International
ഇസ്ലാമാബാദ്: ∙ ഇസ്ലാമാബാദിലെ സർക്കാർ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ 14 പിഞ്ചുകുഞ്ഞുങ്ങൾ വെന്തുമരിച്ചു. ബുധനാഴ്ച പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ ദുരന്തം അരങ്ങേറിയത്. പാക്കിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലെ മദർ ആൻഡ് ചൈൽഡ് വാർഡിലാണ് അഗ്നിബാധയുണ്ടായത്. വാർഡിലുണ്ടായിരുന്ന 15 കുഞ്ഞുങ്ങളിൽ ഒരാളെ മാത്രമാണ് അത്ഭുതകരമായി രക്ഷിക്കാൻ കഴിഞ്ഞത്.
ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള എയർ കണ്ടീഷണറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് വൻ തീപിടിത്തത്തിനു കാരണമായത്. തീ പടർന്നതോടെ വാർഡാകെ കറുത്ത പുകകൊണ്ട് മൂടുകയും കുഞ്ഞുങ്ങൾ ഉള്ളിൽ കുടുങ്ങുകയുമായിരുന്നു. ദിവസങ്ങൾക്ക് മുൻപ് മാത്രം പ്രസവിച്ച സ്വന്തം കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ചാണ് പല അമ്മമാരും താഴേക്ക് ഓടിയത്. എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ കിടന്നിരുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാൻ ആർക്കും സാധിച്ചില്ല.
അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് രക്ഷാപ്രവർത്തകരും പോലീസും എത്തിയതെന്ന് മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ആരോപിച്ചു. പ്രസവ വാർഡിന്റെ പ്രധാന വാതിലുകൾ അധികൃതർ പൂട്ടിയിട്ടിരുന്നതാണ് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചതെന്ന് ജവേരിയ എന്ന അമ്മ കുറ്റപ്പെടുത്തി. ഡോക്ടർമാരും ജീവനക്കാരും കുഞ്ഞുങ്ങളെ അവിടെയിട്ട് ഓടിരക്ഷപ്പെട്ടു. നാല് മണിക്കൂർ കഴിഞ്ഞാണ് പോലീസ് അന്വേഷിക്കാൻ വന്നത്. ഒരു കുഞ്ഞിനെപ്പോലും രക്ഷിക്കാൻ ആർക്കും കഴിഞ്ഞില്ലെന്നും ജവേരിയ പറഞ്ഞു.
Kerala
കൊച്ചി: കോതമംഗലം പോത്താനിക്കാട് പെട്രോൾ പമ്പിന് സമീപം വാഹനത്തിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം.
പെട്രോൾ പമ്പിന് സമീപം വച്ച് സ്കോർപ്പിയോ വാഹനത്തിനാണ് തീപിടിച്ചത്. ഉടനെ കോതമംഗലം ഫയർഫോഴ്സ് എത്തി തീയണക്കുകയായിരുന്നു.
National
റാഞ്ചി: ജാർഖണ്ഡിലെ രാംഗഢ് ജില്ലയിൽ സ്റ്റീൽ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. എൻജിനീയർമാരായ സഞ്ജീവ് കുമാർ കേസരി (50), വിനീത് മഹാതോ (25), അഭിഷേക് പാണ്ഡെ (24) എന്നിവരാണ് മരിച്ചത്. തരുൺ രാജ്വാർ എന്ന ജീവനക്കാരൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
പവർ പ്ലാന്റ് സിസ്റ്റത്തിലെ താപനില അമിതമായി ഉയർന്നതിനെ തുടർന്ന് ഉണ്ടായ സാങ്കേതിക തകരാറാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും, കൃത്യമായ കാരണം വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂ എന്നും അധികൃതർ അറിയിച്ചു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. ഹേസലോ ഫാർമ എന്ന വ്യവസായ ശാലയിലാണ് വെള്ളിയാഴ്ച അർദ്ധരാത്രിയോടെ തീപിടിത്തമുണ്ടായത്. അപകടത്തിൽ എട്ട് തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പ്ലാന്റിനുള്ളിൽ കെമിക്കൽ റിയാക്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. വലിയ ശബ്ദത്തോടെയുള്ള സ്ഫോടനം കേട്ട് ദോതിഗുഡം, അന്തമ്മഗുഡം എന്നീ സമീപ ഗ്രാമങ്ങളിലെ ജനങ്ങൾ രാത്രിയിൽ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ തന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്. പരിക്കേറ്റ തൊഴിലാളികളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
പയ്യന്നൂർ: പയ്യന്നൂരിലെ ടെക്സ്റ്റൈൽസ് സ്ഥാപനത്തിൽ തീപിടിത്തം. കാസർഗോട്ടെ പി.കെ. സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള പയ്യന്നൂർ സിറ്റി സെന്ററിലെ "മിയോര ബ്യൂട്ടിക്ക്' ടെക്സ്റ്റൈൽ സ്ഥാപനത്തിലാണു തീപിടിത്തമുണ്ടായത്. സംഭവത്തിൽ മൂന്നു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം.
ഇന്നലെ വൈകുന്നേരം നാലോടെയാണ് പയ്യന്നൂർ സെന്റ് മേരീസ് സ്കൂളിനു മുന്നിലെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ പയ്യന്നൂർ അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിലെത്തിയ സംഘം തീയണച്ചു.
സ്ഥാപനത്തിനുള്ളിൽ തീ പടർന്നതോടെ സമീപത്തെ കടകളിലേക്കും തീ വ്യാപിക്കാനുള്ള സാധ്യത അഗ്നിരക്ഷാസേനയുടെ ഇടപെടലിലൂടെ ഒഴിവാകുകയായിരുന്നു. ഓണവുമായി ബന്ധപ്പെട്ട വിൽപനയ്ക്കായി ഇന്നലെ പുതിയ സ്റ്റോക്ക് എത്തിയിരുന്നു. ബാഗ്, പണം, മൊബൈൽ ഫോൺ എന്നിവയും അഗ്നിക്കിരയായി.
ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. വൈദ്യുത വയറിംഗുകളിലെ തകരാറുകളും അമിതഭാരവും ഷോർട്ട് സർക്യൂട്ടും വ്യാപാര സ്ഥാപനങ്ങളിൽ തീപിടിത്തത്തിന് കാരണമാകുന്നതിനാൽ വയറിംഗുകൾ യഥാസമയം പരിശോധിക്കുകയും തകരാറുകൾ കണ്ടെത്തിയാൽ ഉടൻ പരിഹരിക്കുകയും ചെയ്യണമെന്ന് അഗ്നിരക്ഷാസേന നിർദേശിച്ചു.
National
കോൽക്കത്ത: കോൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ട്രാഫിക് കൺട്രോൾ കെട്ടിടത്തിൽ തീപിടിത്തം. അധികൃതരുടെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവാകുകയും വിമാന സർവീസുകൾ തടസമില്ലാതെ തുടരുകയും ചെയ്തു.
ചൊവ്വാഴ്ച പുലർച്ചെ നാലിന് എടിസി കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. സെക്യൂരിറ്റി ജീവനക്കാരും ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാരും തീയും പുകയും ഉയരുന്നത് കണ്ട് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. എടിസിയുടെ പ്രവർത്തനങ്ങളെയും വിമാന സർവീസുകളെയും തീപിടിത്തം ബാധിച്ചിട്ടില്ലെന്നും നിലവിലെ സാഹചര്യം പൂർണമായും സാധാരണ നിലയിലാണെന്നും അധികൃതർ അറിയിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് എടിസി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ അലങ്കാരപ്പണികൾ നടത്തിയിരുന്നു. ഇവിടെ ചെറിയ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ദീർഘനേരം ലൈറ്റുകൾ പ്രവർത്തിച്ചതോ അല്ലെങ്കിൽ അലങ്കാര വയറിംഗിലുണ്ടായ ഷോർട്ട് സർക്യൂട്ടോ ആകാം തീപിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സംശയിക്കുന്നു. സംഭവത്തിൽ മറ്റെന്തെങ്കിലും സാങ്കേതിക തകരാറുകൾ ഉണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
ഏഥൻസ്: ഏഥൻസിനു സമീപം ഗ്രീക്ക് ദ്വീപിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. നൂറോളം പേരെ മറ്റു പ്രദേശത്തേക്ക് ഒഴിപ്പിച്ചു. രണ്ടിടത്തായുണ്ടായ തീപിടിത്തവും ഏകദേശം ഒരേ സമയത്തുതന്നെയായിരുന്നു.
തീപിടിത്തം നിയന്ത്രണവിധേയമാക്കാനും കാട്ടുതീ ഭീഷണി നിലനിൽക്കുന്ന സലാമിന ദ്വീപുകളിലേക്കു പടരാതിരിക്കാനുമായി മേഖലയിൽ 200 ഓളം അഗ്നിരക്ഷാ പ്രവർത്തകരെയാണ് നിയോഗിച്ചിരിക്കുന്നത്.
ഞായറാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 5.10 ഓടെയാണ് ദ്വീപിന്റെ തെക്കൻ തീരവും കാട്ടിലുള്ളിലെ ജനവാസ മേഖലയുമായ പെരിസ്റ്റേറിയയിൽ ആദ്യ തീപിടിത്തമുണ്ടായത്. ശക്തമായ കാറ്റ് തീ പടർന്നുപിടിക്കാൻ കാരണമായി. 20 മിനിറ്റിനു ശേഷം കിഴക്കൻ തീരത്തും തീപിടിത്തമുണ്ടായി.
അഗ്നിരക്ഷാസേന എത്തിയപ്പോഴാണ് സംഭവസ്ഥലത്തുനിന്നും രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തത്. ഇവർ ദന്പതികളാകാമെന്നാണ് കരുതുന്നതെന്ന് സിറ്റി മേയർ പറഞ്ഞു.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഞായറാഴ്ച രാത്രിയോടെ ഒരു ഭാഗത്തെ തീ നിയന്ത്രണവിധമായതായി ഗ്രീക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദേശം 500 ഓളം പേർ കടൽമാർഗം ദ്വീപ് വിട്ടുപോയതായും അറിയിച്ചു. എന്നാൽ കിഴക്കൻ നഗരമായ സിലിനിയയിലെ തീപിടിത്തം അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
District News
ചെങ്ങന്നൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ഓർഡിനറി ബസിന് തീപിടിച്ചു. ചെങ്ങന്നൂർ ഡിപ്പോയിൽനിന്ന് ഹരിപ്പാട്ടേക്ക് പുറപ്പെട്ട കെഎസ്ആർടിസി ഹരിപ്പാട് ഡിപ്പോയിലെ ആർഎൻസി 878 വേണാട് ഓർഡിനറി ബസിലാണ് ഇന്നലെ വൈകിട്ട് 5.35ഓടെ തീപിടിത്തമുണ്ടായത്. കൃത്യസമയത്ത് യാത്രക്കാരേ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.
ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെട്ട് ഏതാനും മീറ്ററുകൾ മാറി ഇന്ത്യൻ ഓയിൽ പമ്പിന് സമീപമെത്തിയപ്പോൾ ബസിന്റെ അടിഭാഗത്തുനിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. എൻജിൻ ഭാഗത്തിന് താഴെയുണ്ടായ കേബിൾ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
International
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജലീബ് അൽ ഷുയൂഖിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ സെക്യൂരിറ്റി ജീവനക്കാർ, ആംബുലൻസ്, ഫയർഫോഴ്സ് എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീയണയ്ക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
മരിച്ചയാളെ തിരിച്ചറിയുന്നതിനായി മൃതദേഹം ഫോറൻസിക് ഡിപ്പാർട്ട്മെന്റിലേക്ക് മാറ്റിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ന്യുഡൽഹി: ഡൽഹിയിലെ രഘുബീർ നഗറിൽ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. കെട്ടിടത്തിന് പുറത്ത് ചാർജ് ചെയ്യാൻ വച്ചിരുന്ന ഇലക്ട്രിക് ഓട്ടോയുടെ ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. കെട്ടിട ഉടമ മൊഹമ്മദ് നസീബിന്റെ മകൻ സുഫൈദ് (17), സഹോദരൻ മൊഹമ്മദ് സമിദ് (38) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലരയ്ക്കാണ് സംഭവം
നാല് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വീട്ടുപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന ഇലക്ട്രിക് ഓട്ടോയുടെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
അഗ്നിശമന സേനയെത്തുന്നതിന് മുൻപ് തന്നെ പരിക്കേറ്റവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ അഞ്ചരയോടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
മുംബൈ: മുംബൈയിലെ കാന്ദിവലിയിൽ നാല് നില കെട്ടിടത്തിൽ തീപിടിത്തം. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അഭിരായ് ഹോട്ടലിൽ തിങ്കളാഴ്ച പുലർച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്. രണ്ടാം നിലയിൽ കുടുങ്ങിയ 11 പേരെ അഗ്നിശമന സേനാംഗങ്ങൾ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.
കെട്ടിടത്തിലെ വൈദ്യുതോപകരണങ്ങൾ, ഫർണിച്ചറുകൾ, ടാർപോളിൻ തുടങ്ങിയവയിലേക്കാണ് തീ പടർന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
പുലർച്ചെ ആറിന് തീ പൂർണമായും നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ബീർഭും ജില്ലയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഏഴുപേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.
തിങ്കളാഴ്ച പുലർച്ചെ നാലരയ്ക്കാണ് സംഭവം. നാല് നിലകളുള്ള ഹോട്ടലിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് തീപിടിത്തമുണ്ടായത്.
വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. പരിക്കേറ്റവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പട്ടം പ്ലാമൂട് ജംഗ്ഷനിലെ ഫർണിച്ചർ കടയിൽ വൻ തീപിടുത്തം. ഫർണിച്ചർ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്.
സമീപത്ത് മറ്റു കെട്ടിടങ്ങളും ഉണ്ട്. അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കാൻ ശ്രമം നടത്തുന്നു. അടുത്തുള്ള മറ്റ് കടകൾക്കും തീ പടരുന്നത് തടയാൻ അധികൃധർ നിർദേശം നൽകി. അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് എത്തി. പ്രദേശമാകെ പുകയാണ്. സമീപത്തുള്ളവരെ ഒഴിപ്പിച്ചു.
തൊട്ടടുത്ത് സ്വകര്യ ഹോട്ടലാണ്. അവിടുത്തെ താമസക്കാരെ മാറ്റി പാർപ്പിച്ചു. നിലവിൽ തീ നിയന്ത്രിക്കാൻ ആയിട്ടുണ്ടെന്നാണ് ഫയർ ഫോഴ്സ് അധികൃതർ വ്യക്തമാക്കുന്നത്.
National
ബംഗളൂരു: ബംഗളൂരുവിലെ രാമമൂർത്തി നഗറിൽ പാർക്കിംഗ് യാർഡിൽ തീപിടിത്തം. ഏകദേശം 300-ഓളം ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിനശിച്ചു. 500-ലധികം ഇലക്ട്രിക് സ്കൂട്ടറുകൾ പാർക്ക് ചെയ്തിരുന്നത് എൻആർഐ ലേഔട്ടിലെ യാർഡിലാണ് തീപിടത്തമുണ്ടായത്. ബുധനാഴ്ച രാത്രി എട്ടരയ്ക്കായിരുന്നു സംഭവം.
കമ്പനികൾക്ക് വാടകയ്ക്ക് നൽകിയ സ്കൂട്ടറുകളാണ് കത്തി നശിച്ചത്. ഫുഡ് ഡെലിവറി ജീവനക്കാർ രാവിലെ കൊണ്ടുപോകുന്ന വാഹനങ്ങൾ വൈകുന്നേരം ജോലിക്ക് ശേഷം ഇവിടെ തിരിച്ചെത്തിക്കുകയായിരുന്നു പതിവ്. ഇതിനുപുറമെ സർവീസിനായി കൊണ്ടുവന്ന വാഹനങ്ങളും ഇവിടെയുണ്ടായിരുന്നു.
പതിവുപോലെ വൈകുന്നേരം ഏഴ് മണിയോടെ യാർഡിന്റെ ഗേറ്റ് പൂട്ടിയിരുന്നുവെന്ന് പോലീസ് അറിയിച്ചു. തുടർന്ന് രാത്രി 8:30-ഓടെ യാർഡിൽ തീയും പുകയും ഉയരുന്നത് സമീപവാസികളുടെ ശ്രദ്ധയിൽപെടുകയും ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയുമായിരുന്നു.
തീ സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലേക്കും അതിവേഗം വ്യാപിക്കുകയായിരുന്നു. നാല് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
മുംബൈ: മുംബൈയിലെ വിലേ പാർലെ മേഖലയിൽ 12 നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ടരവയസുള്ള കുട്ടിയും യുവതിയും മരിച്ചു.
ഫയർമാൻ ഉൾപ്പെടെ ആറു പേർക്കു പരിക്കേറ്റു. ഇന്നലെ രാവിലെ പത്തോടെ ശാന്ത ഭവൻ കെട്ടിടത്തിന്റെ പതിനൊന്നാം നിലയിലെ രണ്ടു ഫ്ലാറ്റുകളിലാണു തീപിടിത്തമുണ്ടായത്.
രണ്ടര വയസുള്ള അബീർ, അങ്കിത (23) എന്നിവരാണു മരിച്ചത്. ഉച്ചയ്ക്ക് ഒന്നോടെയാണ് തീ കെടുത്തിയത്.
