National
ഇംഫാൽ: മണിപ്പുരിലെ ഇംഫാൽ വെസ്റ്റിൽ മെയ്തെയ് വിഭാഗക്കാരുടെ വീടുകൾ കുക്കി വിഭാഗക്കാർ കൂട്ടത്തോടെ എത്തി തീവച്ചു നശിപ്പിച്ചു.
2023ൽ സംഘർഷം തുടങ്ങിയ സമയത്ത് ആളുകൾ ഒഴിഞ്ഞുപോയിരുന്ന നാലു വീടുകളാണ് കാന്തോ സബാൽ മേഖലയിൽ അഗ്നിക്കിരയായത്. കാങ്പോക്പിയിൽനിന്നാണ് അറുനൂറോളം കുക്കികൾ പ്രദേശത്തേക്ക് ഇരച്ചുകയറിയത്.
ഇതിനിടെ മെയ്തെയ് വിഭാഗക്കാർ സംഘടിച്ച് പ്രദേശത്തേക്ക് എത്തിയെങ്കിലും സുരക്ഷാസേന ഇവരെ തടഞ്ഞതോടെ വലിയ സംഘർഷം ഒഴിവാകുകയായിരുന്നു.
ആകാശത്തേക്ക് വെടിയുതിർത്താണ് സുരക്ഷാസേന ആളുകളെ പിരിച്ചുവിട്ടത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Kerala
മലപ്പുറം: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചുണ്ടായ അപകടത്തിൽ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ കണ്ണമംഗലം തോട്ടശേരിയറയിലുണ്ടായ അപകടത്തിൽ കെ.പി.ഷഹബാസാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
ഷഹബാസ് പൾസർ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. തോട്ടശേരിഅറയിലെ ഓവുപാലത്തിന് സമീപമെത്തിയപ്പോൾ വാഹനത്തിൽ നിന്ന് തീയും പുകയും ഉയർന്നു. തുടർന്ന് ഷഹബാസ് ഉടൻ തന്നെ ബൈക്ക് നിർത്തുകയായിരുന്നു.
സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ വെള്ളമൊഴിച്ച് ബൈക്കിലെ തീ പൂർണമായും അണച്ചതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ ബൈക്കിന്റെ ചില ഭാഗങ്ങൾ കത്തിനശിച്ചു.
Kerala
തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ ഹൈലാൻഡിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി. ആറാം നിലയിലാണ് തീപിടിച്ചതെന്നും ഉടൻ തന്നെ താമസക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചെന്നും അധികൃതർ പറഞ്ഞു.
റസ്റ്റോറന്റിന്റെ ഭാഗത്തു നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക വിവരം. മൂന്ന് യൂണിറ്റ് ഫയർഫോഴ്സെത്തി തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. കൂടുതൽ നിലകളിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ ഫയർഫോഴ്സ് സ്വീകരിച്ചിട്ടുണ്ട്.
സമയബന്ധിതമായി ആളുകളെ ഒഴിപ്പിക്കാൻ കഴിഞ്ഞതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. പ്രദേശത്ത് പുക നിറഞ്ഞിരിക്കുകയാണ്.
International
ബെയ്ജിംഗ്: ചൈനയിൽ ഷൂ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 28 പേർ മരിച്ചു. ഫുജിയാൻ പ്രവിശ്യയിലെ ജിൻജയാംഗ് നഗരത്തിലുള്ള ഷൂ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.
ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന പശയിലും ഷൂ നിർമാണത്തിനുള്ള മറ്റ് അസംസ്കൃത വസ്തുക്കളിലും തീ പടർന്നതാണ് ദുരന്തത്തിന് കാരണമായത്. കെട്ടിടത്തിൽ നിന്നും പിറത്തേക്കുള്ള വഴികളിൽ ഷൂ നിർമാണത്തിനുള്ള വസ്തുക്കൾക്കൊണ്ട് തടസപ്പെട്ടിരുന്നതിനാൽ തൊഴിലാളികൾക്ക് പുറത്തിറങ്ങുന്നതിനും രക്ഷാപ്രവർത്തകർക്ക് അകത്തുകയറുന്നതിനും തടസമായി.
183 രക്ഷാപ്രവർത്തകരും 35 വാഹനങ്ങളും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഉത്തരവിട്ടു.
District News
കോട്ടയം: എസ്എച്ച് മൗണ്ടില്‍ ടിഷ്യൂപേപ്പര്‍ നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ജെ.എന്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. തലയോലപ്പറമ്പ് സ്വദേശി ജിതിന് മുഹമ്മദ്, അടിച്ചിറ സ്വദേശി നിഖില്‍ ടി. ബഷീര്‍ എന്നിവരുടേതാണ് ഫാക്ടറി. 1.5 കോടി രൂപയോളം നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. ഫാക്ടറി കെട്ടിടം, തൊഴിലാളികള്‍ താമസിക്കുന്ന വീട്, പ്രധാന ഗോഡൗണ്‍ എന്നിവയ്ക്കാണ് തീപിടിച്ചത്. ഞായറാഴ്ച അവധി ദിവസമായിരുന്നതിനാല്‍ സ്ഥാപനത്തില്‍ ആളില്ലായിരുന്നുവെന്നാണു പ്രാഥമിക വിവരം.
സമീപ വീട്ടിലെ താമസക്കാരാണ് തീപടരുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് കോട്ടയത്തെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. അപ്പോഴേക്കും തീ വ്യാപിച്ചിരുന്നു. ഗോഡൗണിന്റെ ഭിത്തികള്‍ തകര്‍ത്താണ് സേനാംഗങ്ങള്‍ തീയണയ്ക്കാന്‍ ശ്രമം നടത്തിയത്. കോട്ടയം അഗ്നിരക്ഷാസേനയുടെ നാലു യൂണിറ്റ് വാഹനങ്ങള്‍ എത്തിയിട്ടും തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല. തുടര്‍ന്ന് പാലായില്‍നിന്നും പാമ്പാടിയില്‍നിന്നും സേനാ യൂണിറ്റുകള്‍ എത്തി.
പിന്നീട്, ചങ്ങനാശേരി, കടുത്തുരുത്തി എന്നിവിടങ്ങളില്‍നിന്നുകൂടി ഓരോ യൂണിറ്റ് സേനയെത്തി. ജില്ലാ ഫയര്‍ ഓഫീസര്‍ റെനി ലൂക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രി ഒന്പതോടെയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ജനവാസ മേഖലയിലായിരുന്നു ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. ഏഴു വര്‍ഷമായി സ്ഥാപനം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
പഴയ ഒരു വീട്ടിലും അതിനു സമീപത്തായി നിര്‍മിച്ച ഗോഡൗണിലുമായാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. വിദേശത്തുള്ള ഉടമസ്ഥര്‍ സ്ഥലം ഫാക്ടറി നടത്താന്‍ വാടകയ്ക്ക് നല്കിയതായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഗാന്ധിനഗര്‍ പോലീസും സ്ഥലത്ത് എത്തിയിരുന്നു. രാത്രി ഏറെ വൈകിയാണ് തീ പൂർണമായി അണച്ചത്. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, തഹസില്‍ദാര്‍ സിറിൾ സഞ്ജു ജോര്‍ജ് തുടങ്ങിയവര്‍ സ്ഥലത്തെത്തി.
National
അമൃത്സർ: പഞ്ചാബിലെ തരണ്‍ തരണില്‍ കുടുംബവഴക്കിനെത്തുടർന്ന് യുവാവിനെ സഹോദരൻ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ജൂൺ 13-നാണ് ദാരുണമായ സംഭവം. അമൃത്സറിലെ ലോപോക് ഗ്രാമവാസിയായ ലവ്പ്രീത് സിംഗാണ് മരിച്ചത്. ഭാര്യ സന്ദീപ് കൗറിനെ അനുനയിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഭാര്യവീട്ടിലെത്തിയതായിരുന്നു ലവ്പ്രീത്.
സന്ദീപ് കൗറിന്റെ സഹോദരൻ സജൻ സിംഗുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ സജൻ സിംഗ് ലവ്പ്രീതിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ലവ്പ്രീതിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സജൻ സിംഗിന്റെ ഭാര്യ ഗുർജിത് കൗറിന്റെ ദേഹത്തും തീ പടർന്നു. ഗുരുതരമായി പൊള്ളലേറ്റ ലവ്പ്രീത് സംഭവസ്ഥലത്ത് വെച്ചും, ദിവസങ്ങൾക്ക് ശേഷം ചികിത്സയിലിരിക്കെ ഗുർജിത് കൗറും മരണത്തിന് കീഴടങ്ങി.
പ്രതിയായ സജൻ സിംഗിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്, ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തറിയുന്നത്. സംഭവത്തിൽ സജൻ സിംഗിനെതിരെയും സന്ദീപ് കൗറിനെതിരെയും പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Kerala
ബംഗളൂരു: പയ്യന്നൂരിൽ നിന്ന് ബംഗളൂരുവിലേയ്ക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.
വെള്ളിയാഴ്ച വൈകുന്നേരം ഏഴോടെ ബംഗളൂരുവിന് സമീപം കെങ്കേരി എന്ന സ്ഥലത്ത് വച്ചായിരുന്നു തീപിടുത്തം.
