ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് എൻ. വാസുവിന്റെ അപ്പീൽ.
പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നല്‍കണമെന്ന് വാസു അപ്പീലിൽ ആവശ്യപ്പെടുന്നു. കേസ് അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവുശേഖരണവും ഉള്‍പ്പെടെ പൂര്‍ത്തിയായതിനാല്‍ ഇനി തന്റെ കസ്റ്റഡി അനിവാര്യമല്ലെന്നാണ് വാസുവിന്റെ വാദം.
ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബഞ്ചാണ് എൻ. വാസുവിന്റെ അപ്പീല്‍ പരിഗണിക്കുക. അതേസമയം സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ബുധനാഴ്ച തള്ളിയിരുന്നു.
സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നും ഭരണപരമായ തീരുമാനമെടുക്കുകയും നടപ്പാക്കുകയും മാത്രമാണ് ചെയ്തത് എന്നുമായിരുന്നു പത്മകുമാറിന്റെയും, മുരാരി ബാബുവിന്റെയും വാദം.