Kerala
പത്തനംതിട്ട: കോന്നിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. കോന്നി കൂടൽ പോത്തുപ്പാറയിലാണ് സംഭവം. പോത്തുപ്പാറയിൽ പ്രവർത്തിക്കുന്ന പാറ ക്രഷർ യൂണിറ്റിൽ നിന്നും ലോഡുമായി തിരികെ പോകുമ്പോഴായിരുന്നു തീപിടിത്തം ഉണ്ടായത്.
ഉച്ചയ്ക്ക് 12 ഓടെയായിരുന്നു തീപിടിത്തം. ആളപായമില്ല. ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. എതിരെ വാഹനത്തിൽ വന്നവർ ലോറിയിൽ നിന്നും പുക ഉയരുന്ന കാര്യം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ മൂന്നു പേരും വാഹനത്തിൽ നിന്നും ചാടി ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി.
കോന്നി ഫയർഫോഴ്സ് സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും അപ്പോഴേക്കും വാഹനം പൂർണമായും കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. കൂടൽ പോലീസ് സ്ഥലത്തെത്തി വിശദമായ വിവരങ്ങൾ ശേഖരിക്കുകയാണ്. മോട്ടോർ വാഹന വകുപ്പും പരിശോധന നടത്തും.
International
ജക്കാർത്ത: ഇന്തോനേഷ്യയിലെ ബാലി ദ്വീപിൽ നിന്ന് ലൊംബോക്കിലേയ്ക്ക് പോയ ഫെറിക്ക് തീപിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ 172 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ചില യാത്രക്കാരെ കാണാതായതായും അവർക്കായി തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ബാലിയിലെ പദാംഗ്ബോയി തുറമുഖത്ത് നിന്ന് ലൊംബോക്കിലെ ലെംബർ തുറമുഖത്തേക്ക് പോകുകയായിരുന്ന കെഎം പുത്രി യാസ്മിൻ എന്ന ഫെറിയിലാണ് തീപിടിത്തമുണ്ടായത്. ലൊംബോക്ക് കടലിടുക്കിൽ ബുധനാഴ്ച പുലർച്ചെയാണ് അപകടമുണ്ടായതെന്ന് പ്രാദേശിക രക്ഷാപ്രവർത്തന ഏജൻസി മേധാവി മുഹമ്മദ് ഹരിയാദി പറഞ്ഞു.
രക്ഷപ്പെടുത്തിയ 172 പേരെ ബാലിയിലെയും ലൊംബോക്കിലെയും തുറമുഖങ്ങളിലേയ്ക്ക് മാറ്റി. മരിച്ചയാൾ ഇന്തോനേഷ്യൻ പൗരനാണ്. രക്ഷപ്പെട്ടവരിൽ ഒരാൾ ഓസ്ട്രേലിയക്കാരനാണെന്നും ബാക്കിയുള്ളവർ ഇന്തോനേഷ്യക്കാരാണെന്നും അധികൃതർ അറിയിച്ചു.
അപകടസ്ഥലത്തേക്ക് നിരവധി ബോട്ടുകൾ അയച്ച് രക്ഷാപ്രവർത്തനം നടത്തിയതായി ഹരിയാദി പറഞ്ഞു. 200ലധികം രക്ഷാപ്രവർത്തകരെയാണ് ദൗത്യത്തിനായി വിന്യസിച്ചിരിക്കുന്നത്.
ഫെറിക്ക് തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. ഫെറിയിൽ അമിതമായി യാത്രക്കാരുണ്ടായിരുന്നോ എന്ന കാര്യവും അധികൃതർ പരിശോധിച്ചുവരികയാണ്.
National
മുംബൈ: മുംബൈയിലെ വിലെ പാർലെ വെസ്റ്റിൽ 12 നിലകളുള്ള കെട്ടിടത്തിന്റെ പതിനൊന്നാം നിലയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു, ആറ് പേർക്ക് പരിക്കേറ്റു. അങ്കിത (23), മകൻ അബീർ (രണ്ടര) എന്നിവരാണ് മരിച്ചത്. പാർഥ്, ഹിരൺ, യശസ്വി, അഭിഷേക്, മനോജ് സോനാവാനെ, ശിവം ദ്വിവേദി എന്നിവർക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാത്രി 10 മണിക്കാണ് തീപിടിത്തമുണ്ടായത്ത്. തീപിടിത്തത്തിൽ ഗൃഹോപകരണങ്ങൾ, സോഫ, അടുക്കള ഉപകരണങ്ങൾ തുടങ്ങിയവ പൂർണമായും കത്തിനശിച്ചു. വിവരം അറിഞ്ഞയുടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെ ഒരു മണിയോടെയാണ് തീ പൂർണമായും അണച്ചത്.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രയിൽ എത്തിച്ചെങ്കിലും അങ്കിതയുടെയും അബീറിന്റെയും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ യശസ്വി, അഭിഷേക് എന്നിവർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. രക്ഷാപ്രവർത്തനത്തിനിടയിൽ പരിക്കേറ്റ അഗ്നിശമന സേനാംഗങ്ങളായ മനോജ് സോനാവാനെ, ശിവം ദ്വിവേദി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.
തീപിടിത്തത്തിന്റെ യഥാർഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്ന് അധികൃതർ അറിയിച്ചു.
National
ജയ്പൂർ: രാജസ്ഥാനിലെ ജൈസാൽമീർ ജില്ലയിൽ സ്കൂൾ ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന കുട്ടികളെയെല്ലാം ഉടൻ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
ജൈസാൽമീറിൽ നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുവരാൻ പോവുകയായിരുന്ന സ്കൂൾ ബസിലാണ് തീപിടുത്തമുണ്ടായത്. അപകടസമയത്ത് ഏകദേശം 15 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. പെട്ടെന്ന് തീ പടർന്നുവെങ്കിലും കുട്ടികളെ ഉടൻ തന്നെ പുറത്തിറക്കാൻ കഴിഞ്ഞതിനാൽ ആളപായമില്ല.
വിവരം അറിഞ്ഞ ഉടൻ തന്നെ ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. തീപിടുത്തത്തിന്റെ യഥാർഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Kerala
കൊല്ലം: വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു. കൊല്ലം പരവൂർ പുത്തൻകുളത്തുണ്ടായ സംഭവത്തിൽ പുത്തൻകുളം സ്വദേശിനി തങ്കമ്മ (96), മകൻ ശിവദാസൻ (70) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന സംശയത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
വീട്ടിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാർ ഉടൻ സ്ഥലത്തെത്തിയെങ്കിലും വീടിനുള്ളിലേക്ക് പ്രവേശിക്കാനായില്ല. തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
തീപിടിത്തത്തിന്റെ കാരണം ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെൻഷൻ തുകയെച്ചൊല്ലി അമ്മയും മകനും തമ്മിൽ വഴക്കുണ്ടായിരുന്നതായി നാട്ടുകാർ പോലീസിനോട് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
District News
ലക്ഷങ്ങളുടെ നഷ്ടം
തളിക്കുളം: പത്താംകല്ലിൽ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന സാലി ഓയിൽ ഫ്ലവർ മില്ലിൽ ഉണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്നലെ രാവിലെ 7.45 ഓടെയായിരുന്നു സംഭവം.
തീപിടിത്തത്തിൽ മെഷിനറികൾ, 400 ലിറ്ററോളം വെളിച്ചെണ്ണ, കൊപ്ര, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവ പൂർണമായും കത്തിനശിച്ചു. തൃപ്രയാറിൽനിന്ന് രണ്ടു യൂണിറ്റ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നാശന ഷ്ടമാണ് സംഭവിച്ചതെന്ന് ഉടമ പറ ഞ്ഞു.
District News
ചമൽ: ചമലിൽ വീട്ടിൽ കയറി ആക്രമണം നടത്തിയ യുവാവ് പിടിയിൽ. കാരപ്പറ്റ പുറായിൽ അർജുൻ ആണ് താമരശേരി പോലീസിന്റെ പിടിയിലായത്. ചമൽ അംബേദ്കർ ഗ്രാമത്തിലെ കോപ്പുഴ ജോമോന്റെ വീട്ടിൽ വ്യാഴാഴ്ച പുലർച്ചെ 1.30ഓടെയായിരുന്നു സംഭവം.
കാറിന് തീവയ്ക്കുകയും വീട്ടമ്മയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയുമായിരുന്നു. കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ വീട്ടുകാരെ വിളിച്ചുണർത്തുകയായിരുന്നു.
തുടർന്ന് വീട്ടുകാരും സമീപവാസികളും ചേർന്ന് വെള്ളമൊഴിച്ച് തീ അണച്ചു.