ബസിന്റെ മുൻഭാഗത്താണ് തീപിടിത്തം ഉണ്ടായത് പുക ഉയർന്നതോടെ ബസിൽ ഉണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പുറത്തിറങ്ങുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം കാരണം വ്യക്തമല്ല.
Kerala
കൊച്ചി: എറണാകുളം രവിപുരത്ത് പ്രിന്റിംഗ് പ്രസില്‍ വന്‍ തീപിടിത്തം. രവിപുരത്ത് 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ജാസ്മിന് ഗ്രാഫിക്സ് എന്ന പ്രിന്റിംഗ് പ്രസിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ ഒമ്പതിനാണ് സംഭവം. രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്.
പ്രിന്റിംഗിന് ആവശ്യമായ പേപ്പറുകളും ഡോക്യുമെന്റുകളും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. രാവിലെ പ്രസില്‍ എത്തിയ ഉടമയാണ് തീപിടിത്തം ഉണ്ടായത് അറിയുന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
തൃപ്പൂണിത്തുറ, ഗാന്ധിനഗര്‍, ക്ലബ് റോഡ്, വൈപ്പിന്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് നിഗമനം.
National
ഭുവനേശ്വർ: ഒഡീഷയിലെ ഭുവനേശ്വറിലെ മാർക്കറ്റ് കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ പതിനഞ്ചോളം വസ്ത്രവ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു. ചൊവ്വാഴ്ച പുലർച്ചെ ആറിനായിരുന്നു സംഭവം.
പട്ടുതുണികൾ ഉൾപ്പെടെ എളുപ്പത്തിൽ തീപിടിക്കുന്ന വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന കടകളായിരുന്നതിനാൽ തീ അതിവേഗം പടരുകയായിരുന്നു. വിവരം അറിഞ്ഞ് അഗ്നിശമന സേന സ്ഥലത്തെത്തി ഏകദേശം നാലു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
കല്യാണ ആവശ്യങ്ങൾക്കായുള്ള വസ്ത്രങ്ങളും പുരുഷന്മാരുടെ വസ്ത്രങ്ങൾ വിൽക്കുന്ന കടകളുമാണ് കത്തിയമർന്നവയിൽ ഭൂരിഭാഗവും. ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥാമിക നിഗമനമെങ്കിലും വിശദമായ അന്വേഷണത്തിന് ശേഷമേ യഥാർഥ കാരണം വ്യക്തമാകൂ എന്ന് അധിക്യതർ അറിയിച്ചു.
National
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ ഉദ്യോഗ് ഭവനും സേനാ ഭവനും സമീപമുള്ള തൊഴിലാളികളുടെ താത്കാലിക താമസകേന്ദ്രത്തിൽ ബുധനാഴ്ച രാവിലെ വൻ തീപിടുത്തം. ഡൽഹി ഫയർ സർവീസിന്റെ 25-ഓളം ഫയർ ടെൻഡറുകൾ മൂന്ന് മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.
കെട്ടിട നിർമാണ തൊഴിലാളികൾക്കായി താത്കാലികമായി നിർമിച്ച ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ ചെറിയ എൽപിജി സിലിണ്ടറുകൾ ഉപയോഗിച്ചിരുന്നതായും ഇലക്ട്രിക് ലൈനുകൾ അശ്രദ്ധമായി വലിച്ചിരുന്നതായും ഫയർ ഓഫീസർ സന്ദീപ് ദുഗ്ഗൽ അറിയിച്ചു. സിലിണ്ടർ പൊട്ടിത്തെറിച്ചതോ ഷോർട്ട് സർക്യൂട്ടോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വിവരം ലഭിച്ച ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. തീ പടർന്നുപിടിച്ചതോടെ കൂടുതൽ യൂണിറ്റുകളെ വിന്യസിക്കുകയായിരുന്നു. അപകടത്തിൽ ജീവഹാനിയോ ആളപായമോ ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ല.
National
ലക്നോ: 10 വർഷം മുന്‍പ് പൊളിച്ചുമാറ്റണമെന്ന് ഉത്തരവിട്ട മൂന്നുനില വാണിജ്യ സമുച്ചയത്തിലാണ് 15 പേരുടെ ജീവനപഹരിച്ച തീപിടിത്തമുണ്ടായതെന്ന് യുപി സർക്കാർ. അനധികൃത നിർമാണത്തെത്തുടർന്ന് 2016ൽ പൊളിച്ചുമാറ്റാൻ ഉത്തരവ് നൽകിയിരുന്നെന്നും എന്നാൽ ഉത്തരവ് പുറപ്പെടുവിച്ച് രണ്ടു മാസം തികയുന്നതിനു മുന്‍പു തന്നെ ഇത് റദ്ദാക്കുകയായിരുന്നുവെന്നും സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
നോർത്ത് ലക്നോയിലെ അലിഗഞ്ച് മേഖലയിലായിരുന്നു അപകടം. മൂന്നുനില കെട്ടിടത്തിൽ കോച്ചിംഗ് സെന്റർ പ്രവർത്തിച്ചിരുന്ന ഒന്നാം നിലയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിച്ചിരുന്ന അനിമേഷൻ പരിശീലന കേന്ദ്രത്തിൽ ക്ലാസിൽ പങ്കെടുത്തുകൊണ്ടിരുന്ന വിദ്യാർഥികളാണ് മരിച്ചവരിൽ ഭൂരിഭാഗവും.
അലിഗഞ്ച് മേഖലയിലെ സെക്ടർ ഡി-യിലുള്ളതാണ് ഈ കെട്ടിടം. 1980 ജൂലൈ 11ന് രമേശ്വർ സഹായുടെ മകൻ വിജയ് കുമാറിന് ഹയർ പർചേസ് സ്കീം വഴിയാണ് ഈ വസ്തു ആദ്യം അനുവദിക്കുന്നത്. തുടർന്ന് 1980 നവംബർ നാലിന് കരാർ ഒപ്പിടുകയും വസ്തുവിന്റെ കൈവശാവകാശം വിജയ് കുമാറിന് കൈമാറുകയും ചെയ്തു. 2005ൽ ഈ വസ്തു വിജയ് കുമാറിന്റെയും ഭാര്യ ഉഷയുടെയും പേരിലേക്ക് രജിസ്റ്റർ ചെയ്യപ്പെട്ടു. പിന്നീട് 2013 ജനുവരി 19-ന് ഇവർ ഈ വസ്തു വീരേന്ദ്ര പ്രതാപ് ശുക്ല, സുരേന്ദ്ര പ്രതാപ് ശുക്ല എന്നിവർക്ക് വിറ്റു. 2014 ഓഗസ്റ്റ് ഏഴിന് ലക്നോ വികസന അഥോറിറ്റി ഇവരുടെ പേരിലേക്ക് വസ്തുവിന്റെ പോക്കുവരവ് നടപടികൾ പൂർത്തിയാക്കി.
ഏകദേശം 1,992 ചതുരശ്ര അടി വിസ്തീർണമുള്ള ഈ കെട്ടിടത്തിന്, ‘സ്വയം സാക്ഷ്യപ്പെടുത്തിയ പ്ലാൻ പദ്ധതി’ പ്രകാരം 2014 ഓഗസ്റ്റ് 20-ന് റെസിഡൻഷൽ ആവശ്യങ്ങൾക്കായി അനുമതി ലഭിച്ചിരുന്നു. എന്നാൽ, പിന്നീട് ഇവിടെ വൻതോതിൽ അനധികൃത നിർമാണങ്ങൾ നടന്നതായി കണ്ടെത്തുകയായിരുന്നു.
ഇതേത്തുടർന്ന് ലക്നോ വികസന അഥോറിറ്റി വീരേന്ദ്ര പ്രതാപ് ശുക്ലയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിനൊടുവിൽ 2016 മേയ് 10ന് അനധികൃത നിർമാണം പൊളിച്ചുനീക്കാൻ അതോറിറ്റി ഉത്തരവിട്ടു. എന്നാൽ ഉത്തരവ് വന്ന് രണ്ടു മാസത്തിനുശേഷം, ജൂലൈ അഞ്ചിന് ഉത്തരവ് റദ്ദാക്കപ്പെട്ടു. എന്തുകൊണ്ടാണ് ഇതു സംഭവിച്ചതെന്ന് അറിയില്ലെന്ന് സർക്കാർ പ്രസ്താവനയിൽ പറയുന്നു.
National
ലക്നോ: അലിഗഞ്ചിലെ കോച്ചിംഗ് സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 14 പേർക്ക് ദാരുണാന്ത്യം. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ മുകൾ നിലയിലുണ്ടായ തീപിടിത്തം അതിവേഗം താഴേക്ക് പടരുകയായിരുന്നുവെന്നാണ് വിവരം. കെട്ടിടത്തിനുള്ളിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകളുണ്ട്.
മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചനയുണ്ട്. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കോച്ചിംഗ് സെന്റർ പ്രവർത്തിച്ചിരുന്നത്. താഴത്തെ നിലയിൽ ഒരു ക്ലിനിക്കും പെറ്റ് ഷോപ്പും ഉണ്ടായിരുന്നു. കെട്ടിടത്തിൽ നിന്ന് വൻതോതിൽ പുക ഉയരുന്നതുകണ്ട് നാട്ടുകാരാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. പോലീസും ഫയർഫോഴ്സും ചേർന്ന് കെട്ടിടത്തിനുള്ളിൽ വിശദമായ തെരച്ചിൽ നടത്തിവരികയാണ്. സംഭവസ്ഥലം സന്ദർശിച്ച ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തിൽ നടുക്കം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പു ചെയ്യുകയാണ്.
Kerala
കൊച്ചി: റോഡരികിലെ ട്രാന്‍സ്ഫോർമറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള അരിമ്പിള്ളി കവലയിലെ ട്രാന്‍സ്ഫോമറിനാണ് ശനിയാഴ്ച രാവിലെ 11.30ന് തീപിടിച്ചത്.
ഉടൻ തന്നെ നാട്ടുകാർ കെഎസ്ഇബി ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു. കൃത്യസമയത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. അങ്കമാലിയിൽ നിന്ന് ഫയര്‍ ഫോഴ്സ് സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കി.
National
ബംഗളൂരു: കർണാടകയിലെ മൈസൂരുവിലെ റെസ്റ്റോപബ്ബിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു.
ഡാർജിലിംഗ് സ്വദേശി സാഹിൻ(26), നേപ്പാളിൽ സ്വദേശി പ്രകാശ്(24) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സോനു, രമേശ്, മഹാദേവ് പ്രസാദ്, പ്രജ്വാൾ, അവിനാശ്, പബ് ഉടമ പ്രീതം പുമീത് എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
തീപിടിത്തത്തിന്റെ കാരണം പോലീസും ഫയർഫോഴ്സും അന്വേഷിച്ചുവരികയാണ്.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ അൽ-സാൽമി ഏരിയയിലെ സ്ക്രാപ്പ് യാർഡിൽ വൻ തീപിടിത്തം. സംഭവം അറിഞ്ഞ് കുതിച്ചെത്തിയ അഗ്നിശമന കൃത്യമായ ഇടപെടലുകളിലൂടെ തീ നിയന്ത്രണവിധേയമാക്കി.
അപകടത്തിൽ പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സ്ക്രാപ്പ് യാർഡിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് തീ പടർന്നുപിടിച്ചത്.
തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ സമീപ പ്രദേശങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ഒന്നിലധികം അഗ്നിശമന യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് എത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
വേനൽക്കാലത്തെ കഠിനമായ ചൂട് കാരണം ഇത്തരം സ്ക്രാപ്പ് യാർഡുകളിൽ തീപിടിത്തത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
തീപിടിത്തത്തിന്റെ കാരണവും നാശനഷ്ടങ്ങളുടെ വ്യാപ്തിയും അറിയുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും തീപിടിത്തം. കൽക്കാജിയിലെ ഗോവിന്ദപുരി ഫ്ലൈഓവറിന് സമീപമുള്ള "പഞ്ചാബി തഡ്ക' എന്ന റെസ്റ്റോറന്റിലാണ് പുലർച്ചെ 4:45ഓടെ തീപിടിത്തമുണ്ടായത്.
സ്ഥാപനത്തിന്റെ ബേസ്മെന്റിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് മുകളിലെ നിലകളിലേക്ക് പടരുകയും എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. വൻ ശബ്ദത്തോടെ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.
കെട്ടിടത്തിന്റെ രണ്ടാം നിലയിൽ കുടുങ്ങിക്കിടന്ന സീതാദേവി(75) എന്ന വയോധികയെ അഗ്നിശമനസേന രക്ഷപെടുത്തി. അപകടത്തിൽ ആർക്കും പരിക്കില്ല. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
മട്ടന്നൂർ: കൊളപ്പയിൽ കൊപ്രപ്പുരയ്ക്ക് തീപിടിച്ചു. സറീന മൻസിലിൽ മുസ്തഫയുടെ ഉടമസ്ഥത യിലുള്ള കൊപ്രപ്പുരയ്ക്കാണ് തീപിടിച്ചത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം.
കൊപ്ര ഉണക്കാനിട്ടപ്പോഴാണ് തീപിടിച്ചത്. വിവരം അറിയിച്ചതിനെ തുടർന്നു മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിശമന വിഭാഗവും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. 5000 ത്തോളം തേങ്ങ കത്തി നശിച്ചു. 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
District News
കാഞ്ഞിരപ്പള്ളി: കെഎഫ്സി ഔട്ട്ലെറ്റിന് തീപിടിച്ചു. ഇന്നലെ പുലർച്ചെ 2.15ഓടെയായിരുന്നു തീപിടിത്തം. ആളപായമില്ല. കുന്നുംഭാഗം സെന്റ് ജോസഫ്സ് കണ്ണാശുപത്രിക്ക് സമീപമുള്ള കെട്ടിടത്തിലെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്.
ഔട്ട്ലെറ്റിന് സമീപം താമസിക്കുന്നവരാണ് തീപിടിത്തം ആദ്യം കണ്ടത്. തുടർന്ന് താഴെത്തെ നിലയിൽ താമസിക്കുന്ന ഔട്ട്ലെറ്റിലെ ജീവനക്കാരെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് ഫയർഫോഴ്സ് സംഘം തീയണച്ചത്. അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.
National
ജയ്പുർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിലെ അനധികൃത പടക്ക നിർമാണ ശാലയിൽ തീപിടിത്തം. അപകടത്തിൽ മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു.
ജയ്പുരിലെ ഖോ നഗോരിയാൻ പ്രദേശത്തെ ഒരു വീട്ടിൽ പ്രവർത്തിച്ചിരുന്ന പടക്ക നിർമാണ ശാലയിലാണ് തീപിടിത്തമുണ്ടായത്. വീട്ടിനുള്ളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിനും തീപിടിച്ചു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. തീ നിയന്ത്രണ വിധേയമായെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും എഡിഎം പറഞ്ഞു.
Kerala
തിരുവല്ല: കുന്നന്താനം ഇൻഡസ്ട്രിയൽ നഗറിലെ റബർ ഫാക്ടറിയിൽ വൻ തീപിടിത്തം. കുന്നന്താനം വ്യവസായ നഗരത്തിൽ പ്രവർത്തിക്കുന്ന ‘ജി കെ റബേഴ്സ്’ എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് തീപിടിത്തം ഉണ്ടായത്.
വിവരമറിഞ്ഞ് തിരുവല്ലയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി തീ അണച്ചു. ഫാക്ടറിയിലെ തെർമൽ ഫ്ലൂയിഡിൽ നിന്നാണ് തീ പിടിത്തമുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ റബർ ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിന് തൊട്ടടുത്തായിരുന്നു തീപിടിത്തം.
അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിനെത്തുടർന്ന് ഗോഡൗണിലോ സമീപത്തെ മറ്റ് വ്യവസായ സ്ഥാപനങ്ങളിലോ തീ പടരാതെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു.
National
ന്യൂഡൽഹി: ഒമാൻ തീരത്ത് 24 ഇന്ത്യക്കാരുമായി പോയ വിദേശ എണ്ണക്കപ്പലിന് തീപിടിച്ചു. മാരിവെക്സ് എന്ന മാഡഗാസ്കർ പതാകയേന്തിയ വിദേശ ഓയിൽ ടാങ്കറിലാണ് സംഭവം.
കപ്പൽ ഇന്ത്യയിലെ കർവാറിൽ നിന്നും ഒമാനിലെ ദുഖ്മിലേക്ക് പോവുകയായിരുന്നു. അപകടസമയത്ത് ചരക്കുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് ഇന്ത്യൻ എംബസി കൃത്യമായ വിവരങ്ങൾ തേടിയിട്ടുണ്ട്.
കപ്പലപകടത്തെക്കുറിച്ച് ഇന്ത്യൻ എംബസിക്ക് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ജീവനക്കാരുടെ രക്ഷാപ്രവർത്തനങ്ങൾക്കും സുരക്ഷയ്ക്കുമായി ഒമാൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഒമാനിലെ ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു.
Kerala
കൊച്ചി: എറണാകുളം സൗത്ത് കളമശേരിയിൽ ഓടിക്കൊണ്ടിരുന്ന ഥാർ കത്തി നശിച്ചു. വൈകുന്നേരം ആരോട് സൗത്ത് കളമശേരി പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം ഉണ്ടായത്.
അന്യസംസ്ഥാനക്കാരനായ പ്രശാന്തും കുടുംബവും സഞ്ചരിച്ച വാഹനമാണ് പൂർണമായും കത്തി നശിച്ചത്. വാഹനത്തിൽ നിന്ന് പുക വരുന്നത് കണ്ടതോടെ പ്രശാന്തവും കുടുംബവും വണ്ടിയിൽ നിന്ന് ഇറങ്ങി മാറുകയായിരുന്നു.
കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു ഇവർ. ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. സ്ഥലത്ത് വൻകതാഗതക്കുരുക്ക് രൂപപ്പെട്ടിരിക്കുകയാണ്.
National
ഇംഫാൽ: മണിപ്പുരിലെ കാങ്പോക്പിയിൽ അഞ്ച് കുടിലുകൾ സായുധസംഘം തീവച്ചുനശിപ്പിച്ചു.
