ന്യൂഡൽഹി: തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കു വരികയായിരുന്ന രാജധാനി എക്സ്പ്രസിന്റെ കോച്ചിൽ കഴിഞ്ഞദിവസമുണ്ടായ തീപിടിത്തം അന്വേഷിക്കാൻ ഉന്നതതലസമിതിയെ നിയോഗിച്ചു.
വെസ്റ്റ് സെൻട്രൽ റെയിൽവേ പ്രിൻസിപ്പൽ ചീഫ് സേഫ്റ്റി ഓഫീസറാണ് ആറംഗ സമിതിയുടെ കണ്‍വീനർ. വെസ്റ്റ് സെൻട്രൽ റെയിൽവേയിലെയും ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെയും റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷനിലെയും മുതിർന്ന ഉദ്യോഗസ്ഥർ സമിതിയിൽ അംഗങ്ങളാണ്.
തീപിടിത്തമുണ്ടായതിന്റെ കാരണങ്ങൾ അന്വേഷിക്കാനും സാങ്കേതികവശങ്ങൾ പരിശോധിക്കാനുമാണ് സമിതിയോട് നിർദേശിച്ചിരിക്കുന്നത്. ഇതുകൂടാതെ സുരക്ഷാമാനദണ്ഡങ്ങൾ പരിഗണനയ്ക്കെടുത്ത് ഭാവിയിൽ ഇത്തരം സംഭവങ്ങളുണ്ടാകുന്നത് തടയാനുള്ള നിർദേശങ്ങളും സമിതി നൽകും.
മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാരുണ്ടായിരുന്ന രാജധാനി എക്സ്പ്രസിന്റെ ബി1 എസി കോച്ചിലും ഗാർഡ് കോച്ചിലും ഞായറാഴ്ച പുലർച്ചെ 5.15 നാണ് രാജസ്ഥാനിലെ കോട്ടയില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ വിക്രംഗഡ് അലോട്ട് റെയില്‍വേ സ്റ്റേഷനു സമീപം തീപിടിത്തമുണ്ടായത്. ഉചിതസമയത്തു തീയണയ്ക്കാൻ കഴിഞ്ഞതിനാൽ ആളപായമുണ്ടായില്ല.
എന്നാൽ മലയാളി യാത്രക്കാരുൾപ്പെടെയുള്ളവരുടെ ലഗേജുകൾ കത്തിനശിച്ചിരുന്നു. ട്രെയിൻ യാത്രകളിലെ അഗ്നിസുരക്ഷാ ആശങ്കകൾക്ക് വഴിവച്ച ഈ സംഭവത്തിനുപിന്നാലെ രാജ്യത്തുടനീളം ഫയർ ഓഡിറ്റ് നടത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
Tags : Rajdhani Express Fire Train investigate