എന്നാൽ അർജുൻ ജോമോന്റെ ഭാര്യ ഷീബയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. ഈ സമയം ജോമോനും നാട്ടുകാരും ചേർന്ന് പ്രതിയെ കീഴ്പ്പെടുത്തിപോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിയുമായി യാതൊരു മുൻവൈരാഗ്യവും ഇല്ലെന്നും, റോഡിൽ കാണുന്ന പരിചയം മാത്രമാണ് ഉണ്ടായിരുന്നതെന്നും ജോമോനും ഭാര്യ ഷീബയും പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
International
ജക്കാർത്ത: ഇന്തോനേഷ്യയിൽ ഫെറിക്ക് തീപിടിച്ച് അഞ്ച് മരണം. അപകടത്തെ തുടർന്ന് 41 പേരെ കാണാതായതാണ് റിപ്പോർട്ടുകൾ. അപകടസമയം 271 യാത്രക്കാരാണ് ഫെറിയിൽ ഉണ്ടായിരുന്നത്. 225 പേരെ രക്ഷപ്പെടുത്തി.
കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. കിഴക്കൻ ജാവ പ്രവിശ്യയിലെ സുരബായയിൽ നിന്ന് തെക്കൻ സുലവേസിയിലെ മകാസറിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഫെറിക്ക്, മദുര ദ്വീപിന് സമീപത്തുവെച്ചാണ് തീപിടിച്ചത്.
അപകടം നടന്ന സ്ഥലത്തിന് ചുറ്റുമുള്ള പ്രദേശത്ത് കടലിൽ തെരച്ചിൽ തുടരുകയാണ്. ഫെറിയിൽ ഉണ്ടായിരുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. രക്ഷാപ്രവർത്തനത്തിനായി നിരവധി കപ്പലുകളെ വിന്യസിച്ചിട്ടുണ്ട്.
District News
അഞ്ചല്‍ : എല്‍ഇഡി വാള് സ്ഥാപിച്ച് പരസ്യം നടത്തി വന്ന വാഹനം കത്തി നശിച്ചു. അഞ്ചല്‍ ആര്‍ഒ ജംഗ്ഷനില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
അഞ്ചല്‍ പട്ടണത്തില്‍ അടുത്ത ദിവസം ആരംഭിക്കുന്ന ഒരു സ്ഥാപനത്തിന്റെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനായി എത്തിയ വാഹനമാണ് ആര്‍ഒ ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്തശേഷം ജനറേറ്റര്‍ ഓണ്‍ ചെയ്യവേ പൊടുന്നനെ കത്തിയത്. ഓടികൂടിയ നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി. പിന്നീട് പുനലൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് സംഘമാണ് തീ പൂര്‍ണമായി കെടുത്തിയത്. അപ്പോഴേക്കും വാഹനവും എല്‍ഇഡി വാളും ഉള്‍പ്പടെ പൂര്‍ണമായും കത്തി നശിച്ചിരുന്നു. അതേസമയം വാഹനത്തിന് തീപിടിക്കുമ്പോള്‍ സമീപത്തായി നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നു.
ഈ വാഹനങ്ങളിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടിത്തത്തിന് കാരണമെന്നാണ് സൂചന.
National
തഞ്ചാവൂര്‍ (തമിഴ്നാട്): തഞ്ചാവൂരില്‍ വീടിനു തീപിടിച്ച് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പത്തു പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം.
ലക്ഷ്മിപുറം സ്വദേശിയായ മുരുകയന് എന്നയാളുടെ വീടിനാണ് തീപിടിച്ചത്. നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അടുക്കളയിലുണ്ടായിരുന്ന പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
National
ബംഗളൂരു: ഓൾഡ് ചന്ദാപ്പൂരിൽ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന നാല് സ്വകാര്യ ബസുകൾ കത്തിനശിച്ചു. സ്വകാര്യ ട്രാവൽസിന് കീഴിലുള്ള ബസുകൾക്കാണ് അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്.
നിർത്തിയിട്ടിരുന്ന ഒരു ബസിൽ നിന്നും പടർന്ന തീ പിന്നീട് സമീപത്തുണ്ടായിരുന്ന മറ്റ് മൂന്ന് ബസുകളിലേക്കും അതിവേഗം വ്യാപിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നാല് ബസുകളും പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. സംഭവത്തെ തുടർന്ന് മജീവാഡ ഭാഗത്ത് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
വെള്ളിയാഴ്ച രാത്രി വിക്രോളിയിൽ നിന്ന് കോൾഷെറ്റിലേക്ക് യാത്ര ചെയ്യുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവറും സുഹൃത്തും ഉടൻ തന്നെ കാറിൽ നിന്ന് പുറത്തിറങ്ങി.
വിവരം അറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. കാർ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.
Kerala
കണ്ണൂർ: സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ടി.പുരുഷോത്തമന്റെ ചെമ്മീൻ ഷെഡ് തീവെച്ചു നശിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കേസ് അന്വേഷിക്കുന്നതിനായി പയ്യന്നൂർ ഡിവൈഎസ്പി പി.എൽ. ഷൈജുവിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
സ്ഫോടക വസ്തു എറിഞ്ഞ ശേഷമാണ് അക്രമികൾ ഷെഡിന് തീയിട്ടതെന്ന് പുരുഷോത്തമൻ പറഞ്ഞു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നും മുൻ എംഎൽഎ ടി.ഐ. മധുസൂദനന്റെ അറിവോടെയാണ് ഈ ആക്രമണം നടന്നതെന്ന് സംശയിക്കുന്നതായും പുരുഷോത്തമൻ പറഞ്ഞിരുന്നു.
എന്നാൽ പുരുഷോത്തമന്റെ ആരോപണങ്ങൾ തള്ളി ടി.ഐ. മധുസൂദൻ രംഗത്തെത്തി. തനിക്കെതിരെ വി. കുഞ്ഞികൃഷ്ണനും സംഘവും ബോധപൂർവം വ്യാജപ്രചാരണങ്ങളും വ്യക്തിഹത്യയും നടത്തുകയാണെന്നും തീവെപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും പുരുഷോത്തമന്റെ വീട് ആക്രമിക്കപ്പെടുകയും കാറിന് തീയിടുകയും ചെയ്തിരുന്നു. അന്ന് അഞ്ച് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Kerala
കണ്ണൂർ: പയ്യന്നൂരിലെ മുൻ സിപിഎം നേതാവും വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ അനുഭാവിയുമായ ടി. പുരുഷോത്തമന് നേരെ വീണ്ടും ആക്രമണം. പുരുഷോത്തമന്റെ ഉടമസ്ഥതയിലുള്ള ചെമ്മീൻ കൃഷി ഷെഡ്ഡിന് അജ്ഞാത സംഘം തീയിട്ടു. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
കൃഷിക്ക് ആവശ്യമായ വല, പെട്ടികൾ, തീറ്റ എന്നിവ സൂക്ഷിച്ചിരുന്ന ഷെഡ്ഡിനാണ് തീവച്ചത്. കഴിഞ്ഞ ദിവസം സിപിഎം നേതൃത്വത്തിനും മുൻ എംഎൽഎ ടി.ഐ. മധുസൂദനനുമെതിരെ പുരുഷോത്തമൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ടി.ഐ. മധുസൂദനന് പ്രകോപനപരമായ പ്രതികരണങ്ങള്‍ തനിക്കെതിരെ നടത്തിയിരുന്നു.
ഇതിൽ പ്രതികരിച്ചാണ് താൻ പോസ്റ്റ് ഇട്ടതെന്ന് പുരുഷോത്തമന് പറഞ്ഞു. ഏതാനം മാസങ്ങൾക്കു മുമ്പ് പുരുഷോത്തമന്റെ വീടിനുനേരെയും വാഹനത്തിനുനേരെയും ആക്രമണമുണ്ടായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
National
ചെന്നൈ: തമിഴ്നാട്ടിലെ കോവൂരിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസിന് തീപിടിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. ബസിലുണ്ടായിരുന്ന മുഴുവൻ വിദ്യാർഥികളെയും പരിക്കേൽക്കാതെ സുരക്ഷിതമായി പുറത്തിറക്കി.
യാത്രയ്ക്കിടെ വാഹനത്തിന്റെ മുൻഭാഗത്തുനിന്ന് പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്രൈവർ ബസ് റോഡരികിൽ നിർത്തി വിദ്യാർഥികളെ പുറത്തിറക്കുകയായിരുന്നു. മിനിറ്റുകൾക്കകം ബസിന്റെ മുൻവശത്തേക്ക് തീ ആളിപ്പടർന്നു.