കുക്കി ഭൂരിപക്ഷമേഖലയായ ഖരം വൈഫേയിൽ ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ ആർക്കും പരിക്കില്ല.
സുരക്ഷാസേന എത്തിയതോടെയാണ് സായുധസംഘം പ്രദേശത്തുനിന്നും മാറിയത്.
മറ്റൊരു വിഭാഗത്തിൽപ്പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്ന് കുക്കി വിഭാഗം ആരോപിച്ചു.
Kerala
തിരുവനന്തപുരം: ആറ്റിങ്ങൽ കച്ചേരി ജംഗ്ഷന് സമീപത്തെ ഗ്രാഫിക്സ് സ്ഥാപനത്തിൽ വൻ തീപിടിത്തം. "കൂൾമേറ്റ് ഗ്രാഫിക്സ്' എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിൽ സ്ഥാപനം പൂർണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ നാലിന് ശേഷമായിരുന്നു സംഭവം. സ്ഥാപനത്തിൽനിന്ന് പുക ഉയരുന്നത് കണ്ട സമീപം വഴി കടന്നുപോയവരാണ് ഫയർ ഫോഴ്സിൽ വിവരം അറിയിച്ചത്.
ഉടൻ തന്നെ യൂണിറ്റ് എത്തിയെങ്കിലും സ്ഥാപനത്തിനുളളിലെ സാധനങ്ങൾ കത്തിയമർന്നിരുന്നു. ഒരു കോടിയോളം രൂപ വിലമതിക്കുന്ന ഉപകരണങ്ങളും സാധനങ്ങളാണ് കത്തിയതെന്ന് ഉടമ പറയുന്നു.
ആറ്റിങ്ങൽ ഫയർ ഫോഴ്സിന്റെ ഒരു യൂണിറ്റ് വാഹനം സംഭവസ്ഥലത്തെത്തി നടത്തിയ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾക്കൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. ഫയർ ഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ കാരണം സമീപത്തെ മറ്റ് കടകളിലേക്കും വീടുകളിലേക്കും തീ പടരുന്നത് ഒഴുവാക്കാൻ സാധിച്ചു.
International
നയ്റോബി: കെനിയയിലെ ഉതുമിഷ ഗേൾസ് അക്കാദമി ഹോസ്റ്റലിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ട് വിദ്യാർഥിനികൾ അറസ്റ്റിൽ. സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്.
വ്യാഴാഴ്ച പുലർച്ചെ, മറ്റുള്ളവർ ഉറങ്ങിക്കിടക്കുമ്പോള്‍, ഡോർമിറ്ററിയിലെ മെത്തയ്ക്ക് വിദ്യാർഥികള്‍ തീയിടുകയായിരുന്നു. ഹോസ്റ്റല്‍ അധികൃതരുടെ കടുത്ത അച്ചടക്ക നടപടികള്‍ക്ക് പ്രതികാരമെന്ന നിലയ്ക്കാണ് പ്രതികള്‍ കൃത്യം ചെയ്തത്.
സെൻട്രൽ കെനിയയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തത്തില്‍ 16 പേർ മരിക്കുകയും, 79 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 15നും 18നുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളിലെ ഭൂരിഭാഗം വിദ്യാർഥികളും പോലീസ് ഉദ്യോഗസ്ഥരുടെ മക്കളാണ്.
തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇരുനിലകളുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഈ ഭാഗം പൂർണമായും കത്തി നശിച്ചു.
സ്കൂളിലെ ജീവനക്കാരിൽ നിന്നും വിദ്യാർഥികളിൽ നിന്നും മൊഴിയെടുത്ത ശേഷവും, സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിനു ശേഷവുമാണ് പോലീസ് വിദ്യാർഥിനികളിലേക്ക് തിരിഞ്ഞത്. സംഭവത്തിന് ശേഷം വീടുകളിലേക്ക് മടങ്ങിയ ഇവരെ കണ്ടെത്തി ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Kerala
കൊച്ചി: കുന്നത്തുനാട് വാഴക്കുളത്ത് പെയിന്റ് കമ്പനിയിലുണ്ടായ വൻ തീപിടുത്തം നിയന്ത്രണവിധേയമാക്കി. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് വാഴക്കുളം വില്ലേജ് ഓഫീസിന് എതിർവശത്ത് പ്രവർത്തിക്കുന്ന 'കളർ ഇന്ത്യ' എന്ന പെയിന്റ് കമ്പനിക്ക് തീപിടിച്ചത്.
തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഫയർഫോഴ്സിന്റെ ഒന്നിലധികം യൂണിറ്റുകൾ സ്ഥലത്തെത്തി. ഇവർ നടത്തിയ അതിവേഗ നീക്കത്തിലാണ് തീ നിയന്ത്രിക്കാനായത്. പെയിന്റും അനുബന്ധ രാസവസ്തുക്കളും ഉള്ളതിനാൽ തീ വേഗത്തിൽ പടർന്നുപിടിക്കാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കി.
സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി ഇതുവരെ വിവരമില്ല. നാശനഷ്ടം സംബന്ധിച്ച കണക്കുകളും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം അപകടത്തിന്റെ കാരണവും വ്യക്തമായിട്ടില്ല.
Kerala
കൊച്ചി: മുളന്തുരുത്തിയിൽ ഒരു മാസം മുൻപ് തുടങ്ങിയ കുടുംബശ്രീ ഹോട്ടൽ കത്തി നശിച്ചു. തുപ്പംപടിയിൽ പ്രവർത്തിച്ചിരുന്ന ‘കഫെ ആൻഡ് റസ്റ്ററന്റ്' ആണ് കത്തി നശിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് തീപിടിത്തമുണ്ടായത്. മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്തിന് കീഴിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ സംരംഭമാണിത്. കുടുംബശ്രീ അംഗങ്ങളായ മൂന്ന് സ്ത്രീകൾ ചേർന്നാണ് സ്ഥാപനം ആരംഭിച്ചത്. ഒരു മാസം മുൻപാണ് റസ്റ്ററന്റ് പ്രവർത്തനം തുടങ്ങിയത്.
രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് സ്ഥാപനത്തിനുള്ളിലെ സാധനങ്ങൾ കത്തി നശിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഉടമകൾ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
District News
പത്തനംതിട്ട: ആനപ്പാറയിലുള്ള എംഎം ഫ്രൂട്ട്സ് വിൽപ്പനശാലയിൽ തീ പിടിത്തം.ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പറയുന്നു. അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.
പഴങ്ങളുടെ മൊത്ത വിൽപ്പനശാലയാണ്. കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന സാധനങ്ങൾ കത്തിനശിച്ചു. 70,000 രൂപയുടെ നഷ്ടം ഉണ്ടായതായി കട ഉടമ അയൂബ് ഖാൻ പറഞ്ഞു.
Kerala
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. കോഴിക്കോട് തിരുവമ്പാടി കക്കാടംപൊയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനുണ്ടായ സംഭവത്തിൽ രണ്ട് കുട്ടികൾ ഉൾപ്പടെ ആറ് യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
കാറിൽ നിന്ന് പുക ഉയർന്നതോടെ യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ കാർ പൂർണമായും അഗ്നിക്കിരയായി. മുക്കത്തു നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്.
കാറിന് തീപിടിച്ചതിനെത്തുടർന്ന് പ്രദേശത്ത് വൻ ഗതാഗത തടസമുണ്ടായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Kerala
കോഴിക്കോട്: പേരാന്പ്രയിലെ ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് മരിച്ച സോനയുടെ ഭർത്താവ് രജിൻലാലും മരിച്ചു. ഗുരുതരമായി പൊള്ളേലേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രജിന്‍ലാലിന്റെ മരണം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം ഞായറാഴ്ച നടത്തും.
സോനയുടേത് ആത്മഹത്യയാണെന്നുള്ള നിഗമനത്തിലായിരുന്നു പോലീസ്. കാറിന് തീപിടിച്ചതില്‍ രജിന്‍ലാലിന് പങ്കില്ലെന്നായിരുന്നു പോലീസിന്റെ നിഗമനം. രജിനുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മനംനൊന്ത് സോന ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.
മരണത്തിന് തൊട്ട് മുന്‍പും താന്‍ അനുഭവിച്ച പീഡനങ്ങള്‍ സഹോദരിയോട് സോന പറഞ്ഞിരുന്നു. ഇതേദിവസം വൈകിട്ട് സഹോദരിക്കൊപ്പം പേരാമ്പ്രയില്‍ എത്തിയ സോന കന്നാസില്‍ പെട്രോള്‍ വാങ്ങുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.
മെയ് പതിനഞ്ചിന് രാത്രി ഒന്‍പതോടെയാണ് സംഭവം നടന്നത്. ബന്ധുവീട്ടില്‍ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു കാറിന് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട രജിന്‍ലാല്‍ ഉടന്‍ തന്നെ കാറില്‍ നിന്ന് പുറത്തിറങ്ങി പിന്‍സീറ്റില്‍ ഇരുന്നിരുന്ന സോനയെ കാറില്‍ നിന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും ഡോര്‍ ലോക്കായതിനാല്‍ സാധിച്ചില്ല.
