National
ചണ്ഡിഗഡ്: പഞ്ചാബിൽ ട്രയിനിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം കണ്ടെത്തിയതിനെക്കുറിച്ച് സുരക്ഷാ ഏജൻസികൾ അന്വേഷണം തുടങ്ങി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഈയാഴ്ച സംസ്ഥാനസന്ദർശനം നടത്തുന്ന സാഹചര്യത്തിൽ ഫിറോസ്പുർ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ കണ്ടെത്തിയ ചുവരെഴുത്തുകളെക്കുറിച്ച് അതീവഗൗരത്തിലാണ് അന്വേഷണം.
ഡൽഹിയിലേക്കുള്ള ട്രെയിനിൽ രേഖപ്പെടുത്തിയ മുദ്രാവാക്യത്തിന്റെ വീഡിയോ ദൃശ്യങ്ങൾ നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റീസ് (എസ്എഫ്ജെ) പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
Kerala
പരവൂര്‍: ട്രെയിനുകളിലെ പാചകപ്പുരകളായ പാന്‍ട്രികളില്‍ ശുചിത്വമില്ലായ്മയും എലിശല്യവും വര്‍ധിക്കുന്നതായി വിവിധ കോണുകളില്‍നിന്ന് പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുമായി റെയില്‍വേ മന്ത്രാലയം.
2010 മുതല്‍ വിവിധ കാലയളവുകളിലായി പുറപ്പെടുവിച്ചിട്ടുള്ള ക്ലീനിംഗ് പ്രോട്ടോകോളുകള്‍ രാജ്യത്തെ എല്ലാ റെയില്‍വേ സോണുകളും വിട്ടുവീഴ്ചയില്ലാതെ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.
പാന്‍ട്രികളിലെയും കോച്ചുകളിലെയും മോശം അവസ്ഥകള്‍ യാത്രക്കാരുടെ സുഖസൗകര്യങ്ങളെയും ആരോഗ്യത്തെയും ബാധിക്കുന്നതിനൊപ്പം ഇന്ത്യന്‍ റെയില്‍വേയുടെ പ്രതിച്ഛായയെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് സോണല്‍ റെയില്‍വേകള്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
Kerala
കോഴിക്കോട്: കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിന്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കിത്തുടങ്ങി. ഇന്നലെ രാത്രി വടം ഉപയോഗിച്ച് മൂന്ന് തവണ കെട്ടിടാവശിഷ്ടങ്ങൾ വലിച്ചു താഴെയിടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
അപകടാവസ്ഥയിലുള്ള കോൺക്രീറ്റ് ഭാഗങ്ങൾ പൂർണമായും നീക്കം ചെയ്താൽ മാത്രമേ രണ്ട്, മൂന്ന് ട്രാക്കുകളിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കൂ. നിലവിൽ ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ ഒന്നാം പ്ലാറ്റ്ഫോമിലൂടെയും മംഗലാപുരം ഭാഗത്തേക്കുള്ളവ നാലാം പ്ലാറ്റ്ഫോമിലൂടെയുമാണ് തിരിച്ചുവിടുന്നത്.
നിയന്ത്രണങ്ങൾ ഉള്ളതിനാൽ സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. യാത്രാക്ലേശം പരിഹരിച്ച് ഗതാഗതം പൂർണസ്ഥിതിയിലാക്കിയ ശേഷം ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് റെയിൽവേയുടെ തീരുമാനം.
National
മുംബൈ: ഓടുന്ന ട്രെയിനിലെ ഫസ്റ്റ് ക്ലാസ് എസി കാബിന് അലങ്കരിച്ച് ‘ഹണിമൂണ്‍ സ്യൂട്ട്’രൂപത്തിലാക്കി. കഴിഞ്ഞ ആറിന് മുംബൈയിൽനിന്നും ബാൽഹർഷയിലേക്കുള്ള നന്ദിഗ്രാം എക്സ്പ്രസിൽ യാത്ര ചെയ്ത മഹാരാഷ്ട്രയിലെ ജല്‍ന സ്വദേശികളായ ദമ്പതികളാണ് ഓൺലൈൻ വഴി ഡെക്കറേറ്ററെ ഏർപ്പാടാക്കി തങ്ങളുടെ ഫസ്റ്റ് എസി കാബിൻ പൂർണമായും അലങ്കരിച്ചത്.
ദമ്പതികള്‍ ഔറംഗബാദില്‍നിന്ന് ജല്‍ന റെയില്‍വേ സ്റ്റേഷനിലേക്കു കാറില്‍ യാത്ര ചെയ്യുന്ന സമയത്ത് റാഹത്ത് റൂം ഡെക്കറേഷന് എന്ന സ്വകാര്യ ഡെക്കറേറ്റിംഗ് എജൻസിയിലെ ജീവനക്കാർ മുന്‍കൂട്ടി ട്രെയിന്‍ കോച്ചിനുള്ളില്‍ കയറി അലങ്കാരപ്പണികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
പൂക്കൾ, ഹൃദയാകൃതിയിലുള്ള ബലൂണുകൾ, മെഴുകുതിരികൾ, ‘ലവ് യു ' എന്ന് ഇംഗ്ലീഷിൽ എഴുതിയ ബോർഡ് എന്നിവയൊക്കെ ഉപയോഗിച്ചായിരുന്നു അലങ്കാരം. ഇതുസംബന്ധിച്ച് ‘ഹണിമൂൺ ഓൺ വീൽസ്’ എന്നപേരിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലാകുകയും ചെയ്തു.
സംഭവം വിവാദമായതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടർ ഗിരീഷ് കുമാറിനെ റെയില്‍വേ സസ്പെന്‍ഡ് ചെയ്തു. റെയില്‍വേ ചട്ടങ്ങള്‍ ലംഘിച്ച് കോച്ചിനുള്ളില്‍ അതിരുകടന്ന അലങ്കാരങ്ങള്‍ നടത്താന്‍ അനുവാദം നല്കിയതിനാണു നടപടി. സൗത്ത് സെൻട്രൽ റെയിൽവേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ഹണിമൂൺ സ്യൂട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ബോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന ഈ അലങ്കാരത്തെ ട്രോളുകളിലൂടെയും മീമുകളിലൂടെയും പലരും തമാശയായി എടുത്തപ്പോൾ, ഒരുവിഭാഗം ആളുകൾ ട്രെയിനിനുള്ളിൽ മെഴുകുതിരികൾ ഉപയോഗിച്ചതിലെ സുരക്ഷാപ്രശ്നങ്ങളെക്കുറിച്ചും യാത്രക്കാർ വരുത്തിവയ്ക്കുന്ന മാലിന്യങ്ങൾ വൃത്തിയാക്കേണ്ടി വരുന്ന ജീവനക്കാരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും ആശങ്ക ഉന്നയിച്ചു.
Kerala
ഡൽഹി: മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് പശ്ചിമ റെയിൽവേ പാതയിൽ ട്രെയിൻ ഗതാഗതം താറുമാറായി. ഇതോടെ കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകൾ ഉൾപ്പെടെയുള്ള സർവീസുകൾ റെയിൽവേ വഴിതിരിച്ചുവിടുകയാണ്. മുംബൈയിലെ പാൽഘർ, വസയ് മേഖലകളിലും ഗുജറാത്തിലെ നവ്സാരിയിലും റെയിൽവേ ട്രാക്കുകളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നാണ് ഈ അടിയന്തിര നടപടിക്ക് കാരണമായത്.
ഗതാഗത തടസത്തെ തുടർന്ന് ഇൻഡോർ- കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സൂറത്തിൽ നിന്നും പൻവേൽ വഴി തിരിച്ചുവിട്ടു. പിന്നാലെ ഹസ്രത് നിസാമുദ്ദീൻ- തിരുവനന്തപുരം രാജധാനി എക്സ്പ്രസും വഴിതിരിച്ചുവിട്ടു. രാജധാനി എക്സ്പ്രസ് 12 മണിക്കൂറിലധികം വൈകിയാണ് ഓടുന്നത്. വരും മണിക്കൂറുകളിൽ ഗംഗാനഗർ- കൊച്ചുവേളി എക്സ്പ്രസും സൂറത്തിൽ നിന്നും വഴിതിരിച്ചുവിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ട്രാക്കുകളിലെ വെള്ളക്കെട്ടും ട്രെയിനുകളുടെ സമയക്രമത്തിലെ മാറ്റവും കാരണം വാപ്പി, ബോയ്സർ, വസായി റോഡ് എന്നീ സ്റ്റേഷനുകളിലെ യാത്രക്കാർ നിലവിൽ വലിയ ദുരിതത്തിലാണ്. രാജധാനി ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ വൈകിയതും റൂട്ട് മാറ്റിയതും കാരണം കേരളത്തിലേക്ക് പോകേണ്ട മലയാളി യാത്രക്കാരാണ് വിവിധ സ്റ്റേഷനുകളിലായി കുടുങ്ങിക്കിടക്കുന്നത്. മേഖലയിൽ അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. അതിനാൽ യാത്രക്കാർ റെയിൽവേയുടെ ഔദ്യോഗിക വിവരങ്ങൾ പരിശോധിച്ച ശേഷം മാത്രം സ്റ്റേഷനുകളിലേക്ക് ഇറങ്ങണമെന്ന് അധികൃതർ അഭ്യർഥിച്ചു.
National
മുംബൈ: കനത്ത മഴയിൽ മുംബൈ-പൂന റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ. കർജത്തിന്നും ലോണാവലയ്ക്കും ഇടയിലുള്ള ഘട്ട് മേഖലയിലാണ് തിങ്കളാഴ്ച പുലർച്ചെ മൂന്നിന് മണ്ണിടിഞ്ഞ് വീണത്.
സെൻട്രൽ റെയിൽവേയുടെ മുംബൈ ഡിവിഷനിലെ താക്കൂർവാടിക്കും മങ്കി ഹില്ലിനും ഇടയിലാണ് റെയിൽവേ ട്രാക്കുകളിലേക്ക് മണ്ണും പാറക്കല്ലുകളും ഇടിഞ്ഞുവീണത്. ഇതോടെ മുംബൈ-പൂന റൂട്ടിലെ ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. അപകടത്തെത്തുടർന്ന് ഈ റൂട്ടിലോടുന്ന നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.
ഖണ്ഡാലക്കും മങ്കി ഹില്ലിനും ഇടയിൽ ഉരുൾപൊട്ടലുണ്ടായതായി അധികൃതർ അറിയിച്ചു. ഇതേതുടർന്ന് മുംബൈയിലേക്കുള്ള അപ് ലൈൻ, പൂനയിലേക്കുള്ള ഡൗൺ ലൈൻ, മിഡിൽ ലൈൻ എന്നിങ്ങനെ മൂന്ന് പാതകളിലെയും ഗതാഗതം തടസപ്പെട്ടു.
Kerala
കൊല്ലം: ഹെഡ്ഫോൺ ഉപയോഗിച്ച് റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവിന്റെ ഒരു കൈ അറ്റു. കൊല്ലം ആര്യങ്കാവ് കോട്ടവാസിലിന് സമീപം വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ ജോൺ എന്ന യുവാവാണ് ഗുരുതരമായി പരിക്കേറ്റത്.
മധുരൈ - ഗുരുവായൂർ എക്സ്പ്രസ് ട്രെയിനാണ് യുവാവിനെ തട്ടിയത്. ജോൺ ഹെഡ്ഫോൺ ഉപയോഗിച്ചിരുന്നതിനാൽ ട്രെയിൻ വരുന്നത് അറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. അപകടം നടന്നയുടൻ തന്നെ ലോകോ പൈലറ്റ് അധികൃതരെ വിവരം അറിയിച്ചു.
തുടർന്ന് റെയിൽവേ ജീവനക്കാർ യുവാവിനെ പുനലൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. റെയിൽവേ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
കോഴിക്കോട്: ട്രെയിൻ തട്ടി എട്ടു വയസുകാരന് ഗുരുതര പരിക്ക്. വെള്ളിയാഴ്ച രാവിലെ എട്ടിന് വെസ്റ്റ് കണ്ണഞ്ചേരിയിലുണ്ടായ സംഭവത്തിൽ കണ്ണഞ്ചേരി സ്വദേശി അഹമ്മദിന്റെ മകൻ ഫൈസാനാണ് പരിക്കേറ്റത്.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ നിലയിൽ റെയിൽവേ പാളത്തിനു സമീപം കണ്ടെത്തിയ കുട്ടിയെ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്ന് അധികൃതർ പറഞ്ഞു.
റെയിൽവേ ട്രാക്കിന് സമീപത്താണ് കുട്ടിയുടെ വീട്. യശ്വന്ത്പുരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന 16527 യശ്വന്ത്പുർ - കണ്ണൂർ എക്സ്പ്രസ് കടന്നുപോയതിനു പിന്നാലെയാണ് കുട്ടിയെ ട്രാക്കിനു സമീപം പരിക്കേറ്റ നിലയിൽ കണ്ടത്.
NRI
മ്യൂണിക്: ജർമനിയിലെ മ്യൂണിക് നഗരത്തിലുണ്ടായ ട്രെയിൻ അപകടത്തിൽ ഒരാൾ മരിച്ചു. ശനിയാഴ്ച പുലർച്ചെയോടെ രണ്ട് ഗുഡ്സ് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കുകയും ആഘാതത്തിൽ രണ്ട് ട്രെയിൻ വാഗണുകൾ റെയിൽവേ പാലത്തിൽ നിന്നും അഞ്ച് മീറ്റർ താഴെയുള്ള റോഡിലേക്ക് പതിക്കുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് പോലീസും ഫയർഫോഴ്സും വൻ സന്നാഹത്തോടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
ഷണ്ടിംഗ് ജോലികൾക്കിടെ വൻ കൂട്ടിയിടി
മ്യൂണിക്കിലെ മിൽബെർട്ഷോഫൻ (Milbertshofen) മേഖലയിലെ ഷ്ലൈസ്ഹൈമർ സ്ട്രീറ്റിലുള്ള റെയിൽവേ ഓവർബ്രിഡ്ജിൽ ശനിയാഴ്ച പുലർച്ചെ 1.40 ഓടെയായിരുന്നു അപകടം. പാലത്തിന് മുകളിൽ രണ്ട് ഗുഡ്സ് ട്രെയിനുകൾ ഒരേസമയം ഷണ്ടിംഗ് നടത്തുകയായിരുന്നു.
ഇതിനിടയിൽ ഉണ്ടായ ശക്തമായ കൂട്ടിയിടിയെ തുടർന്ന്, ഒരു ട്രെയിൻ പിന്നോട്ട് ആഞ്ഞുപോവുകയും അതിന്റെ രണ്ട് വലിയ വാഗണുകൾ പാലത്തിന്റെ കൈവരികൾ തകർത്ത് താഴെയുള്ള റോഡിലേക്ക് കുത്തനെ പതിക്കുകയുമായിരുന്നു.
പാലത്തിന്റെ അരികിൽ നിന്നും റോഡിലേക്ക് "വി' ആകൃതിയിൽ ചരിഞ്ഞു നിൽക്കുന്ന നിലയിലാണ് വാഗണുകൾ ഉള്ളത്. അപകടത്തിൽ പെട്ട ഒരാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടതായി ശനിയാഴ്ച രാവിലെ പോലീസ് ഒഫീഷ്യലായി സ്ഥിരീകരിച്ചു.
