കേന്ദ്രമന്ത്രി സുരേഷ് ഗോപി.
തൃശൂർ: എയിംസ് തൃശൂരിൽ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിൽ മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് താൻ എയിംസിനെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എയിംസിനെ സംബന്ധിച്ച് ഒരു ഇലക്ഷൻ പ്രചാരണത്തിലും സംസാരിച്ചിട്ടില്ല.
നിങ്ങൾക്ക് എല്ലാ പ്രസംഗങ്ങളും എടുത്തുനോക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ എയിംസ് വരണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങൾക്കൊപ്പമാണ് താനെന്നും എന്നാൽ കേരള സർക്കാർ വിചാരിച്ചാൽ മാത്രമേ അത് സാധ്യമാകൂവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. എയിംസ് സ്ഥാപിക്കുന്നതിനായി മണ്ണുത്തിയിലും പോലീസ് അക്കാദമിയിലും സ്ഥലമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ മറ്റത്തൂർ പഞ്ചായത്തിൽ ലീസ് കാലാവധി കഴിഞ്ഞ 400 ഏക്കറോളം സ്ഥലമുണ്ടെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. മുൻ സർക്കാർ ഇക്കാര്യത്തിൽ വലിയ വിമുഖതയാണ് കാണിച്ചതെന്നും ഇപ്പോഴത്തെ സർക്കാരെങ്കിലും അതേ നിലപാട് സ്വീകരിക്കരുതെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
എന്നാൽ തെരഞ്ഞെടുപ്പ് കാലത്തെ പരാമർശവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ പുതിയ വിശദീകരണം ആശയക്കുഴപ്പത്തിനിടയാക്കുന്നുണ്ട്. തൃശൂരിൽ മത്സരിക്കാൻ എത്തുന്നതിന് മുൻപ് എയിംസിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിരുന്നു. അന്ന് എയിംസ് ആലപ്പുഴ തന്നെ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
Tags : SureshGopi Aiims Thrissur Controversy Election