അപകടം നടന്നത് ഒരു ഗ്യാസ് ഫില്ലിംഗ് സ്റ്റേഷന് സമീപത്തായതിനാൽ, അവിടെയുണ്ടായിരുന്ന ജീവനക്കാർ ഓടിയെത്തുകയും അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണയ്ക്കാൻ സഹായിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ അധികൃതർ മറ്റ് വാഹനങ്ങൾ ഏർപ്പെടുത്തിയാണ് വിദ്യാർഥികളെ സ്കൂളിലേക്ക് എത്തിച്ചത്. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
National
ഗാന്ധിനഗർ: ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രവർത്തിച്ചിരുന്ന അനധികൃത പടക്ക നിർമാണ ശാലയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു. ലൈസൻസ് കാലാവധി തീർന്നതിനെ തുടർന്ന് അധികൃതർ സീൽ ചെയ്ത സ്ഥാപനമാണ് രഹസ്യമായി വീണ്ടും തുറന്ന് പ്രവർത്തിച്ചത്.
കഴിഞ്ഞ മാർച്ച് 31-നായിരുന്നു ലൈസൻസ് കാലാവധി അവസാനിച്ചത്. സംഭവത്തെ തുടർന്ന് ലൈസൻസ് കാലാവധി കഴിഞ്ഞ ഫാക്ടറികൾ പ്രവർത്തിക്കുന്ന ഭൂമിയുടെ ഉടമസ്ഥർക്ക് തങ്ങളുടെ സ്ഥലത്തെ നിർമാണങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
District News
ചെറായി: അയ്യമ്പിള്ളി മനപ്പിള്ളി റോഡിൽ ചെറായി കെഎസ്ഇബി സബ്സ്റ്റേഷന് സമീപം മാണിയേലിൽ ബാലകൃഷ്ണന്റെ പലചരക്ക് കടയ്ക്ക് തീപിടിച്ചു. ഇന്നലെ ഉച്ചയോടെ കടയടച്ച് വീട്ടിൽ ചോറുണ്ണാൻ പോയതായിരുന്നു ബാലകൃഷ്ണൻ.
ഇതിനിടയിലായിരുന്നു തീപിടുത്തം.
പുക ഉയരുന്നത് കണ്ടു നാട്ടുകാരാണ് വിവരമറിയിച്ചത്. ഓടിക്കൂടിയവർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫയർഫോഴ്സ് എത്തിയ ശേഷമാണ് തീ പൂർണമായി അണയ്ക്കാനായത്. കടയ്ക്കകത്തെ ഭൂരിഭാഗം സാധനങ്ങളും അഗ്നിക്കിരയായി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം ഉണ്ടായതായി കടയുടമ അറിയിച്ചു.
International
ഹനോയ്: വിയറ്റ്നാമിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് ഏഴ് പേർ മരിച്ചു, അഞ്ച് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.
ലാം ഡോംഗ് പ്രവിശ്യയിൽ നിന്ന് ഹോ ചി മിൻ സിറ്റിയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. തീ വേഗത്തിൽ പടർന്നുപിടിച്ചതിനാൽ ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാർക്ക് പുറത്തിറങ്ങാനായില്ല. പരിക്കേറ്റ അഞ്ച് പേരും സമീപത്തെ ആശുപത്രികളിൽ ചികിത്സയിലാണ്.
തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
വെഞ്ഞാറമൂട്: വെമ്പായത്ത് ബാറിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. ശ്രീവത്സവം ബാറിലെ എസി മുറിയിൽ ഇരുന്ന് മദ്യപിച്ചവർ തമ്മിലുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് നാല് പേർക്ക് പൊള്ളലേറ്റു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.
തർക്കത്തിനിടെ സംഘത്തിലുണ്ടായിരുന്ന നന്നാട്ടുകാവ് സ്വദേശി അനീഷ് (32) പുറത്തുപോയി പെട്രോൾ വാങ്ങിവന്നശേഷം മറ്റ് രണ്ടുപേരുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പെട്രോൾ ഒഴിക്കുന്നതിനിടെ അനീഷിന്റെ ശരീരത്തിലേക്കും തീ പടർന്നുപിടിച്ചു.
ശരീരത്തിൽ തീ പിടിച്ചതോടെ ഇവർ പ്രാണരക്ഷാർഥം ചിതറിയോടി. ബാറിലെ മുറിയിലുണ്ടായിരുന്ന സോഫയിലും മറ്റും തീ പടർന്നതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തിൽ പൊള്ളലേറ്റ നന്നാട്ടുകാവ് സ്വദേശി അനീഷ് (32), ഇരിഞ്ചയം സ്വദേശി അരുൺ (36), വെമ്പായം സ്വദേശികളായ നൗഫൽ (30), റിയാസ് എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ അനീഷിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തെ തുടർന്ന് വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമത്തിൽ പങ്കാളികളായ പ്രതികൾക്കായി പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു.
National
നോയിഡ: നോയിഡയിലെ മമുറയിൽ അഞ്ച് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. ഇലക്ട്രിക് ബൈക്കിൽ നിന്ന് തീപ്പൊരിയുണ്ടായതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് കണ്ടെത്തി. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.
കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ബൈക്കിൽ നിന്ന് തീ പടരുകയായിരുന്നു. തുടർന്ന് പാർക്കിംഗിലുണ്ടായിരുന്ന പെട്രോൾ വാഹനങ്ങളിലേക്കും തീ പടർന്നുപിടിച്ചു. സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിൽ കുടുങ്ങിക്കിടന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
പുക ശ്വസിച്ചതിനെത്തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട രണ്ട് പേരെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
International
ബാങ്കോക്ക്: തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ മ്യൂസിക് ബാറിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. എഴുപതിലധികം ആളുകൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ഇവരിൽ 24 പേരുടെ നില അതീവ ഗുരുതരമാണെന്ന് ബാങ്കോക്ക് സിറ്റി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Kerala
കണ്ണൂർ: പണം ചോദിച്ചിട്ട് പിതാവ് നൽകാത്തിനെ തുടർന്ന് യുവാവ് വീടിന് തീയിട്ടു. കണ്ണൂർ ആയിക്കര ദണ്ഡ മാരിയമ്മൻ കോവിലിന് സമീപത്തെ രാജേഷിന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ രാജേഷിന്റെ മകൻ അഭിഷേകിനെ (26) കണ്ണൂർ സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെ 2.45ഓടെയായിരുന്നു സംഭവം. കിടപ്പുമുറിയിലാണ് തീയിട്ടത്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കത്തിനശിച്ചു. കണ്ണൂർ ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
Kerala
കൊച്ചി: ചെല്ലാനം കണ്ണമാലിയില്‍ വാഹനങ്ങള്‍ക്ക് തീയിട്ട് അജ്ഞാതന്‍. രണ്ടു ഓട്ടോറിക്ഷകളും കാറുമാണ് അജ്ഞാതന്‍ തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചത്. ആല്‍ബി എന്നയാളുടെ ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു. മറ്റു വാഹനങ്ങള്‍ക്ക് തീപിടിച്ചത് കണ്ടവര്‍ തീയണയ്ക്കുകയായിരുന്നു.
കൂടാതെ രണ്ടു സ്കൂട്ടറുകള് കനാലിലേക്ക് തള്ളിയിടുകയും ചെയ്തു. കണ്ണമാലി, കുണ്ടുപറമ്പ്, കമ്പനിപ്പടി പ്രദേശങ്ങളിലെ ഒരു കിലോ മീറ്റര്‍ പരിധിക്കുള്ളിലെ വീടുകളില്‍ നിര്‍ത്തിയിട്ട വണ്ടികളാണ് കൂട്ടമായി നശിപ്പിക്കപ്പെട്ടിരിക്കുന്നത്.
സംശയാസ്പദമായ രീതിയില്‍ ഒരു സ്കൂട്ടര്‍ തള്ളിക്കൊണ്ടു പോവുന്ന ഒരാളുടെ സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും അജ്ഞാതനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഇതിന് പിന്നിലുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന് പിന്നില്‍ ലഹരി സംഘമാണെന്ന സംശയവുമുണ്ട്.
District News
ഒല്ലൂർ: ചിയ്യാരം ഗലീലി ജംഗ്ഷനിൽ ഓടിക്കൊണ്ടിരിക്കെ കാറിനു തീപിടിച്ചു. മണ്ണംപേട്ട സ്വദേശി സെബിയുടെ കാറിനാണു തീപിടിച്ചത്.
തൃശൂരിൽനിന്നു മണ്ണംപേട്ടയിലെക്കു പോകുന്നതിനിടെയാണ് സ്വിഫ്റ്റ് കാറിന്റെ എൻജിനിൽനിന്നു തീപടർന്നത്. തീപടരുന്നതുകണ്ട യാത്രക്കാർ ഉടൻ പുറത്തിറങ്ങി. ഫയർഫോഴ്സ് എത്തി തീഅണച്ചു.