അപ്പോഴേക്കും രജിന്റെ ശരീരത്തില്‍ തീ ആളിപ്പടര്‍ന്നു. ഇതോടെ രജിന് തൊട്ടടുത്തുള്ള തോട്ടിലേക്ക് ചാടി. കാറില്‍ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടന്‍ തന്നെ നാട്ടുകാര്‍ സംഭവ സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. ഉടന്‍ തന്നെ സോനയേയും രജിനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സോന മരിച്ചിരുന്നു.
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടിക്കാന്‍ കാരണമെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സോന പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു.
കാറില്‍ പെട്രോളിന്റെ ഗന്ധം ഉണ്ടായിരുന്നതായി ചികിത്സയില്‍ കഴിയുന്നതിനിടെ രജിൻ മൊഴി നല്‍കുകയും ചെയ്തിരുന്നു. അതിനിടെ സോനയെ കൊലപ്പെടുത്തിയതാണെന്നായിരുന്നു കുടുംബം പറഞ്ഞത്. പോലീസിന്റെ പ്രത്യേക അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
National
ന്യൂഡൽഹി: ഡൽഹി ശാസ്ത്രി പാർക്കിലെ ഫർണിച്ചർ മാർക്കറ്റിൽ വൻ തീപിടിത്തമുണ്ടായി. തീ അണയ്ക്കാനെത്തിയ ഫയർഫോഴ്സ് വാഹനങ്ങൾക്ക് നേരെ നാട്ടുകാർ കല്ലെറിഞ്ഞു.
തീപിടിത്തമുണ്ടായ ആദ്യഘട്ടത്തിൽ രണ്ട് ഫയർഫോഴ്സ് വാഹനങ്ങൾ മാത്രമാണ് എത്തിയതെന്നും ഇത് തീ അണയ്ക്കാൻ പര്യാപ്തമല്ലെന്നും ആരോപിച്ച് കോപാകുലരായ നാട്ടുകാർ കല്ലെറിയുകയായിരുന്നു.
ഫയർഫോഴ്സ് അധികൃതർ പറയുന്നതനുസരിച്ച്, ശനിയാഴ്ച പുലർച്ചെ 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ ഉടൻ തന്നെ ആദ്യഘട്ട അഗ്നിശമന സേനാസംഘം സ്ഥലത്തെത്തി. എന്നാൽ തടിയും പ്ലൈവുഡും സൂക്ഷിച്ചിരുന്ന കടകളിലേക്ക് തീ അതിവേഗം പടരുന്പോഴും ഫയർഫോഴ്സ് വാഹനങ്ങളുടെ എണ്ണം കുറവായതെന്നാരോപിച്ചാണ് നാട്ടുകാർ കല്ലെറിഞ്ഞത്. പിന്നീട് 25 ഫയർഫോഴ്സ് വാഹനങ്ങൾ സ്ഥലത്തെത്തിച്ചാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ ഹർദോയിൽ പച്ചക്കറി മാർക്കറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ എട്ടിലധികം കടകൾ പൂർണമായും കത്തിയമർന്നു. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.
കടയിലുണ്ടായ തർക്കമാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് കടയിൽ സൂക്ഷിച്ചിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു.
വിവരം അറിഞ്ഞയുടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണക്കാനായത്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മാളിൽ തീപിടിച്ചു. കൗശാന്പിലുള്ള മാളിലെ തിയറ്ററിന്റെ പ്രൊജക്ടർ റൂമിലാണ് തീപിടത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
വ്യാഴാഴ്ച പുലർച്ചെ ഏഴരയോടെയാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ കാരണം അടുത്തുള്ള കടകളിലേക്ക് തീ പടരുന്നത് തടയാൻ സാധിച്ചു.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു.
NRI
കുവൈറ്റ് സിറ്റി: ജലീബ് അൽ ഷുവൈഖിൽ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഒരു അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർ മരിച്ചു. അൽ-സുമൂദ്, അർദിയ ഭാഗങ്ങളിൽ നിന്നും അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
രക്ഷാപ്രവർത്തനം ഉടൻ ആരംഭിച്ചെങ്കിലും പൊള്ളലേറ്റ അഞ്ചുപേർ മരണത്തിന് കീഴടങ്ങുകയായിരുന്നു. സ്ഥലം ബന്ധപ്പെട്ട അധികൃതരുടെ നിയന്ത്രണത്തിലാണ്. മരിച്ചവരെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
സുരക്ഷാ- പ്രതിരോധ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ പൗരന്മാരോടും പ്രവാസികളോടും അഭ്യർഥിച്ചു.
Kerala
പാലാ: ഭരണങ്ങാനം ഇടമറ്റത്തിനു സമീപം കാറിനു തീപിടിച്ചു കത്തി നശിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന വൈദികൻ അദ്ഭുതകരായി രക്ഷപ്പെട്ടു. ഇടമറ്റം വളഞ്ഞങ്ങാനത്ത് ആണ് കാർ പോസ്റ്റിലിടിച്ച് അപകടമുണ്ടായത്.
ഇന്നലെ രാത്രി ഏഴോടെയായിരുന്നു അപകടം ഇടമറ്റം കെ.ടി.ജെ.എം സ്കൂളിലെ മുൻ മാനേജർ ആയിരുന്ന ഫാ. ജോസഫ് നെടുംപാറ സി എം ഐയാണ് അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
രാമപുരത്ത് പോയി തിരികെ വരും വഴിയാണ് അപകടം. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച വാഹനം പിന്നീട് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തീ പടർന്നു പിടിക്കുകയായിരുന്നു. പാലാ ഫയർഫോഴ്സ് എത്തി തീയണച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. കാർ പൂർണമായും കത്തിനശിച്ചു
National
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കാർ വർക്ക്ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് വാഹനങ്ങൾ പൂർണമായും കത്തിയമർന്നു. ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തമിണ്ടായത്. മുഹമ്മദ് ആരിഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വർക്ക്ഷോപ്പ്. സംഭവം നടക്കുന്പോൾ ഇദ്ദേഹവും മറ്റ് ചില ജീവനക്കാരും വർക്ക്ഷോപ്പിനുള്ളിൽ ഉറങ്ങുകയായിരുന്നു.
വിവരം അറിഞ്ഞ ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലിസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ സാഹിബാബാദിൽ ഫ്ലാറ്റിൽ തീപിടിച്ചു. നാലു നില കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്.
തീപിടിത്തത്തെ തുടർന്ന് നാല് കുട്ടികളടക്കം 12 പേർ ഫ്ലാറ്റിന്റെ ടെറസിൽ കുടുങ്ങി. വിവരം അറിഞ്ഞ ഉടൻ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
ടെറസിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനായി ആദ്യം ഗോവണിപ്പടിയിലെ തീയാണ് അണച്ചത്. തീ നിയന്ത്രണവിധേയമാക്കിയ ശേഷം കുടുങ്ങിക്കിടന്നവരെ നനഞ്ഞ തുണികൊണ്ട് പുതപ്പിച്ചാണ് സുരക്ഷിതമായി താഴെയിറക്കിയത്.
ഷോർട്ട് സർക്യട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കു വരികയായിരുന്ന രാജധാനി എക്സ്പ്രസിന്റെ കോച്ചിൽ കഴിഞ്ഞദിവസമുണ്ടായ തീപിടിത്തം അന്വേഷിക്കാൻ ഉന്നതതലസമിതിയെ നിയോഗിച്ചു.
വെസ്റ്റ് സെൻട്രൽ റെയിൽവേ പ്രിൻസിപ്പൽ ചീഫ് സേഫ്റ്റി ഓഫീസറാണ് ആറംഗ സമിതിയുടെ കണ്‍വീനർ. വെസ്റ്റ് സെൻട്രൽ റെയിൽവേയിലെയും ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെയും റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷനിലെയും മുതിർന്ന ഉദ്യോഗസ്ഥർ സമിതിയിൽ അംഗങ്ങളാണ്.
തീപിടിത്തമുണ്ടായതിന്റെ കാരണങ്ങൾ അന്വേഷിക്കാനും സാങ്കേതികവശങ്ങൾ പരിശോധിക്കാനുമാണ് സമിതിയോട് നിർദേശിച്ചിരിക്കുന്നത്. ഇതുകൂടാതെ സുരക്ഷാമാനദണ്ഡങ്ങൾ പരിഗണനയ്ക്കെടുത്ത് ഭാവിയിൽ ഇത്തരം സംഭവങ്ങളുണ്ടാകുന്നത് തടയാനുള്ള നിർദേശങ്ങളും സമിതി നൽകും.
മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാരുണ്ടായിരുന്ന രാജധാനി എക്സ്പ്രസിന്റെ ബി1 എസി കോച്ചിലും ഗാർഡ് കോച്ചിലും ഞായറാഴ്ച പുലർച്ചെ 5.15 നാണ് രാജസ്ഥാനിലെ കോട്ടയില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ വിക്രംഗഡ് അലോട്ട് റെയില്‍വേ സ്റ്റേഷനു സമീപം തീപിടിത്തമുണ്ടായത്. ഉചിതസമയത്തു തീയണയ്ക്കാൻ കഴിഞ്ഞതിനാൽ ആളപായമുണ്ടായില്ല.
