പിറവത്ത് ഫർണിച്ചർ വർക്ക്ഷോപ്പിലുണ്ടായ തീപിടിത്തം
കൊച്ചി: പിറവത്ത് ഫർണിച്ചർ വർക്ക്ഷോപ്പിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ നാലോടെയാണ് പിറവം താലൂക്ക് ആശുപത്രിക്ക് സമീപം മോർ സൂപ്പർമാർക്കറ്റിന്‍റെ പിൻഭാഗത്തുള്ള വർക്ക്ഷോപ്പിൽ അഗ്നിബാധ ഉണ്ടായത്. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമനസേന യൂണിറ്റ് തീയണക്കാൻ ശ്രമം ആരംഭിച്ചു.
എന്നാൽ തീ കൂടുതൽ ഭാഗത്തേക്ക് പടർന്നതോടെ കൂത്താട്ടുകുളത്തുനിന്നും മുളന്തുരുത്തിയിൽ നിന്നും അഗ്നിശമനസേന യൂണിറ്റ് എത്തിയാണ് തീ പൂർണമായും അണച്ചത്. സ്ഥാപനത്തിന്‍റെ 80 ശതമാനത്തോളം ഭാഗം അഗ്നിക്കിരയായി.
ഏകദേശം 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. സമീപത്തെ സ്ഥാപനങ്ങളിലേക്ക് തീ പടരാതിരുന്നത് മൂലം വൻ ദുരന്തമാണ് ഒഴിവായത്. ഓണക്കൂർ സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം മുവാറ്റുപുഴ സ്വദേശി അരവിന്ദ് വാടകയ്ക്ക് എടുത്ത് നടത്തുന്നതാണ്.