National
ഇംഫാൽ: മണിപ്പുരിലെ ഇംഫാൽ വെസ്റ്റിൽ മെയ്തെയ് വിഭാഗക്കാരുടെ വീടുകൾ കുക്കി വിഭാഗക്കാർ കൂട്ടത്തോടെ എത്തി തീവച്ചു നശിപ്പിച്ചു.
2023ൽ സംഘർഷം തുടങ്ങിയ സമയത്ത് ആളുകൾ ഒഴിഞ്ഞുപോയിരുന്ന നാലു വീടുകളാണ് കാന്തോ സബാൽ മേഖലയിൽ അഗ്നിക്കിരയായത്. കാങ്പോക്പിയിൽനിന്നാണ് അറുനൂറോളം കുക്കികൾ പ്രദേശത്തേക്ക് ഇരച്ചുകയറിയത്.
ഇതിനിടെ മെയ്തെയ് വിഭാഗക്കാർ സംഘടിച്ച് പ്രദേശത്തേക്ക് എത്തിയെങ്കിലും സുരക്ഷാസേന ഇവരെ തടഞ്ഞതോടെ വലിയ സംഘർഷം ഒഴിവാകുകയായിരുന്നു.
ആകാശത്തേക്ക് വെടിയുതിർത്താണ് സുരക്ഷാസേന ആളുകളെ പിരിച്ചുവിട്ടത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Kerala
മലപ്പുറം: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചുണ്ടായ അപകടത്തിൽ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ കണ്ണമംഗലം തോട്ടശേരിയറയിലുണ്ടായ അപകടത്തിൽ കെ.പി.ഷഹബാസാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
ഷഹബാസ് പൾസർ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. തോട്ടശേരിഅറയിലെ ഓവുപാലത്തിന് സമീപമെത്തിയപ്പോൾ വാഹനത്തിൽ നിന്ന് തീയും പുകയും ഉയർന്നു. തുടർന്ന് ഷഹബാസ് ഉടൻ തന്നെ ബൈക്ക് നിർത്തുകയായിരുന്നു.
സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ വെള്ളമൊഴിച്ച് ബൈക്കിലെ തീ പൂർണമായും അണച്ചതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ ബൈക്കിന്റെ ചില ഭാഗങ്ങൾ കത്തിനശിച്ചു.
Kerala
തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ ഹൈലാൻഡിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി. ആറാം നിലയിലാണ് തീപിടിച്ചതെന്നും ഉടൻ തന്നെ താമസക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചെന്നും അധികൃതർ പറഞ്ഞു.
റസ്റ്റോറന്റിന്റെ ഭാഗത്തു നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക വിവരം. മൂന്ന് യൂണിറ്റ് ഫയർഫോഴ്സെത്തി തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. കൂടുതൽ നിലകളിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ ഫയർഫോഴ്സ് സ്വീകരിച്ചിട്ടുണ്ട്.
സമയബന്ധിതമായി ആളുകളെ ഒഴിപ്പിക്കാൻ കഴിഞ്ഞതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. പ്രദേശത്ത് പുക നിറഞ്ഞിരിക്കുകയാണ്.
International
ബെയ്ജിംഗ്: ചൈനയിൽ ഷൂ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 28 പേർ മരിച്ചു. ഫുജിയാൻ പ്രവിശ്യയിലെ ജിൻജയാംഗ് നഗരത്തിലുള്ള ഷൂ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.
ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന പശയിലും ഷൂ നിർമാണത്തിനുള്ള മറ്റ് അസംസ്കൃത വസ്തുക്കളിലും തീ പടർന്നതാണ് ദുരന്തത്തിന് കാരണമായത്. കെട്ടിടത്തിൽ നിന്നും പിറത്തേക്കുള്ള വഴികളിൽ ഷൂ നിർമാണത്തിനുള്ള വസ്തുക്കൾക്കൊണ്ട് തടസപ്പെട്ടിരുന്നതിനാൽ തൊഴിലാളികൾക്ക് പുറത്തിറങ്ങുന്നതിനും രക്ഷാപ്രവർത്തകർക്ക് അകത്തുകയറുന്നതിനും തടസമായി.
183 രക്ഷാപ്രവർത്തകരും 35 വാഹനങ്ങളും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഉത്തരവിട്ടു.
District News
കോട്ടയം: എസ്എച്ച് മൗണ്ടില്‍ ടിഷ്യൂപേപ്പര്‍ നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ജെ.എന്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. തലയോലപ്പറമ്പ് സ്വദേശി ജിതിന് മുഹമ്മദ്, അടിച്ചിറ സ്വദേശി നിഖില്‍ ടി. ബഷീര്‍ എന്നിവരുടേതാണ് ഫാക്ടറി. 1.5 കോടി രൂപയോളം നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. ഫാക്ടറി കെട്ടിടം, തൊഴിലാളികള്‍ താമസിക്കുന്ന വീട്, പ്രധാന ഗോഡൗണ്‍ എന്നിവയ്ക്കാണ് തീപിടിച്ചത്. ഞായറാഴ്ച അവധി ദിവസമായിരുന്നതിനാല്‍ സ്ഥാപനത്തില്‍ ആളില്ലായിരുന്നുവെന്നാണു പ്രാഥമിക വിവരം.
സമീപ വീട്ടിലെ താമസക്കാരാണ് തീപടരുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് കോട്ടയത്തെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. അപ്പോഴേക്കും തീ വ്യാപിച്ചിരുന്നു. ഗോഡൗണിന്റെ ഭിത്തികള്‍ തകര്‍ത്താണ് സേനാംഗങ്ങള്‍ തീയണയ്ക്കാന്‍ ശ്രമം നടത്തിയത്. കോട്ടയം അഗ്നിരക്ഷാസേനയുടെ നാലു യൂണിറ്റ് വാഹനങ്ങള്‍ എത്തിയിട്ടും തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല. തുടര്‍ന്ന് പാലായില്‍നിന്നും പാമ്പാടിയില്‍നിന്നും സേനാ യൂണിറ്റുകള്‍ എത്തി.
പിന്നീട്, ചങ്ങനാശേരി, കടുത്തുരുത്തി എന്നിവിടങ്ങളില്‍നിന്നുകൂടി ഓരോ യൂണിറ്റ് സേനയെത്തി. ജില്ലാ ഫയര്‍ ഓഫീസര്‍ റെനി ലൂക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രി ഒന്പതോടെയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ജനവാസ മേഖലയിലായിരുന്നു ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. ഏഴു വര്‍ഷമായി സ്ഥാപനം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
പഴയ ഒരു വീട്ടിലും അതിനു സമീപത്തായി നിര്‍മിച്ച ഗോഡൗണിലുമായാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. വിദേശത്തുള്ള ഉടമസ്ഥര്‍ സ്ഥലം ഫാക്ടറി നടത്താന്‍ വാടകയ്ക്ക് നല്കിയതായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഗാന്ധിനഗര്‍ പോലീസും സ്ഥലത്ത് എത്തിയിരുന്നു. രാത്രി ഏറെ വൈകിയാണ് തീ പൂർണമായി അണച്ചത്. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, തഹസില്‍ദാര്‍ സിറിൾ സഞ്ജു ജോര്‍ജ് തുടങ്ങിയവര്‍ സ്ഥലത്തെത്തി.
National
അമൃത്സർ: പഞ്ചാബിലെ തരണ്‍ തരണില്‍ കുടുംബവഴക്കിനെത്തുടർന്ന് യുവാവിനെ സഹോദരൻ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ജൂൺ 13-നാണ് ദാരുണമായ സംഭവം. അമൃത്സറിലെ ലോപോക് ഗ്രാമവാസിയായ ലവ്പ്രീത് സിംഗാണ് മരിച്ചത്. ഭാര്യ സന്ദീപ് കൗറിനെ അനുനയിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഭാര്യവീട്ടിലെത്തിയതായിരുന്നു ലവ്പ്രീത്.
സന്ദീപ് കൗറിന്റെ സഹോദരൻ സജൻ സിംഗുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ സജൻ സിംഗ് ലവ്പ്രീതിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ലവ്പ്രീതിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സജൻ സിംഗിന്റെ ഭാര്യ ഗുർജിത് കൗറിന്റെ ദേഹത്തും തീ പടർന്നു. ഗുരുതരമായി പൊള്ളലേറ്റ ലവ്പ്രീത് സംഭവസ്ഥലത്ത് വെച്ചും, ദിവസങ്ങൾക്ക് ശേഷം ചികിത്സയിലിരിക്കെ ഗുർജിത് കൗറും മരണത്തിന് കീഴടങ്ങി.
പ്രതിയായ സജൻ സിംഗിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്, ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തറിയുന്നത്. സംഭവത്തിൽ സജൻ സിംഗിനെതിരെയും സന്ദീപ് കൗറിനെതിരെയും പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Kerala
ബംഗളൂരു: പയ്യന്നൂരിൽ നിന്ന് ബംഗളൂരുവിലേയ്ക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.