എന്നാൽ മലയാളി യാത്രക്കാരുൾപ്പെടെയുള്ളവരുടെ ലഗേജുകൾ കത്തിനശിച്ചിരുന്നു. ട്രെയിൻ യാത്രകളിലെ അഗ്നിസുരക്ഷാ ആശങ്കകൾക്ക് വഴിവച്ച ഈ സംഭവത്തിനുപിന്നാലെ രാജ്യത്തുടനീളം ഫയർ ഓഡിറ്റ് നടത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
Kerala
പേരൂർക്കട: വട്ടിയൂർക്കാവ് പിടിപി നഗറിൽ പ്രവർത്തിക്കുന്ന ഇലക്ട്രിസിറ്റി ബോർഡിൻറെ റിംഗ് മെയിന്റനൻസ് യൂണിറ്റിൽ തീപിടിത്തം. തിങ്കളാഴ്ച രാവിലെ പത്തോടെയാണ് ഇവിടെ തീപിടിത്തം ഉണ്ടായത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രദോഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് തീ പൂർണമായും കെടുത്തിയത്. റിംഗ് മെയിന്റൻസ് യൂണിറ്റിൽ ഉണ്ടായിരുന്ന ഉപകരണങ്ങളിൽ ചിലത് കത്തി നശിച്ചിട്ടുണ്ട്.
യൂണിറ്റിന്റെ പ്രധാന ഉപകരണത്തിനും കേടുപാടുണ്ടായി. കെഎസ്ഇബി അധികൃതരുടെ നേതൃത്വത്തിൽ സർക്യൂട്ട് വിച്ഛേദിച്ചതിനു ശേഷമാണ് ഫയർഫോഴ്സ് അധികൃതർ എത്തി തീയും പുകയും പൂർണമായും കെടുത്തിയത്. ഏഴര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്സ് അറിയിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഹോട്ടലിൽ തീപിടിത്തമുണ്ടായി. വിവരമറിഞ്ഞ ഉടൻ തന്നെ അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. മൂന്ന് മണിക്കൂർ നീണ്ട പരിശ്രമിത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഹോട്ടലിനുള്ളിൽ കുടുങ്ങിക്കിടന്ന 12 പേരെ പോലീസും അഗ്നിശമനസേനയും ചേർന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
National
ബംഗളൂരു: ഓടിക്കൊണ്ടിരുന്ന സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. കർണാടകയിലെ ഹാസനിലുണ്ടായ സംഭവത്തിൽ ആർക്കും പരിക്കില്ല. അപകട സമയത്ത് ബസിൽ 36 യാത്രക്കാരുണ്ടായിരുന്നു.
മംഗളൂരുവിൽ നിന്ന് ബംഗളൂരുവിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ശാന്തിഗ്രാം എന്ന സ്ഥലത്ത് എത്തിയപ്പോൾ പുക ഉയർന്നതോടെ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. യാത്രക്കാർ പുറത്തിറങ്ങിയതിന് പിന്നാലെ ബസ് പൂർണമായും കത്തി നശിച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Kerala
കോഴിക്കോട്: പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. വാഹനത്തിലുണ്ടായിരുന്ന ഗര്‍ഭിണി വെന്തുമരിച്ചു. ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. ചെറുവണ്ണൂർ സ്വദേശി പൂവത്തും ചാലിൽ ലാലുവിന്റെ ഭാര്യ സോനയാണ് മരിച്ചത്.
ഡോക്ടറെ കണ്ട് തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. സോന കാറിന്റെ പിൻസീറ്റിലാണ് ഇരുന്നിരുന്നത്. വാഹനം ഓടിച്ചിരുന്നത് ഭർത്താവ് ലാലുവാണ്.
വാഹനത്തിൽ പുക കണ്ടതോടെ ലാലുവിന് ഡോർ തുറന്ന് പുറത്തിറങ്ങാനായി. എന്നാൽ ഡോർ ലോക്കായി പോയതിനാൽ സോനയ്ക്ക് പുറത്തിറങ്ങാനായില്ല. നാട്ടുകാർ ഉടനെ എത്തി സോനയെ പുറത്തിറക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല.
തൊട്ടുപിന്നാലെ ഫയർ ഫോഴ്സ് എത്തിയെങ്കിലും കാർ ഏതാണ്ട് പൂർണമായി കത്തിയിരുന്നു. പേരാമ്പ്രയിലെ കല്ലോട്ടെ ആശുപത്രിയിലേക്ക് സോനയെ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ഏഴ് മാസം ഗർഭിണിയായിരുന്നു സോന. പരിക്കേറ്റ ലാലുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എങ്ങനെയാണ് കാറിന് തീപിടിച്ചതെന്ന് വ്യക്തമായിട്ടില്ല.
Kerala
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രി ഒമ്പതിന് ചെറുവണ്ണൂരിലുണ്ടായ സംഭവത്തിൽ കക്കറമുക്ക് സ്വദേശിനി സോനയാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ സോനയുടെ ഭര്‍ത്താവ് ലാലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോനയെ ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണ സംഭവമുണ്ടായത്. സോന കാറിന്റെ പിൻസീറ്റിലായിരുന്നു ഇരുന്നത്.
പിൻഭാഗത്തെ ഡോർ ലോക്കായതിനാൽ സോനയ്ക്ക് ഇറങ്ങാനായില്ല. തുടർന്ന് നാട്ടുകാരെത്തി സോനയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു. സോനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
National
അഹമ്മദാബാദ്: ഗുജറാത്തിൽ സ്വകാര്യ ആഡംബര ബസ് ടാങ്കറിൽ ഇടിച്ച് തീപിടിച്ച് നാല് യാത്രക്കാർ വെന്തുമരിച്ചു. 10 പേർക്ക് പൊള്ളലേറ്റ്.
സുരേന്ദ്രനഗർ ജില്ലയിൽ ചോട്ടില-രാജ്കോട്ട് ദേശീയപാതയിലെ സംഗാനി ഗ്രാമത്തിന് സമീപം പുലർച്ചെ 2.30 ഓടെയാണ് സംഭവം. 40 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്.എസ്. ഭഡോരിയ പറഞ്ഞു.
അഹമ്മദാബാദിൽ നിന്ന് രാജ്കോട്ടിലേക്ക് പോകുകയായിരുന്നു ബസ്. ടാങ്കറിന്റെ ടയർ പൊട്ടിയതാണ് അപകടകാരണം. ടാങ്കറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടയുടൻ ബസ് ടാങ്കറിന്റെ പിന്നിൽ ഇടിക്കുകയും തീ പിടിക്കുകയുമായിരുന്നു.
ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റവരെ രാജ്കോട്ട് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
District News
കാസര്‍ഗോഡ്: ഇടിമിന്നലില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫ്രിഡ്ജിന് തീപിടിച്ച് വീട് ഭാഗികമായി കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രിയണ്ടായ ശക്തമായ ഇടിമിന്നലില്‍ കാസര്‍ഗോഡ് കസബ കടപ്പുറത്തെ മീനാക്ഷിയുടെ ഉടമസ്ഥതയിലുള്ള ഓടുമേഞ്ഞവീട്ടിലാണ് തീപിടിത്തമുണ്ടായത്.
മിന്നലിനെ തുടര്‍ന്ന് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഫ്രിഡ്ജിലേക്കു തീ പിടിക്കുകയും സമീപത്തുണ്ടായിരുന്ന ടിവി, ഫാന്‍, കിടക്ക, തുണിത്തരങ്ങള്‍ എന്നിവയിലേക്കു തീ പടരുകയുമായിരുന്നു. തീ കണ്ടയുടന്‍ തന്നെ വീട്ടുടമസ്ഥ ഇറങ്ങി ഓടിയതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു.
സംഭവം അറിഞ്ഞെത്തിയ കാസര്‍ഗോഡ് അഗ്നിശമനരക്ഷാ സേനയിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്ക്യു ഓഫീസര്‍ സണ്ണി ഇമ്മാനുവലിന്റെ നേതൃത്വത്തിലുള്ള സേനയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. രണ്ടരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Kerala
കോട്ടയം: ആക്രി മൊത്തവ്യാപാര ഗോഡൗണില്‍ വന്‍ തീപിടിത്തം. ഒന്‍പതു യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി മണിക്കൂറോളം പരിശ്രമിച്ചിട്ടും തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പൂര്‍ണമായും കെടുത്താന്‍ സാധിച്ചിട്ടില്ല. ആക്രി സാധനങ്ങളുടെ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു.
ഇന്നു പുലര്‍ച്ചെ നാലിനാണു കറുകച്ചാല്‍ മേഴ്സി ആശുപത്രിക്ക് എതിര്‍വശത്തുള്ള ആക്രിഗോഡൗണില്‍ തീപിടിത്തമുണ്ടായത്. തീ അതിവേഗം വ്യാപിച്ചതോടെ പ്രദേശത്ത് കനത്ത പുകയും ഭീതിയും പരന്നു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണായതിനാല്‍ പ്രദേശത്ത് രൂക്ഷമായ ഗന്ധവും പടര്‍ന്നിരുന്നു.