അപകടസാധ്യതയില്ല; രക്ഷാപ്രവർത്തനം തുടരുന്നു
റോഡിലേക്ക് പതിച്ച ഗുഡ്സ് വാഗണുകളിൽ സാധനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് (Unbeladen) പോലീസ് വ്യക്തമാക്കി. അതിനാൽ രാസവസ്തുക്കളോ മറ്റ് ഇന്ധനങ്ങളോ ചോരാനുള്ള സാധ്യതകൾ ഇല്ലാത്തത് വലിയൊരു അപകടമൊഴിവാക്കി.
ഫെഡറൽ പോലീസ്, സ്റ്റേറ്റ് പോലീസ്, ഫയർഫോഴ്സ്, മറ്റ് അടിയന്തിര രക്ഷാപ്രവർത്തകർ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടസ്ഥലത്തിന്റെ കൃത്യമായ വിവരങ്ങൾ ശേഖരിക്കാനായി അത്യാധുനിക ഡ്രോണുകളും ഉപയോഗിച്ചു.
അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ (Gutachter) നിയോഗിച്ചിട്ടുണ്ട്.
ഗതാഗതം പൂർണമായി തടസപ്പെട്ടു; റെയിൽ യാത്രക്കാരെ ബാധിക്കില്ല
അപകടത്തെ തുടർന്ന് ഫ്രാങ്ക്ഫർട്ടർ റിങ്ങിനും മാക്സ് ഡയമണ്ട് സ്ട്രീറ്റിനും ഇടയിലുള്ള ഷ്ലൈസ്ഹൈമർ റോഡ് ഇരുവശത്തേക്കും പൂർണമായി അടച്ചിട്ടിരിക്കുകയാണ്.
ഭാരമേറിയ വൻ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് മാത്രമേ ഈ വാഗണുകൾ റോഡിൽ നിന്നും മാറ്റാൻ സാധിക്കൂ. അതിനാൽ ഈ പാതയിലെ റോഡ് ഗതാഗതം പുനഃസ്ഥാപിക്കാൻ ശനിയാഴ്ച രാത്രിയോ അല്ലെങ്കിൽ ഞായറാഴ്ച വരെയോ സമയമെടുത്തേക്കുമെന്ന് പോലീസ് വക്താവ് അറിയിച്ചു.
എന്നാൽ, ഈ റെയിൽവേ ട്രാക്ക് ചരക്ക് തീവണ്ടികൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നതായതിനാൽ ജർമനിയിലെ മറ്റ് റീജിയണൽ, ദീർഘദൂര പാസഞ്ചർ ട്രെയിൻ സർവീസുകളെ (DB) ഈ അപകടം ഒരു രീതിയിലും ബാധിക്കില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
National
ന്യൂഡൽഹി: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ തുക ഉയർത്തി റെയിൽവേ. കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 ആക്കി ഉയർത്തി. ടിക്കറ്റ് എടുക്കാതെയുള്ള യാത്രകള്‍ പൂര്‍ണ്ണമായി തടയുന്നതിനാണ് ഈ കടുത്ത നടപടിയെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.
യാത്ര പുറപ്പെടുന്നതിന് മുന്‍പ് തന്നെ യാത്രക്കാര്‍ കൃത്യമായ ടിക്കറ്റ് എടുക്കണം. ടിക്കറ്റില്ലാത്ത യാത്രക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ അടിയന്തര ഇടപെടലെന്നും റെയിൽവേ അറിയിച്ചു.
സെന്‍ട്രല്‍ റെയില്‍വേ സോണില്‍ മാത്രം കഴിഞ്ഞ മേയില്‍ 4.96 ലക്ഷം ടിക്കറ്റില്ലാ യാത്രക്കാരെയാണ് പിടികൂടിയത്. ഇവരില്‍ നിന്നായി റെയില്‍വേ ഈ ഒരൊറ്റ മാസം കൊണ്ട് മാത്രം 40.85 കോടി രൂപയാണ് പിഴയായി ഈടാക്കിയത്.
വലിയ രീതിയിലുള്ള വരുമാന നഷ്ടവും യാത്രക്കാരുടെ തിരക്കും നിയന്ത്രിക്കാന്‍ കടുത്ത പിഴ ആവശ്യമാണെന്ന നിലപാടിലാണ് റെയിൽവേ.
National
പാറ്റ്ന: ബിഹാറിലെ പാറ്റ്നയിലെ പാടലിപുത്ര റെയിൽവേ സ്റ്റേഷനിൽ പോലീസ് പരീക്ഷക്കെത്തിയവരും പോലീസും തമ്മിൽ വൻ സംഘര്‍ഷം. പോലീസ് ആകാശത്തേക്ക് വെടിവച്ചു.
പോലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്കെത്തിയ നൂറുകണക്കിന് ഉദ്യോഗാർഥികൾ റെയിൽവേ സ്റ്റേഷനിൽ ഉപരോധവും കല്ലേറും നടത്തി. അധികൃതർ ആവശ്യത്തിന് യാത്രാ സൗകര്യങ്ങളോ മറ്റ് ക്രമീകരണങ്ങളോ ഒരുക്കിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ട്രെയിനുകൾ തടഞ്ഞും റെയിൽവേ ട്രാക്കിലിറങ്ങിയും ഉദ്യോഗാർഥികൾ മണിക്കൂറുകളോളം സ്റ്റേഷന്റെ പ്രവർത്തനം തടസപ്പെടുത്തി. ഇതിനിടെ ട്രാക്കിലും പരിസരത്തും ഉണ്ടായിരുന്ന കല്ലുകൾ ട്രെയിനുകൾക്ക് നേരെ എറിഞ്ഞത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. പ്രതിഷേധക്കാർ ഒരു ട്രെയിൻ അടിച്ചു തകർത്തു.
വിവരമറിഞ്ഞ് വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഘർഷത്തെ തുടർന്ന് ഈ റൂട്ടിലുള്ള പല ട്രെയിൻ സർവീസുകളും വൈകി.
ഉദ്യോഗാർഥികൾക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. സംഘർഷാവസ്ഥയെ തുടർന്ന് സ്റ്റേഷനിൽ വൻ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
പാറ്റ്ന ഇൻസ്പെക്ടർ ജനറൽ (ഐജി) ജിതേന്ദ്ര റാണ ഉൾപ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് സംഘർഷത്തിൽ നിസാര പരിക്കേറ്റു. 250ഓളം ഉദ്യോഗാർഥികളാണ് ട്രെയിൻ തടഞ്ഞിട്ടതെന്ന് ഐജി മാധ്യമങ്ങളോട് പറഞ്ഞു.
National
ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് സർവീസിനൊരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ പരീക്ഷണയോട്ടം ജൂൺ മൂന്നിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. യശ്വന്ത്പൂർ, മംഗളൂരു സെൻട്രൽ സ്റ്റേഷനുകൾക്കിടയിലാണ് പരീക്ഷണയോട്ടം നടക്കുക. ഓട്ടോ എമർജൻസി ബ്രേക്കോടുകൂടിയ എട്ടുകോച്ചുകളുള്ള ട്രെയിനാണ് പരീക്ഷണയോട്ടത്തിന് ഉപയോഗിക്കുക.
നിലവിൽ യശ്വന്ത്പൂരിൽനിന്ന് മംഗളൂരു സെൻട്രൽ വരെ ഏകദേശം 8.5 മണിക്കൂറാണ് യാത്രാ ദൈർഘ്യം. ഹാസൻ, ശകലേഷ്പുർ, സുബ്രഹ്മണ്യ റോഡ് തുടങ്ങിയ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തിയാകും പരീക്ഷണയോട്ടം നടക്കുക.
യശ്വന്ത്പൂരിൽനിന്ന് പുലർച്ചെ ആറിന് പുറപ്പെടുന്ന ട്രെയിൻ ഒൻപതിന് ഹാസനിൽ എത്തിച്ചേരുന്ന വിധത്തിലാണ് പരീക്ഷണയോട്ടം നടക്കുക. തുടർന്ന് 9.10ന് ഹാസനിൽനിന്ന് പുറപ്പെട്ട് 9.55ന് ശകലേഷ്പുരിലും 12.30ന് സുബ്രഹ്മണ്യ റോഡിലും എത്തിച്ചേരും. 2.05ന് പാഡിലിൽ എത്തിച്ചേരുന്ന ട്രെയിൻ, 2.40ന് മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേരും. മംഗളൂരുവിൽനിന്ന് 2.45ന് മടങ്ങുന്ന ട്രെയിൻ രാത്രി 11ന് യശ്വന്ത്പുരിൽ എത്തിച്ചേരും.
57 തുരങ്കങ്ങളും 226 പാലങ്ങളും 108 കൊടുംവളവുകളും ഉൾപ്പെടുന്ന പാതയുടെ വൈദ്യുതീകരണം രണ്ട് വർഷമെടുത്താണ് റെയിൽവേ പൂർത്തിയാക്കിയത്. ഹസൻ - മംഗളൂരു റെയിൽവേ ലൈനിലെ 55 കിലോമീറ്റർ ദൈർഘ്യമുള്ള ശകലേഷ്പുർ - സുബ്രഹ്മണ്യ റോഡ് സെക്ഷൻ ഇന്ത്യയിലെ ഏറ്റവും വലിയ സാങ്കേതിക വെല്ലുവിളികൾ നിറഞ്ഞ റെയിൽവേ പാതകളിലൊന്നാണ്. പരീക്ഷയോട്ടം വിജയകരമായി പൂർത്തിയാകുന്നതോടെ വൈകാതെ ട്രെയിൻ സർവീസ് ആരംഭിച്ചേക്കും. ഇതിന് മുന്നോടിയായി അന്തിമ സമയക്രമവും സ്റ്റോപ്പുകളും റെയിൽവേ പുറത്തിറക്കും.
International
ബ്രസൽസ്: സ്കൂൾ ബസും ട്രെയിനും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം. വടക്കൻ ബെൽജിയത്തിലെ ബഗർനോട്ട് ഗ്രാമത്തിലെ ലെവൽക്രോസിലുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
അപകടസമയത്ത് ഏഴ് വിദ്യാർഥികളും ഒരു സൂപ്പർവൈസറും ഡ്രൈവറുമാണ് ബസിലുണ്ടായിരുന്നതെന്ന് അധികൃതർ പറഞ്ഞു. ഒരു കിലോമീറ്റർ മാത്രം അകലെയുള്ള സ്റ്റേഷനിൽ നിർത്തേണ്ടിയിരുന്ന ട്രെയിനാണ് സ്കൂൾ ബസിലിടിച്ചത്.
ദുരന്തത്തിൽ ബെൽജിയം ആഭ്യന്തരമന്ത്രി ബെർണാഡ് ക്വിന്റിൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചെന്ന് അധികൃതർ വ്യക്തമാക്കി.
NRI
ബ്രസൽസ്: ബെൽജിയത്തിലെ ബുഗൻഹൗട്ടിൽ ചൊവ്വാഴ്ച രാവിലെ ലെവൽ ക്രോസ് മുറിച്ചുകടന്ന സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിച്ചുകയറി രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു.
ലെവൽ ക്രോസ്സിലെ സിഗ്നൽ ചുവപ്പായിരുന്നിട്ടും ഗേറ്റ് അടച്ചിട്ടിരുന്നിട്ടും സ്കൂൾ ബസ് മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമായതെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
ബസ് ഡ്രൈവർ, സഹായി, രണ്ട് സ്കൂൾ കുട്ടികൾ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഒരു സ്പെഷ്യൽ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർഥികളായ ഏഴ് കുട്ടികളും ഡ്രൈവറും സഹായിയുമാണ് ബസിലുണ്ടായിരുന്നത്.
അപകടസമയത്ത് ട്രെയിനിൽ ഉണ്ടായിരുന്ന നൂറോളം യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ട്രെയിൻ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇട്ടെങ്കിലും അപകടം ഒഴിവാക്കാനായില്ല.
അപകടത്തിൽ ബെൽജിയം ആഭ്യന്തര മന്ത്രി ബെർണാഡ് ക്വിന്റീൻ ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
പാലക്കാട്: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരന്റെ കാലറ്റുപോയി. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവത്തിൽ പൂളക്കുണ്ട് സ്വദേശി സിദ്ധീഖിന്റെ വലതു കാലാണ് അറ്റുപോയത്.
ഏറെനേരത്തെ തെരച്ചിലിനുശേഷമാണ് ട്രാക്കിൽ നിന്ന് മുറിഞ്ഞ കാലിന്റെ ഭാഗം കണ്ടെത്തിയത്. രാത്രി ഏഴേമുക്കാലോടെ ആലപ്പുഴ- ചെന്നൈ എക്സ്പ്രസ് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണു അപകടം.
അപകടത്തിൽ സിദ്ധീഖിന്റെ ഇടതുകാലിനും പരിക്കുണ്ട്. അപകടം നടന്ന ഉടൻ തന്നെ റെയിൽവേ പോലീസും മറ്റ് യാത്രക്കാരും ചേർന്ന് സിദ്ധീഖിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
National
ന്യൂഡൽഹി: തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കു വരികയായിരുന്ന രാജധാനി എക്സ്പ്രസിന്റെ കോച്ചിൽ കഴിഞ്ഞദിവസമുണ്ടായ തീപിടിത്തം അന്വേഷിക്കാൻ ഉന്നതതലസമിതിയെ നിയോഗിച്ചു.
വെസ്റ്റ് സെൻട്രൽ റെയിൽവേ പ്രിൻസിപ്പൽ ചീഫ് സേഫ്റ്റി ഓഫീസറാണ് ആറംഗ സമിതിയുടെ കണ്‍വീനർ. വെസ്റ്റ് സെൻട്രൽ റെയിൽവേയിലെയും ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെയും റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷനിലെയും മുതിർന്ന ഉദ്യോഗസ്ഥർ സമിതിയിൽ അംഗങ്ങളാണ്.
തീപിടിത്തമുണ്ടായതിന്റെ കാരണങ്ങൾ അന്വേഷിക്കാനും സാങ്കേതികവശങ്ങൾ പരിശോധിക്കാനുമാണ് സമിതിയോട് നിർദേശിച്ചിരിക്കുന്നത്. ഇതുകൂടാതെ സുരക്ഷാമാനദണ്ഡങ്ങൾ പരിഗണനയ്ക്കെടുത്ത് ഭാവിയിൽ ഇത്തരം സംഭവങ്ങളുണ്ടാകുന്നത് തടയാനുള്ള നിർദേശങ്ങളും സമിതി നൽകും.
മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാരുണ്ടായിരുന്ന രാജധാനി എക്സ്പ്രസിന്റെ ബി1 എസി കോച്ചിലും ഗാർഡ് കോച്ചിലും ഞായറാഴ്ച പുലർച്ചെ 5.15 നാണ് രാജസ്ഥാനിലെ കോട്ടയില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ വിക്രംഗഡ് അലോട്ട് റെയില്‍വേ സ്റ്റേഷനു സമീപം തീപിടിത്തമുണ്ടായത്. ഉചിതസമയത്തു തീയണയ്ക്കാൻ കഴിഞ്ഞതിനാൽ ആളപായമുണ്ടായില്ല.
എന്നാൽ മലയാളി യാത്രക്കാരുൾപ്പെടെയുള്ളവരുടെ ലഗേജുകൾ കത്തിനശിച്ചിരുന്നു. ട്രെയിൻ യാത്രകളിലെ അഗ്നിസുരക്ഷാ ആശങ്കകൾക്ക് വഴിവച്ച ഈ സംഭവത്തിനുപിന്നാലെ രാജ്യത്തുടനീളം ഫയർ ഓഡിറ്റ് നടത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
NRI
ബ്രസൽസ്: യൂറോപ്യൻ രാജ്യങ്ങളിലൂടെയുള്ള ട്രെയിൻ യാത്രകൾ ഇനി വിമാനയാത്ര പോലെ ലളിതമാകുന്നു. വിവിധ രാജ്യങ്ങളിലൂടെ കടന്നുപോകുന്ന നീണ്ട യാത്രകൾക്കായി ഓരോ കമ്പനിയുടെയും സൈറ്റിൽ കയറി ടിക്കറ്റുകൾ എടുക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാൻ പുതിയ നിയമവുമായി യൂറോപ്യൻ യൂണിയന്റെ (ഇയു).
യാത്രക്കാർക്ക് ലഭിക്കുന്ന പ്രധാന നേട്ടങ്ങൾ:
1. ഒരൊറ്റ ടിക്കറ്റ്, ഒരു പ്ലാറ്റ്ഫോം: എല്ലാ റെയിൽവേ കമ്പനികളും തങ്ങളുടെ എതിരാളികളുടെ ടിക്കറ്റുകൾ കൂടി സ്വന്തം വെബ്സൈറ്റിലൂടെ വിൽക്കണമെന്ന് പുതിയ നിയമം നിർദേശിക്കുന്നു.
ഇതിലൂടെ യാത്രക്കാർക്ക് വിവിധ ട്രെയിനുകൾ താരതമ്യം ചെയ്യാനും ഒരൊറ്റ പെയ്മെന്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കും.
2. കണക്ഷൻ ട്രെയിൻ മിസായാൽ പേടി വേണ്ട: യാത്രക്കിടയിൽ ഏതെങ്കിലും ഒരു ട്രെയിൻ വൈകിയത് കാരണം അടുത്ത ട്രെയിൻ മിസ്സായാൽ, റെയിൽവേ കമ്പനി തന്നെ ടിക്കറ്റ് തുക തിരിച്ചുനൽകുകയോ മറ്റൊരു ട്രെയിനിൽ യാത്ര സൗകര്യപ്പെടുത്തുകയോ വേണം.
ആവശ്യമെങ്കിൽ ഭക്ഷണവും താമസവും നൽകാനും കമ്പനികൾ ബാധ്യസ്ഥരായിരിക്കും.
3. വിമാനത്തേക്കാൾ ലാഭം: ഇറാൻ യുദ്ധത്തെത്തുടർന്ന് വിമാന ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ട്രെയിൻ യാത്ര കുറഞ്ഞ ചെലവിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.
പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ വിമാനയാത്രയ്ക്ക് പകരം ട്രെയിൻ യാത്രയെ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സാധിക്കും.
എന്തുകൊണ്ട് ഈ മാറ്റം?
നിലവിൽ യൂറോപ്പിൽ ഒരു രാജ്യാന്തര ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനേക്കാൾ 70 ശതമാനം കൂടുതൽ സമയം എടുക്കുന്ന ഒന്നാണ്. ഈ സങ്കീർണത ഒഴിവാക്കിയാൽ കൂടുതൽ ആളുകൾ ട്രെയിനിനെ ആശ്രയിക്കുമെന്ന് യൂറോപ്യൻ കമ്മിഷൻ വിശ്വസിക്കുന്നു.
എതിർപ്പുമായി റെയിൽവേ കമ്പനികൾ:
തങ്ങളുടെ ഡാറ്റാ കൈമാറുന്നതും എതിരാളികളുടെ ടിക്കറ്റുകൾ വിൽക്കുന്നതും ബിസിനസിനെ ബാധിക്കുമെന്ന് കാട്ടി പല പ്രമുഖ റെയിൽവേ കമ്പനികളും ഈ നീക്കത്തെ എതിർക്കുന്നുണ്ടെങ്കിലും യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് നിയമം നടപ്പിലാക്കാനാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം.
അതിർത്തികൾ കടന്നുള്ള യൂറോപ്പ് യാത്രകൾ ഇനിമുതൽ സ്മാർട്ടാകും
യാത്രക്കാർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതുമായി മാറും, മാത്രമല്ല കേരളത്തിൽ നിന്ന് ഷെങ്കൻ വിസയിൽ ജർമനി സന്ദർശിക്കാൻ, യൂറോപ്പ് കറങ്ങാൻ, ചുറ്റിയടിക്കാൻ എത്തുന്നവർക്ക് ഈ ടിക്കറ്റ് സംവിധാനം ഏറെ ഗുണം ചെയ്യും.
National
പാറ്റ്ന: ബിഹാറിലെ സസാറം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിന് തീപിടിച്ചു. സസാറമിൽ നിന്നും പാറ്റ്നയിലേക്ക് പുറപ്പെടാനിരുന്ന സസാറം- പാറ്റ്ന ഫാസ്റ്റ് പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ആറിനുണ്ടായ സംഭവത്തിൽ ആർക്കും പരിക്കില്ല.
ട്രെയിൻ പുറപ്പെടുന്നതിനായി പ്ലാറ്റ്ഫോം നമ്പർ ആറിൽ നിർത്തിയിട്ടിരുന്ന സമയത്താണ് ജനറൽ കോച്ചുകളിലൊന്നിൽ പെട്ടെന്ന് തീപിടിത്തമുണ്ടായത്. രാവിലെ 6.45 ന് പാറ്റനയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ ആയതിനാൽ ആ സമയത്ത് നിരവധി യാത്രക്കാർ കോച്ചിനുള്ളിലുണ്ടായിരുന്നു.
സ്റ്റേഷനിൽ ഒരു ഉന്തും തള്ളും ഉണ്ടായെങ്കിലും റെയിൽവേ ജീവനക്കാരുടെ ഇടപെടലിൽ എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിക്കാൻ സാധിച്ചു. അപകടത്തിൽ ട്രെയിനിന്റെ ഒരു ജനറൽ കോച്ച് പൂർണ്ണമായും കത്തിയമർന്നു. സമീപത്തുള്ള മറ്റൊരു കോച്ചിന്റെ പിൻഭാഗത്തിനും ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.
National
കോട്ട (രാജസ്ഥാൻ): രാജധാനി എക്സ്പ്രസിൽ വൻ തീപിടിത്തം. രാജസ്ഥാനടുത്തുള്ള കോട്ടയിൽ വച്ച് പുലർച്ചെ 5.15ഓടെയാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച തിരുവന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിനിനാണ് തീപിടത്തമുണ്ടായത്. യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ആളപായമില്ല.
അപകടത്തെത്തുടർന്ന് തീപിടിച്ച ബോഗികളിൽനിന്ന് മറ്റ് കോച്ചുകൾ വേർപെടുത്തി. ബി വൺ എസി കോച്ചിലും പിന്നിലുള്ള ജനറേറ്റർ കോച്ചിലുമാണ് തീപിടിത്തമുണ്ടായത്. തിരുവനന്തപുരം - ഡൽഹി റൂട്ടിൽ സർവീസ് നടത്തുന്ന രാജധാനി എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ വിജനമായ സ്ഥലത്ത് യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്.
Kerala
പരവൂര്‍: ഇന്ത്യന്‍ റെയില്‍വേ നടപ്പിലാക്കിയ വിപ്ലവകരമായ പരിഷ്കാരങ്ങളെത്തുടര്ന്ന് സിമന്റ് ചരക്കുനീക്കത്തില്‍ റിക്കാര്‍ഡ് വര്‍ധന. കഴിഞ്ഞ നാല് മാസത്തിനിടെ സിമന്റ് ഗതാഗതത്തില്‍ 170 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. റോഡ് മാര്‍ഗമുള്ള സിമന്റ് കടത്ത് കുറച്ച് പരിസ്ഥിതി സൗഹൃദമായ റെയില്‍വേ പാതയിലേക്ക് മാറ്റുന്നതിനായി കഴിഞ്ഞ നവംബറിലാണ് പുതിയ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്.
പ്രത്യേകം രൂപകല്‍പ്പന ചെയ്ത ടാങ്ക് കണ്ടെയ്നറുകള്‍ ഉപയോഗിച്ചുള്ള പുതിയ സംവിധാനം സിമന്റ് നേരിട്ട് നിര്‍മാണ മേഖലകളില്‍ എത്തിക്കാന്‍ സഹായിക്കുന്നു. ഇതുവഴി ലോഡിംഗിലും അണ്ലോഡിംഗിലുമുള്ള സമയനഷ്ടവും സിമന്റ് പാഴാകുന്നത് ഒഴിവാക്കാനും സാധിക്കുന്നുണ്ട്. ഇത് നിര്‍മാണ മേഖലയിലെ ചെലവ് കുറയ്ക്കാനും സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും വീട് നിര്‍മാണം കൂടുതല്‍ ആശ്വാസകരമാക്കാനും സഹായിക്കുമെന്ന് റെയില്‍വേ മത്രാലയം അധികൃതര്‍ പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിര്‍മിച്ച ഈ കണ്ടെയ്നറുകള്‍ ട്രെയിനില്‍നിന്ന് ട്രെയിലറുകളിലേക്ക് എളുപ്പത്തില്‍ മാറ്റാന്‍ കഴിയുന്നവയാണ്.
സിമന്റ് ഗതാഗതത്തിലുണ്ടായ വിജയം ആവര്‍ത്തിക്കാന്‍ ‘ഫ്ലൈ ആഷ്’ വിപണിയിലേക്കും റെയില്‍വേ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. താപനിലയങ്ങളില്‍നിന്ന് പുറന്തള്ളുന്ന ഫ്ലൈ ആഷ് നിലവില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് റെയില്‍വേ വഴി നീക്കം ചെയ്യുന്നത്. രാജ്യത്ത് പ്രതിവര്‍ഷം 300 ദശലക്ഷം മെട്രിക് ടണ്‍ ഫ്ലൈ ആഷ് ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും 13 ദശലക്ഷം ടണ്‍ മാത്രമാണ് റെയില്‍വേ കൈകാര്യം ചെയ്യുന്നത്.
ഇഷ്ടിക നിര്‍മാണം, റോഡ് പണി, സിമന്റ് നിര്‍മാണം എന്നിവയ്ക്ക് ഫ്ലൈ ആഷ് വലിയ തോതില്‍ ഉപയോഗിക്കാം. ഇത് മാലിന്യത്തെ സമ്പത്താക്കി മാറ്റുന്ന വലിയൊരു അവസരമാണെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഫ്ലൈ ആഷ് ഗതാഗതം വര്‍ധിപ്പിക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും നിര്‍മാണ സാമഗ്രികളുടെ വില കുറയ്ക്കാനും സാധിക്കുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍. ഇതിനായി റെയില്‍വേ ബോര്‍ഡ് പ്രത്യേക കര്‍മപദ്ധതികള്‍ക്ക് രൂപം നല്കാന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
Kerala
പരവൂര്‍: എറണാകുളം ജംഗ്ഷന്, കളമശേരി റെയില്‍വേ യാര്‍ഡുകളില്‍ ട്രാക്ക് നവീകരണവും അറ്റകുറ്റപ്പണികളും നടക്കുന്നതിനാല്‍ വിവിധ ട്രെയിന്‍ സര്‍വിസുകള്‍ക്ക് റെയില്‍വേ നിയന്ത്രണം ഏര്‍പ്പെടുത്തി.
കളമശേരി യാര്‍ഡിലെ ജോലികള്‍ പ്രമാണിച്ച് ഇന്നാണ് പ്രധാനമായും സമയമാറ്റമുണ്ടാകുക. ഇന്ന് പുലര്‍ച്ചെ 3.25ന് പുറപ്പെടേണ്ട ഗുരുവായൂര്‍ - തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് (16341) ഒരു മണിക്കൂര്‍ വൈകി 4.25നേ യാത്ര തുടങ്ങൂ. രാവിലെ 11.35നുള്ള തിരുവനന്തപുരം തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി (22628) 85 മിനിറ്റ് വൈകി ഉച്ചയ്ക്ക് ഒരു മണിയ്ക്കാകും പുറപ്പെടുക.
ഇതുകൂടാതെ എറണാകുളം ജംഗ്ഷന് യാര്‍ഡിലെ നവീകരണ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് 27 മുതല്‍ ജൂണ്‍ മൂന്നു വരെ ആലപ്പുഴ വഴിയുള്ള പല ട്രെയിനുകളും കോട്ടയം വഴി തിരിച്ചുവിടും. മേയ് 27 മുതല്‍ ജൂണ്‍ മൂന്ന് വരെയുള്ള ഗുരുവായൂര്‍ - ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് (16128) കോട്ടയം വഴിയാകും സര്‍വിസ് നടത്തുക. ഈ ട്രെയിനിന് കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 28, 30 തീയതികളിലെ തിരുവനന്തപുരം നോര്‍ത്ത് മംഗളൂരു -ആന്ത്യോദയ എക്സ്പ്രസും (16355) കോട്ടയം വഴിയാകും പോകുക. ഈ ട്രെയിനിന് ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍ എന്നിവിടങ്ങളില്‍ താത്കാലിക സ്റ്റോപ്പ് ഉണ്ടാകും.
29ന് മംഗളൂരു - തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603), ചെന്നൈ സെന്‍ട്രല്‍ -തിരുവനന്തപുരം എസി എക്സ്പ്രസ് (22207) എന്നിവയും കോട്ടയം വഴി തിരിച്ചുവിടും. മാവേലി എക്സ്പ്രസിന് എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലും ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം എസി എക്സ്പ്രസിന് എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലും സ്റ്റോപ്പ് നല്‍കും.
കൂടാതെ 27 മുതല്‍ ജൂണ്‍ രണ്ട് വരെയുള്ള ദിവസങ്ങളില്‍ മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന മാവേലി എക്സ്പ്രസ് 40 മിനിറ്റും 29 ലെ മംഗളൂരു കൊച്ചുവേളി എക്സ്പ്രസ് (16356) 30 മിനിറ്റും വഴിമധ്യേ നിയന്ത്രിക്കുമെന്നും റെയില്‍വേ അറിയിച്ചു. രാത്രികാലങ്ങളില്‍ നടക്കുന്ന ട്രാക്ക് നവീകരണ ജോലികള്‍ മൂലമാണ് ഈ ക്രമീകരണമെന്ന് റെയില്‍വേ അറിയിച്ചു.
National
പാറ്റ്ന: കേദാർനാഥ് തീർഥയാത്ര കഴിഞ്ഞ് ഭർത്താവിനൊപ്പം മടങ്ങുന്നതിനിടെ കാണാതായ യുവതിയെ കണ്ടെത്തി. ആറു ദിവസങ്ങൾക്ക് ശേഷം ബിഹാറിലെ ബെഗുസാരായി ജില്ലയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്.
പ്രഗ്യാ സിംഗ്(29)നെ ആണ് കാണാതായത്. ഉത്തരാഖണ്ഡ് പോലീസും റെയിൽവേ പോലീസും മറ്റ് അന്വേഷണ ഏജൻസികളും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.
മേയ് അഞ്ചിന് രാത്രി കേദാർനാഥ് തീർഥാടനം പൂർത്തിയാക്കിയ ശേഷം പ്രജ്ഞ, ഭർത്താവ് മനീഷിനൊപ്പം ഡെറാഡൂണിൽ നിന്ന് ഗാസിയാബാദിലേക്ക് നന്ദാദേവി എക്സ്പ്രസിലാണ് യാത്ര ചെയ്തത്.
ട്രെയിൻ ഹരിദ്വാർ കടക്കുന്നതുവരെ തങ്ങൾ സംസാരിച്ചിരുന്നുവെന്നും അതിനുശേഷം താൻ ഉറങ്ങിപ്പോയെന്നും ഭർത്താവ് പോലീസിനോട് പറഞ്ഞു. മുസാഫർനഗർ സ്റ്റേഷന് സമീപത്ത് വച്ച് ഉണർന്നപ്പോൾ പ്രഗ്യയെ സീറ്റിൽ നിന്ന് കാണാനില്ലായിരുന്നു. വാഷ്റൂമിൽ പോയിരിക്കുമെന്ന് കരുതി കാത്തിരുന്നു. എന്നാൽ അവൾ തിരിച്ച് വന്നില്ല. കാണാതായപ്പോൾ മുഴുവൻ കോച്ചിലും അന്വേഷിച്ചു പക്ഷേ, കണ്ടെത്താനായില്ലെന്നും മോബൈലിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നെന്നും മനീഷ് പറയുന്നു.
തുടർന്ന് വിഷയം റെയിൽവേ പോലീസ് ഏറ്റെടുത്തു. അന്വേഷണം റൂർക്കി പോലീസിന് കൈമാറി. റൂർക്കി, മുസാഫർനഗർ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് അന്വേഷണം സങ്കീർണ്ണമായി. രണ്ട് സ്റ്റേഷനുകളിലെയും സിസിടിവി കാമറകൾ പ്രവർത്തന രഹിതമായിരുന്നു.
പോലീസ് റെയിൽവേ ട്രാക്കുകളിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തി. പിന്നാലെ പ്രഗ്യയുടെ ഫോണ്‍ കോളുകൾ, വാട്സാപ്പ് സന്ദേശങ്ങൾ എന്നിവ പോലീസ് പരിശോധിച്ചു. എന്നാൽ, സംശയാസ്പദമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
ആറ് ദിവസത്തെ അന്വേഷണത്തിന് ശേഷം, പ്രഗ്യയെ, ബിഹാറിലെ ബെഗുസാരായിൽ കണ്ടെത്തിയെന്ന വിവരം പോലീസിന് ലഭിച്ചു. തുടർന്ന് പോലീസ് സംഘം ബിഹാറിലെത്തി പ്രഗ്യയെ തിരിച്ച് കൊണ്ട് വരികയായിരുന്നു.
തിരോധാനത്തെ കുറിച്ച് ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. തിരോധാനത്തിന് പിന്നിലെ കാരണവും ബിഹാറിലേക്ക് പോകാനുണ്ടായ സാഹചര്യവും കണ്ടെത്തുകയാണ് പോലീസിന്റെ ലക്ഷ്യം.
Kerala
കൊല്ലം: പാലരുവി എക്സ്പ്രസിൽ തമിഴ്നാട് സ്വദേശിനിയായ ആറു വയസുകാരിക്കു നേരെ ക്രൂര ലൈംഗികാതിക്രമം. സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം ആയത്തിൽ സ്വദേശി സാനിഷ്(40) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റിലെ തറയിൽ മുത്തച്ഛനോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പ്രതി മറ്റൊരു കംപാർട്ട്മെന്റിൽ എത്തിച്ചാണ് പീഡിപ്പിച്ചത്.
സംഭവം കണ്ട തൊട്ടടുത്ത സീറ്റിലെ യാത്രക്കാരി ദൃശ്യങ്ങൾ പകർത്തുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസെത്തി ഇയാളെ പിടികൂടി. വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് സാനിഷെന്ന് പോലീസ് അറിയിച്ചു.
Kerala
പരവൂര്‍: റെയില്‍വേ സ്റ്റേഷനുകളിലെ ശുചിത്വം കാത്തുസൂക്ഷിക്കുന്നതിനും യാത്രക്കാര്‍ക്കു സമാധാനപരമായ രാത്രിയാത്ര ഉറപ്പാക്കുന്നതിനുമായി ഇന്ത്യന്‍ റെയില്‍വേ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ ശക്തമാക്കി.
ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരേയും രാത്രികാലങ്ങളില്‍ സഹയാത്രികര്‍ക്ക് ശല്യമുണ്ടാക്കുന്നവര്ക്കെതിരേയും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനാണ് റെയില്‍വേയുടെ തീരുമാനം.
ശുചിത്വ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണു റെയില്‍വേ സ്വീകരിക്കുന്നത്. വെസ്റ്റേണ്‍ റെയില്‍വേയില്‍ മാത്രം കഴിഞ്ഞ ഏപ്രിലില്‍ ട്രെയിനിലും പരിസരത്തും തുപ്പിയതിനും മാലിന്യം തള്ളിയതിനും 2,657 പേരെയാണു പിടികൂടിയത്. കഴിഞ്ഞ വര്‍ഷം ഇത് വെറും 227 ആയിരുന്നു. പിഴത്തുകയിലും 13 ഇരട്ടി വര്‍ധനയുണ്ടായി. 42,050 രൂപയില്‍നിന്ന് 5.37 ലക്ഷമായാണ് പിഴത്തുക ഉയര്‍ന്നത്.
സിസിടിവി നിരീക്ഷണം ശക്തമാക്കിയതും കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചതുമാണു നിയമ ലംഘകരെ പിടികൂടാന്‍ സഹായിച്ചത്. റെയില്‍വേ ആക്ട് സെക്ഷന്‍ 198 പ്രകാരം സീറോ ടോളറന്‍സ് നയമാണ് അധികൃതര്‍ പിന്തുടരുന്നത്. മണ്‍സൂണ്‍ കാലത്ത് മാലിന്യങ്ങള്‍ ഡ്രെയിനേജ് സംവിധാനങ്ങളെ തടസപ്പെടുത്തുന്നത് ഒഴിവാക്കാന്‍ ഇത്തരം നടപടികള്‍ അത്യാവശ്യമാണെന്ന് റെയില്‍വേ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രാത്രി 10 മുതല്‍ രാവിലെ ആറ് വരെയുള്ള സമയത്ത് യാത്രക്കാര്‍ പാലിക്കേണ്ട നിബന്ധനകള്‍ റെയില്‍വേ വീണ്ടും ഓര്‍മിപ്പിച്ചു. ഫോണിലൂടെ ഉച്ചത്തിലുള്ള സംസാരവും സ്പീക്കറില്‍ പാട്ട് കേള്‍ക്കുന്നതും നിരോധിച്ചു. യാത്രക്കാര്‍ നിര്‍ബന്ധമായും ഇയര്‍ഫോണുകള്‍ ഉപയോഗിക്കണം.
രാത്രി 10നു ശേഷം മിഡില്‍ ബര്‍ത്ത് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്കായി വിട്ടുകൊടുക്കണം. ഉറക്കത്തിനു തടസമാകുന്ന തരത്തിലുള്ള വെളിച്ചം ഒഴിവാക്കി നൈറ്റ് ലൈറ്റുകള്‍ മാത്രം ഉപയോഗിക്കണം. രാത്രി 10നു ശേഷം ട്രെയിനില്‍ കയറുന്നവരൊഴികെ മറ്റുള്ളവരുടെ ടിക്കറ്റ് പരിശോധന ഒഴിവാക്കാന്‍ ടിടിഇമാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാത്രിയാത്രയില്‍ ഭക്ഷണത്തിനായി ഇ കാറ്ററിംഗ് വഴി മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഈ നിര്‍ദേശങ്ങള്‍ അടങ്ങിയ പ്രത്യേക അടിയന്തര സര്‍ക്കുലര്‍ റെയിൽ മന്ത്രാലയം എല്ലാ സോണല്‍ മേധാവികള്‍ക്കും കൈമാറിയിട്ടുണ്ട്.
Kerala
പരവൂര്‍: റെയില്‍വേ പ്ലാറ്റ്ഫോമുകളില്‍ വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ തടയാന്‍ കര്‍ശന നടപടികളുമായി റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്).
ഓടുന്ന ട്രെയിനുകളില്‍ ഓടിക്കയറുന്നവര്‍ക്കും നിര്ത്തുന്നതിനുമുന്പ് ചാടിയിറങ്ങുന്നവര്ക്കും ഇനിമുതല്‍ പ്ലാറ്റ്ഫോമില്‍ വച്ചുതന്നെ 2000 രൂപവരെ പിഴ ചുമത്തും.
ഇതുവരെ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയോ റെയില്‍വേ കോടതിയെ സമീപിക്കുകയോ ചെയ്തിരുന്ന രീതിക്കാണു മാറ്റം വരുന്നത്.
തിരുവനന്തപുരം ഡിവിഷനില്‍ ഈ വര്‍ഷത്തെ ആദ്യ നാലു മാസങ്ങളില്‍ മാത്രം ഇത്തരത്തിലുള്ള 37 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 12 പേര്‍ക്കു ജീവന് നഷ്ടമാകുകയും 25 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 2025ല്‍ മാത്രം ഡിവിഷനില്‍ ഇത്തരത്തില്‍ 113 അപകടങ്ങളിലായി 31 പേര്‍ക്കു ജീവന് നഷ്ടമായിരുന്നു.
ഏറ്റവുമൊടുവിൽ കഴിഞ്ഞ ഏപ്രില്‍ 30ന് എറണാകുളം ജംഗ്ഷനില്‍ വഞ്ചിനാട് എക്സ്പ്രസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനടിയില്‍ വീണ് യുവതി മരിച്ച സംഭവമാണ് കടുത്ത നടപടി സ്വീകരിക്കാൻ റെയില്‍വേയെ പ്രേരിപ്പിച്ചത്.
റെയില്‍വേ ആക്ടിലെ സെക്ഷന്‍ 156 പ്രകാരം അപകടകരമായ ഇത്തരം രീതികളെ ക്രിമിനല്‍ കുറ്റമായാണു കണക്കാക്കുന്നത്. യാത്രക്കാര്‍ക്ക് സെക്കന്‍ഡുകളുടെ ലാഭത്തേക്കാള്‍ ജീവന്റെ വില ബോധ്യപ്പെടുത്തുകയെന്നതാണ് ഉടന്‍ പിഴ ശിക്ഷയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുള്ള ഔദ്യോഗിക സര്‍ക്കുലര്‍ രണ്ടു ദിവസത്തിനുള്ളില്‍ പുറത്തിറങ്ങും.
സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ പോലും ട്രെയിനിന്റെ വാതില്ക്കല് നില്ക്കുന്ന യാത്രക്കാരുടെ പ്രവണതയും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. ട്രെയിന്‍ വളവുകള്‍ തിരിയുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുന്നതും ഭാരമേറിയ വാതിലുകള്‍ പെട്ടെന്ന് അടയുന്നതും യാത്രക്കാരെ പുറത്തേക്കു വലിച്ചെറിയാന്‍ കാരണമാകുമെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി.
പിടിക്കപ്പെടുന്നവര്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതിനൊപ്പം തിരക്കേറിയ ട്രെയിനുകളില്‍ കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കണ്ണൂര്‍ - തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്സ്പ്രസിന് ആലുവ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.
യാത്രക്കാരുടെ സൗകര്യാര്‍ഥം ആലുവ സ്റ്റേഷനില്‍ ട്രെയിന്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടിരുന്നു.
Kerala
പരവൂർ: തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ട്രെയിനിൽനിന്നു വീണുള്ള അപകടങ്ങൾ ആശങ്കാജനകമായി വർധിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്കായി ആർപിഎഫ് സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ഫുട്ബോർഡ് യാത്രയും വാതിലുകൾക്കരികിൽ നിന്നുള്ള യാത്രയും ഒഴിവാക്കണമെന്ന് അധികൃതർ കർശനമായി ആവശ്യപ്പെട്ടു. ഈ വർഷം ഇതുവരെ ഡിവിഷന്റെ വിവിധ ഭാഗങ്ങളിലായി 37 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ പല സംഭവങ്ങളിലും യാത്രക്കാർക്കു ജീവൻ നഷ്ടമാവുകയും നിരവധി പേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും ഉത്തരവാദിത്തമുള്ള യാത്ര ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ആർപിഎഫ് പുതിയ ജാഗ്രതാ നിർദേശങ്ങൾ നൽകിയിരിക്കുന്നത്.
ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോൾ വാതിലിനടുത്തു നിൽക്കുന്നതും ഫുട്ബോർഡിൽ തൂങ്ങി യാത്ര ചെയ്യുന്നതുമാണ് പ്രധാനമായും അപകടങ്ങൾക്ക് കാരണമാകുന്നത്. അപ്രതീക്ഷിതമായുണ്ടാകുന്ന ആഘാതങ്ങൾ ട്രാക്കിലെ വളവുകൾ, പെട്ടെന്ന് ബ്രേക്ക് ഇടുന്നത്, അമിതമായ തിരക്ക് എന്നിവ മൂലം പെട്ടെന്ന് ബാലൻസ് തെറ്റാൻ സാധ്യതയുണ്ട്. ഒരു നിമിഷത്തെ അശ്രദ്ധ പോലും വലിയ ദുരന്തത്തിലേക്കോ മരണത്തിലേക്കോ നയിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആർപിഎഫ് ഉദ്യോഗസ്ഥർ സ്റ്റേഷനുകളിൽ ബോധവൽക്കരണ പരിപാടികൾ നടത്തിവരികയാണ്. അനൗൺസ്മെന്റുകൾ വഴിയും യാത്രക്കാർക്ക് നേരിട്ട് കൗൺസിലിംഗ് നൽകിയും അപകടങ്ങൾ കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. പ്രധാന സ്റ്റേഷനുകളിലും ട്രെയിനുകൾക്കുള്ളിലും നിരീക്ഷണം ശക്തമാക്കാനും ആർപിഎഫ് തീരുമാനിച്ചു. സ്വന്തം ജീവൻ പണയപ്പെടുത്തിയുള്ള യാത്രകൾ ഒഴിവാക്കാൻ പൊതുജനങ്ങളുടെ പൂർണ സഹകരണം വേണമെന്ന് ആർപിഎഫ് ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
*ഒരു കാരണവശാലും ഫുട്ബോർഡിൽ യാത്ര ചെയ്യരുത്.
*ട്രെയിനിൽ കയറിയാലുടൻ കോച്ചിന്റെ ഉള്ളിലേക്ക് നീങ്ങി നിൽക്കുക.
*ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറാനോ ഇറങ്ങാനോ ശ്രമിക്കരുത്.
*ട്രെയിനിന്റെ വാതിലിനു പുറത്തേക്കു ശരീരഭാഗങ്ങൾ നീട്ടി നിൽക്കുന്നത് ഒഴിവാക്കുക.
Kerala
കൊല്ലം: രേഖകളില്ലാതെ ട്രെയിനിൽ കടത്താൻ ശ്രമിച്ച 25 ലക്ഷത്തോളം രൂപയുമായി ഒരാൾ പിടിയിൽ. കൊട്ടാരക്കര പുത്തൂർ സ്വദേശി ആനന്ദാണ് പുനലൂർ റെയിൽവേ പോലീസിന്റെ പിടിയിലായത്.
കൊല്ലം-ചെന്നൈ എഗ്മോർ ട്രെയിനിൽ നിന്നാണ് ഇയാൾ പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ പുനലൂർ റെയിൽവേ പൊലീസ് എസ്എച്ച്ഒ പി.കെ. പ്രദീപിന്റെ നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് പണം പിടികൂടിയത്.
ജനറൽ കമ്പാർട്ട്മെന്റിലായിരുന്നു ആനന്ദ് യാത്ര ചെയ്തത്. പരിശോധനയ്ക്കിടെ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിനുള്ളിലാണ് പണം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്. ഒരു ലക്ഷത്തിന്റെ 25 കെട്ടുകളായാണ് പൊതിഞ്ഞു വച്ച നിലയിൽ പണം സൂക്ഷിച്ചിരുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു.
Kerala
കൊച്ചി: ട്രെയിനിലെ ഡിസെബിള്‍ഡ് കോച്ചില്‍ നിന്നും വയോധികന്റെ മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. മലപ്പുറം പരപ്പനങ്ങടി പുറക്കല്‍ വീട്ടില്‍ റസല്‍ ജാസി (26) നെയാണ് എറണാകുളം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്
ഈ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കാരക്കല്‍ എക്സ്പ്രസിന്റെ ഡിസെബില്ഡ് കോച്ചില്‍ യാത്ര ചെയ്തിരുന്ന കൊല്ലം സ്വദേശിയുടെ മൊബൈല്‍ ഫോണും 8,000 രൂപയുമാണ് മോഷണം പോയത്.
എറണാകുളത്തു നിന്നും തമിഴ്നാട്ടിലേക്കു ചികിത്സക്ക് പോകാനായി ട്രെയിനിന്റെ ഡിസെബിള്‍ഡ് കോച്ചില്‍ യാത്ര ചെയ്ത സമയത്തായിരുന്നു സംഭവം. തുടര്‍ന്ന് സിസിടിവികള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയില്‍ നിന്നും മോഷണ മുതലുകള്‍ കണ്ടെടുത്തു.
Kerala
കൊല്ലം: തൃശൂര്‍ പൂരം പ്രമാണിച്ച് കൊല്ലം- തൃശൂര്‍ റൂട്ടില്‍ ഇന്ന് അണ് റിസര്‍വ്ഡ് സ്പെഷല്‍ മെമു ട്രെയിന്‍ അനുവദിച്ച് റെയില്‍വേ.
ട്രെയിന്‍ നമ്പര്‍ 06187 കൊല്ലം - തൃശൂര്‍ മെമു കൊല്ലത്തുനിന്ന് രാവിലെ 8.20ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30ന് തൃശൂരിലെത്തും. തിരികെയുള്ള സര്‍വീസ് ( 06188) തൃശൂരില്‍ നിന്ന് രാത്രി 9.30 ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ 2.30 ന് കൊല്ലത്തെത്തും.
ഇരു ട്രെയിനുകള്‍ക്കും കൊല്ലത്തിനും തൃശൂരിനും മധ്യേയുള്ള എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
District News
പള്ളിക്കുന്ന്: ഷെയർ ബ്രോക്കിംഗ് ബിസിനസുകാരനായ യുവാവിനെ ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തി.
പള്ളിക്കുളം ചെറുശേരി നഗറിലെ പത്മം ഹൗസിൽ വയലിൽ രാജേഷിനെയാണ് (49) വ്യാഴാഴ്ച രാവിലെ 7.10 ഓടെ ചിറക്കൽ റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
പരേതരായ നാരായണൻ നായർ-പദ്മാവതി ദന്പതികളുടെ മകനാണ്. ഭാര്യ: ജയ്ഷ ജയരാജ്. മക്കൾ: ശിവശങ്കർ, ഋഷികേശ്, ബ്രഹ്മദത്ത്.
Kerala
ആലപ്പുഴ: കാപ്പ കേസ് പ്രതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ മരത്തിങ്കൽ സിജു ബാബു(20) ആണ് മരിച്ചത്.
പറവൂര്‍ പടിഞ്ഞാറ് പാളത്തിലാണ് സിജുവിനെ മരിച്ച നിലയിൽ കണ്ടത്. മാംഗ്ലൂര്ക്ക് പോയ കൊച്ചുവേളി എക്സ്പ്രസ് തട്ടിയാണ് മരണംസംഭവിച്ചത്.
കാപ്പാപ്രകാരം നാടുകടത്തല്‍ നേരിട്ടിരിക്കുകയായിരുന്നു പ്രതി. പറവൂർ ബാറിൽ ജീവനക്കാരെ ആക്രമിച്ചതുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായിരുന്നു സിജു ബാബു.
National
മുംബൈ: ബിഹാറിൽ നിന്നും മഹാരാഷ്ട്രയിലേക്ക് ബാലവേലയ്ക്ക് കടത്തിയ പ്രായപൂർത്തിയാകാത്ത 163 കുട്ടികളെ രക്ഷപെടുത്തി. എല്ലാവരും ആൺകുട്ടികളാണ്. മധ്യപ്രദേശിലെ കട്നി ജില്ലയിൽ നിന്നുമാണ് ഇവരെ എത്തിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറ് മുതൽ 13 വയസ് വരെ പ്രായമുള്ള കുട്ടികളെ വിദ്യാഭ്യാസത്തിനായി ലാത്തൂരിലെ മദ്രസയിലേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് അറസ്റ്റിലായവർ പോലീസിന് മൊഴി നൽകി.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർപിഎഫ്) ഗവൺമെന്റ് റെയിൽവേ പോലീസും (ജിആർപി) സംയുക്തമായി നടത്തിയ പരിശോധനയിലാണ് ടിക്കറ്റും മതിയായ രേഖകളുമില്ലാതെ പാറ്റ്ന-പൂർണ എക്സ്പ്രസിൽ യാത്ര ചെയ്ത കുട്ടികളെ കട്നി റെയിൽവേ സ്റ്റേഷനിൽ വച്ച് രക്ഷപെടുത്തിയത്.
കുട്ടികളെ ബിഹാറിലെ അരാരിയ മേഖലയിൽ നിന്ന് മഹാരാഷ്ട്രയിലെ ലാത്തൂരിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ആർപിഎഫ് കട്നി ഇൻസ്പെക്ടർ വീരേന്ദ്ര സിംഗ് പറഞ്ഞു.
ബിഹാറിലെ വിവിധ ജില്ലകളിൽ നിന്നുള്ള എട്ട് പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 143(4) (പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളെ കടത്തൽ) പ്രകാരം ജിആർപി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സിംഗ് പറഞ്ഞു.
കുട്ടികളെ ലാത്തൂരിലേക്ക് ജോലിക്കായി കൊണ്ടുപോകുകയായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായതെന്നും ജിആർപി കേസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Kerala
തൃശൂർ: ട്രെയിനിന് നേരെ അതിക്രമം കാണിക്കുന്നവരെ പൂട്ടിക്കെട്ടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ട്രെയിനിന് നേരെ കല്ലേറ് കർശനമായ നിയമം കൊണ്ടുവരും. പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്ന വിദ്യാർഥിയ്ക്ക് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിദ്യാർഥിക്ക് ധനസഹായം ഉൾപ്പെടെ നൽകുന്നതിനെക്കുറിച്ച് പറയാൻ കഴിയില്ല. പക്ഷേ കുട്ടിയുടെ സംരക്ഷണം ഉറപ്പ് വരുത്തിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അത്ഭുതങ്ങൾ വിരിയുമെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ കണക്ക് നല്കിയാല് എഫ്സിആര്‍എ കുഴപ്പമുണ്ടാകില്ലെന്നും ക്രൈസ്തവ സഭകള്‍ക്ക് പേടിയില്ലെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Kerala
കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ കല്ലേറിൽ കോളജ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് താടിയെല്ലിനു പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 9.50 ഓടെയാണ് സംഭവം. ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്.
ആലുവയിൽ നിന്ന് വടകരയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഐശ്വര്യ. ആലുവ യുസി കോളജ് വിദ്യാർഥിനിയായ ഐശ്വര്യ സ്റ്റഡി ലീവിനായി നാട്ടിലേക്ക് വരികയായിരുന്നു. കടലുണ്ടിക്കും ഫറോക്കിനുമിടയിൽ ട്രെയിൻ എത്തിയപ്പോഴാണ് കല്ലേറുണ്ടായത്.
താടിയെല്ലിന് ഗുരുതരപരിക്കേറ്റ ഐശ്വര്യയുടെ നാലു പല്ലുകളും നഷ്ടപ്പെട്ടു. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്തു.
Kerala
പരവൂർ: രാജ്യത്ത് പരമ്പരാഗത ഐസിഎഫ് കോച്ചുകളുമായി സർവീസ് നടത്തുന്ന അവസാന ജനശതാബ്ദി എക്സ്പ്രസായ തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയും ആധുനിക എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നു.
മേയ് 28-ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന സർവീസ് മുതലാണ് പുതിയ കോച്ചുകൾ അനുവദിക്കുക. ജർമൻ സാങ്കേതികവിദ്യയിൽ നിർമിച്ച സുരക്ഷിതമായ കോച്ചുകൾ എത്തുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് പ്രതീക്ഷ.
പുതിയ എൽഎച്ച്ബി റേക്കിലും 22 കോച്ചുകളുണ്ടാകും. മൂന്ന് എസി ചെയർ കാറുകളിലായി 234 സീറ്റുകളും (ഓരോന്നിലും 78 സീറ്റുകൾ), 17 സെക്കൻഡ് സിറ്റിംഗ് കോച്ചുകളിലായി 1836 സീറ്റുകളും (ഓരോന്നിലും 108 സീറ്റുകൾ) ലഭ്യമാകും. ഇതോടൊപ്പം എസ്എൽആർ കോച്ചുകളിൽ 30 പേർക്കുകൂടി യാത്ര ചെയ്യാം.
യാത്രാസുരക്ഷ വർധിപ്പിക്കുമെങ്കിലും പുതിയ കോച്ചുകളിലെ സീറ്റുകൾ ഏത് രീതിയിലുള്ളതാണെന്ന കാര്യത്തിൽ യാത്രക്കാർക്ക് ആശങ്കയുണ്ട്. നേരത്തേ കണ്ണൂർ ജനശതാബ്ദി എൽഎച്ച്ബിയിലേക്ക് മാറിയപ്പോൾ മെമു വണ്ടികളിലേതിന് സമാനമായ സീറ്റുകൾ നൽകിയത് ദീർഘദൂര യാത്രക്കാർക്ക് വലിയ തിരിച്ചടിയായിരുന്നു.
National
ന്യൂഡൽഹി: പാറ്റ്ന - ടാറ്റാനഗർ വന്ദേ ഭാരത് എക്സ്പ്രസ്സിൽ വിളമ്പിയ ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ റെയിൽവേ മന്ത്രാലയത്തിന്റെ കടുത്ത നടപടി. ഐആർസിടിസിക്കു പത്ത് ലക്ഷം രൂപയും ഭക്ഷണവിതരണ കരാറെടുത്ത കമ്പനിക്ക് 50 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്. കൂടാതെ കരാർ കമ്പനിയായ 'കൃഷ്ണ എന്റർപ്രൈസസിനെ' കരിമ്പട്ടികയിൽ പെടുത്തുകയും അവരുടെ കരാർ ഉടനടി റദ്ദാക്കുകയും ചെയ്തു.
മാർച്ച് 15-നാണ് സംഭവം നടന്നത്. പാറ്റ്നയിൽനിന്നു ടാറ്റാനഗറിലേക്കു യാത്ര ചെയ്തിരുന്ന ഒരു സംഘം യാത്രക്കാർക്കാണ് രാത്രി ഭക്ഷണത്തോടൊപ്പം നൽകിയ പാക്കറ്റ് തൈരിൽ ജീവനുള്ള പുഴുക്കളെയും പ്രാണികളെയും കിട്ടിയത്. യാത്രക്കാരിലൊരാളായ റിതേഷ് സിംഗ് ഇതിന്റെ വീഡിയോ സഹിതം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
പരാതിപ്പെട്ടപ്പോൾ ഭക്ഷണത്തിലുണ്ടായിരുന്നത് 'കുങ്കുമപ്പൂവ്' ആണെന്നു പറഞ്ഞ് ജീവനക്കാർ തടിതപ്പാൻ ശ്രമിച്ചുവെന്നും യാത്രക്കാർ ആരോപിക്കുന്നു. എന്നാൽ, പിന്നീടു നടത്തിയ പരിശോധനയിൽ തൈര് കാലാവധി കഴിഞ്ഞതാണെന്നും കണ്ടെത്തി. ആദ്യം ഐആർസിടിസി കരാറുകാരന് 25,000 രൂപ മാത്രമാണ് പിഴ ചുമത്തിയിരുന്നത്. എന്നാൽ പരാതിയുടെ ഗൗരവം പരിഗണിച്ച് റെയിൽവേ ബോർഡ് ഇടപെടുകയും പിഴ തുക 50 ലക്ഷമായി വർധിപ്പിക്കാൻ ഉത്തരവിടുകയുമായിരുന്നു. ശരിയായ മേൽനോട്ടം വഹിക്കാത്തതിനാണ് ഐആർസിടിസിക്കു പത്തു ലക്ഷം രൂപ പിഴയിട്ടത്.
Kerala
ദിബ്രുഗഡ്: ആന്ധ്രാപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ കാണാതായ മലയാളി വൈദികൻ മരിച്ച നിലയിൽ. ദിബ്രുഗഡ് രൂപതാംഗമായ ഫാ. ജോസഫ് മൂലനെയാണ് (91) റെയിൽവേ ട്രാക്കിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച ദിബ്രുഗഡിൽ നിന്ന് എറണാകുളത്തേക്കുള്ള വിവേക് എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഫാ. ജോസഫ് മൂലനെ കാണാതായത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹത്തെ അവസാനമായി കണ്ടത് രാത്രി 10:30 ന് രാജമുന്ദ്രി റെയിൽവേ സ്റ്റേഷനിലാണ്.
അദ്ദേഹത്തിന്റെ തിരോധാനത്തിനു പിന്നാലെ രൂപത നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ആർപിഎഫിന്റെ നേതൃത്വത്തിൽ തിരച്ചിലും നടത്തിയിരുന്നു. ഒടുവിൽ ആന്ധ്രയിലെ ഏലൂരിലെ ഒരു റെയിൽവേ ട്രാക്കിന് സമീപമാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. യാത്രയ്ക്കിടെ അബദ്ധത്തിൽ ട്രെയിനിൽ നിന്ന് വീണതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, ഫാ. ജോസഫ് മൂലന്റെ അപ്രതീക്ഷിത വിയോഗം രൂപതയ്ക്കും കുടുംബത്തിനും നികത്താനാകാത്ത നഷ്ടമാണെന്ന് ദിബ്രുഗഡ് ബിഷപ്പ് ആൽബർട്ട് ഹെമ്രോം പ്രസ്താവനയിൽ അറിയിച്ചു.
NRI
ഡാളസ്: ഡാളസ് കൗണ്ടിയിലെ വിൽമറിന് സമീപം ട്രെയിനും എസ്യുവി കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.40ഓടെ ലാവെൻഡർ റോഡും മില്ലർ ഫെറി റോഡും സംഗമിക്കുന്ന ജംഗ്ഷനിലാണ് അപകടം നടന്നത്.
അമിതവേഗതയിലെത്തിയ ട്രെയിൻ എസ്യുവിയിൽ ഇടിക്കുകയും ആഘാതത്തിൽ വാഹനം മറിയുകയുമായിരുന്നു. കാർ ഓടിച്ചിരുന്ന വ്യക്തി വാഹനത്തിന് പുറത്തേക്ക് തെറിച്ചുവീഴുകയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു.
മരിച്ച വ്യക്തിയുടെ പേരുവിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഡാളസ് കൗണ്ടി ഷെരീഫ് ഓഫീസും വിൽമർ പോലീസും അന്വേഷണം നടത്തിവരികയാണ്.
Kerala
പരവൂർ: വേളാങ്കണ്ണി തീർഥാടകർക്കും തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്കും ആശ്വാസമായി എറണാകുളം- വേളാങ്കണ്ണി പുതിയ എക്സ്പ്രസ് ട്രെയിൻ ഇന്ന് ആരംഭിക്കും.
പുതിയ റൂട്ടിലും സമയക്രമത്തിലും ഓടുന്ന ഈ ട്രെയിൻ തെക്കൻ കേരളത്തിൽനിന്ന് തഞ്ചാവൂരിലേക്കുള്ള ആദ്യ സർവീസ് കൂടിയാണ്. നിലവിൽ ശനി, തിങ്കൾ ദിവസങ്ങളിൽ എറണാകുളത്തുനിന്ന് വേളാങ്കണ്ണിക്ക് സർവീസുണ്ടെങ്കിലും പുതിയ ട്രെയിൻ വരുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുങ്ങും.
ബുധൻ രാത്രി 11.50-ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന ട്രെയിൻ വ്യാഴം പുലർച്ചെ മൂന്നിന് കൊല്ലത്തെത്തും. തുടർന്ന് കുണ്ടറ (3.28), കൊട്ടാരക്കര (3.38), പുനലൂർ (4.20), തെന്മല (5.18), ചെങ്കോട്ട (7.05), തെങ്കാശി (7.28) എന്നിവിടങ്ങൾ കടന്ന് രാവിലെ 11ന് മധുരയിലെത്തും. ഉച്ചയ്ക്ക് 1.35ന് തിരുച്ചിറപ്പള്ളിയിലും 2.33ന് തഞ്ചാവൂരിലുമെത്തുന്ന ട്രെയിൻ വൈകുന്നേരം 5.35നാണ് വേളാങ്കണ്ണിയിൽ യാത്ര അവസാനിപ്പിക്കുക.
മടക്കയാത്ര വ്യാഴം രാത്രി 7.45ന് വേളാങ്കണ്ണിയിൽനിന്ന് ആരംഭിക്കും. രാത്രി 10.08ന് തഞ്ചാവൂരിലും 11.25ന് തിരുച്ചിറപ്പള്ളിയിലുമെത്തുന്ന ട്രെയിൻ വെള്ളി പുലർച്ചെ 1.20ന് മധുരയിലെത്തും. രാവിലെ 4.30ന് ചെങ്കോട്ടയും 6.45ന് പുനലൂരും പിന്നിട്ട് 8.10ന് കൊല്ലത്തെത്തിച്ചേരും. ഉച്ചയ്ക്ക് 11.55ന് ട്രെയിൻ എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും.
Kerala
കാസര്‍ഗോഡ്: ബിസ്കറ്റില്‍ മയക്കുമരുന്ന് കലര്‍ത്തി ട്രെയിന്‍ യാത്രികനെ കൊള്ളയടിച്ച ബിഹാര്‍ അരാരിയ സ്വദേശികള്‍ അറസ്റ്റില്‍.
അബ്ദുള്ള രജക് (34), സഫര്‍ (40), മഹമൂദ് ആലം (35) എന്നിവരെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് വടകര സ്വദേശി വി.പി. സരിന് ആണ് കവര്‍ച്ചയ്ക്കിരയായത്. മാര്‍ച്ച് 13നു വൈകുന്നേരം മലബാര്‍ എക്സ്പ്രസിന്റെ എസ് 4 കംപാര്‍ട്ട്മെന്റിലാണ് കവര്‍ച്ച നടന്നത്.
മംഗളൂരുവില്‍നിന്നു വടകരയ്ക്ക് യാത്രചെയ്യുകയായിരുന്ന സരിൻ കാസര്‍ഗോഡ് കുമ്പളയില്‍നിന്നാണ് ഹിന്ദിക്കാരനായ യാത്രക്കാരനെ പരിചയപ്പെടുന്നത്. പിന്നീട് ഇയാള്‍ നല്കിയ ബിസ്കറ്റ് കഴിച്ചു. അതിനുശേഷം മയങ്ങിയ സരിന്റെ ലാപ്ടോപ്പ്, സ്വര്‍ണമോതിരം, മൊബൈല്‍ ഫോണ്‍, പഴ്സ് എന്നിവ ഉള്‍പ്പെടെ രണ്ടുലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കവര്‍ച്ചാസംഘം തട്ടിയെടുത്തു.
സംഭവത്തിനുശേഷം ഓര്മ നഷ്ടപ്പെട്ട സരിന് ഫറോക്ക് സ്റ്റേഷനില്‍ ഇറങ്ങുകയും എങ്ങനെയോ തിരൂര്‍ ഗവ. ആശുപത്രിയില്‍ എത്തുകയും ചെയ്തു. അവിടെ അഡ്മിറ്റായപ്പോഴാണ് കവര്‍ച്ച നടന്ന വിവരം പുറംലോകമറിയുന്നത്. തുടര്‍ചികിത്സയ്ക്കായി സരിനെ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.
സംഭവത്തിനുശേഷം പ്രതികള്‍ കോഴിക്കോട് ഇറങ്ങുകയും ലോഡ്ജില്‍ താമസിക്കുകയും ട്രെയിനില്‍ കറങ്ങിനടക്കുകയും ചെയ്യുകയായിരുന്നു. അതിനിടെയാണ് ഇവരെ കോഴിക്കോട് നിന്നും സംയുക്ത സ്ക്വാഡ് അറസ്റ്റ് ചെയ്യുന്നത്. നഷ്ടപ്പെട്ട മുതലുകള്‍ പോലീസ് വീണ്ടെടുത്തു. പ്രതികളുടെ പേരില്‍ സമാനമായ കേസുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.
Kerala
കോഴിക്കോട്: പാചകവാതക പ്രതിസന്ധി റെയില്‍വേയെയും ബാധിക്കുന്നു. റെയിൽവേ റണ്ണിംഗ് ജീവനക്കാരെയും ട്രെയിൻ മാനേജർമാരെയും പ്രതിസന്ധി വലിയ രീതിയില്‍ ബാധിക്കുമെന്നാണ് ആശങ്ക. പ്രതിസന്ധി തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ ദുരിതത്തിലാകും.
നാലുദിവസം വരെ തുടർച്ചയായി ഡ്യൂട്ടി ചെയ്യുന്ന ലോക്കോ പൈലറ്റുമാർക്കും ട്രെയിൻ മാനേജർമാർക്കും വിശ്രമത്തിനും ഭക്ഷണത്തിനും ഏക ആശ്രയം റെയില്‍വേ സ്റ്റേഷനുകളിലെ ക്രൂ ചേഞ്ചിംഗ് സ്റ്റേഷനുകളിലെ റെയിൽവേ റണ്ണിംഗ് റൂമുകളാണ്.
ഇവിടെ 24 മണിക്കൂറും ഭക്ഷണം തയാറാക്കി നൽകുന്നുണ്ട്. എന്നാൽ ഗ്യാസ് ലഭ്യമല്ലാത്തതിനാൽ പല റണ്ണിംഗ് റൂമുകളിലും ഇതു സംബന്ധിച്ച് നോട്ടീസ് പതിച്ചുകഴിഞ്ഞു. ഗ്യാസ് ക്ഷാമം മൂലം ഭക്ഷണം തയാറാക്കുന്നത് നിർത്തിവയ്ക്കുകയോ വിഭവങ്ങൾ ഗണ്യമായി കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്.
Kerala
പരവൂർ: ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിനുകൾ വഴി തിരിച്ച് വിടുകയും ഭാഗികമായി റദ്ദാക്കുകയും ചെയ്യുമെന്ന് റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അധികൃതർ അറിയിച്ചു.
12674 തിരുവനന്തപുരം സെൻട്രൽ - ഡോ. എം. ജി. ആർ. ചെന്നൈ സൂപ്പർ ഫാസ്റ്റ് മെയിൽ നാളെ ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൃപ്പൂണിത്തുറ സ്റ്റോപ്പുകൾ അന്ന് ഒഴിവാക്കി. പകരം ആലപ്പുഴ, ചേർത്തല, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
22503 കന്യാകുമാരി - ദിബ്രുഗഡ് വിവേക് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസും നാളെ ആലപ്പുഴ വഴിയായിരിക്കും ഓടുക. കായംകുളം, ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
Kerala
ആലപ്പുഴ: ധൻബാദ് എക്സ്പ്രസിന്റെ കോച്ചിന് അടിയിൽ മനുഷ്യന്റെ കൈ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നതിനു മുമ്പാണ് കൈ കണ്ടെത്തിയത്.
ട്രെയിനിന്റെ എസ് അഞ്ച് കോച്ചിനടിയിലാണ് അറ്റ നിലയിൽ കൈ കണ്ടെത്തിയത്. ട്രെയിൻ തട്ടി മരിച്ച ആരുടെയോ കൈയാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയാണ് ധൻബാദിൽ നിന്ന് ട്രെയിൻ ആലപ്പുഴയിലെത്തിയത്.
സംഭവത്തെതുടര്‍ന്ന് എസ് അഞ്ച് കോച്ച് മാത്രം പിടിച്ചിട്ടശേഷം ട്രെയിൻ യാത്ര പുറപ്പെട്ടു. ആര്‍പിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
പാറ്റ്ന: ജോലി സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി ലോക്കോ പൈലറ്റ് ട്രെയിൻ പാതിവഴിയിൽ നിർത്തിയിട്ടതിനെത്തുടർന്ന് ബിഹാറിൽ യാത്രക്കാർ വലഞ്ഞു. ബിഹാറിലെ ബറൂണി-ലക്നോ എക്സ്പ്രസ് ട്രെയിനാണ് മൂന്ന് മണിക്കൂറോളം വഴിയിൽ കുടുങ്ങിയത്.
തന്റെ ഒമ്പത് മണിക്കൂർ ഷിഫ്റ്റ് അവസാനിച്ചെന്നും ഇനി ട്രെയിൻ ഓടിക്കാനാവില്ലെന്നും പൈലറ്റ് നിലപാടെടുത്തതോടെയാണ് സംഭവം. ബിഹാറിലെ ഒരു ചെറിയ സ്റ്റേഷനിലാണ് ട്രെയിൻ നിർത്തിയിട്ടത്. നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും ട്രെയിൻ നീങ്ങാത്തതിനെ തുടർന്ന് യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററെ സമീപിച്ചപ്പോഴാണ് പൈലറ്റ് പിന്മാറിയ വിവരം അറിയുന്നത്.
റെയിൽവേ നിയമപ്രകാരം ലോക്കോ പൈലറ്റുമാരുടെ ജോലി സമയം നിശ്ചിത മണിക്കൂറുകളിൽ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ച് ജോലി ചെയ്യാൻ കഴിയില്ലെന്ന് പൈലറ്റ് അധികൃതരെ അറിയിക്കുകയായിരുന്നു.
സംഭവത്തെത്തുടർന്ന് യാത്രക്കാർ മണിക്കൂറുകളോളം സ്റ്റേഷനിൽ കാത്തുനിൽക്കേണ്ടി വന്നു. ഒടുവിൽ റെയിൽവേ അധികൃതർ മറ്റൊരു ലോക്കോ പൈലറ്റിനെ എത്തിച്ച ശേഷമാണ് യാത്ര പുനരാരംഭിച്ചത്.
NRI
ബെർലിൻ: ജർമനിയിലുടനീളം പൊതുഗതാഗത ജീവനക്കാർ നടത്തുന്ന പണിമുടക്കിനെത്തുടർന്ന് രാജ്യം കടുത്ത യാത്രാക്ലേശത്തിൽ. ശമ്പള വർധനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് വെർഡി എന്ന യൂണിയന്റെ നേതൃത്വത്തിലാണ് 48 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ ദേശീയ പണിമുടക്ക് നടക്കുന്നത്.
വെള്ളിയാഴ്ച പുലർച്ചെ ആരംഭിച്ച പണിമുടക്ക് ശനിയാഴ്ചയും തുടരുകയാണ്. ഞായറാഴ്ച പുലർച്ചെയോടെ മാത്രമേ സർവീസുകൾ പുനഃസ്ഥാപിക്കൂ.
മിക്ക നഗരങ്ങളിലും ബസുകൾ, ട്രാമുകൾ, അണ്ടർഗ്രൗണ്ട് ട്രെയിനുകൾ എന്നിവ പൂർണമായും നിലച്ചു. ബെർലിൻ, ഹാംബർഗ്, മ്യൂണിക്ക്, കൊളോൺ തുടങ്ങിയ പ്രധാന നഗരങ്ങളിലെ യാത്രക്കാരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്.
ദേശീയ റെയിൽവേ ഓപ്പറേറ്ററായ ഡച്ച് ബാൻ ഈ പണിമുടക്കിന്റെ ഭാഗമല്ല. അതിനാൽ ദീർഘദൂര ട്രെയിനുകളും പ്രാദേശിക ട്രെയിനുകളും ചില നഗരങ്ങളിലെ എസ്-ബാൻ സർവീസുകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്.
ഏകദേശം ഒരു ലക്ഷത്തോളം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന വെർഡി യൂണിയൻ, ആഴ്ചയിലെ ജോലി സമയം കുറയ്ക്കണമെന്നും ഷിഫ്റ്റുകൾക്കിടയിലുള്ള വിശ്രമവേളകൾ വർധിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു.
പണിമുടക്ക് കാരണം റോഡുകളിൽ വൻ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ടാക്സി, ഷെയറിംഗ് സൈക്കിളുകൾ തുടങ്ങിയ ബദൽ മാർഗങ്ങൾ തേടണമെന്ന് അധികൃതർ നിർദേശിച്ചു.
National
പാറ്റ്ന: പരീക്ഷ കേന്ദ്രത്തിലെത്താൻ വൈകിയതിനെ തുടർന്ന് പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാർഥിനി കോമൾ കുമാരിയാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നു ചാടി ജീവനൊടുക്കിയത്.
വീട്ടിൽ നിന്നും ആറ് കിലോമീറ്റർ അകലെയായിരുന്നു കോമളിന്റെ പരീക്ഷ കേന്ദ്രം. ഒമ്പതിനാണ് സ്കൂളിൽ എത്തേണ്ടിയിരുന്നതെങ്കിലും കോമൾ സ്കൂളിൽ എത്തിയപ്പോൾ 9:15 ആയി. ഇതേ തുടർന്ന് സ്കൂൾ അധികൃതർ പരീക്ഷ എഴുതാൻ അനുവദിച്ചില്ല.
ഇതോടെ, നിരാശയായി വീട്ടിലേക്കു മടങ്ങിയ കോമൾ നദൗളിലേക്കാണ് പോയത്. അവിടെ നിന്ന് ട്രെയിൻ കയറിയ കോമൾ തരെഗ്നയ്ക്കും മസൗരി കോടതിയ്ക്കും ഇടയിൽ വച്ചാണ് ചാടിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
National
നാഗ്പുർ: ന്യൂഡൽഹിയിൽനിന്ന് ചെന്നൈയിലേക്കുള്ള ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസിൽ തീപിടിത്തം. ആളപായമില്ല.
ഇന്നലെ പുലർച്ചെ മഹാരാഷ്ട്രയിലെ നാഗ്പുർ പിന്നിട്ടതിനുശേഷം വാർധയിലെ സിന്ദി സ്റ്റേഷനിലേക്കു കടക്കുന്പോൾ ഗാർഡിന്റെ കോച്ചിലാണ് തീ കണ്ടത്.
ട്രെയിൻ പെട്ടെന്ന് നിർത്തി കോച്ച് വേർപെടുത്തിയതിനാൽ വൻദുരന്തം ഒഴിവായി. ഏതാനും സമയത്തിനുള്ളിൽ യാത്ര പുനരാരംഭിച്ചതായി സെൻട്രൽ റെയിൽവേ വക്താവ് അറിയിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ ഓടുന്ന ട്രെയിനിൽ നിന്നും വൈതർണ പുഴയിലേക്ക് വീണ യുവാവിനെ റെയിൽവേ ജീവനക്കാരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ബോയ്സ്ർ സ്വദേശി ഉദയ് വാങ്കാഡ് (32) ആണ് അപകടത്തിൽപ്പെട്ടത്.
ബുധനാഴ്ച രാത്രി 10നാണ് സംഭവം. വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഉദയ് ട്രെയിനിൽ നിന്നും പുഴയിലേക്ക് വീണത്. റെയിൽവേ പാലത്തിന്റെ തൂണിലെ ഇരുമ്പ് കമ്പികളിൽ മറുകെ പിടിച്ചു കിടന്നതിനാൽ ഉദയ് ഒഴുക്കിൽപ്പെടാതെ രക്ഷപ്പെട്ടു.
രാത്രി 10 :15 ന് നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാരൻ രമേശ് സിംഗ് ആണ് വെള്ളത്തിലെ അനക്കം ശ്രദ്ധിച്ചത്. ടോർച്ച് വെളിച്ചം കണ്ട ഉദയ് സഹായത്തിനായി നിലവിളിക്കുകയും വെള്ളം തെറിപ്പിച്ച് ശബ്ദം ഉണ്ടാക്കുകയും ചെയ്തു.
ഉദയ്യെ രക്ഷപ്പെടുത്താൻ സഹായത്തിനായി രമേശ് സുഹൃത്തിനെ വിളിച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ ബോട്ടുമായി സ്ഥലത്തെത്തിയ അദ്ദേഹവും നാട്ടുകാരും ചേർന്ന് ഉദയ്യെ കരയ്ക്കെത്തിച്ചു.
രക്ഷപ്പെടുത്തിയ ശേഷം ഉദയ്യെ വൈതർണ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിലെത്തിക്കുകയും തുടർന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് അയക്കുകയും ചെയ്തു. ഉദയ് എങ്ങനെയാണ് ട്രെയിനിൽ നിന്ന് വീണതെന്ന കാര്യത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Kerala
പരവൂർ: ബംഗളൂരുവിൽനിന്ന് കേരളം വഴി മംഗളൂരുവിലേക്ക് പുതിയ വന്ദേഭാരത് എക്സ്പ്രസ് പരിഗണനയിലെന്ന് റെയിൽവേ മന്ത്രാലയം. ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് വഴിയായിരിക്കും ഈ പുതിയ സെമി- ഹൈ സ്പീഡ് ട്രെയിൻ നടത്തുക. ഇത് സൗത്ത് വെസ്റ്റ് റെയിൽവേ സോണിലായിരിക്കും പ്രവർത്തിക്കുകയെന്ന് റെയിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ സൂചന നൽകി.
കർണാടകയിൽ വൈദ്യുതീകരണം പൂർത്തിയാക്കാൻ വൈകിയ സുപ്രധാന പാതയായിരുന്നു ബംഗളൂരു - മംഗളൂരു പാത. ഭൂമിശാസ്ത്രപരമായ സങ്കീർണതകൾ കാരണമാണ് റൂട്ടിൽ വൈദ്യുതീകരണം പൂർത്തിയാക്കുന്ന ജോലികൾ വൈകിയത്. ഇപ്പോൾ വൈദ്യുതീകരണ ജോലികൾ പൂർണമായതിനു ശേഷമുള്ള സുരക്ഷാ സർട്ടിഫിക്കേഷനുകൾക്ക് കാക്കുകയാണ് ഈ പാത.
ഈ സർട്ടിഫിക്കേഷനുകൾ ലഭിച്ച് കഴിഞ്ഞാൽ ഉടൻ പാതയിലൂടെ വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിക്കാനാണ് മന്ത്രാലയം തയാറെടുപ്പുകൾ തുടങ്ങിയിട്ടുള്ളത്.
നിലവിൽ കർണാടകയിൽ 22 വന്ദേഭാരത് ട്രെയിനുകൾ (11 ജോഡികൾ) സർവീസ് നടത്തുന്നുണ്ട്. ഇവയിൽ ഏഴ് ജോഡികൾ ബംഗളൂരു കേന്ദ്രീകരിച്ചാണ് ഓടുന്നത്. ബംഗളൂരുവിൽ നിന്നുള്ള എട്ടാമത്തെ ജോഡി സർവീസ് ആയിരിക്കും മംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിൻ.
പുതിയ ബംഗളൂരു - മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഈ രണ്ട് നഗരങ്ങൾക്ക് മധ്യേയുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കുമെന്നും റെയിൽവേ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
CAREER DEEPIKA
റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ ഗ്രൂപ്പ് ഡി(ലെവൽ-1) തസ്തികകളിലെ ഒഴിവിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ തസ്തികകളിലായി 22,195 ഒഴിവുണ്ട്.
സതേൺ റെയിൽവേയ്ക്കു കീഴിലെ ചെന്നൈ ആർആർബിയിൽ മാത്രം1,036 ഒഴിവുണ്ട്. മാർച്ച് 2 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒന്നിലേറെ അപേക്ഷ അയയ്ക്കേണ്ടതില്ല.
സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടീസ് നമ്പർ: 9/2025
തസ്തികകൾ: അസിസ്റ്റന്റ് ടിആർഡി അസിസ്റ്റന്റ് ഓപ്പറേഷൻസ്-ഇലക്ട്രിക്കൽ, അസിസ്റ്റന്റ് ടിഎൽ ആൻഡ് എസി, അസിസ്റ്റന്റ് എസ് ആൻഡ് ടി, പോയിന്റ്സ്മാൻ ബി, അസിസ്റ്റന്റ് ട്രാക്ക് മെഷീൻ, ട്രാക്ക് മെയ്ന്റെയ്നർ-IV, അസിസ്റ്റന്റ് ബ്രിഡ്ജ്, അസിസ്റ്റന്റ് കാരിയേജ് ആൻഡ് വാഗൺ, അസിസ്റ്റന്റ് ലോക്കോ ഷെഡ്-ഇലക്ട്രിക്കൽ, അസിസ്റ്റന്റ് പി വേ, അസിസ്റ്റന്റ് ലോക്കോ ഷെഡ് (ഇലക്ട്രിക്കൽ).
യോഗ്യത: പത്താം ക്ലാസ് ജയം അല്ലെങ്കിൽ ഐടിഐ അല്ലെങ്കിൽ തത്തുല്യം അല്ലെങ്കിൽ നാഷണൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ് (എൻസിവിടി). അവസാന വർഷ ഫലം കാക്കുന്നവർ അപേക്ഷിക്കേണ്ട. എൻജിനിയറിംഗ് ഡിപ്ലോമ /ബിരുദ യോഗ്യതക്കാരെ കോഴ്സ് കംപ്ലീറ്റഡ് ആക്ട് അപ്രന്റിസ്/ഐടിഐ യോഗ്യതയ്ക്കു പകരമായി പരിഗണിക്കില്ല.
ഗ്രാജ്വേറ്റ് ആക്ട് അപ്രന്റിസും കോഴ്സ് കംപ്ലീറ്റഡ് ആക്ട് അപ്രന്റിസ്ഷിപ്പിനു പകരമായി പരിഗണിക്കില്ല. എല്ലാ യോഗ്യതകളും 2026 മാർച്ച് 2 അടിസ്ഥാനമാക്കി കണക്കാക്കും. യോഗ്യത സംബന്ധിച്ച കൂടുതൽ വ്യവസ്ഥകൾക്കു വെബ്സൈറ്റ് കാണുക.
പ്രായം: 18-33 2026 ജനുവരി 1 അടിസ്ഥാ നമാക്കി പ്രായം കണക്കാക്കും. അർഹർക്ക് ഇളവുകൾ ചട്ടപ്രകാരം. ശമ്പളം: 18,000. അപേക്ഷാ ഫീസ്: 500 രൂപ. കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റിനു (സിബിടി) ഹാജരാകുന്നവർക്ക് 400 രൂപ തിരികെ നൽകും (ബാങ്ക് ചാർജ് ഈടാക്കും).
പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷവിഭാഗക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് 250 രൂപ മതി. സിബിടിക്കു ഹാജരാകുന്നവർക്ക് 250 രൂപ തിരികെ നൽകും (ബാങ്ക് ചാർജ് ഈടാക്കും). ഫീസ് ഓൺലൈനായി അടയ്ക്കണം.
തെരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്. ശാരീരികക്ഷമതാ പരിശോധന, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവ അടിസ്ഥാനമാക്കി. 90 മിനിറ്റ് ദൈർഘ്യമുള്ള കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റിൽ 100 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകും.
യോഗ്യരായ ഭിന്നശേഷിക്കാർക്കു സ്ക്രൈബോടെ 120 മിനിറ്റ് വരെ ലഭിക്കും. ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ് (30 മാർക്ക്), മാത്തമാറ്റിക്സ് (25), ജനറൽ സയൻസ് (25), ജനറൽ അവയർനെസ് ആൻഡ് കറന്റ് അഫയേഴ്സ് (20) എന്നിവയുണ്ടാകും. നെഗറ്റീവ് മാർക്കുണ്ട്. ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്കു പുറമേ മലയാളവും പരീക്ഷാമാധ്യമമായി തെരഞ്ഞെടുക്കാം.
ശാരീരികക്ഷമതാ പരിശോധനയ്ക്ക് ഇനിപ്പറയുന്ന ഇനങ്ങളുണ്ടാകും: പുരുഷൻ: 35 കിലോ ഭാരം എടുത്ത് 2 മിനിറ്റിനുള്ളിൽ 100 മീറ്റർ പൂർത്തിയാക്കണം. 4 മിനിറ്റ് 15 സെക്കൻഡിനുള്ളിൽ 1,000 മീറ്റർ ഓടാൻ കഴിയണം. സ്ത്രീ 20 കിലോ ഭാരം എടുത്ത് 2 മിനിറ്റിനുള്ളിൽ 100 മീറ്റർ പൂർത്തിയാക്കണം.
5 മിനിറ്റ് 40 സെക്കൻഡിനുള്ളിൽ 1,000 മീറ്റർ ഓടാൻ കഴിയണം. ഭിന്നശേഷിക്കാർ, കോഴ്സ് പൂർത്തിയാക്കിയ അപ്രന്റിസുകൾ, വിമുക്തഭടർ, ഗർഭിണികളായ സ്ത്രീകൾ എന്നിവർക്കു ശാരീരിക ക്ഷമതാ പരിശോധന ഇല്ല. ഇളവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്കു വെബ്സൈറ്റ് കാണുക.
അപേക്ഷിക്കേണ്ട വിധം: ബന്ധപ്പെട്ട ആർആർബി വെബ്സൈറ്റുകളിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം അപേക്ഷകരുടെ ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും നൽകണം. പ്രാഥമിക വിവരങ്ങൾ സമർപ്പിച്ചുകഴിയുമ്പോൾ രജിസ്ട്രേഷൻ നമ്പർ, പാസ്വേഡ് എന്നിവ ലഭിക്കും.
ഈ രജിസ്ട്രേഷൻ നമ്പർ പിന്നീടുള്ള ആവശ്യങ്ങൾക്കായി സൂക്ഷിക്കുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ/ഇ-മെയിൽ ഐഡിയി ലൂടെ ഒടിപി നമ്പർ ലഭിക്കും. ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് ഉദ്യോഗാർഥിയുടെ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം.
വെബ് കാമറയോ ഫ്രണ്ട് കാമറയോ ഉപയോഗിച്ചു ലൈവ് ആയാണ് ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടത്. വെള്ളക്കടലാസിൽ കറുത്ത മഷിയിൽ രേഖപ്പെടുത്തിയ ഒപ്പ് ജെപിജി ഫോർമാറ്റിൽ 30-49 കെബി സൈസിൽ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.
പ്രധാന ആർആർബികളുടെ വെബ്സൈറ്റ് വിലാസം ഇതോടൊപ്പം നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെട്ട സൈറ്റുകൾ കാണുക. വിജ്ഞാപനത്തിലെ നിർദേശങ്ങൾ വ്യക്തമായി മനസിലാക്കിയശേഷം അപേക്ഷിക്കുക.
Kerala
പരവൂർ: കൊങ്കൺ റെയിൽവേയിൽ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്ന കാര്യത്തിൽ രാജ്യത്തിന് മാതൃകയായി ആർപിഎഫ്. 2025 ൽ റെയിൽവേ സംരക്ഷണസേന മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചതെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 252 യാത്രക്കാരുടെ 122.48 ലക്ഷം രൂപ വിലമതിക്കുന്ന നഷ്ടപ്പെട്ട സാധനങ്ങൾ വിജയകരമായി കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകി.
ബാലവേല അടക്കമുള്ള അനധികൃത നടപടികൾ ലക്ഷ്യമിട്ട് ട്രെയിനുകളിൽ കടത്തി കൊണ്ടുവന്ന പ്രായപൂർത്തിയാകാത്ത 98 കുട്ടികളെ രക്ഷപ്പെടുത്തി. മാത്രമല്ല ബന്ധപ്പെട്ട അധികൃതരുടെ സഹായത്തോടെ അവരുടെ സുരക്ഷിതമായ പുനരധിവാസം ഉറപ്പാക്കുകയും ചെയ്തു. ചില കുട്ടികളെ അവരുടെ ബന്ധുക്കളെ കണ്ടെത്തി തിരിച്ചേൽപ്പിക്കുകയും ചെയ്തു.
കൊങ്കൺ റെയിൽവേയിൽ ആർപിഎഫിന് ഏറ്റവും വലിയ തലവേദന സൃഷ്ടിച്ചിരുന്നത് സംഘടിതമായ മദ്യക്കടത്ത് ആയിരുന്നു. ഇതിന് ഒരു പരിധിവരെ തടയിടാൻ സേനയുടെ കർക്കശമായ പരിശോധനകൾക്ക് കഴിഞ്ഞതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരത്തിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കടത്തിക്കൊണ്ടുവന്ന 6,877 കുപ്പി മദ്യം ആർപിഎഫിന് പിടിച്ചെടുക്കാൻ സാധിച്ചു. സ്ഥിരമായി മദ്യക്കടത്തിൽ ഏർപ്പെട്ടിരുന്ന 65 പേരെ അറസ്റ്റ് ചെയ്തു.
ഓപ്പറേഷൻ ജീവൻ രക്ഷയ്ക്ക് കീഴിൽ നാല് യാത്രക്കാരെ അപകടത്തിൽ നിന്ന് രക്ഷിക്കാനും സേനയ്ക്ക് സാധിച്ചു. ലഗേജ് മോഷണക്കേസുകളിൽ ഉൾപ്പെട്ട 40 പേരെ അറസ്റ്റ് ചെയ്തു. മോഷ്ടാക്കളിൽ ചിലരെ ഉദ്യോഗസ്ഥ സംഘം അന്യ സംസ്ഥാനങ്ങളിൽ പോയി സാഹസികമായാണ് പിടികൂടിയത്. 48.67 ലക്ഷം രൂപ വിലമതിക്കുന്ന മോഷ്ടിച്ച വസ്തുവകകൾ വീണ്ടെടുത്തതായും ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ റെയിൽ ഓവർബ്രിഡ്ജിൽ നിന്ന് ചാടിയ യുവാവ് വൈദ്യുതി ലൈനിലേക്ക് വീണ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ചൊവ്വാഴ്ച രാത്രി 7.30 ഓടെ ബാലിഗഞ്ച് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
ട്രെയിനിന് മുന്നിലേക്ക് ചാടുക എന്നതായിരുന്നു ഇയാളുടെ ഉദ്ദേശ്യം. എന്നാൽ ട്രെയിൻ പെട്ടന്ന് റെയിൽവേ സ്റ്റേഷനിലേക്ക് വരുകയും താഴേക്ക് ചാടിയ ഇയാൾ ട്രെയിനിന് മുകളിലെ വൈദ്യുത ലൈനിലേക്ക് വീഴുകയുമായിരുന്നു.
റെയിൽവേ ജീവനക്കാർ കയറുകൾ ഉപയോഗിച്ച് ഇയാളെ താഴെ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു. സംഭവത്തെ തുടർന്ന് ട്രെയിൻ സർവീസുകൾ വൈകി.
Kerala
തിരുവനന്തപുരം: രാജ്യത്തെ പുണ്യക്ഷേത്രങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യന്‍ റെയില്‍വേയും ടൂര്‍ ടൈംസും ചേര്‍ന്നൊരുക്കുന്ന എസി സ്വകാര്യ ടൂറിസ്റ്റ് ട്രെയിൻ ഫെബ്രുവരി 24ന് പുറപ്പെടും.
പ്രമുഖ ആത്മീയഗുരു സ്വാമി ഉദിത് ചൈതന്യയുടെ സാന്നിധ്യത്തില്‍ നടത്തുന്ന 12 ദിവസത്തെ ഈ യാത്ര ഗുജറാത്തിലെ പുണ്യഭൂമികളായ പഞ്ചദ്വാരക, സോമനാഥ് ജ്യോതിര്‍ലിംഗം, സമുദ്രമധ്യത്തിലെ നിഷ്കലങ്ക് മഹാദേവ് ക്ഷേത്രം തുടങ്ങിയവ സന്ദര്‍ശിക്കും.
തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനില്‍ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ സ്റ്റേഷനുകളില്‍നിന്ന് യാത്രക്കാര്‍ക്ക് കയറാം.
പൂര്‍ണമായും എസി സൗകര്യമുള്ള ട്രെയിനിലെ യാത്രയ്ക്ക് സെക്കന്‍ഡ് എസി നിരക്ക് 50,600 രൂപയും തേര്‍ഡ് എസി നിരക്ക് 42,700 രൂപയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7305858585 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Kerala
കോഴിക്കോട്: സ്വർണമാണെന്നു കരുതി യാത്രക്കാരിയുടെ മുക്കുപണ്ടം മാലപൊട്ടിച്ച് ട്രെയിനിൽ നിന്ന് ചാടിയ യുവാവിനെ കോഴിക്കോട് റെയിൽവെ പോലീസ് പിടിക്കൂടി.
ഉത്തർപ്രദേശ് ഷഹരൻപുർ സ്വദേശി ഷഹജാസ് മുഹമദ് (28) ആണ് അറസ്റ്റിലായത്. ട്രെയിനിൽനിന്നു ചാടി പരിക്കേറ്റ യുവാവ് അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ തെങ്ങിൽനിണു വീണതാണെന്നാണ് പറഞ്ഞത്.
കോയമ്പത്തൂർ ഇന്റർസിറ്റി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ വിടുന്ന സമയത്താണ് മാലപൊട്ടിച്ച് പ്രതി പുറത്തേക്കുചാടിയത്. പ്രതിക്ക് പരിക്കുപറ്റാൻ സാധ്യതയുണ്ട് എന്നു മനസിലാക്കിയ റെയിൽവേ പോലീസും ആർപിഎഫും സമീപത്തെ ആശുപത്രിയിൽ പരിശോധന നടത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്.
പ്രതിയുടെപേരിൽ സംസ്ഥാനത്ത് വിവിധസ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
Kerala
പരവൂർ: രാജ്യത്ത് വരും മാസങ്ങളിൽ കൂടുതൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കാൻ റെയിൽവേ മന്ത്രാലയ തീരുമാനം. ഇതിന്റെ ഭാഗമായി 24 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകളാണ് ഇനി നിർമിക്കുക. ഇത്തരത്തിലുള്ള 50 റേക്കുകൾ ചെന്നൈ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ചെന്നൈ ഐസിഎഫിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുമുണ്ട്.ഇപ്പോൾ രാജ്യത്ത് സർവീസ് ആരംഭിച്ചത് 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനാണ്. ഈ സെമി ഹൈസ്പീഡ് ട്രെയിനിൽ 11 തേർഡ് ഏസി, നാല് സെക്കന്‍ഡ് ഏസി, ഒരു ഫസ്റ്റ് ക്ലാസ് ഏസി കോച്ചുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഐസിഎഫിൽ രൂപകൽപ്പന ചെയ്ത് ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിൽ നിർമിച്ച ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഹൗറയ്ക്കും കാമാഖ്യക്കും മധ്യേയുള്ള റൂട്ടിലാണ് സർവീസ് നടത്തുന്നത്. ഇതിനു ലഭിച്ച വൻ സ്വീകാര്യതയാണ് 24 കോച്ചുകളുള്ള വന്ദേ സ്ലീപ്പർ ട്രെയിനുകൾ എത്രയും വേഗം നിർമിച്ച് ട്രാക്കിലിറക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്.
ഇതു കൂടാതെ ചെന്നൈ ഐസിഎഫിൽ മുംബൈയിലെ സബർബൻ റെയിൽവേക്ക് വേണ്ടി 15 കോച്ചുകളുള്ള ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് ട്രെയിനുകളും നിർമിക്കുമെന്നും അധികൃതർ പറഞ്ഞു. അമൃത് ഭാരത് ട്രെയിനുള്ളുടെ മൂന്നാംപതിപ്പിന്റെ നിർമാണ പ്രവർത്തങ്ങൾക്ക് മുന്നോടിയായുള്ള പ്രാരംഭ നടപടികളും ഐസിഎഫിൽ ആരംഭിച്ചിട്ടുണ്ട്.
Kerala
കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ശബരി റെയില്‍ പദ്ധതിയുടെ അവസാന സാധ്യതാ ബജറ്റാണ്. കഴിഞ്ഞ മൂന്നു ബജറ്റുകളിലും 100 കോടി രൂപ വകയിരുത്തിയെങ്കിലും ഒരു കോടി രൂപ പോലും പദ്ധതിയിലേക്ക് ചെലവഴിച്ചില്ല. സ്ഥലം ഏറ്റെടുത്തു നല്കുന്ന ആ നിമിഷം നിര്‍മാണം തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുപറഞ്ഞിട്ട് മാസങ്ങളായി.
നാളെ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ കുറഞ്ഞത് ആയിരം കോടി രൂപ വകയിരുത്തിയാല്‍ സ്ഥലം ഏറ്റെടുക്കലിനുള്ള തുകയായി. പതിവുപോലെ 100 കോടി പ്രഖ്യാപനം ആവര്‍ത്തിച്ചാല്‍ ശബരി പദ്ധതി എരുമേലി വിമാനത്താവളം പദ്ധതിപോലെ പിണറായി സര്‍ക്കാരിന്റെ അനാസ്ഥയുടെയും പിടിപ്പുകേടിന്റെയും മറ്റൊരു ഫയല്‍ ചിത്രമായി ചുവപ്പുനാടയില്‍ കുരുങ്ങും.
നിലവില്‍ അങ്കമാലി-എരുമേലി 111 കി.മീ. റെയില്‍ പദ്ധതിയുടെ ആകെ ചെലവ് 3802 കോടിയാണ്. ഇതില്‍ 1900 കോടി രൂപ കേരളം വഹിക്കേണ്ടിവരും. തുക അനുവദിക്കുക മാത്രമല്ല ഭൂമി ഏറ്റെടുക്കാനായി റവന്യൂ ഉദ്യോഗസ്ഥരുടെ പ്രത്യേക യൂണിറ്റ് യുദ്ധകാലാടിസ്ഥാനത്തില്‍ രൂപീകരിക്കണം. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ നിര്‍ത്തലാക്കിയ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസുകള്‍ പുനരാരംഭിക്കണം.
ശബരി പാതയ്ക്കുവേണ്ടി എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി 416 ഹെക്ടറോളം സ്ഥലം വേണ്ടിവരും. എറണാകുളം ജില്ലയില്‍ 152 ഹെക്ടറാണു വേണ്ടത്. ഇതില്‍ അങ്കമാലി മുതല്‍ കാലടി വരെ എട്ടു കി.മീ. നീളത്തില്‍ 24.40 ഹെക്ടര്‍ നേരത്തേ ഏറ്റെടുത്തിരുന്നു. എട്ട് കിലോമീറ്റര്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായിരുന്നു. അങ്കമാലിക്കും കാലടിക്കും ഇടയില്‍ ഏഴ് കിലോമീറ്റര്‍ പാത നിര്‍മാണവും കാലടി സ്റ്റേഷന്റെ നിര്‍മാണവും പൂര്‍ത്തിയായി.
കാലടി മുതല്‍ കരിങ്കുന്നം വരെ സ്ഥലം ഏറ്റെടുക്കാന്‍ 513 കോടി രൂപ ആവശ്യമാണ്. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ 39 കിലോമീറ്റര്‍ പ്രദേശം ഏറ്റെടുക്കാന്‍ 410 കോടി ചെലവാകും. ഇടുക്കി, കോട്ടയം ജില്ലകളില്‍ രാമപുരം സ്റ്റേഷന് വരെ 14 കിലോമീറ്റര്‍ ദൂരത്തെ സ്ഥലം ഏറ്റെടുക്കാന്‍ സാമൂഹികാഘാത പഠനം നടത്തിയിട്ടില്ല.
1997-98 റെയില്‍വേ ബജറ്റിലാണ് അങ്കമാലി ശബരിമല പദ്ധതിക്ക് അനുമതി ലഭിച്ചത്. അങ്കമാലി- കാലടി (7 കി.മീ) ദൈര്‍ഘ്യമുള്ള ജോലികളും കാലടി-പെരുമ്പാവൂര്‍ (10 കി.മീ) ലീഡ് ജോലികളും പൂര്‍ത്തിയായി.
പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍, റെയില്‍വേ മന്ത്രാലയം, ആര്‍ബിഐ എന്നിവ തമ്മില്‍ ധാരണാപത്രം ഒപ്പിടാന്‍ കഴിഞ്ഞ വര്‍ഷം കേരളത്തോട് ആവശ്യപ്പെട്ടെങ്കിലും ത്രികക്ഷി കരാറില്‍ ഏര്‍പ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ വിസമ്മതിച്ചു.
National
മുംബൈ: ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് കോളജ് അധ്യാപകനെ യുവാവ് കുത്തിക്കൊന്നു. മുംബൈയിലാണ് സംഭവം.
കോളജ് ലക്ചറർ അലോക് കുമാർ സിംഗ്(32) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് മലാദ് സ്റ്റേഷനിൽവെച്ചായിരുന്നു സംഭവം.
ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ അലോക് കുമാറും സഹയാത്രികനായ ഓംകാർ ഷിൻഡെയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഓംകാർ അലോകിനെ കുത്തുകയുമായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന പോലീസും മറ്റ് യാത്രക്കാരും ചേർന്ന് അലോകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ പോലീസ് പിന്നീട് പിടികൂടി. പോലീസ് അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. 200 ഓളം സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. റെയിൽവേയുടെ ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റവും ഉപയോഗിച്ചു.
മലാദിലെ ഒരു ഓട്ടോറിക്ഷ സ്റ്റാൻഡിന് സമീപത്തുനിന്ന് പ്രതിയെ പോലീസ് പിടികൂടിയത്.
National
ചണ്ഡിഗഡ്: പഞ്ചാബിൽ ട്രെയിൻ കടന്നുപോകവേ റെയിൽവേ ട്രാക്കിൽ സ്ഫോടനം. ട്രാക്കിനു കേടുപാടുണ്ടായി സംഭവത്തിൽ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റിനു പരിക്കേറ്റു.
സംഭവം അട്ടിമറിയാണെന്നു സംശയമുണ്ട്. ഫത്തേഗഡ് സാഹിബ് ജില്ലയിലെ സിർഹിന്ദ് റെയിൽവെ സ്റ്റേഷനു സമീപമായിരുന്നു സംഭവം.
വെള്ളിയാഴ്ച രാത്രി 9.50ന് ഖാൻപുർ ഗ്രാമത്തിലൂടെ ട്രെയിൻ കടന്നുപോകുമ്പോഴാണ് സ്ഫോടനമുണ്ടായത്.
ചരക്ക് തീവണ്ടികൾ കടന്നുപോകുന്ന പാളമായിരുന്നു ഇത്. ട്രെയിൻ എൻജിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലോക്കോ പൈലറ്റിന്റെ മുഖത്താണു പരിക്കേറ്റത്. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് വയസുകാരന്റെ മാതാപിതാക്കളെ തേടി സംസ്ഥാന വ്യാപക അന്വേഷണം. ഈ മാസം 17ന് പുനെ-എറണാകുളം എക്സ്പ്രസിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
തൃശൂരിനും ആലുവയ്ക്കും ഇടയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു കളഞ്ഞതാകാമെന്നാണ് നിഗമനം. കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിൽ എറണാകുളം റെയിൽവേ പോലീസ് കേസെടുത്തു.