വെള്ളിയാഴ്ച വൈകുന്നേരം ഏഴോടെ ബംഗളൂരുവിന് സമീപം കെങ്കേരി എന്ന സ്ഥലത്ത് വച്ചായിരുന്നു തീപിടുത്തം.
ബസിന്റെ മുൻഭാഗത്താണ് തീപിടിത്തം ഉണ്ടായത് പുക ഉയർന്നതോടെ ബസിൽ ഉണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പുറത്തിറങ്ങുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം കാരണം വ്യക്തമല്ല.
Kerala
കൊച്ചി: എറണാകുളം രവിപുരത്ത് പ്രിന്റിംഗ് പ്രസില്‍ വന്‍ തീപിടിത്തം. രവിപുരത്ത് 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ജാസ്മിന് ഗ്രാഫിക്സ് എന്ന പ്രിന്റിംഗ് പ്രസിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ ഒമ്പതിനാണ് സംഭവം. രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്.
പ്രിന്റിംഗിന് ആവശ്യമായ പേപ്പറുകളും ഡോക്യുമെന്റുകളും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. രാവിലെ പ്രസില്‍ എത്തിയ ഉടമയാണ് തീപിടിത്തം ഉണ്ടായത് അറിയുന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
തൃപ്പൂണിത്തുറ, ഗാന്ധിനഗര്‍, ക്ലബ് റോഡ്, വൈപ്പിന്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് നിഗമനം.
National
ഭുവനേശ്വർ: ഒഡീഷയിലെ ഭുവനേശ്വറിലെ മാർക്കറ്റ് കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ പതിനഞ്ചോളം വസ്ത്രവ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു. ചൊവ്വാഴ്ച പുലർച്ചെ ആറിനായിരുന്നു സംഭവം.
പട്ടുതുണികൾ ഉൾപ്പെടെ എളുപ്പത്തിൽ തീപിടിക്കുന്ന വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന കടകളായിരുന്നതിനാൽ തീ അതിവേഗം പടരുകയായിരുന്നു. വിവരം അറിഞ്ഞ് അഗ്നിശമന സേന സ്ഥലത്തെത്തി ഏകദേശം നാലു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
കല്യാണ ആവശ്യങ്ങൾക്കായുള്ള വസ്ത്രങ്ങളും പുരുഷന്മാരുടെ വസ്ത്രങ്ങൾ വിൽക്കുന്ന കടകളുമാണ് കത്തിയമർന്നവയിൽ ഭൂരിഭാഗവും. ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥാമിക നിഗമനമെങ്കിലും വിശദമായ അന്വേഷണത്തിന് ശേഷമേ യഥാർഥ കാരണം വ്യക്തമാകൂ എന്ന് അധിക്യതർ അറിയിച്ചു.
National
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ ഉദ്യോഗ് ഭവനും സേനാ ഭവനും സമീപമുള്ള തൊഴിലാളികളുടെ താത്കാലിക താമസകേന്ദ്രത്തിൽ ബുധനാഴ്ച രാവിലെ വൻ തീപിടുത്തം. ഡൽഹി ഫയർ സർവീസിന്റെ 25-ഓളം ഫയർ ടെൻഡറുകൾ മൂന്ന് മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.
കെട്ടിട നിർമാണ തൊഴിലാളികൾക്കായി താത്കാലികമായി നിർമിച്ച ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ ചെറിയ എൽപിജി സിലിണ്ടറുകൾ ഉപയോഗിച്ചിരുന്നതായും ഇലക്ട്രിക് ലൈനുകൾ അശ്രദ്ധമായി വലിച്ചിരുന്നതായും ഫയർ ഓഫീസർ സന്ദീപ് ദുഗ്ഗൽ അറിയിച്ചു. സിലിണ്ടർ പൊട്ടിത്തെറിച്ചതോ ഷോർട്ട് സർക്യൂട്ടോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വിവരം ലഭിച്ച ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. തീ പടർന്നുപിടിച്ചതോടെ കൂടുതൽ യൂണിറ്റുകളെ വിന്യസിക്കുകയായിരുന്നു. അപകടത്തിൽ ജീവഹാനിയോ ആളപായമോ ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ല.
National
ലക്നോ: 10 വർഷം മുന്‍പ് പൊളിച്ചുമാറ്റണമെന്ന് ഉത്തരവിട്ട മൂന്നുനില വാണിജ്യ സമുച്ചയത്തിലാണ് 15 പേരുടെ ജീവനപഹരിച്ച തീപിടിത്തമുണ്ടായതെന്ന് യുപി സർക്കാർ. അനധികൃത നിർമാണത്തെത്തുടർന്ന് 2016ൽ പൊളിച്ചുമാറ്റാൻ ഉത്തരവ് നൽകിയിരുന്നെന്നും എന്നാൽ ഉത്തരവ് പുറപ്പെടുവിച്ച് രണ്ടു മാസം തികയുന്നതിനു മുന്‍പു തന്നെ ഇത് റദ്ദാക്കുകയായിരുന്നുവെന്നും സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
നോർത്ത് ലക്നോയിലെ അലിഗഞ്ച് മേഖലയിലായിരുന്നു അപകടം. മൂന്നുനില കെട്ടിടത്തിൽ കോച്ചിംഗ് സെന്റർ പ്രവർത്തിച്ചിരുന്ന ഒന്നാം നിലയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിച്ചിരുന്ന അനിമേഷൻ പരിശീലന കേന്ദ്രത്തിൽ ക്ലാസിൽ പങ്കെടുത്തുകൊണ്ടിരുന്ന വിദ്യാർഥികളാണ് മരിച്ചവരിൽ ഭൂരിഭാഗവും.
അലിഗഞ്ച് മേഖലയിലെ സെക്ടർ ഡി-യിലുള്ളതാണ് ഈ കെട്ടിടം. 1980 ജൂലൈ 11ന് രമേശ്വർ സഹായുടെ മകൻ വിജയ് കുമാറിന് ഹയർ പർചേസ് സ്കീം വഴിയാണ് ഈ വസ്തു ആദ്യം അനുവദിക്കുന്നത്. തുടർന്ന് 1980 നവംബർ നാലിന് കരാർ ഒപ്പിടുകയും വസ്തുവിന്റെ കൈവശാവകാശം വിജയ് കുമാറിന് കൈമാറുകയും ചെയ്തു. 2005ൽ ഈ വസ്തു വിജയ് കുമാറിന്റെയും ഭാര്യ ഉഷയുടെയും പേരിലേക്ക് രജിസ്റ്റർ ചെയ്യപ്പെട്ടു. പിന്നീട് 2013 ജനുവരി 19-ന് ഇവർ ഈ വസ്തു വീരേന്ദ്ര പ്രതാപ് ശുക്ല, സുരേന്ദ്ര പ്രതാപ് ശുക്ല എന്നിവർക്ക് വിറ്റു. 2014 ഓഗസ്റ്റ് ഏഴിന് ലക്നോ വികസന അഥോറിറ്റി ഇവരുടെ പേരിലേക്ക് വസ്തുവിന്റെ പോക്കുവരവ് നടപടികൾ പൂർത്തിയാക്കി.
ഏകദേശം 1,992 ചതുരശ്ര അടി വിസ്തീർണമുള്ള ഈ കെട്ടിടത്തിന്, ‘സ്വയം സാക്ഷ്യപ്പെടുത്തിയ പ്ലാൻ പദ്ധതി’ പ്രകാരം 2014 ഓഗസ്റ്റ് 20-ന് റെസിഡൻഷൽ ആവശ്യങ്ങൾക്കായി അനുമതി ലഭിച്ചിരുന്നു. എന്നാൽ, പിന്നീട് ഇവിടെ വൻതോതിൽ അനധികൃത നിർമാണങ്ങൾ നടന്നതായി കണ്ടെത്തുകയായിരുന്നു.
ഇതേത്തുടർന്ന് ലക്നോ വികസന അഥോറിറ്റി വീരേന്ദ്ര പ്രതാപ് ശുക്ലയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിനൊടുവിൽ 2016 മേയ് 10ന് അനധികൃത നിർമാണം പൊളിച്ചുനീക്കാൻ അതോറിറ്റി ഉത്തരവിട്ടു. എന്നാൽ ഉത്തരവ് വന്ന് രണ്ടു മാസത്തിനുശേഷം, ജൂലൈ അഞ്ചിന് ഉത്തരവ് റദ്ദാക്കപ്പെട്ടു. എന്തുകൊണ്ടാണ് ഇതു സംഭവിച്ചതെന്ന് അറിയില്ലെന്ന് സർക്കാർ പ്രസ്താവനയിൽ പറയുന്നു.
