വാഴ ഒടിയുന്നതിന് കാരണമാകുന്നതെന്ന് കർഷകർ പറയുന്നു. വേനൽ കടുത്തതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഇത്തവണ ഹൈറേഞ്ചിലെ കർഷകരും നേരിടുന്നത്.
നനയ്ക്കാൻ സൗകര്യം ഇല്ലാത്ത തോട്ടങ്ങളെയാണ് വരൾച്ച കൂടുതലായി ബാധിച്ചത്. എല്ലാ വിളകളും ഉണങ്ങി നശിക്കുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത് തെങ്ങുകളെ വരെ വരൾച്ച ബാധിച്ചു. ചൂട് കൂടിയതോടെ മിക്ക സ്ഥലത്തും റബർ ടാപ്പിഗ് നിലച്ചു. വരുമാനം ഇല്ലാതെ കർഷകരും ജോലി ഇല്ലാതെ തൊഴിലാളികളും ദുരിതത്തിലായി.
ക്ഷീര കർഷകരും പ്രതിസന്ധിയിൽ
വയലുകളിലെ കുളങ്ങൾ വറ്റിയതും പുല്ല് കരിഞ്ഞുണങ്ങിയതും പോത്ത് വളർത്തുന്നവരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ചൂട് കാരണം പാൽ കറവ കുറഞ്ഞതോടെ ക്ഷീര കർഷകരും പ്രതിസന്ധിയിലാണ്. പച്ചപ്പുല്ല് ലഭ്യമല്ലാത്തതിനാൽ കാലിത്തീറ്റയെ കൂടുതൽ ആശ്രയിക്കേണ്ട അവസ്‌ഥയിലാണ് ക്ഷീര കർഷകർ.
പുഴയിൽ വെള്ളം കെട്ടിനില്ക്കുന്ന ഭാഗത്തെ കർഷകർക്കു മാത്രമാണ് അൽപ്പമാശ്വസമുള്ളത്. മഴ നേരത്തെ എത്തിയില്ലെങ്കിൽ കർഷക ജീവിതങ്ങളും കരിഞ്ഞുണങ്ങും.
Tags : Summer heat drought crops Agriculture Farming