ഏതാണ്ട് 3,000 ചതുരശ്ര അടിയിലുള്ള വലിയ ഷെഡിലാണ് ആക്രിസാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതിനു സമീപത്ത് തന്നെയാണ് ഇവിടുത്തെ തൊഴിലാളികള്‍ താമസിക്കുന്നത്. തീ ആളിപ്പടരുന്നതു കണ്ടതോടെയാണ് വിവരം ഫയര്‍ഫോഴ്സില്‍ അറിയിച്ചത്.
പാമ്പാടി, ചങ്ങനാശേരി, തിരുവല്ല, കോട്ടയം എന്നിവിടങ്ങളില്‍നിന്നുമായി ഒന്‍പതു യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തുടര്‍ച്ചയായി തീ കെടുത്താനുള്ള പരിശ്രമം നടത്തിവരികയാണ്. നാലു മണിക്കൂറോളം സമയം പരിശ്രമിച്ചിട്ടും ഫയര്‍ഫോഴ്സിനു ആക്രിക്കടയ്ക്കുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല.
തീ ആളിപ്പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പൂര്‍ണമായും കെടുത്താനും സാധിച്ചിട്ടില്ല. തീപിടിക്കാനുള്ള കാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തിയെങ്കില്‍ കാരണം കണ്ടെത്താന്‍ സാധിക്കുവെന്നും ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു. കറുകച്ചാല്‍ പോലീസ് സ്ഥലത്തെത്തി പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Kerala
തൃശൂർ: അന്നമനട-പാറക്കടവ് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന മാന്പ്രയിൽ കിടക്ക നിർമാണ യൂണിറ്റിലുണ്ടായ തീപടിത്തത്തിൽ ലക്ഷങ്ങളുടെ ന്ഷടം. കൊരട്ടി സ്വദേശി അമീറിന്റെ ഉടമസ്ഥതയിലുള്ള ലാ-മിയർ സ്ഥാപനത്തിലാണ് ഇന്നു രാവിലെ ഏഴരയോടെ തീപിടിച്ചത്. അര ഏക്കറിലധികം സ്ഥലത്താണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.
ചാലക്കുടി, മാള, അങ്കമാലി എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘങ്ങൾ മൂന്നുമണിക്കൂറോളം പരിശ്രഗമിച്ചാണു തീ നിയന്ത്രണവിധേയമാക്കിയത്. തീ പൂർണമായും അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും ആവശ്യമെങ്കിൽ പുതുക്കാട്, ആലുവ എന്നിവിടങ്ങളിൽ നിന്നുകൂടി ഫയർഫോഴ്സ് സംഘങ്ങളെ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
കൊരട്ടി പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. യൂണിറ്റിന്റെ പൂട്ട് തകർത്താണു ഫയർഫോഴ്സ് അകത്തു കടന്നത്. ജെസിബിയുടെ സഹായത്തോടെ ഷീറ്റുകൾ പൊളിച്ചുമാറ്റി തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കി. കിടക്കകൾ, ഫോം, തുണിത്തരങ്ങൾ, മരം, മെഷിനറികൾ, സ്റ്റോക്കായി സൂക്ഷിച്ചിരുന്ന വസ്തുക്കൾ എന്നിവയുൾപ്പെടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.
തീപിടുത്തത്തെ തുടർന്ന് സമീപവാസികൾ ആശങ്കയിലായെങ്കിലും സമീപത്തെ വീടുകളിലേക്ക് തീ പടരാതിരിക്കാൻ രക്ഷാപ്രവർത്തകർ ജാഗ്രത പുലർത്തി. രാവിലെ സമയമായതിനാലും ശക്തമായ കാറ്റില്ലാതിരുന്നതും കൂടുതൽ അപകടം ഒഴിവാക്കാൻ സഹായകമായി. സംഭവമറിഞ്ഞ് വിവിധ പ്രദേശങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകളാണ് സ്ഥലത്തെത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പോലീസ്, ഫയർഫോഴ്സ് വിഭാഗങ്ങൾ അന്വേഷണം ആരംഭിച്ചു.
International
കാഠ്മണ്ഡു: നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ ടയറിന് തീ പിടിച്ചു. യാത്രക്കാർ എമർജൻസി വാതിലുകളിലൂടെ പുറത്തിങ്ങി.
പുലർച്ചെ തുർക്കിഷ് എയർലൈൻസ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് ടയറിന് തീപിടിച്ചത്. ഇസ്താംബൂളിൽ നിന്നും വന്ന ടി കെ 726 എന്ന വിമാനത്തിന്റെ വലതുഭാഗത്തെ ടയറുകൾക്കാണ് തീപിടിച്ചത്.
വിമാനത്തിലുണ്ടായിരുന്ന 278 യാത്രക്കാരും 11 ജീവനക്കാരും സുരക്ഷിതമായി പുറത്തിറങ്ങിയതായും ആർക്കും പരിക്കേറ്റില്ലെന്നും വിമാനത്താവള അധികൃതർ വിശദമാക്കി. വിമാനം റൺവേയിൽ തൊട്ട ഉടൻ തന്നെ വലതുവശത്തെ ലാൻഡിംഗ് ഗിയറിൽ നിന്ന് പുകയും തീയും ഉയരുകയായിരുന്നു. ഇതോടെ വിമാനത്താവളത്തിലെ അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
National
ബംഗളൂരു: ബംഗളൂരു നാഗർഭാവിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ജീവനക്കാരൻ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ രാജ്കുമാർ (47) എന്ന ജീവനക്കാരനാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ജീവനക്കാരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിന്റെ ഒന്നാം നിലയിൽ ഉറങ്ങുകയായിരുന്ന ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: വീട്ടുമുറ്റത്ത് രാത്രി ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് കാർ പൂർണമായി കത്തി നശിച്ചു. നെടുമങ്ങാട് ചെറിയകൊണ്ണി കട്ടറക്കുഴി കാനാവിൽ ഫെബിന്റെ കാറാണ് കത്തിയത്.
രാത്രി 12.30ന് വീട്ടിലെത്തിയ ഫെബിൻ കാർ ചാർജ് ചെയ്യാൻ ഇട്ട ശേഷം ഉറങ്ങാൻ കിടന്നു. പുലർച്ചെ രണ്ടരയോടെ സ്ഫോടന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പൊഴാണ് കാർ കത്തുന്നത് കണ്ടത്.
നെടുമങ്ങാട് ഫയർഫോഴ്സ് എത്തി തീ കെടുത്തി ബാറ്ററി അഴിച്ച് മാറ്റി. സമീപത്ത് ഉണ്ടായിരുന്ന ഇലക്ട്രിക് സ്കൂട്ടറിനും കേടുപാട് സംഭവിച്ചു.
കാർ കമ്പനി, ഇൻഷുറൻസ് അധികൃതർ വീട്ടിലെത്തി പരിശോധന നടത്തി. 99 ദിവസം കൊണ്ട് 69,207 കിലോമീറ്റർ കാർ ഓടിച്ച് അഖിലേന്ത്യാ പര്യടനം നടത്തി ഗിന്നസ് റിക്കാർഡിൽ ഇടം പിടിച്ച ജി.എസ്. മണിക്കുട്ടന്റെ മകനാണ് ഫെബിൻ.
National
ഭുവനേശ്വർ: നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ബിശ്വജിത് ബെഹ്റ (70), ഭാര്യ സുലഭ ബെഹ്റ (65), കൊച്ചുമകൾ തേജേശ്വരി ബെഹ്റ (10) എന്നിവരാണ് മരിച്ചത്. ബഡഗഡ കനാൽ റോഡിലുള്ള ഫ്ലാറ്റിലാണ് ബുധനാഴ്ച പുലർച്ചെ നാല് മണിക്ക് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന ബിശ്വജിതും കുടുംബവും ഒന്നാം നിലയിലെ ഒരു ചെറിയ മുറിയിലായിരുന്നു താമസം. ഒന്നാം നിലയിലെ ഇലക്ട്രിക്കൽ പാനലിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്. കുടുംബം ഉറങ്ങിക്കിടക്കുന്ന സമയമായതിനാൽ രക്ഷപ്പെടാൻ സാധിച്ചില്ല.
വിവരമറിഞ്ഞ് അഗ്നിശമനസേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ മകളിലെ നിലകളിലേയ്ക്ക് പടരുന്നത് ഒഴിവായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊല്ലം: ചാമക്കട മാർക്കറ്റിനു സമീപത്തെ തുണിക്കടയിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. വടയാറ്റുകോട്ടയിലെ റൊമാൻസ് എന്ന തുണിക്കടയിലാണ് തീപിടിത്തമുണ്ടായത്.
തിങ്കളാഴ്ച പുലർച്ചെ രണ്ടിനായിരുന്നു സംഭവം. ഏഴോളം ഫയർഫോഴ്സ് എഞ്ചിനുകളെത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം നടത്തുകയാണ്. സുരക്ഷാ മുൻ കരുതലിന്റെ ഭാഗമായി പ്രദേശത്തെ വൈദ്യുതിബന്ധം ഉൾപ്പടെ വിച്ഛേദിച്ചിരിക്കുകയാണ്.
National
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാർ മേഖലയിൽ നാലുനില കെട്ടിടത്തിന് തീപിടിച്ച് ഒൻപത് പേർ മരിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ രണ്ട് പേരെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 14 ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആറ് മണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ആരംഭിച്ച തീ അതിവേഗം മൂന്ന്, നാല് നിലകളിലേക്ക് പടരുകയായിരുന്നു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, എസി പൊട്ടിത്തെറിച്ചതാണ് അപകടത്തിന് വഴിവെച്ചതെന്ന് പ്രാദേശികവാസികൾ പറയുന്നു. ശക്തമായ പൊട്ടിത്തെറി ശബ്ദം കേട്ടതായും പിന്നാലെ കെട്ടിടം ആളിപ്പടരുകയായിരുന്നു എന്നും ദൃക്സാക്ഷികൾ മൊഴി നൽകി.
കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടന്ന ഇരുപതോളം പേരെ ബാൽക്കണി വഴി അഗ്നിശമനസേന രക്ഷപ്പെടുത്തി. കെട്ടിടത്തിന്റെ പിൻഭാഗത്തെ ഫ്ലാറ്റുകളിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ തെരച്ചിൽ തുടരുകയാണ്.
District News
പുതുശേരി: പൂട്ടിയിട്ടിരുന്ന വീടിന് തീപിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചു. ചൂണ്ടൽ പുതുശേരി കുറുനെല്ലിപറമ്പിൽ പന്തളത്ത് വീട്ടിൽ ആനന്ദിന്റെ വീടിനാണ് ഇന്നലെ വൈകുന്നേരം തീപിടിച്ചത്.
വൈകുന്നേരം 5.30ഓടെ വീട്ടിൽനിന്നു പുക ഉയരുന്നതുകണ്ട നാട്ടുകാരാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. ആനന്ദ് വീടുപൂട്ടിപോയി അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് അപകടം. പൂജാമുറിയിൽ കത്തിച്ചുവച്ച വിളക്കിൽനിന്നു തീപടർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നംകുളം അഗ്നിരക്ഷാസേന വീടിന്റെ വാതിൽ പൊളിച്ചാണ് അകത്തുകടന്നത്. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ വീടിനുള്ളിലുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും ഫർണിച്ചറുകളും പൂർണമായും കത്തിനശിച്ചു. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.എ. അനീഷ്, അൻവർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.
ഫയർ ഓഫീസർമാരായ ലിജു, ഗോഡ്സൺ, ആൽബർട്ട്, എ.ആർ. രഞ്ജിത്ത്, ശരത്കുമാർ, എം.ജി. ആദർശ്, ശരത് സി.എം,എം.ജി. ശ്യാം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Kerala
പാലക്കാട്: നരികുത്തി മൃഗാശുപത്രിക്ക് സമീപം തീപിടിത്തമുണ്ടായത് പരിഭ്രാന്തി പരത്തി. മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപമുള്ള സ്ഥലത്താണ് വെള്ളിയാഴ്ച തീപിടിത്തമുണ്ടായത്. തീ മൃഗാശുപത്രി കെട്ടിടത്തിലേക്ക് വ്യാപിക്കുന്നതിനു മുമ്പ് അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് അഗ്നിബാധയുണ്ടായത്. പ്ലാസ്റ്റിക്ക് സാധനങ്ങളും മാലിന്യങ്ങളും പറമ്പിൽ കൂട്ടിയിട്ട് കത്തിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിച്ച സ്ഥലത്ത് നിരവധി ഫ്ലാറ്റുകളും വീടുകളുമുണ്ട്.
എന്നാൽ തീ അണയ്ക്കാനായി ഫയർഫോഴ്സ് സംഘത്തിന് പറമ്പിലേക്കെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഫ്ലാറ്റിന്റെ മുകളിൽ കയറിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
National
ജയ്പൂർ: രാജസ്ഥാനിലെ ഡൽഹി-മുംബൈ എക്സ്പ്രസ്വേയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അഞ്ച് പേർ മരിച്ചു, ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മധ്യപ്രദേശിലെ ഷിയോർപൂരിൽ നിന്നുള്ളവരാണ് മരിച്ചവർ. ബുധനാഴ്ച രാത്രി മൗജ്പൂരിന് സമീപമാണ് അപകടം നടന്നത്.
വൈഷ്ണോ ദേവി തീർഥാടനം കഴിഞ്ഞ് മടങ്ങിയവരായിരുന്നു അപകടത്തിൽപ്പെട്ടത്. പ്രാഥമിക നിഗമനം അനുസരിച്ച് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കാർ പൂർണമായും കത്തിയമർന്നിരുന്നു. കാർ ഡ്രൈവർ വിനോദ് കുമാർ മെഹർ എന്നയാൾ തീപിടിത്തത്തിനിടെ വാഹനത്തിൽ നിന്ന് പുറത്തേയ്ക്ക് ചാടിയെങ്കിലും 80 ശതമാനത്തോളം പൊള്ളലേറ്റു. ഇദ്ദേഹത്തെ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി ജയ്പൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റി.
മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
District News
നെയ്യാറ്റിന്‍കര: തറവാട് വീടിനോട് ചേര്‍ന്ന തെക്കത് കത്തിനശിച്ചു. ചെങ്കല്‍ നൊച്ചിയൂര്‍ തെറ്റിവിള നീരാഴി ഇടയറയ് ക്കല്‍ വീട്ടുപരിസരത്തെ തെക്കതാണ് ഭാഗികമായി കത്തിനശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം.
ഇടയറയ്ക്കല് വീട്ടില്‍ ആള്‍താമസമില്ല. തെക്കതില്‍ തീ കത്തുന്നതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം നെയ്യാറ്റിന്‍കര ഫയര്‍ ആന്‍ഡ് റസ് ക്യൂ യൂണിറ്റില്‍ അറിയിച്ചത്. സ്റ്റേഷന് ഓഫീസര്‍ തുളസീധരന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. തെക്കതിനടുത്ത വീട്ടിലേയ് ക്ക് തീ പടരാതിരുന്നത് ഫയര്‍ ആന്‍ഡ് റസ്ക്യൂ യൂണിറ്റിന്റെ സമയോചിതമായ പ്രവൃത്തിമൂലമാണ്. തീപിടുത്തം സംബന്ധിച്ച് വ്യക്തതയില്ല.
National
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഫ്ലാറ്റിൽ തീപിടിച്ചു. കെട്ടടത്തിന്റെ ഒന്‍പതാം നിലയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. കെട്ടിട സമുച്ചയത്തിൽ നിന്ന് പുക ഉയർന്നതോടെ ഫ്ലാറ്റിനുള്ളിൽ ഉണ്ടായിരുന്നവർ ഉടൻ തന്നെ ഒഴിഞ്ഞുപോയി.
പ്രാഥമിക കണക്കുകൾ പ്രകാരം ശക്തമായ കാറ്റിലും കാലവസ്ഥയിലും ആറോളം നിലകളിലേയ്ക്ക് തീ പടർന്നുപിടിക്കുകയും പൂർണമായി കത്തി നശിക്കുകയും ചെയ്തു. അഗ്നിശമ സേനാ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. സംഭവത്തിൽ ആർക്കും ഇതുവരെ പരിക്കുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
Kerala
കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ചരക്ക് ലോറിക്ക് തീപിടിച്ചു. ലോറി പൂർണമായും കത്തി നശിച്ചു.
ടയറിൽ നിന്നും തീ വാഹനത്തിലേക്ക് പടരുകയായിരുന്നു. സംഭവം കണ്ട ടോൾ പ്ലാസ ജീവനക്കാർ ഇതേക്കുറിച്ച് ഡ്രൈവറോടു പറഞ്ഞു.
തുടർന്ന് വാഹനം ടോൾ പ്ലാസയ്ക്ക് സമീപം നിർത്തി. സംഭവത്തിൽ ആർക്കും പരിക്കില്ല. സ്ഥലത്ത് വൻ ഗതാഗത കരുക്ക് അനുഭവപ്പെട്ടു.
National
ബംഗളൂരു: ബംഗളൂരുവിലെ നന്ദിനി ലേഔട്ടിലുള്ള പേയിംഗ് ഗസ്റ്റ് താമസസ്ഥലത്ത് തീപിടിത്തം ഉണ്ടായി. 50 ൽ അധികം സ്ത്രീകൾ താമസിക്കുന്ന പിജിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തെ തുടർന്ന് നാലാം നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് സ്ത്രീകൾ താഴേയ്ക്ക് ചാടി.
കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള എൽഇഡി ബോർഡ് നിർമിക്കുന്ന കടയിൽ നിന്നാണ് തീ പടർന്ന് പിടിച്ചത്. നിമിഷങ്ങൾ കൊണ്ട് കെട്ടിടം പൂർണമായും പുക കൊണ്ട് നിറഞ്ഞു. തുടർന്ന് സ്ത്രീകൾക്ക് പുറത്തേയ്ക്കിറങ്ങാൻ കഴിയാതെ വന്നതോടെയാണ് മുകളിൽ നിന്ന് ചാടിയത്. സംഭവത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ല.
അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണം അധികൃതർ ആരംഭിച്ചിട്ടുണ്ട്.