National
ലക്നോ: അലിഗഞ്ചിലെ കോച്ചിംഗ് സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 14 പേർക്ക് ദാരുണാന്ത്യം. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ മുകൾ നിലയിലുണ്ടായ തീപിടിത്തം അതിവേഗം താഴേക്ക് പടരുകയായിരുന്നുവെന്നാണ് വിവരം. കെട്ടിടത്തിനുള്ളിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകളുണ്ട്.
മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചനയുണ്ട്. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കോച്ചിംഗ് സെന്റർ പ്രവർത്തിച്ചിരുന്നത്. താഴത്തെ നിലയിൽ ഒരു ക്ലിനിക്കും പെറ്റ് ഷോപ്പും ഉണ്ടായിരുന്നു. കെട്ടിടത്തിൽ നിന്ന് വൻതോതിൽ പുക ഉയരുന്നതുകണ്ട് നാട്ടുകാരാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. പോലീസും ഫയർഫോഴ്സും ചേർന്ന് കെട്ടിടത്തിനുള്ളിൽ വിശദമായ തെരച്ചിൽ നടത്തിവരികയാണ്. സംഭവസ്ഥലം സന്ദർശിച്ച ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തിൽ നടുക്കം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പു ചെയ്യുകയാണ്.
Kerala
കൊച്ചി: റോഡരികിലെ ട്രാന്‍സ്ഫോർമറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള അരിമ്പിള്ളി കവലയിലെ ട്രാന്‍സ്ഫോമറിനാണ് ശനിയാഴ്ച രാവിലെ 11.30ന് തീപിടിച്ചത്.
ഉടൻ തന്നെ നാട്ടുകാർ കെഎസ്ഇബി ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു. കൃത്യസമയത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. അങ്കമാലിയിൽ നിന്ന് ഫയര്‍ ഫോഴ്സ് സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കി.
National
ബംഗളൂരു: കർണാടകയിലെ മൈസൂരുവിലെ റെസ്റ്റോപബ്ബിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു.
ഡാർജിലിംഗ് സ്വദേശി സാഹിൻ(26), നേപ്പാളിൽ സ്വദേശി പ്രകാശ്(24) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സോനു, രമേശ്, മഹാദേവ് പ്രസാദ്, പ്രജ്വാൾ, അവിനാശ്, പബ് ഉടമ പ്രീതം പുമീത് എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
തീപിടിത്തത്തിന്റെ കാരണം പോലീസും ഫയർഫോഴ്സും അന്വേഷിച്ചുവരികയാണ്.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ അൽ-സാൽമി ഏരിയയിലെ സ്ക്രാപ്പ് യാർഡിൽ വൻ തീപിടിത്തം. സംഭവം അറിഞ്ഞ് കുതിച്ചെത്തിയ അഗ്നിശമന കൃത്യമായ ഇടപെടലുകളിലൂടെ തീ നിയന്ത്രണവിധേയമാക്കി.
അപകടത്തിൽ പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സ്ക്രാപ്പ് യാർഡിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് തീ പടർന്നുപിടിച്ചത്.
തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ സമീപ പ്രദേശങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ഒന്നിലധികം അഗ്നിശമന യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് എത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
വേനൽക്കാലത്തെ കഠിനമായ ചൂട് കാരണം ഇത്തരം സ്ക്രാപ്പ് യാർഡുകളിൽ തീപിടിത്തത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
തീപിടിത്തത്തിന്റെ കാരണവും നാശനഷ്ടങ്ങളുടെ വ്യാപ്തിയും അറിയുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും തീപിടിത്തം. കൽക്കാജിയിലെ ഗോവിന്ദപുരി ഫ്ലൈഓവറിന് സമീപമുള്ള "പഞ്ചാബി തഡ്ക' എന്ന റെസ്റ്റോറന്റിലാണ് പുലർച്ചെ 4:45ഓടെ തീപിടിത്തമുണ്ടായത്.
സ്ഥാപനത്തിന്റെ ബേസ്മെന്റിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് മുകളിലെ നിലകളിലേക്ക് പടരുകയും എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. വൻ ശബ്ദത്തോടെ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.
കെട്ടിടത്തിന്റെ രണ്ടാം നിലയിൽ കുടുങ്ങിക്കിടന്ന സീതാദേവി(75) എന്ന വയോധികയെ അഗ്നിശമനസേന രക്ഷപെടുത്തി. അപകടത്തിൽ ആർക്കും പരിക്കില്ല. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
മട്ടന്നൂർ: കൊളപ്പയിൽ കൊപ്രപ്പുരയ്ക്ക് തീപിടിച്ചു. സറീന മൻസിലിൽ മുസ്തഫയുടെ ഉടമസ്ഥത യിലുള്ള കൊപ്രപ്പുരയ്ക്കാണ് തീപിടിച്ചത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം.
കൊപ്ര ഉണക്കാനിട്ടപ്പോഴാണ് തീപിടിച്ചത്. വിവരം അറിയിച്ചതിനെ തുടർന്നു മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിശമന വിഭാഗവും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. 5000 ത്തോളം തേങ്ങ കത്തി നശിച്ചു. 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
District News
കാഞ്ഞിരപ്പള്ളി: കെഎഫ്സി ഔട്ട്ലെറ്റിന് തീപിടിച്ചു. ഇന്നലെ പുലർച്ചെ 2.15ഓടെയായിരുന്നു തീപിടിത്തം. ആളപായമില്ല. കുന്നുംഭാഗം സെന്റ് ജോസഫ്സ് കണ്ണാശുപത്രിക്ക് സമീപമുള്ള കെട്ടിടത്തിലെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്.
ഔട്ട്ലെറ്റിന് സമീപം താമസിക്കുന്നവരാണ് തീപിടിത്തം ആദ്യം കണ്ടത്. തുടർന്ന് താഴെത്തെ നിലയിൽ താമസിക്കുന്ന ഔട്ട്ലെറ്റിലെ ജീവനക്കാരെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് ഫയർഫോഴ്സ് സംഘം തീയണച്ചത്. അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.
National
ജയ്പുർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിലെ അനധികൃത പടക്ക നിർമാണ ശാലയിൽ തീപിടിത്തം. അപകടത്തിൽ മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു.
ജയ്പുരിലെ ഖോ നഗോരിയാൻ പ്രദേശത്തെ ഒരു വീട്ടിൽ പ്രവർത്തിച്ചിരുന്ന പടക്ക നിർമാണ ശാലയിലാണ് തീപിടിത്തമുണ്ടായത്. വീട്ടിനുള്ളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിനും തീപിടിച്ചു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. തീ നിയന്ത്രണ വിധേയമായെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും എഡിഎം പറഞ്ഞു.
Kerala
തിരുവല്ല: കുന്നന്താനം ഇൻഡസ്ട്രിയൽ നഗറിലെ റബർ ഫാക്ടറിയിൽ വൻ തീപിടിത്തം. കുന്നന്താനം വ്യവസായ നഗരത്തിൽ പ്രവർത്തിക്കുന്ന ‘ജി കെ റബേഴ്സ്’ എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് തീപിടിത്തം ഉണ്ടായത്.
വിവരമറിഞ്ഞ് തിരുവല്ലയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി തീ അണച്ചു. ഫാക്ടറിയിലെ തെർമൽ ഫ്ലൂയിഡിൽ നിന്നാണ് തീ പിടിത്തമുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ റബർ ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിന് തൊട്ടടുത്തായിരുന്നു തീപിടിത്തം.
അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിനെത്തുടർന്ന് ഗോഡൗണിലോ സമീപത്തെ മറ്റ് വ്യവസായ സ്ഥാപനങ്ങളിലോ തീ പടരാതെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു.
National
ന്യൂഡൽഹി: ഒമാൻ തീരത്ത് 24 ഇന്ത്യക്കാരുമായി പോയ വിദേശ എണ്ണക്കപ്പലിന് തീപിടിച്ചു. മാരിവെക്സ് എന്ന മാഡഗാസ്കർ പതാകയേന്തിയ വിദേശ ഓയിൽ ടാങ്കറിലാണ് സംഭവം.
കപ്പൽ ഇന്ത്യയിലെ കർവാറിൽ നിന്നും ഒമാനിലെ ദുഖ്മിലേക്ക് പോവുകയായിരുന്നു. അപകടസമയത്ത് ചരക്കുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് ഇന്ത്യൻ എംബസി കൃത്യമായ വിവരങ്ങൾ തേടിയിട്ടുണ്ട്.
കപ്പലപകടത്തെക്കുറിച്ച് ഇന്ത്യൻ എംബസിക്ക് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ജീവനക്കാരുടെ രക്ഷാപ്രവർത്തനങ്ങൾക്കും സുരക്ഷയ്ക്കുമായി ഒമാൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഒമാനിലെ ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു.